Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എ ഗ്രൂപ്പിലേയും ലീഗിലേയും മാണിയുടേയും 40 സ്ഥാനാർത്ഥികളെ തെരഞ്ഞ്പിടിച്ച് തോൽപ്പിക്കാൻ ഓരോ മണ്ഡലത്തിലും ഒരു കോടി വീതം നൽകി; ഭരണത്തുടർച്ച ഒഴിവാക്കാൻ പണം ഇറക്കിയത് കോൺഗ്രസുകാർ തന്നെ; മുരളീധരനേയും വിഷ്ണുനാഥിനേയും തോൽപ്പിക്കാൻ ബിജെപിയുമായി ചേർന്നു; ഉമ്മൻ ചാണ്ടി നിരത്തിയ പരാതികൾ കേട്ട് ഞെട്ടിത്തരിച്ച് രാഹുൽ ഗാന്ധി

എ ഗ്രൂപ്പിലേയും ലീഗിലേയും മാണിയുടേയും 40 സ്ഥാനാർത്ഥികളെ തെരഞ്ഞ്പിടിച്ച് തോൽപ്പിക്കാൻ ഓരോ മണ്ഡലത്തിലും ഒരു കോടി വീതം നൽകി; ഭരണത്തുടർച്ച ഒഴിവാക്കാൻ പണം ഇറക്കിയത് കോൺഗ്രസുകാർ തന്നെ; മുരളീധരനേയും വിഷ്ണുനാഥിനേയും തോൽപ്പിക്കാൻ ബിജെപിയുമായി ചേർന്നു; ഉമ്മൻ ചാണ്ടി നിരത്തിയ പരാതികൾ കേട്ട് ഞെട്ടിത്തരിച്ച് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വി എം സുധീരനെതിരെ ആരോപണങ്ങളുമായാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉമ്മൻ ചാണ്ടി കണ്ടെതെന്നതായിരുന്നു വിലയിരുത്തലുകൾ. എന്നാൽ ഹൈക്കമാണ്ടിന് മുന്നിൽ ഉമ്മൻ ചാണ്ടി നിരത്തിയത് ഐ ഗ്രൂപ്പിനെതിരായ ആക്ഷേപങ്ങളാണ്. ഭരണതുടർച്ച കിട്ടാത്തതിന് കാരണം ഉമ്മൻ ചാണ്ടിയോ എ ഗ്രൂപ്പോ അല്ല. അത് ആഗ്രഹിച്ച ചിലർ കോൺഗ്രസിനുള്ളിൽ തന്നെ ഉണ്ടായിരുന്നു.

ഇവർക്കൊപ്പം ഹൈക്കമാണ്ട് നിൽക്കുന്നതാണ് തന്നെ വേദനിപ്പിക്കുന്നത്. അതുകൊണ്ടാണ് കെപിസിസി യോഗത്തിൽ പങ്കെടുക്കാത്തതും. ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ രാഹുൽ ഗാന്ധിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കെപിസിസി അധ്യക്ഷൻ സുധീരനുമായുള്ള ഉമ്മൻ ചാണ്ടിയുടെ ഭിന്നതയാണ് വിട്ട് നിൽക്കലിന് കാരണമെന്നായിരുന്നു രാഹുൽ ധരിച്ചിരുന്നത്. ഈ ധാരണയാണ് തെളിവ് സഹിതം ഉമ്മൻ ചാണ്ടി പൊളിച്ചത്.

നാല്പതോളം യു ഡി എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പണവും തന്ത്രവും ഒരുക്കിയവർക്ക് പാർട്ടിയെ അടിയറവ് വയ്ക്കാൻ നടത്തുന്ന നീക്കങ്ങളാണ് വേദനിപ്പിച്ചതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വവും പ്രായശ്ചിത്തവും സ്വയം ഏറ്റെടുത്ത് താൻ മാറി നിന്നു. അത് പാർട്ടിക്ക് വേണ്ടിയായിരുന്നു. എന്നാൽ ഡിസിസി പുനഃസംഘടനയിൽ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിച്ചവരുടെ താൽപ്പര്യമാണ് നേതൃത്വം സംരക്ഷിച്ചത്. ഇതുകൊണ്ടാണ് താൻ ഡിസിസി പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച് പാർട്ടി യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി വിശദീകരിച്ചു.

പാർട്ടി പ്രവർത്തകരെയും പാർട്ടിയെയും ഹൈജാക്ക് ചെയ്താണ് സ്ഥാനങ്ങൾ കയ്യടക്കിയിട്ടുള്ളത്. ഇവർക്ക് അണികളുടെ പിന്തുണയില്ല. അതുകൊണ്ടാണ് ഇടപെടൽ നടത്താൻ കോൺഗ്രസിന് കഴിയാത്തത്. പാർട്ടി ശക്തിപ്പെടുത്താൻ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണ്. പ്രവർത്തകരുടെ പിന്തുണയുള്ള നേതാക്കൾ അവരെ നയിക്കട്ടെയെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു. പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും രാഹുലിന് ഉമ്മൻ ചാണ്ടി സൂചന നൽകി. ഫലത്തിൽ രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിനെതിരായിരുന്നു ഉമ്മൻ ചാണ്ടി മനസ്സ് തുറന്നത്. എല്ലാ ഗൗരവത്തോടെയും കൂടി ഇതെല്ലാം പരിഗണിക്കുമെന്ന് രാഹുൽ ഉറപ്പും നൽകി. ഉമ്മൻ ചാണ്ടിയുടെ തുറന്നു പറച്ചിലിൽ ഹൈക്കമാണ്ട് പരിശോധനയും നടത്തും. ഈ സാഹചര്യത്തിലാണ് സംഘടനാ തിരഞ്ഞെടുപ്പെന്ന വാദം രാഹുൽ തത്വത്തിൽ അംഗീകരിച്ചതും.

യു ഡി എഫ് സർക്കാരിന്റെ തുടർ ഭരണം അട്ടിമറിക്കാനും പാർട്ടിയും മുന്നണിയും പരാജയപ്പെടുന്നിടത്ത് നിന്ന് സ്വയം നേട്ടം ആർജ്ജിക്കുവാനും ശ്രമം ഉണ്ടായി. എ ഗ്രൂപ്പിലെയും മുസ്ലിം ലീഗിലെയും കേരള കോൺഗ്രസിലെയും ചില സ്ഥാനാർത്ഥികളെ തെരഞ്ഞുപിടിച്ച് തോൽപ്പിക്കാൻ കോൺഗ്രസിൽ നിന്ന് തന്നെ ഗൂഢാലോചന നടന്നു. അതിനായി 40 മണ്ഡലങ്ങൾ തെരഞ്ഞെടുത്ത് ഓരോ മണ്ഡലത്തിനും ഒരു കോടി വീതം ശത്രുപാളയത്തിലെ സ്ഥാനാർത്ഥികൾക്ക് എത്തിച്ചു നൽകി. അത് വിനിയോഗിച്ചായിരുന്നു അട്ടിമറി. ജയസാധ്യത ഉണ്ടായിരുന്ന പല നേതാക്കളും സ്വന്തം പാർട്ടിക്കാർ കാലുവാരിയതുകൊണ്ട് മാത്രം തോറ്റതാണ്. പി സി വിഷ്ണുനാഥ്, കെ സുധാകരൻ, ടി സിദ്ദിഖ്, കെ ബാബു, ആര്യാടൻ ഷൗക്കത്ത് എന്നിവരെ കോൺഗ്രസിലെ ഒരു വിഭാഗം തോൽപ്പിച്ചതാണ്. കെ മുരളീധരൻ, അടൂർ പ്രകാശ്, കെ സി ജോസഫ് എന്നിവരെ തോൽപ്പിക്കാനും പണം എറിഞ്ഞു.

വട്ടിയൂർക്കാവിൽ മുരളീധരനെയും ചെങ്ങന്നൂരിൽ വിഷ്ണുനാഥിനെയും തോൽപ്പിക്കാൻ ബിജെപിക്ക് വോട്ട് മറിച്ചു. ലീഗിലെ കെ എം ഷാജി, കേരളാ കോൺഗ്രസിലെ തോമസ് ഉണ്ണിയാടൻ, തോമസ് ചാഴിക്കാടൻ, എൻ ജയരാജ്, ജോർജ്ജുകുട്ടി ആഗസ്തി, കെ എം മാണി, ജോസഫ് എം പുതുശ്ശേരി, റോഷി അഗസ്റ്റിൻ എന്നിവർക്കെതിരെയും നീക്കം നടന്നു. പിസി ജോർജുമായി പൂഞ്ഞാറിൽ ഒരുമിച്ചു. കോൺഗ്രസിലെ 30 പേരാണ് ഈ കുതികാൽ വെട്ടിൽ തോറ്റത്. ഇതിൽ ഭൂരിഭാഗവും തന്റെ വിശ്വസ്തരായിരുന്നു. ഡിസിസി പുനഃസംഘടനയെ എതിർക്കുന്നില്ല. ഇക്കാര്യത്തിൽ പരാതിയുമില്ല. ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചപ്പോൾ അത് ചില ഗ്രൂപ്പുകൾ തങ്ങളുടെ നേട്ടങ്ങളായി വിലയിരുത്തിയത് പാർട്ടി അണികളിൽ വേദനയുളവാക്കിയിട്ടുണ്ട്. ഇത് തന്നേയും വേദനിപ്പിച്ചു. ഗ്രൂപ്പിനതീതമായിരുന്നു തീരുമാനമെങ്കിൽ എല്ലാം അങ്ങനെ വേണമായിരുന്നു ഉമ്മൻ ചാണ്ടി വിശദീകരിച്ചു.

വട്ടിയൂർക്കാവിൽ മുരളി ജയിച്ചത് വിയർപ്പൊഴുക്കിയാണ്. കോന്നിയിൽ അടൂർ പ്രകാശിനും ഏറെ പാടുപെടേണ്ടി വന്നു. തൃപ്പുണ്ണിത്തുറയിൽ ബാബുവും നിലമ്പൂരിൽ ആര്യാൻ ഷൗക്കത്തും തോൽക്കുമെന്ന് സിപിഐ(എം) പോലും വിലയിരുത്തിയിരുന്നില്ല. അത്രയ്ക്ക് അടിയൊഴുക്കാണ് പാർട്ടിക്കുള്ളിൽ നിന്നു കൊണ്ട് ചിലർ സിപിഎമ്മിന് അനുകൂലമായുണ്ടാക്കിയത്. ഉറച്ച സീറ്റുകളിൽ ഇത്തരം പ്രവർത്തനം നടത്തിയിരുന്നില്ലെങ്കിൽ കോൺഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച ജയം കിട്ടുമായിരുന്നു. മുസ്ലിംലീഗിന്റെ ഉറച്ച കോട്ടകളിൽ പോലും അട്ടിമറി നടന്നു. എന്നാൽ ലീഗ് കരുതലെടുത്തതു കൊണ്ട് അവർക്ക് വലിയ നഷ്ടമുണ്ടായില്ല. ബാർ കോഴയും സരിതയുമല്ല കോൺഗ്രസിനെ തോൽപ്പിച്ചതെന്നാണ് രാഹുലിനോട് ഉമ്മൻ ചാണ്ടി വിശദീകരിച്ചത്.

താൻ സുധീരന് മാത്രം എതിരാണെന്ന് വരുത്തി നേട്ടമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നതായും പറഞ്ഞു. ആരേയും പേരെടുത്ത് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തിയില്ല. എന്നാൽ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ തെരഞ്ഞെടുപ്പെന്ന ഒറ്റ ആവശ്യം മാത്രമേ ഉമ്മൻ ചാണ്ടി മുന്നോട്ട് വച്ചിട്ടുള്ളൂ. ഇതും പാർട്ടിക്ക് വേണ്ടിയാണെന്ന് വിശദീകരിക്കാൻ ഉമ്മൻ ചാണ്ടി വിജയിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP