Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

100 കോടിയുടെ കോലളമ്പ് ഭൂമി തട്ടിപ്പുകേസിൽ ബാലാജി പാലിശ്ശേരിക്കെതിരെ ആരോപണം ഉന്നയിച്ച ബാബു എം പാലിശ്ശേരി കുറ്റക്കാരനെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ; തൃശ്ശൂർ സിപിഎമ്മിൽ പൊട്ടിത്തെറിക്ക് അരങ്ങൊരുങ്ങുന്നു

100 കോടിയുടെ കോലളമ്പ് ഭൂമി തട്ടിപ്പുകേസിൽ ബാലാജി പാലിശ്ശേരിക്കെതിരെ ആരോപണം ഉന്നയിച്ച ബാബു എം പാലിശ്ശേരി കുറ്റക്കാരനെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ; തൃശ്ശൂർ സിപിഎമ്മിൽ പൊട്ടിത്തെറിക്ക് അരങ്ങൊരുങ്ങുന്നു

തൃശ്ശൂർ: കോലളമ്പ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ തൃശ്ശൂർ ജില്ലയിലെ സിപിഎമ്മിനകത്ത് പൊട്ടിത്തെറിക്ക് കോപ്പുകൂടുന്നു. കുന്നംകുളം ഏരിയ സെക്രട്ടറി ബാലാജി എം പാലിശ്ശേരിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച സഹോദരനായ എംഎ‍ൽഎ ബാബു എം.പാലിശ്ശേരിക്കും, കുന്നംകുളം ഏരിയാകമ്മിറ്റി അംഗവും മുൻ നഗരസഭ ചെയർമാനുമായ ജയപ്രകാശ്, പാർട്ടി അംഗവും സാഹിത്യകാരൻ സി വി ശ്രീരാമന്റെ മകനുമായ അഡ്വക്കേറ്റ് ഋതിക്, എന്നിവർ കുറ്റക്കാരാണെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തി.

സംസ്ഥാന കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എംഎ‍ൽഎ, ജില്ലാസെക്രട്ടേറിയേറ്റ് അംഗം രാമചന്ദ്രൻ എന്നിവരായിരുന്നു വിഷയത്തിൽ പാർട്ടി നിയമിച്ച അന്വേഷണകമ്മീഷൻ. സംഭവത്തിൽ ബാലാജി വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. കോലളമ്പിൽ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിക്കാരൻ റസാഖിനോട് ബാലാജിയുടെ പേര് പറയാൻ ആരോപണ വിധേയമായവർ പറഞ്ഞതായാണ് ആക്ഷേപം. ഇത് മണത്തറിഞ്ഞ ബാലാജി പരാതിക്കാരനെ തന്റെ വീട്ടിലെത്തിച്ച് താൻ ഈ കേസിൽ കുറ്റക്കാരനല്ലെന്ന് എഴുതി വാങ്ങിച്ചു.

ഇതോടെ ആരോപണമുന്നയിക്കുന്നതിന് മുൻപ് തന്നെ ബാലാജി രക്ഷപ്പെടാൻ ശ്രമിച്ചത് സംഭവത്തിൽ അദ്ദേഹത്തിന് പങ്കുള്ളതുകൊണ്ടാണെന്ന് എതിർപക്ഷവും വാദിച്ചു. പാർട്ടിയോടാലോചിക്കാതെ പരാതിക്കാരനെ സമീപിച്ചത് ബാലാജി ചെയ്ത തെറ്റാണെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവർക്കെതിരെ എന്ത് നടപടി വേണമെന്ന് ഇനി പാർട്ടി സമ്മേളനങ്ങളിൽ മാത്രമേ തീരുമാനിക്കൂ. സംഭവത്തിൽ നേരിട്ട് പങ്കില്ലാത്ത ബാബു എം.പാലിശ്ശേരിക്കും, ബാലാജിക്കുമെതിരെ താക്കീതും ഏരിയകമ്മിറ്റി അംഗം ജയപ്രകാശിനും പാർട്ടി അംഗം അഡ്വക്കേറ്റ് ഋതികിനും എതിരെ സംഘടനാതലത്തിൽ അച്ചടക്ക നടപടിയും ഉണ്ടാകുമെന്നാണ് സൂചന.

ജില്ലയിൽ ഇതുവരെ നടന്ന സമ്മേളനങ്ങളിലും കോലളമ്പ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വൻ ചർച്ചകളാണ് നടക്കുന്നത്. ബാബു ഗ്രൂപ്പും ബാലാജി പക്ഷവും ചേരി തിരിഞ്ഞാണ് സംഭവത്തിൽ വിമർശിക്കുന്നത്. ഇത് വരാനിരിക്കുന്ന കുന്നംകുളം ഏരിയ സമ്മേളനത്തിലും പ്രതിഫലിപ്പിക്കാനാണ് ഇരുപക്ഷത്തിന്റേയും ശ്രമം. എംഎ‍ൽഎയും, ഏരിയാസെക്രട്ടറിയുമായ സഹോദരങ്ങൾ തമ്മിൽ നിലനിൽക്കുന്ന കുടുംബവഴക്കാണ് പരസ്യമായി അഴിമതി ആരോപണമുൾപ്പെടെ ഉന്നയിക്കുന്നതിലേക്കെത്തിയതെന്നും പറയപ്പെടുന്നു. 2006 മുതൽ ഗൾഫ് കേന്ദ്രീകരിച്ചാണ് കോലളമ്പ് ഭൂമി തട്ടിപ്പ് നടക്കുന്നത്.

കേരളത്തിന്റെ പലഭാഗങ്ങളിലായി ഭൂമിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയാക്കി തിരിച്ചു തരാമെന്ന് പറഞ്ഞ് കുന്നംകുളം കേന്ദ്രീകരിച്ചുള്ള ചില വ്യവസായികളാണ് തട്ടിപ്പ് നടത്തിയത്. ആദ്യഘട്ടത്തിൽ കുറച്ച് പണം തിരിച്ച് കൊടുത്ത സംഘം ആ വിശ്വാസ്യത മുതലെടുത്ത് 100 കോടിയോളം രൂപ പിരിച്ചെടുത്ത് മുങ്ങുകയായിരുന്നു. ഈ സംഭവത്തിൽ ബാലാജിക്ക് പങ്കുണ്ടെന്ന് പൊലീസിന് മൊഴി നൽകിയാൽ പണം എളുപ്പത്തിൽ ലഭിക്കുമെന്നോണം പരാതിക്കാരനായ റസാഖിനെ സിപിഎമ്മിലെ ഒരു വിഭാഗം ധരിപ്പിച്ചത്. എന്നാൽ ഇതറിഞ്ഞ ബാലാജി പിന്നീട് റസാഖിനെ തന്റെ വീട്ടിൽ വരുത്തി പിണറായി വിജയനുൾപ്പെടെ പരാതി അയച്ചു.

എന്നാൽ പിന്നീട് മറുവിഭാഗത്തിനൊപ്പം ചേർന്ന റസാഖ് ബാലാജിയും കൂട്ടരും ചേർന്ന് തന്റെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പരാതിഎഴുതി വാങ്ങിയെന്ന് പൊലീസിന് മൊഴിയും നൽകി. എന്നാൽ മൊഴിയിലെ വൈരുദ്ധ്യം മൂലം സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. നേരത്തെ പിണറായി വിജയൻ പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗമാണ് വിഷയത്തിൽ അന്വേഷണ കമ്മീഷനെ തീരുമാനിച്ചത്. കുന്നംകുളം ഏരിയാകമ്മിറ്റി ഏതാണ്ട് പൂർണ്ണമായും ബാലാജിയോടൊപ്പം ഉറച്ചു നിൽക്കുകയാണിപ്പോഴും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP