Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കി പകരം സുരേഷ് കുറിപ്പിനെ സ്പീക്കറാക്കാൻ ആലോചന സജീവം; മാത്യു ടി തോമസ് മന്ത്രിയായത് രാജു എബ്രഹാമിന് സാധ്യത കുറച്ചു; ശർമ്മയ്ക്ക് വേണ്ടി വി എസ് വിഭാഗം ചരടുവലി തുടരുന്നു; ബാലനെ ഏൽപ്പിക്കുന്നില്ലെങ്കിൽ പിണറായി തന്നെ വ്യവസായ വകുപ്പിന്റെ ചുമതലയിൽ തുടരും

ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കി പകരം സുരേഷ് കുറിപ്പിനെ സ്പീക്കറാക്കാൻ ആലോചന സജീവം; മാത്യു ടി തോമസ് മന്ത്രിയായത് രാജു എബ്രഹാമിന് സാധ്യത കുറച്ചു; ശർമ്മയ്ക്ക് വേണ്ടി വി എസ് വിഭാഗം ചരടുവലി തുടരുന്നു; ബാലനെ ഏൽപ്പിക്കുന്നില്ലെങ്കിൽ പിണറായി തന്നെ വ്യവസായ വകുപ്പിന്റെ ചുമതലയിൽ തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇപി ജയരാജൻ രാജിവച്ചതോടെ സിപിഎമ്മിൽ പുതിയ മന്ത്രിയെ കുറിച്ചുള്ള ചർച്ചയും സജീവമാകുന്നു. ജയരാജന് പകരമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. അതുണ്ടായാൽ സുരേഷ് കുറുപ്പിനെ സ്പീക്കറാക്കുമെന്നാണ് സിപിഎമ്മിൽ നിന്ന് ലഭിക്കുന്ന സൂചന. സിപിഐ(എം) സംസ്ഥാന സമിതിയിൽ ചർച്ച ചെയ്ത് മന്ത്രിയെ തീരുമാനിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യമിടുന്നത്. രാജു എബ്രഹാം, എസ് ശർമ്മ, എംഎം മണി തുടങ്ങിയവരും പേരുകളും സജീവമായി ചർച്ച ചെയ്യുന്നുണ്ട്. എം സ്വരാജിനെ മന്ത്രിയാക്കുന്നും പരിഗണനയിലുണ്ട്. നിലവിലെ സാഹചര്യത്തലെ ആരെ മന്ത്രിയാക്കിയാലും അവർക്ക് വ്യവസായ വകുപ്പ് നൽകാനിടയില്ല. അതുകൊണ്ട് തന്നെ സിപിഐ(എം) മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിനും സാധ്യത ഏറെയാണ്.

തൽക്കാലം വകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വെക്കാനും 45 ദിവസത്തിനകം അന്വേഷണം തീർക്കാനുമായിരുന്നു ആദ്യം ആലോചന. കുറ്റവിമുക്തനാവുകയാണെങ്കിൽ ജയരാജനു തിരിച്ചു വരവിനുള്ള വഴി ഒരുക്കാമെന്ന പ്രതീക്ഷയാണ് ഇതിനു പിന്നിൽ. എന്നാൽ വിജിലൻസിൽ നിന്നും കിട്ടിയ സൂചനകൾ ജയരാജന് ഇക്കാര്യത്തിൽ അമിതപ്രതീക്ഷ വേണ്ട എന്നാണ്. ഇതാണ് പകരക്കാരനെക്കുറിച്ചുള്ള ചർച്ചകളെ സജീവമാക്കി നിർത്തുന്നത്. മന്ത്രിസഭയിൽ എത്താൻ സാധ്യതയുള്ള ആർക്കും വ്യവസായ വകുപ്പ് നൽകാനും കഴിയില്ല. കേന്ദ്ര കമ്മറ്റി അംഗത്തിന് നൽകിയ വകുപ്പായതിനാലാണ് അത്. ഈ സാഹചര്യത്തിലാണ് വകുപ്പ് മാറ്റം അനിവാര്യമാകുന്നത്.

തോമസ് ഐസക്കിന്റെ ധനമന്ത്രിസ്ഥാനം ഒഴികെ മറ്റ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തിനുള്ള സാധ്യത ഏറെയാണ്. കേന്ദ്ര കമ്മറ്റി അംഗമായ എകെ ബാലന് താരതമ്യേനെ ചെറിയ വകുപ്പുകളാണുള്ളത്. ബാലന് വ്യവസായ വകുപ്പ് കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനൊപ്പം നിയമസഭയിലെ ഇരിപ്പിടത്തിന്റെ കാര്യവും സിപഎമ്മിനെ കുഴക്കുകയാണ്. മുഖ്യമന്ത്രിക്ക് തൊട്ടടുത്തിരിക്കുന്ന വ്യക്തിയാണ് മന്ത്രിസഭയിലെ രണ്ടാമനെന്നാണ് വയ്‌പ്പ്. ജയരാജനായിരുന്നു ഇവിടെ ഇരുന്നിരുന്നത്. മന്ത്രിസ്ഥാനം രാജിവച്ചതോടെ ഈ സീറ്റിൽ ആരെത്തുമെന്നതാണ് നിർണ്ണായകം. നിലവിൽ ധനമന്ത്രിയായ തോമസ് ഐസക്കിനാണ് സിപിഐ(എം) മന്ത്രിമാരിൽ രണ്ടാം സ്ഥാനം അവകാശപ്പെടാൻ ഏറെ യോഗ്യതയുള്ളത്. മുഖ്യമന്ത്രിയായി പോലും പരിഗണിച്ചിരുന്ന നേതാവാണ് തോമസ് ഐസക്.

എന്നാൽ പിണറായി വിജയനുമായി അത്ര അടുപ്പമില്ലാത്ത തോമസ് ഐസക് രണ്ടാമത്തെ സീറ്റിനോട് താൽപ്പര്യം കാണിക്കാനിടയില്ല. അങ്ങനെ വന്നാൽ എകെ ബാലൻ രണ്ടമത്തെ സീറ്റിലേക്ക് എത്താനാണ് സാധ്യത. സിപിഐ(എം) മന്ത്രിമാരിൽ നിന്നാരേയും രണ്ടാമനാക്കേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാൽ സിപിഐയുടെ ഇ ചന്ദ്രശേഖരന് രണ്ടാം സീറ്റ് ലഭിക്കും. ഇതോടെ മന്ത്രിസഭയിലെ രണ്ടാമെന്ന പദവിയും ചന്ദ്രശേഖരന് ലഭിക്കും. നിലവിൽ രണ്ടാം നമ്പർ സ്റ്റേറ്റ് കാർ ഉപയോഗിക്കുന്നതും ചന്ദ്രശേഖരനാണ്. നേരത്തെ സെക്രട്ടറിയേറ്റിന് മുന്നിലെ കാർ പാർക്കിംഗിൽ രണ്ടാമെന്ന ചൊല്ലി തർക്കമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് തൊട്ടെടുത്ത് ചന്ദ്രശേഖരന്റേതാണോ ജയരാജന്റേതാണോ കാർ ഇടേണ്ടെതെന്നതിനെ കുറിച്ചായിരുന്നു തർക്കമെന്നായിരുന്നു റിപ്പോർട്ടുകൾ. ജയരാജൻ സ്ഥാനം ഒഴിയുകയും നിയമസഭയിലെ രണ്ടാമത്തെ ഇരിപ്പിടം ചന്ദ്രശേഖരന് കിട്ടുകയും ചെയ്താൽ ഈ തർക്കത്തിന് അവസാനമാകും. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിംലീഗിന്റെ കുഞ്ഞാലിക്കുട്ടിക്കായിരുന്നു രണ്ടാം സീറ്റ്. ഈ കീഴ് വഴക്കമാണ് രണ്ടാം സീറ്റ് ജയരാജന് നൽകി പിണറായി വിജയൻ അവസാനമിട്ടത്. ജയരാജന്റെ രാജിയോടെ രണ്ടാം സീറ്റ് വീണ്ടും ചർച്ചയാവുകയാണ്.

മന്ത്രിയാകാനുള്ള സാധ്യതാ പട്ടികയിൽ അവസാനം ഉയർന്നു വരുന്ന പേര് സ്പീക്കർ ശ്രീരാമകൃഷ്ണന്റേതാണ്. ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന സുരേഷ് കുറുപ്പിനെ സ്പീക്കറാക്കി ശ്രീരാമകൃഷ്ണനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ആലോചന. ജയരാജൻ കൈകാര്യം ചെയ്തിരുന്ന വ്യവസായ വകുപ്പ് എകെ ബാലനു നൽകിയേക്കും. സ്പോർട്സ് പുതിയ മന്ത്രിക്കും നൽകും. ആ നിലക്കാണ് ആലോചനകൾ പുരോഗമിക്കുന്നത്. എസി മൊയതീനിൽ നിന്നു ടൂറിസം വകുപ്പും എകെ ബാലനിൽ നിന്നു സാംസ്‌കാരികം വകുപ്പും കൂടി എടുത്താവും പുതിയ മന്ത്രിക്കുള്ള വകുപ്പു രൂപീകരണം എന്നു സൂചനയുണ്ട്. അവസാന റൗണ്ടിൽ മുൻതൂക്കം ശ്രീരാമകൃഷ്ണന്റെ പേരിനാണെങ്കിലും സിപിഎമ്മിനുള്ളിൽ നിലനിൽക്കുന്ന വ്യത്യസ്ത താത്പര്യങ്ങളുടെ പശ്ചാത്തലത്തിൽ വ്യത്യസ്ത സാധ്യതകൾ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

മന്ത്രി എ.കെ ബാലന് വ്യവസായ വകുപ്പിന്റെ ചുമതല നൽകുന്നതിൽ ആർക്കും കാര്യമായ എതിർപ്പില്ല. എന്നാൽ ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ രണ്ടഭിപ്രായം ഉണ്ട്. എന്നാൽ പിണറായി വിജയന്റെ മനസ്സ് അങ്ങനെയാണെങ്കിൽ അതുമാത്രമേ നടക്കൂവെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം പറയുന്ന്. എംഎം മണി, എസ് ശർമ, സുരേഷ് കുറുപ്പ്, വികെസി മമ്മദ് കോയ, രാജു എബ്രഹാം എന്നിങ്ങനെ അഞ്ചു പേരുകളാണ് ചർച്ചകളിൽ ഉണ്ടായിരുന്നത്. ഇവരിൽ പാർട്ടി സീനിയോറിറ്റി മണിക്കാണ്. സുരേഷ് കുറുപ്പ്, രാജു എബ്രഹാം, വികെസി മമ്മദ് കോയ എന്നിവരിൽ സാമാജികനെന്ന നിലയിൽ സീനിയോറിറ്റി രാജു എബ്രഹാമിനാണ്. സാമുദായിക പരിഗണനകളാണ് രാജുവിന് തടസ്സമെങ്കിൽ സുരേഷ് കുറുപ്പിന് അതാണ് അനുകൂല ഘടകം.

പത്തനം തിട്ടയിൽ നിന്ന് മാത്യു ടി തോമസ് മന്ത്രിയാണെന്നതും രാജു എബ്രഹാമിന് തടസ്സമാണ്. ഗണേശ് കുമാറിനെ മന്ത്രിയാക്കുമെന്ന് പ്രചരണം ഉണ്ടായിരുന്നുവെങ്കിലും സിപിഐ(എം) നേതാവിന്റെ മന്ത്രി പദവി ഇടതുപക്ഷത്തെ മറ്റൊരുആൾക്ക് നൽകുന്നതിനെ സിപിഎമ്മിലെ വലിയൊരു വിഭാഗം എതിർക്കുന്നു. അതുകൊണ്ട് തന്നെ ഗണേശിന് സാധ്യത കുറയുമെന്നാണ് വിലയിരുത്തൽ. ജയരാജൻ മലബാറിൽ നിന്നായതിനാൽ മലബാറിന്റെ വിഹിതം നിലനിർത്തണം എന്നു തീരുമാനിക്കുകയാണെങ്കിൽ മാത്രമേ ബേപ്പൂർ എംഎൽഎ വികെസി മമ്മദ് കോയക്കു സാധ്യത തെളിയൂ. കോഴിക്കോട് എംഎൽഎ എ.പ്രദീപ് കുമാറിനെ മന്ത്രിയാക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.

ഇതിനിടെ എസ് ശർമ്മയാണ് ഏറ്റവും യോഗ്യനെന്ന വാദവുമായി വി എസ് പക്ഷവും സജീവമാണ്. വിഭാഗീയത കാരണമാണ് മുന്മന്ത്രി കൂടിയായ ശർമ്മയെ പിണറായി തഴഞ്ഞത്. ഇനിയെങ്കിലും ഈ അപാകത പരിഹരിക്കണം. ഇതിന് കേന്ദ്ര നേതൃത്വത്തെ രംഗത്തിറക്കാനാണ് വിഎസിന്റെ നീക്കം. അങ്ങനെ പുതിയ മന്ത്രിയെ കണ്ടെത്താൻ പല തരത്തിലുള്ള ചർച്ചകൾ സിപിഎമ്മിൽ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP