Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബസിൽ സീറ്റിനെച്ചൊല്ലിയുള്ള സംഘട്ടനം: രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ബിജെപിയും കോൺഗ്രസും രംഗത്ത്; അനിൽകുമാറിന്റെയും ഭാര്യയുടെയും ഇടഞ്ഞുനിൽക്കുന്ന ബന്ധുക്കളെ ബിജെപിയിൽ ചേർക്കാൻ ശ്രമം; രാഷ്ട്രീയ- നിയമപോരാട്ടത്തിനു തയാറായി കോൺഗ്രസും

ബസിൽ സീറ്റിനെച്ചൊല്ലിയുള്ള സംഘട്ടനം: രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ബിജെപിയും കോൺഗ്രസും രംഗത്ത്; അനിൽകുമാറിന്റെയും ഭാര്യയുടെയും ഇടഞ്ഞുനിൽക്കുന്ന ബന്ധുക്കളെ ബിജെപിയിൽ ചേർക്കാൻ ശ്രമം; രാഷ്ട്രീയ- നിയമപോരാട്ടത്തിനു തയാറായി കോൺഗ്രസും

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: കെ എസ് ആർ ടി സി ബസ്സിൽ സീറ്റുവിഷയത്തേതുടർന്ന് മുണ്ടക്കയം സ്വദേശി അനിൽകുമാറിനും ഭാര്യയ്ക്കും പിഞ്ചുമക്കളുടെ കൺമുന്നിൽ വച്ചു ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി വി റെജീനയുൾപ്പെട്ട സംഘത്തിൽനിന്നു ക്രൂരമായി മർദ്ദനമേൽക്കുകയും പൊലീസ് കേസിൽ കുടുക്കുകയും ചെയ്ത സംഭവത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി യും കോൺഗ്രസ്സും രംഗത്ത് .

വിഷയം പാർട്ടി സംസ്ഥാന നേതൃത്വം ഏറ്റെടുത്തെന്നും ഇക്കാര്യത്തിൽ അനിൽകുമാറിനും കുടുംബത്തിനും നീതി ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ബിജെപി പ്രദേശികനേതൃത്വം വ്യക്തമാക്കി. അനിൽകുമാറിന്റെ ഭാര്യ സുഷമ നൽകിയ പരാതിയിൽ മൂവാറ്റുപുഴ സി ഐ നടപടി സ്വീകരിക്കാതിരുന്നത് നിയമലംഘനമാണെും ഇതിനെതിരെ നിലവിൽ മൂവാറ്റുപുഴ ഡിവൈ എസ് പി ക്ക് പരാതി നൽകിയതായും നേതാക്കൾ വ്യക്തമാക്കി.

മുഖ്യമന്ത്രി, ഡി ജി പി എന്നിവർക്കും പരാതി നൽകുന്നതിന് ധാരണയായിട്ടുണ്ടെന്നും ഇന്ന് മൂവാറ്റുപുഴയിൽ എത്തുന്ന അനിൽകുമാറുമായി കൂടിയാലോചിച്ച് ഈ വിഷയത്തിൽ സ്വീകരിക്കേണ്ട മറ്റ് നിയമനടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും നേതാക്കൾ തുടർന്നുപറഞ്ഞു. ഇന്നലെ തൃശ്ശൂരിൽ ബിജെപി നേതൃത്വം അനിൽകുമാറിൽ നിന്നും സംഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിച്ചിരുന്നു. ഇതിന് ശേഷം മാദ്ധ്യമപ്രവർത്തകർക്കുമുന്നിൽ സംഭവത്തേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു.

അനിൽകുമാറിന്റെയും ഭാര്യ സുഷമയുടെയും അടുത്ത ബന്ധുക്കളായ സി പി എം അംഗങ്ങളെയും നേതാക്കളെയും പാർട്ടിയിലെത്തിക്കുന്നതിനാണ് ബിജെപി ലക്ഷ്യമിടുന്നത്. തന്റെയും ഭാര്യയുടെയും ബന്ധുക്കളായ സി പി എം പ്രവർത്തകർ പാർട്ടി വിടാൻ ആലോചിക്കുന്നതായി അനിൽകുമാർ കഴിഞ്ഞ ദിവസം മറുനാടനോട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും കുടുംബാംഗങ്ങളായ പാർട്ടിക്കാർ ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അനിൽകുമാർ ഇന്നു രാവിലെ മറുനാടനോട് വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ മുണ്ടക്കയം, എരുമേലി, തൃശ്ശൂർ എന്നിവിടങ്ങളിൽ അനിൽകുമാറിന്റെ കുടുംബവുമായി അടുപ്പമുള്ള സി പി എം പ്രവർത്തകരിൽ ഒരു വിഭാഗം പാർട്ടിയിലേക്കെത്തുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി പ്രദേശികനേതൃത്വം പൊലീസ്‌സ്‌റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിരുന്നു.

അനിൽകുമാറിനും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ്സ് -യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്തിയിരുന്നു. എൽ ഡി എഫ് ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, പൊലീസ് കംപ്ലയിന്റ് അഥോറിറ്റി എന്നിവിടങ്ങളിൽ പരാതി നൽകിയി്ട്ടുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നും ശക്തമായ നീക്കമുണ്ടാവുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ ഉണ്ടായ സംഭവത്തിന്റെ പേരിൽ അനിൽകുമാറിനും ഭാര്യക്കുമെതിരെ കേസ്സെടുക്കുകയും ഇവരുടെ പരാതിയിൽ അഡ്വക്കേറ്റ് റെജീനക്കും ഡി വൈ എഫ്് പ്രവർത്തകർക്കുമെതിരെ കേസ്സെടുക്കാതിരിക്കുകയും ചെയ്ത മൂവാറ്റുപുഴ പൊലീസിന്റെ നടപടിക്കെതിരെയാണ് ഇരു കക്ഷികളും രംഗത്തെത്തിയിരിക്കുത്.

അഡ്വ. റെജീനയുടെ പരാതിപ്രകാരമാണ് പൊലീസ് ബസ്സ് യാത്രക്കാരനായ മുണ്ടക്കയം സ്വദേശി അനിൽകുമാറിനും ഭാര്യ സുഷമയ്ക്കുമെതിരെ കേസെടുത്തിട്ടുള്ളതെന്നാണ് പൊലീസ് ഭാഷ്യം. ഇതേ സംഭവത്തിന്റെ പേരിൽ അനിൽ കുമാറിന്റെ ഭാര്യ സുഷമ സി ഐ ക്ക് നൽകിയ പരാതിയിൽ പൊലീസ് കേസ്സെടുക്കാൻ തയ്യാറായിട്ടില്ലെന്നും പ്രതി സ്ഥാനത്ത് ഡി വൈ എഫ് ഐ വനിതനേതാവായതിനാണ് പൊലീസ് ഇക്കാര്യത്തിൽ വൈമനസ്യം കാണിക്കുന്നതെന്നുമാണ് ബിജെപി യും കോൺഗ്രസ്സും ആരോപിക്കുന്നത്. ഈ വിഷയത്തിൽ ബിജെപിയും കോൺഗ്രസ്സും മൂവാറ്റുുപുഴ പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തിയിരുന്നു.

വൈകിട്ട് അഞ്ചരയോടെ മൂവാറ്റുപുഴ കച്ചേരിത്താഴത്താണ് ബസ്സിൽ നിന്നും തെരുവിലേക്ക് നീണ്ട സംഘർഷത്തിനും സംഘട്ടനത്തിനും കാരണമായ സംഭവപരമ്പരകൾ അരങ്ങേറിയത്. സ്ത്രീക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തിൽ പെരുമാറിയെന്നു കാണിച്ച് ഐ പി സി 354 വകുപ്പു പ്രകാരമാണ് അനിലിനെതിരെ കേസെടുത്തിട്ടുള്ളത്. അനിലിന്റെ നിർദ്ദേശപ്രകാരം കരണത്തടിക്കുകയും തള്ളുകയും അസഭ്യം പറയുകയും ചെയ്തതായുള്ള പരാതിയിലെ പരാമർശത്തെത്തുടർന്നാണ് ഭാര്യ സുഷമയ്‌ക്കെതിരെ കേസ്സെടുത്തിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ അനിലിന് ജാമ്യം ലഭിച്ചിരുന്നു.

അനിലും ഭാര്യയും മർദ്ദനമേറ്റതായി പരാതിപ്പെടുകയോ ആശുപത്രിയിൽ അഡ്‌മിറ്റാവുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് എതിർഭാഗത്തിനെതിരെ കേസെടുക്കാത്തതെന്നാണ് പൊലീസ് വിശദീകരണം. ഇതേക്കുറിച്ച് തിരക്കിയപ്പോൾ തനിക്ക് കേസ്സുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും പ്രശ്‌നം സ്റ്റേഷനിൽ വച്ച് പറഞ്ഞുതീർക്കനാണ് താൻ ആഗ്രഹിക്കുന്നതെും അനിൽ തന്നോട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇങ്ങനെ ഒരു സംഭാഷണമേ സ്റ്റേഷനിൽ നടിന്നില്ലെന്ന് അനിൽകുമാർ പിന്നീട് വ്യക്തമാക്കി.

തങ്ങൾക്ക് നേരെ ആക്രമണമുണ്ടായതായി അനിലും ഭാര്യയും സംഭവസ്ഥലത്തുവച്ചും പൊലീസ് സ്‌റ്റേഷനിലെത്തിച്ച അവസരത്തിലും പൊലീസിനോട് വെളിപ്പെടുത്തുകയും രേഖാമൂലം സി ഐക്ക് പരാതി നൽകുകയും ചെയ്തിട്ടും മൊഴിയെടുത്ത് കേസ്സ് ചാർജ്ജ് ചെയ്യാൻ പൊലീസ് തയ്യാറായില്ലാണ് ലഭ്യമായ വിവരം.

ഭരണകക്ഷി നേതാവാണ് പ്രശ്നത്തിൽ ഉൾപ്പെട്ടതെന്നറിഞ്ഞതോടെ സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ശക്തമായിട്ടുണ്ട് . ബസിലെ സംഭവത്തെ തുടർന്ന് യുവതിയുടെ ഭർത്താവിനെ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ പരസ്യമായി ആക്രമിക്കുകയും ചെയതിരുന്നു.

മൂവാറ്റുപുഴയിൽ പാർട്ടി പരിപാടിയിൽ പ്രസംഗിക്കാൻ എത്തിയതായിരുന്നു റെജീന. അനിൽ ഇരുന്ന സീറ്റ് ഇവർ ആവശ്യപ്പെട്ടതാണ് പ്രശ്നത്തിന് തുടക്കം. അനിൽ എഴുന്നേറ്റുമാറിയെങ്കിലും സീറ്റ് ഭാര്യക്കായി തരപ്പെടുത്തി നൽകിയത് റെജീനയെ ചൊടിപ്പിച്ചു.

ഇതേ തുടർന്നു ക്ഷുഭിതയായ ഇവർ അനിലിന്റെ ഷർട്ടിൽ കയറി പിടിക്കുകയായിരുന്നുവെന്നു യാത്രക്കാർ പറയുന്നു. ഇതോടെ അനിലിന്റെ ഭാര്യയും വനിതാ നേതാവും ബസിൽ ഏറ്റുമുട്ടി. വാക്കുതർക്കവും ബഹളവുമായി. ഇതിനിടയിൽ കച്ചേരിത്താഴത്ത് ബസ് നിർത്തിയപ്പോൾ അനിലിനെ ഒരുസംഘം ഡി വൈ എഫ് ഐ ക്കാർ ആക്രമിക്കുകയായിരുന്നെന്നും തുടർന്നുള്ള നടപടികളിൽ പൊലീസ് രാഷ്ട്രീകളിക്ക് കൂട്ടുനിൽക്കുകയായിരുന്നുവെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP