Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുന്ദമംഗലത്ത് സിദ്ദിഖിനെ എത്തിക്കുന്നത് ഫിറോസിനെ ഒഴിവാക്കാൻ; ജയം ഉറപ്പുള്ള മണ്ഡലം കോൺഗ്രസുമായി വച്ചു മാറുന്നത് ലീഗിലെ ഗ്രൂപ്പുകളി മൂലമോ? സാദിഖലിക്കും കെ.എം ഷാജിക്കുമെതിരെ പ്രതിഷേധം

കുന്ദമംഗലത്ത് സിദ്ദിഖിനെ എത്തിക്കുന്നത് ഫിറോസിനെ ഒഴിവാക്കാൻ; ജയം ഉറപ്പുള്ള മണ്ഡലം കോൺഗ്രസുമായി വച്ചു മാറുന്നത് ലീഗിലെ ഗ്രൂപ്പുകളി മൂലമോ? സാദിഖലിക്കും കെ.എം ഷാജിക്കുമെതിരെ പ്രതിഷേധം

എം പി റാഫി

കോഴിക്കോട്: കുന്ദമംഗലം സീറ്റിലേക്ക് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ തഴഞ്ഞ് കോൺഗ്രസുമായി വച്ചുമാറ്റം നടത്താനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെ യൂത്ത് ലീഗിലും എം.എസ്.എഫിലും പ്രതിഷേധം. കുന്ദമംഗലം സീറ്റ് കോൺഗ്രസിനാണെന്ന് ഉറച്ചതോടെ കെപിസിസി മുൻ ജനറൽ സെക്രട്ടറിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ അഡ്വക്കേറ്റ് ടി സിദ്ദിഖ് മണ്ഡലത്തിൽ സജീവമായി. ഈ സാഹചര്യത്തിലാണ് വിമർശനം ശക്തമാകുന്നത്.

പികെ ഫിറോസിനെ ബോധപൂർവ്വം മത്സരിപ്പിക്കാതിരിക്കുന്നതിനായി യൂത്ത് ലീഗിലും മുസ്ലിം ലീഗിലുമുള്ള ചില നേതാക്കളാണ് കോൺഗ്രസിനു സീറ്റ് നൽകുന്നതിനു പിന്നിലെന്നാണ് ആക്ഷേപം. യൂത്ത് ലീഗ് നേതാവിനെ തഴഞ്ഞതിനെതിരെ പരസ്യ പ്രതികരണത്തിനൊരുങ്ങുകയാണ് എം.എസ്.എഫ്, യൂത്ത് ലീഗ് ഭാരവാഹികൾ. കുന്ദമംഗലം കോൺഗ്രസിനു നൽകി ബാലുശ്ശേരി ലീഗിനു നൽകാമെന്ന ധാരണയിൽ ലീഗ്-കോൺഗ്രസ് നേതൃത്വം എത്തിയിരുന്നു. എന്നാൽ കുന്ദമംഗലം സീറ്റ് കോൺഗ്രസിനു നൽകുന്നതിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും ശക്തമായ എതിർപ്പാണ് ഉയർന്നിരിക്കുന്നത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാലയും കുന്ദമംഗലം മണ്ഡലം കമ്മിറ്റിയും സീറ്റ് വച്ചു മാറുന്നതിലുള്ള എതിർപ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കുമല്ലാതെ മറ്റൊരു യൂത്ത്‌ലീഗ് പ്രതിനിധിക്ക് സീറ്റ് കൊടുക്കുന്ന പാരമ്പര്യം ലീഗിൽ ഇല്ലെന്നാണ് യൂത്ത്‌ലീഗ് നേതാക്കൾ പറയുന്ന ന്യായം. പി എം സാദിഖലിയെ ഗുരുവായൂരിൽ പരിഗണിക്കുകയും കെഎം ഷാജിയെ അഴീക്കോട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടിടത്തും ഇവർക്ക് പരാജയഭീതിയുണ്ട്. തങ്ങൾ പരാജയപ്പെടുകയും ഫിറോസ് ജയിക്കുകയും ചെയ്താൽ ഉണ്ടാകാവുന്ന നാണക്കേടും ഈഗോ പ്രശ്‌നങ്ങളുമാണ് സാദിഖലിയേയും ഷാജിയേയും ഫിറോസിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്. ലീഗിൽ 45ഉം അമ്പതും വയസുള്ളപ്പോഴാണ് എല്ലാവരും മത്സര രംഗത്തേക്ക് എത്താറ്. 35 കാരനായ ഫിറോസിന് ഇപ്പോൾ തന്നെ സീറ്റ് നൽകേണ്ടതില്ലെന്ന വാദവും ഇവർ ഉന്നയിക്കുന്നു.

എന്നാൽ പികെ ഫിറോസ് വളർന്നു വരുന്നതിലുള്ള ശക്തമായ എതിർപ്പ് യൂത്ത് ലീഗ് നേതാക്കളിൽ നിന്നും വന്നതോടെ സീറ്റ് മാറാമെന്ന നിലപാടിലെത്തുകയായിരുന്നു. യൂത്ത് ലീഗ് നേതാക്കളായ പി.എം സാദിഖലി, കെ.എം ഷാജി എംഎ‍ൽഎ എന്നിവരാണ് ഫിറോസിനെ മത്സരിപ്പിക്കുന്നതിൽ ശക്തമായി എതിർത്തിരിക്കുന്നത്. മാത്രമല്ല, ഫിറോസിന് സീറ്റ് നൽകാതിരിക്കാൻ പി.വി അബ്ദുൽ വഹാബ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി യൂത്ത് ലീഗ് നേതാക്കൾ സമ്മർദം ചെലുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമസ്തയെ കൂട്ടുപിടിച്ച് ഫിറോസിനു സീറ്റ് ഇല്ലാതാക്കാനുള്ള ശ്രമം പാർട്ടിക്കുള്ളിൽനിന്നു തന്നെ നടന്നുവരുന്നുണ്ട്. സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ നേരത്തെ ഫിറോസ് മത്സരിക്കരുതെന്ന തീരുമാനമെടുത്തിരുന്നു. എന്നാൽ ഫിറോസിനെ പോലുള്ള യുവാക്കൾ മത്സരരംഗത്തേക്ക് കടന്നു വരണമെന്നാണ് കോഴിക്കോട് ജില്ലയിലെ ഇ.കെ വിഭാഗം നേതാക്കളുടെ നിലപാട്. ഈ നിലപാട് ഇ.കെ സുന്നി നേതാക്കൾ പാണക്കാട് തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

ഇതോടെ ഫിറോസിനെ മത്സരരംഗത്ത് നിന്നും ഇല്ലാതാക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഫിറോസ് എതിരാളികൾ. കെ.എം ഷാജി, പിഎം സാദിഖലി എന്നിവരുടെ നേതൃത്വത്തിൽ സമസ്ത നേതാവ് അമ്പലക്കടവ് ഹമീദ് ഫൈസിയെ സമീപിച്ചിരുന്നു. ഫിറോസ് മത്സരിക്കുന്നതിനെതിരെ സമസ്തയുടെ പിന്തുണ വേണമെന്ന് അഭ്യർത്ഥിച്ചതായാണ് വിവരം. എ.പി വിഭാഗത്തിന്റെ മർക്കസിൽ പോയ വിഷയത്തിലും നബിദിന റാലിയുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിലിട്ട കുറിപ്പും ഫിറോസിനെതിരെ സമസ്ത അനുകൂലികളുടെ എതിർപ്പിന് ഇടയാക്കിയിരുന്നു. എന്നാൽ എപി വിരോധം ഉയർത്തിക്കാട്ടി സമസ്തയിലെ ഫിറോസ് വിരുദ്ധ ചേരിയെ പിടിച്ച് പാണക്കാട് ഹൈദരലി തങ്ങളിൽ സമ്മർദം ചെലുത്തുകയാണ് ലക്ഷ്യം. എന്നാൽ കോഴിക്കോട് ജില്ലയിലെ ഇ.കെ സുന്നികളും ഫിറോസിന് അനുകൂലമായി പച്ചക്കൊടി കാണിച്ചതാണ് ഫിറോസിനെതിരെ കരുനീക്കം ശക്തമായിരിക്കുന്നത്. വിജയ സാധ്യത മുൻനിർത്ത്ി ലീഗ് നേതൃത്വം ഫിറോസിനെ പരിഗണിച്ചേക്കുമെന്ന സൂചനയുമുണ്ട്. കുന്ദമംഗലത്തിനു പകരമായി ലീഗ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്് ബാലുശേരിയാണ്. ബാലുശേരിയിലേക്ക് ദളിത് ലീഗ് നേതാവ് യു.സി രാമനെ മത്സരിപ്പിക്കാനുമാണ് ഇപ്പോഴത്തെ തീരുമാനം.

യു.സി രാമൻ മത്സരിച്ചു തോൽക്കുന്ന കുന്ദമംഗലം സീറ്റിൽ പി കെ ഫിറോസ് മത്സരിച്ചാൽ വിജയം ഉറപ്പിക്കാൻ സാധിക്കുമെന്നാണ് മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ. മണ്ഡലത്തിലെ കോൺഗ്രസുകാർക്കും മറ്റു പാർട്ടികൾക്കും പൊതുസമ്മതനാണെന്നാണ് വിലയിരുത്തൽ. സീറ്റ് കോൺഗ്രസിനു നൽകുകയാണെങ്കിൽ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, അഡ്വ.ടി. സിദ്ദീഖ് എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. കെസി അബുമത്സര രംഗത്ത് എത്തിയാൽ സിദ്ദീഖ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്. സീറ്റ് വച്ചുമാറ്റം എന്നതിലുപരി ഫിറോസിന് സീറ്റ് നൽകണോ വേണ്ടയോ എന്ന കാര്യത്തിലാണ് ലീഗ് നേതൃത്വം സമ്മർദത്തിലായിരിക്കുന്നത്. വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാൻ പാർട്ടി നേതൃത്വം ശ്രമിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് പോഷക ഘടകങ്ങളിൽ നിന്നുള്ള പരസ്യ പ്രതികരണം പാർട്ടിക്കു ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. നാമനിർദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ ബാക്കിയുണ്ടെന്നതിനാൽ കുന്ദമംഗലത്ത് ആര് മത്സരിക്കണമെന്ന് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഫിറോസിനെ മത്സരിപ്പിക്കണമെന്നും വേണ്ടന്നുമുള്ള രണ്ട് അഭിപ്രായങ്ങളാണ് നേതൃത്വത്തിനു തലവേദനയായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP