Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ആവശ്യം ശക്തമാകുന്നു; കണ്ണൂരിലെയും തിരുവനന്തപുരത്തെയും സമരങ്ങൾ സംസ്ഥാനം എമ്പാടും വ്യാപിപ്പിക്കാൻ നീക്കം; മന്ത്രി കടന്നപ്പള്ളിയെ കരിങ്കൊടി കാട്ടിയത് സർക്കാറിനുള്ള മുന്നറിയിപ്പെന്ന് കോൺഗ്രസ്; സമരത്തിന് പിന്തുണയറിയിച്ച് മാണി കോൺഗ്രസും പന്തലിൽ; കെ സുധാകരന് പിന്തുണയുമായി നൂറുകണക്കിന് പേർ സമര വേദിയിലേക്ക്

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ആവശ്യം ശക്തമാകുന്നു; കണ്ണൂരിലെയും തിരുവനന്തപുരത്തെയും സമരങ്ങൾ സംസ്ഥാനം എമ്പാടും വ്യാപിപ്പിക്കാൻ നീക്കം; മന്ത്രി കടന്നപ്പള്ളിയെ കരിങ്കൊടി കാട്ടിയത് സർക്കാറിനുള്ള മുന്നറിയിപ്പെന്ന് കോൺഗ്രസ്; സമരത്തിന് പിന്തുണയറിയിച്ച് മാണി കോൺഗ്രസും പന്തലിൽ; കെ സുധാകരന് പിന്തുണയുമായി നൂറുകണക്കിന് പേർ സമര വേദിയിലേക്ക്

രഞ്ജിത് ബാബു

കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ നടത്തുന്ന സമരം പന്തലിന് പുറത്തും ശക്തമാക്കാൻ അണിയറയിൽ നീക്കം. ഇതുവരെ കലക്ട്രേറ്റ് പടിക്കലും ഷുഹൈബിന്റെ നാട്ടിലും നിറഞ്ഞു നിന്ന സമരം പുറത്ത് കൂടി ശക്തമാക്കണമെന്ന പ്രവർത്തകരുടെ വികാരത്തിന് ജില്ലാ നേതൃത്വം അനുമതി നൽകിയിട്ടില്ല. പുറത്ത് സമരം വ്യാപിപ്പിച്ചാൽ അക്രമസാധ്യത കണക്കിലെടുത്താണ് നേതൃത്വത്തിന്റെ ഈ സമാധാന നീക്കം.

പ്രവർത്തകർ അമിത വികാരം പ്രകടിപ്പിച്ചാൽ അത് പാർട്ടിക്ക് തന്നെ ദോഷമായി തീരും. ഇന്നലെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നേരെ കരിംങ്കൊടി കാട്ടിയത് സർക്കാറിനുള്ള മുന്നറിയിപ്പായാണ് കോൺഗ്രസ്സ് നേതൃത്വം കാണുന്നത്. സമാന രീതിയിൽ മന്ത്രിമാരെ കരിങ്കൊടി കാട്ടണമെന്ന് യൂത്ത് കോൺഗ്രസ്സിന്റേയും കെ.എസ്.യുവിന്റേയും ആവശ്യം തൽക്കാലം നേതൃത്വം അംഗീകരിക്കുന്നില്ല. കടന്നപ്പള്ളിയെ തടഞ്ഞതും കരിംങ്കൊടി കാട്ടിയതും സർക്കാർ നിലപാടിനുള്ള ഒരു ഷോക്ക് ട്രീറ്റ്മെന്റായാണ് സമരക്കാർ കാണുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും ഏതന്വേഷണത്തിനും തയ്യാറാണെന്ന് പ്രസ്ഥാവനകൾ നടത്തിയിട്ടും അതിനുള്ള ഒരു നീക്കവും നടത്തി കാണുന്നില്ലെന്നാണ് കോൺഗ്രസ്സിന്റെ ആക്ഷേപം. അതേസമയം ഉപവാസ സമരത്തിനുള്ള പിന്തുണ അനുദിനം വർദ്ധിച്ചു വരികയാണ്. ഇത് കോൺഗ്രസ്സിനും യു.ഡി.എഫിനും ഗുണം ചെയ്യുന്നുണ്ട്. പ്രവർത്തന ക്ഷമമല്ലാത്ത പല ഘടകങ്ങളും ഇപ്പോൾ സജീവമായി പ്രവർത്തകരേയും കൊണ്ട് ഉപവാസ പന്തലിലെത്തുന്നു. മാത്രമല്ല യു.ഡി.എഫ്. മുന്നണി വിട്ട കേരളാ കോൺഗ്രസ്സ് എം. ന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസ് സമര പന്തലിലെത്തി പിൻതുണ വാഗ്ദാനം ചെയ്യുകയും അഭിവാദ്യമർപ്പിക്കുകയും ചെയ്തു.

ഇതുവരെ മുസ്ലിം ലീഗ്, സി.എംപി, ആർ.എസ്‌പി. തുടങ്ങിയ കക്ഷികൾ മാത്രമായിരുന്നു സമരത്തിനൊപ്പം നില കൊണ്ടിരുന്നത്. എന്നാൽ കേരളാ കോൺഗ്രസ്സ് എം ഇതുവരെ ഷുഹൈബ് കൊലക്കേസിൽ പരസ്യമായി പ്രതികരണമൊന്നും നടത്തിയിരുന്നില്ല,. ഇന്നലെ അതും ഉണ്ടായി. പൊതു സമൂഹം ഈ സമരം ഏറ്റെടുത്തു കഴിഞ്ഞു. കേരളാ കോൺഗ്രസ്സ് നേതാവ് പി.ടി. ജോസ് അക്രമ രാഷ്ട്രീയത്തിനെതിരെ പൊതു വികാരമുണർത്താൻ സമരത്തിന് കഴിഞ്ഞതായി പറഞ്ഞു. ഇത് യു.ഡി.എഫിലേക്കുള്ള കേരളാ കോൺഗ്രസ്സ് എമ്മിന്റെ തിരിച്ചു വരവിന്റെ സൂചനകളാണെന്നാണ് കോൺഗ്രസ്സുകാർ കരുതുന്നത്.

യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ 11 കേന്ദ്രങ്ങളിൽ 15 മിനുട്ട് നേരം ഇന്ന് വഴി തടയൽ സമരം നടത്തും. ഷുഹൈബ് വധക്കേസിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണിത്. കണ്ണൂരിലെ ഉപവാസ സമരത്തിന്റെ ഭാവി കാര്യങ്ങൾ തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി. യോഗം ഇന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. അതിനാൽ ഇന്നത്തെ സർക്കാർ തീരുമാനത്തെ ആശ്രയിച്ചായിരിക്കും കണ്ണൂർ സമരത്തിന്റെ തുടർക്കാര്യങ്ങൾ നിർണ്ണയിക്കപ്പെടുക.

ഉപവാസം എട്ടാം ദിവേേസത്തക്ക് കടക്കുമ്പോൾ കെ.സുധാകരൻ കൂടുതൽ ക്ഷീണിതനാണ്. പൊലീസ് അറസ്റ്റ് ചെയ്യാനുള്ള പഴുതുകളും നോക്കുന്നുണ്ട്. എന്നാൽ സമര സ്ഥലത്തെ ജനക്കൂട്ടം എങ്ങിനെ പ്രതികരിക്കുമെന്ന കാര്യത്തിൽ സന്ദേഹമുണ്ട്. ഏത് നേരത്തും പ്രവർത്തകരുടെ വൻ കൂട്ടം കലക്ട്രേറ്റ് പടക്കൽ നിലയുറപ്പിച്ചിരിക്കയാണ്. ഇന്ന് മലബാർ ജില്ലകളിലെ കെപിസിസി. ഭാരവാഹികൾ അനുഭാവ ഉപവാസം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP