Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വാക്‌പോരിന് പിന്നാലെ 'ഫ്രോഡിനെക്കാൾ ഫ്രോഡും' 'അണ്ടിക്കുഞ്ഞമ്മയും' ചുവരുകളിലും ഏറ്റുമുട്ടുന്നു; പറവൂരിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും വിഡി സതീശന്റെയും പേരിൽ തകൃതിയായ പോസ്റ്റർ യുദ്ധം; മന്ത്രിക്കെതിരെ ആഞ്ഞടിക്കാൻ സതീശൻ വിശദീകരണ യോഗം വിളിച്ചപ്പോൾ പ്രസംഗവീരൻ സ്വരാജിനെ വരുത്തി തിരിച്ചടിക്കാൻ കോപ്പുകൂട്ടി സിപിഎമ്മും

വാക്‌പോരിന് പിന്നാലെ 'ഫ്രോഡിനെക്കാൾ ഫ്രോഡും' 'അണ്ടിക്കുഞ്ഞമ്മയും' ചുവരുകളിലും ഏറ്റുമുട്ടുന്നു; പറവൂരിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും വിഡി സതീശന്റെയും പേരിൽ തകൃതിയായ പോസ്റ്റർ യുദ്ധം; മന്ത്രിക്കെതിരെ ആഞ്ഞടിക്കാൻ സതീശൻ വിശദീകരണ യോഗം വിളിച്ചപ്പോൾ പ്രസംഗവീരൻ സ്വരാജിനെ വരുത്തി തിരിച്ചടിക്കാൻ കോപ്പുകൂട്ടി സിപിഎമ്മും

കൊച്ചി: പരസ്പരം രൂക്ഷമായ വാക്‌പോരിന് പിന്നാലെ പറവൂരിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെയും വി ഡി സതീശൻ എംഎൽഎയുടെയും നേതൃത്വത്തിലുള്ള പോസ്റ്റർ യുദ്ധം മുറുകുന്നു. നിലവിൽ ഒമ്പതിലേറെ തരം പോസ്റ്ററുകളും ഫ്‌ളെക്‌സ് ബോർഡുകളുമാണ് നിയോജകമണ്ഡലമാകെ പതിപ്പിച്ചിരിക്കുന്നത്.

ഏറ്റവും ഒടുവിലായി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ ആഞ്ഞടിക്കാൻ സതീശൻ മൂന്നാം തീയതി പറവൂർ ഓൾഡ് പാർക്കിൽ രാഷ്ട്രീയവിശദീകരണയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു ബദലായി അടുത്ത ദിവസം എം സ്വരാജ് എംഎൽഎയെ വരുത്തി യോഗം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഐ(എം).

ഫ്രോഡിനേക്കാൾ ഫ്രോഡാണിവൻ, ഇവൻ പറയുന്നതെല്ലാം നുണയാണ്... വി.ഡി സതീശൻ എം.എൽ എ യെക്കുറിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറവൂരിൽ നടത്തിയ പ്രസംഗമാണ് ഒടുവിൽ വിവാദമുണ്ടാക്കിയിരിക്കുന്നത്. തൊലിയുരിച്ചു നോക്കിയാൽ ഉൾക്കാമ്പില്ലാത്തവനെന്നും എ.കെ ആന്റണി പറഞ്ഞതുപോലെ പകൽ കോൺഗ്രസ്സും രാത്രി കാക്കി നിക്കറിട്ട ആർ എസ്സു എസ്സുമാണ് വി ഡി സതീശനെന്നും മന്ത്രി പ്രസംഗിച്ചു. കാമദേവനാണോ പറവൂർ എം.എൽ എ യെന്നും സിപിഐ(എം) മന്ത്രിയുടെ പരാമർശം തുറന്ന പോരിലേക്കാണു നയിച്ചത് .

കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് സിപിഐ(എം) സ്വീകരണം സംഘടിപ്പിച്ചിരുന്നു. തോട്ടണ്ടി വിവാദത്തിൽ വിജിലൻസ് മേഴ്‌സിക്കുട്ടിയമ്മക്ക് ക്ലീൻ ചിറ്റ് നൽകിയതിനെ തുടർന്ന് നിയമസഭയിൽ ആരോപണം ഉന്നയിച്ച വി.ഡി സതീശനെ താറടിച്ചു കാണിക്കാൻ വേണ്ടിയായിരുന്നു സിപിഐ(എം) ഏരിയാക്കമ്മറ്റി യോഗം സംഘടിപ്പിച്ചത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അണ്ടിക്കുഞ്ഞമ്മയെന്ന് വിശേഷിപ്പിച്ചുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റും അതിനെ ചൊല്ലിയുള്ള വിവാദവുമാണ് എല്ലാറ്റിനും തുടക്കമിട്ടത്. സതീശന്റെ പേഴ്‌സണൽ സ്റ്റാഫിലെ ഒരാളാണ് ഈ പോസ്റ്റിട്ടത്.

എസ്.ശർമ്മയും, ജോൺ ഫെർണാണ്ടസ് എം എൽ എ യുമടക്കം വേദിയിലിരിക്കുമ്പോഴാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സതീശനെതിരെ രൂക്ഷമായ ഭാഷയിൽ തന്നെ പ്രതികരിച്ചത്. തട്ടിൻപുറത്താശു മൃഗാദിരാജൻ, പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ...എന്നിങ്ങനെയാണ് വി.ഡി സതീശൻ എം എൽ.ഐയെ സിപിഐ(എം) കാരനായ ജോൺ ഫെർണാണ്ടസ് വിശേഷിപ്പിച്ചത്.

ഇവനാര് കാമദേവനോയെന്ന മന്ത്രിയുടെ സതീശനെതിരെയുള്ള പരാമർശവും എതിരാളികളിൽ വൻ പ്രതിഷേധമുയർത്തി. ഇതിനെത്തുടർന്നാണ് പറവൂരിൽ നടന്നുവരുന്ന സിപിഐ(എം)- കോൺഗ്രസ്സ് പോസ്റ്റർ യുദ്ധം പുതിയ തലങ്ങളിലേക്ക് എത്തിയതും നഗരത്തിലെ പ്രധാന സംസാരവിഷയമായി മാറിയതും. വി ഡി സതീശൻ എംഎൽഎയുടെ ബിനാമി ഇടപാടുകാരനെ വിജലൻസ് ചോദ്യം ചെയ്തുവെന്ന പോസ്റ്ററാണ് ഡി.വൈ.എഫ് ഐ പറവൂർ നഗരത്തിൽ ഒട്ടിച്ചത്.

അതിനു ബദലായി സതീശൻ പറവൂരിന്റെ സൂര്യതേജസെന്നും വട്ടിപ്പലിശക്കാരനായ ലോക്കൽ സെക്രട്ടറി എം എൽ .എ യെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ്സും പോസ്റ്ററുകൾ ഒട്ടിച്ചു. ഇതിനിടയിലാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ വിളിച്ചുവരുത്തി സിപിഐ(എം) സ്വീകരണം സംഘടിപ്പിച്ചത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രസംഗിച്ച പറവൂരിലെ അതേ വേദിയിൽ വച്ചുതന്നെ മൂന്നാം തീയതി ചുട്ടമറുപടി കൊടുക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ വി.ഡി സതീശൻ പറഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ സ്വരാജിനെ പങ്കെടുപ്പിച്ച് ശക്തമായ വിമർശനം സതീശനെതിരെ ഉന്നയിക്കാനാണ് സിപിഐ(എം) കോപ്പുകൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP