Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംബിഎയും നിയമബിരുദവുമായി മുഖ്യന്ത്രിപദത്തിലെത്തിയ ആദ്യ മോഡൽ! സംഘപരിവാരത്തിനായി ചുവരെഴുതി തുടങ്ങിയ രാഷ്ട്രീയ ജീവിതം; തൊട്ടതെല്ലാം പൊന്നാക്കി മറാത്ത ഭരിക്കാൻ ഫട്‌നാവിസ്

എംബിഎയും നിയമബിരുദവുമായി മുഖ്യന്ത്രിപദത്തിലെത്തിയ ആദ്യ മോഡൽ! സംഘപരിവാരത്തിനായി ചുവരെഴുതി തുടങ്ങിയ രാഷ്ട്രീയ ജീവിതം; തൊട്ടതെല്ലാം പൊന്നാക്കി മറാത്ത ഭരിക്കാൻ ഫട്‌നാവിസ്

മോഡൽ അങ്ങനെ മുഖ്യമന്ത്രിയുമായി. രണ്ടിനും വേണ്ടത് ജന അംഗീകാരവും ഇമേജും. ദേവേന്ദ്ര ഫഡ്‌നാവിസെന്ന രാഷ്ട്രീയക്കാരനിൽ ഇതു രണ്ടുമുണ്ട്. തൊട്ടതെല്ലാം പൊന്നാക്കുന്ന ബിസിനസ് മാനേജ്‌മെന്റിലെ ബിരുധദാരി അങ്ങനെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി കസേരയിലെത്തുന്നു. നിയമ ബിരുദവും എം.ബി.എയുമുള്ള ഫഡ്‌നാവിസ് രണ്ട് സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

പുതുതലമുറയെ പാർട്ടിയുടേയും ഭരണത്തിന്റേയും നേതൃത്വം ഏൽപ്പിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനമാണ് ഫഡ്‌നാവിസിനെ അധികാരകസേരയിലെത്തിക്കുന്നത്. മന്ത്രിയാകാതെ മുഖ്യമന്ത്രിയാകുന്ന എംബിഎക്കാരനാണ് ദേവേന്ദ്ര ഫ്ഡനാവിസ്. എന്ന് പറഞ്ഞ് മുകളിൽ നിന്ന് കെട്ടിയിറക്കിയതാണെന്ന് പറയ്യാനുമാവില്ല. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച് പഠനകാലത്തേ സംഘപരിവാരത്തിന്റെ കാവിക്കൊടി പിടിച്ച നേതാവ്. പൊതുരംഗത്തെ മികവ് പഠിക്കുന്നതിലും കാട്ടി. അങ്ങനെയുള്ള ഓൾറൗണ്ടറെ മഹാരാഷ്ട്രയെ നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും നിയോഗിക്കുന്നു. വ്യക്തമായ ലക്ഷ്യങ്ങൾ പാർട്ടിക്കുണ്ട്. അതിന് ഫഡ്‌നാവിസെന് കഴിയുമെന്നാണ് അവരുടെ വിശ്വാസവും.

രാഷ്ട്രീയത്തിനും മോദിലിങ്ങിലും പോലെ പഠനത്തിലും മിടുക്കൻ. നിയമത്തിലും ബിസിനസ് മാനേജ്‌മെന്റിലും പ്രാഗൽഭ്യമുറപ്പിക്കാനുള്ള പഠനത്തിനിടെയിലായിരുന്നു പൊതു പ്രവർത്തനം. അവിടേയും ഒന്നാമനായിരുന്നു ഫട്‌നാവിസ്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭയിലേക്കും വൻ വിജയങ്ങൾ. വളരെ ചെറുപ്പച്ചിൽ നാഗപൂർ മുൻസിപ്പൽ കോർപ്പറേഷൻ ചെയർമാൻ. താഴെതട്ടിൽ അണികളെ സംഘടിപ്പിച്ചും ചുവരെഴുതിയുമായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ.

ബിസിനസ് മാനേജ്‌മെന്റിൽ ബിരുധാനന്തര ബിരുധമുള്ള ഫഡ്‌നാവിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തികഞ്ഞ ആരാധകനാണ്. മോദിയുടെ ശൈലിയോടാണ് താൽപ്പര്യവും. ആർഎസ്എസിന്റെ ഉറച്ച പിന്തുണയുമുണ്ട്. എന്നാൽ ഇതിനൊക്കെയുപരി ജനങ്ങളെ തന്നിലേക്ക് അടുപ്പിക്കാനുള്ള അപാരമായ കഴിവ് തന്നെയാണ് ഫഡ്‌നാവിസിന്റെ രാഷ്ട്രീയ ഉയർച്ചയ്ക്ക് കാരണവും. രാഷ്ട്രീയത്തിനൊപ്പം മോഡലിങ്ങിലും ഒരു കൈനോക്കിയ വ്യക്തിത്വം. ഒരിടത്തും ഫട്‌നാവിസിന് പിഴച്ചില്ല.

യാദൃശ്ചികമായിരുന്നു മോഡലിങ്ങിലെ അരങ്ങേറ്റം. പത്തുകൊല്ലം മുമ്പ്. ബിജെപിയിലെ യുവ എംഎ‍ൽഎയുടെ ജനപ്രിയത തങ്ങളുടെ ബ്രാൻഡിന് കരുത്താക്കാൻ സുഹൃത്തുക്കൾ തീരുമാനിച്ചു. നിർബന്ധത്തിന് വഴങ്ങി ക്യാമറയ്ക്ക് മുന്നിൽ പലതരം വസ്ത്രങ്ങളണിച്ച് എത്താമെന്ന് ഫഡ്‌നാവിസ് സമ്മതിച്ചു. ഫോട്ടോ ഷൂട്ടിനായി കേരളത്തിലെത്തി തടിയും പാകപ്പെടുത്തിയിരുന്നു. പിന്നെ തുണിക്കടയുടെ പരസ്യചിത്രം. നഗര ഹൃദയത്തിൽ അഞ്ച് വലിയ ഹോർഡിങ്ങുകൾ. പരമ്പരാഗതവും പശ്ചാത്യ ശൈലിയിലുമുള്ള വേഷമണിഞ്ഞ് ഫഡ്‌നാവിസ്. പരസ്യം ഹിറ്റ്. തുണിക്കടയും നേട്ടമുണ്ടാക്കി.

പ്രാദേശിക വാദമാണ് മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ പ്രത്യേകത. മറാത്തയെന്നാൽ മുബൈ എന്നാണ് വിശ്വാസം. ഇവിടെയാകട്ടെ ശിവസേനയ്ക്കാണ് സംഘടനാ കരുത്ത്. ഇതു മനസ്സിലാക്കിയാണ് ഫഡ്‌നാവിസിനെ നേതൃത്വത്തിലേക്ക് മോദി ഉയർത്തിയത്. ആർഎസ്എസ് കോട്ടയായ നാഗ്പൂരിൽ നിന്ന് ഫഡ്‌നാവിസ് മുബൈയിലെത്തി. കരുക്കൾ നീക്കി. അങ്ങനെ ശിവസേന കോട്ട തകർത്തി അധികാരവും പിടിച്ചു. ഇതിനെല്ലാം എബിഎക്കാരനായ ഫഡ്‌നാവിന്റെ തന്ത്രങ്ങൾ എത്രത്തോളം സഹായിച്ചെന്ന് മോദിക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് മന്ത്രിപദ പരിചയം പോലുമില്ലാത്ത നാഗ്പൂർക്കാരനെ മഹാരാഷ്ട്രയുടെ അധികാരകസേര നൽകുന്നത്.

നിതിൻ ഗഡ്കരിയുടെ രാഷ്ട്രീയ ഗുരുവായ ഗംഗാധർ ഫഡ്‌നാവിസാണ് ദേവേന്ദ്രയുടെ പിതാവ്. അതുകൊണ്ട് സംഘപരിവാർ രാഷ്ട്രീയം തന്നെയായിരുന്നു ഫഡ്‌നാവിസ് കണ്ടതും കേട്ടതു. അതിന്റെ സ്വാധീനത്തിൽ ആർഎസ്എസ് ശാഖയിലെത്തി. 1989 ൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ദേവേന്ദ്ര എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലെത്തി. പൊതുജീവിതത്തിലെ ഇടപെലുകൾ ഫഡ്‌നാവിസിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നന്നേ ചെറുപ്പത്തിലേ എത്തിച്ചു. ആർഎസ്എസ് ആസ്ഥാന കേന്ദ്രമായ നാഗ്പൂരിലെ കൗൺസിലറായി. ഇരുപത്തിയേഴ് വയസ്സിൽ മേയറുമായി. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയറുമായി അദ്ദേഹം.

ഫഡ്‌നാവിസ് 1999 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. കന്നി അങ്കത്തിൽ തന്നെ വിജയിച്ച അദ്ദേഹത്തിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തുടർച്ചയായി മൂന്നു തവണയും അദ്ദേഹം നിയമസഭയിലെത്തി. എന്നാൽ ഇതുവരെ മന്ത്രിയായിട്ടില്ല. പക്ഷേ മേയറെന്ന നിലയിലെ ഭരണ പരിചയം കൈമുതലായുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഫഡ്‌നാവിസിനെ പാർട്ടി സംസ്ഥാന അധ്യക്ഷനായി അവരോധിച്ചത്. എ.ബി.വി.പി.യിലൂടെ രാഷ്ട്രീയത്തിലെത്തി യുവമോർച്ച പ്രസിഡന്റായ ഫഡ്‌നാവിസ്, ബിജെപി. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വളരെപ്പെട്ടെന്നാണ് എത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മറാത്താ മണ്ണിൽ മോദി തരംഗം ആഞ്ഞെടിച്ചപ്പോൾ തന്നെ ഒരു കാര്യം ഫഡ്‌നാവിസ് ഉറപ്പിച്ചു. നിയമസഭയിലും മോശമാകില്ല. വ്യക്തമായി മോദിയേയും അമിത് ഷായേയും കാര്യങ്ങൾ ധരിപ്പിച്ചു. അങ്ങനെ ശിവസേനയെ വിട്ട് ഒറ്റയ്ക്ക് ബിജെപി മത്സരത്തിനെത്തി. പ്രതീക്ഷ വിജയവും നേടി. അതുകൊണ്ട് തന്നെ ഫഡ്‌നാവീസ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പുമായി. മിസ്റ്റർക്ലീൻ ഇമേജുള്ള ഫഡ്‌നാവിസിന് ആർഎസ്എസ്സുമായുള്ള അടുപ്പവും മുഖ്യമന്ത്രി പദത്തിലേക്കെത്തുന്നതിന് തുണയായി.

44 കാരനായ അദ്ദേഹം ഒരു വിവാദത്തിലും ഇതുവരെ പെട്ടിട്ടില്ല എന്നതും മുൻതൂക്കം നൽകി. മഹാരാഷ്ട്രയിൽ ഏറെ ചർച്ചാവിഷയമായ ജലസേചന കുംഭകോണം പുറത്തുകൊണ്ടുവരുന്നതിൽ നിയമസഭയിൽ നേതൃത്വം നൽകിയതും ഫഡ്‌നവിസാണ്. ബിജെപി.ക്ക് വിദർഭയിൽ 42 സീറ്റ് നൽകി സംസ്ഥാനത്തുതന്നെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിലും ഫഡ്‌നവിസിന്റെ നേതൃത്വം സഹായകമായി. നാഗ്പുർ നഗരത്തിലെ ആറുസീറ്റ് തൂത്തുവാരുന്നതിലും നാഗ്പുർ നഗരത്തിൽ ജനിച്ചുവളർന്ന ഫഡ്‌നവിസിന് നിർണായകപങ്കുണ്ട്. നാഗ്പുർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഫഡ്‌നവിസ് വിജയം കണ്ടത്.

അതേ സമയം മുംബയ് മിറർ പ്രസിദ്ധീകരിച്ച വാർത്ത അനുസരിച്ച് ഫട്നാവിസിന്റെ പേരിൽ 22 കലാപ കേസുകളുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ്, ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭയിലേക്കു മത്സരിച്ച 2336 സ്ഥാനാർത്ഥികളിൽ 798 പേർക്കെതിരെ വിവിധ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 288 പേരിൽ 165 പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. ആകെ എംഎൽഎമാരുടെ 57% വരും ഇത്. ഇവരിൽ 115 പേർക്കെതിരെയുള്ളതുകൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, വ്യാജരേഖ ചമയ്ക്കൽ, കലാപമുണ്ടാക്കൽ തുടങ്ങി വളരെ ഗൗരവതരമായ ക്രിമിനൽ ചാർജ്ജുകളാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP