Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിനോയ് കോടിയേരിക്ക് പിന്നാലെ കണ്ണൂരിലെ സിപിഎം നേതാക്കളുടെ മക്കളുടെ ക്ലീൻ സർട്ടിഫിക്കറ്റ് തേടി സോഷ്യൽ മീഡിയ! രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കാതെ മക്കളെ പിണറായി ഗൾഫിലെ കമ്പനി ഉദ്യോഗസ്ഥരാക്കി; മറ്റ് നേതാക്കളുടെ മക്കൾക്കെല്ലാം വിദേശത്ത് ബിസിനസോ സ്വകാര്യ കമ്പനികളിൽ ജോലിയോ; പാവപ്പെട്ട കമ്യൂണിസ്റ്റുകാർ നെറ്റി ചുളിക്കാതെ മക്കളെ ജോലിക്കയച്ചത് കണ്ണൂരിലെ ജനകീയൻ പി.ജയരാജൻ മാത്രം

ബിനോയ് കോടിയേരിക്ക് പിന്നാലെ കണ്ണൂരിലെ സിപിഎം നേതാക്കളുടെ മക്കളുടെ ക്ലീൻ സർട്ടിഫിക്കറ്റ് തേടി സോഷ്യൽ മീഡിയ!  രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കാതെ മക്കളെ പിണറായി ഗൾഫിലെ കമ്പനി  ഉദ്യോഗസ്ഥരാക്കി; മറ്റ് നേതാക്കളുടെ മക്കൾക്കെല്ലാം വിദേശത്ത് ബിസിനസോ സ്വകാര്യ കമ്പനികളിൽ ജോലിയോ; പാവപ്പെട്ട കമ്യൂണിസ്റ്റുകാർ നെറ്റി ചുളിക്കാതെ മക്കളെ ജോലിക്കയച്ചത് കണ്ണൂരിലെ ജനകീയൻ പി.ജയരാജൻ മാത്രം

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ ദുബായ് ബിസിനസ് വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ സിപിഎമ്മിന്റെ വക്താക്കൾ ചാനൽ ചർച്ചകളിൽ ചോദിക്കുന്ന ഒരു കാര്യം ഇതാണ്: എന്താണ്...നേതാക്കളുടെ മക്കൾക്ക് പഠിച്ചുകൂടേ...ബിസിനസ് ചെയ്ത് അന്തസ്സായി ജീവിച്ചുകൂടേ? ശരിയാണ് ബിസിനസ് ചെയ്യുന്നത് അത്ര തെറ്റല്ല. എങ്ങനെ ചെയ്യുന്നുവെന്നുള്ളതാണ് കാര്യം. നീറ്റായി ചെയ്താൽ ആരും ക്ലീൻ സർട്ടിഫിക്കറ്റ് ചോദിക്കില്ല. അതിന്റെ ആധികാരികതയെ കുറിച്ച് സംശയവും ഉന്നയിക്കില്ല. ഏതായാലും കുടത്തിലെ ഭൂതത്തെ തുറന്നുവിട്ടതുപോലെ ഇപ്പോൾ സോഷ്യൽ മീഡിയ പഴയ വീഞ്ഞ് പുതിയ രൂപത്തിൽ പുറത്തെടുത്തിരിക്കുകയാണ്. സിപിഎമ്മിന്റെ കണ്ണൂർ നേതാക്കളുടെ മക്കളൊക്കെ എന്തു ചെയ്യുന്നു? 

ഒരു ദേശീയ ദിനപ്പത്രം ഇതുമായി ബന്ധപ്പെട്ട് വാർത്ത കൂടി നൽകിയതോടെ എല്ലാം സുതാര്യമാക്കാനുള്ള പുറപ്പാടിലാണ് സോഷ്യൽ മീഡിയ.കണ്ണൂർ നേതാക്കളുടെ മക്കൾ ആരൊക്കെയുണ്ട് രാഷ്ട്രീയത്തിൽ? ആരൊക്കെ ബിസിനസ് ചെയ്യുന്നു? ആരൊക്കെ ജോലി നോക്കുന്നു?മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പികെ ശ്രീമതി എംപി, മുൻ മന്ത്രി ഇപി ജയരാജൻ എന്നിവരുടെ മക്കളെക്കുറിച്ചാണ് ദേശീയ പത്രത്തിൽ വാർത്ത വന്നത്.

പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് തുടങ്ങാം. മകനെയും മകളെയും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചിട്ടില്ല. രണ്ടുപേരും സ്വകാര്യ മേഖലയിൽ ജോലി നോക്കുന്നു.മുഖ്യമന്ത്രിയുടെ മകൾ വീണ സോഫ്റ്റ് വെയർ എൻജിനീയറാണ്. നിലവിൽ ബെംഗളൂരു ആസ്ഥാനമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി നടത്തുന്ന വീണ എട്ടു വർഷത്തോളം ഒറാക്കിളിലാണ് ജോലി ചെയ്തിരുന്നത്. അതിനുമുൻപ് പ്രമുഖ വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആർപി ടെക്‌സോഫ്റ്റിന്റെ സിഇഒയായും പ്രവർത്തിച്ചിരുന്നു.

മകൻ വിവേക് കിരണിനെക്കുറിച്ച് നേരത്തെ ചില വിവാദങ്ങളുണ്ടായിരുന്നു. പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ മകനെ ഇംഗ്ലണ്ടിൽ പഠിപ്പിക്കുന്നതിനെ ചൊല്ലിയായിരുന്നു അന്നത്തെ വിവാദങ്ങൾ.തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലാണ് വിവേക് പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത്.പ്രീഡിഗ്രിക്ക് ഒന്നാം ഗ്രൂപ്പും ഡിഗ്രിക്ക് ബികോമുമായിരുന്നു വിവേക് പഠിച്ചത്.ഡിഗ്രി നേടിയ ശേഷം വിവേക് പഠിച്ചത് കളമശേരി എസ്സിഎംഎസ് (സ്‌ക്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്) കോളേജിലാണ്.ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദത്തിനാണ് വിവേക് ഇവിടെ പ്രവേശനം നേടിയത്.

ബിരുദത്തിൽ രണ്ടാംക്ലാസെങ്കിലും നേടിയവർക്കു മാത്രമേ ഈ കോളേജിൽ പ്രവേശനം അനുവദിക്കുകയുള്ളൂ.പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം നേടേണ്ടത്.എന്നാൽ ബികോമിന് വെറും മൂന്നാം ക്ലാസുള്ള വിവേക് ഇവിടെ ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം അഭ്യസിച്ചു.എസ് ബി ടിയുടെ കലൂർ ബ്രാഞ്ചിൽ നിന്നും നാലുലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് വിവേക് ഈ കോളേജിൽ പഠിച്ചത്.

2003ൽ സി ഗ്രേഡ് സർട്ടിഫിക്കറ്റോടെയാണ് വിവേക് ഈ കോഴ്സ് പാസായത്.2004ൽ വിവേക് സ്വന്തം ബിസിനസ് നടത്താൻ സിംഗപ്പൂരിലേക്ക് പോയി.രണ്ടുമാസത്തിനു ശേഷം തിരികെ വന്നു. പിന്നീട് ജോലി തേടി അബുദാബിയിൽ പോയി.2005 സെപ്റ്റംബറിൽ വീണ്ടും നാട്ടിലെത്തി.പിന്നീടാണ് ഇംഗ്ലണ്ടിലെ ബർമ്മിങ് ഹാം സർവകലാശാലയിൽ ബിസിനസ് മാനേജ്മെന്റ് പഠിക്കാൻ വിവേക് തീരുമാനിച്ചത്.20 ലക്ഷം രൂപയാണ് ഈ കോഴ്സിനുള്ള ഫീസ്.ഇംഗ്ലണ്ടിലെ താമസം, ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവ കൂടി കണക്കിലെടുത്താൽഏതാണ്ട് അരക്കോടിക്ക് മേലുള്ള തുക വിവേകിനെ പഠിപ്പിക്കാൻ എവിടെ നിന്നാണ് ലഭിച്ചത് എന്ന് പല കോണുകളിൽ നിന്നും അന്ന് ഉയർന്ന ചോദ്യത്തിന് ബന്ധപ്പെട്ടവരാരും മറുപടി പറഞ്ഞിട്ടില്ല.

വിവാദ വ്യവസായി ഫാരിസ് അബൂബക്കറുമായി പിണറായിക്കുള്ള ബന്ധവും മക്കളുടെ പഠനവും കൂട്ടിവായിച്ച് അക്കാലത്ത് നിരീക്ഷണങ്ങളുണ്ടായെങ്കിലും പിണറായി ഒന്നും ഗൗനിച്ചില്ല.ബിർമിങ്ഹാം സർവകലാശാലയിൽ നിന്നും എംബിഎ പഠനം പൂർത്തിയാക്കിയ വിവേക് ഇപ്പോൾ അബുദാബിയിലെ എച്ച്എസ്‌ബിസി ബാങ്കിൽ ജോലി ചെയ്യുന്നു.

കോടിയേരി ബാലകൃഷ്ണൻ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കണ്ട് ആൺമക്കളാണ്. പിണറായി അപേക്ഷിച്ച് കോടിയേരിക്കുള്ള വ്യത്യാസം ഇളയമകൻ ബിനീഷിനെ കുറച്ചുകാലം തിരുവനന്തപുരത്ത് എസ്എഫ്‌ഐ രാഷ്ട്രീയത്തിൽ പയറ്റാൻ വിട്ടിരുന്നു.
രാഷ്ട്രീയമൊക്കെ മറന്ന് ബിനീഷ് കോടിയേരി ഇപ്പോൾ സിനിമാരംഗത്ത് ശ്ര്ദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രമുഖ വ്യവസായി രവിപിള്ളയുടെ ഗൾഫിലെ ബിസിനസ് ഗ്രൂപ്പ് വൈസ് ചെയർമാൻ എന്ന ഉന്നതജോലി കുറേക്കാലം വഹിച്ച് അതും ഉപേക്ഷിച്ചാണ് ബിനീഷിന്റെ സിനിമാജീവിതം.ഏതാനും നാൾ മുമ്പ് 15 ലക്ഷം രൂപ വിലവരുന്ന ഹാർലി ഡേവിസൻ ഫാറ്റ് ബോബ് ബൈക്ക്‌സ്വന്തമാക്കി തന്റെ ഫേസ്‌ബുക്ക് ഫാൻ പേജിൽ അപ്ഡേറ്റ് ചെയ്തയാളാണ് ബിനീഷ്. അന്ധേരി, കർമയോദ്ധാ, ഞാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലും അംഗമാണ് ബിനീഷ് കോടിയേരി.

പൊതുജനത്തിന് അധികം പിടികൊടുക്കാത്തയാളാണ് കോടിയേരിയുടെ മൂത്തമകൻ ബിനോയി. എന്നാൽ 13 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതോടെ ബിനോയ് കോടിയേരിയും വാർത്തകളിൽ നിറഞ്ഞു. ബിരുദധാരിയായ ബിനോയ് കോടിയേരി കേരളത്തിലേക്ക് മടങ്ങും മുൻപ് യുഎഇയിൽ ജാസം ടൂറിസം കമ്പനിയടക്കം വിനോദവ്യവസായ രംഗത്താണ് പ്രവർത്തിച്ചത്. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കേ ബിനോയി വാങ്ങിച്ച കാറിന് ഫാൻസി നമ്പർ ലഭിക്കാൻ പ്രമുഖ സിനിമാ താരങ്ങളടക്കമുള്ളവർ ലേലത്തിൽ നിന്ന് പിന്മാറി സഹായം ചെയ്തുകൊടുത്തത് ചർച്ചയായിരുന്നു.

പി.കെ.ശ്രീമതി

രാഷ്ട്രീയത്തിൽ നേരിട്ട് കൈവച്ചില്ലെങ്കിലും അമ്മയുടെയും ബന്ധുക്കളുടെയും രാഷ്ട്രീയ ബലം കെ.പി.സുധീർ നമ്പ്യാരുടെ ബിസിനസ് വളർച്ചയ്ക്ക് തുണയായി.ഇപി ജയരാജന്റെ മന്ത്രിസ്ഥാനം തെറിക്കാനിടയായ സംഭവമായിരുന്നു ബന്ധുവും പികെ ശ്രീമതി എംപിയുടെ മകനുമായ സുധീർ നമ്പ്യാരുടെ വിവാദ നിയമനം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി സുധീർ നമ്പ്യാരെ നിയമിച്ചെങ്കിലും ബന്ധുനിയമന വിവാദത്തെ തുടർന്ന് അദ്ദേഹത്തിന് ചുമതലയേൽക്കാനായില്ല.

വിവാദ നിയമനത്തിലൂടെ വാർത്തകളിലിടം നേടിയ കെപി സുധീർ നമ്പ്യാർ മൂന്ന് ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയാണ്. ധരണ ലൈവ്‌ലിഹുഡ് പ്രൊജക്ട്‌സ് ലിമിറ്റഡ്, എസൻസ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ്, ഇഫാമ നാച്യുറൽ ക്ലോത്തിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് സുധീർ നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ.

ഇ.പി.ജയരാജൻ

സിപിഎം നേതാവായ ഇപി ജയരാജനും മക്കളെ രാഷ്ട്രീയത്തിലിറക്കാൻ തയ്യാറായിട്ടില്ല.
സിപിഎം രാഷ്ട്രീയത്തിൽ നിന്നു മാറി ഗൾഫിലും ബാംഗ്ലൂരിലുമൊക്കെയായി ബിസിനസ് രംഗത്താണ് ജയരാജന്റെ മകൻ ജയ്സൺ.

പി.ജയരാജൻ

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ രണ്ട് ആൺമക്കളും തുടക്കത്തിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.മക്കളായ ജയിൻരാജും ആശിഷ് രാജും നാട്ടിൽ തന്നെ നിന്നാൽ അവർ കൂടുതൽ അക്രമരാഷ്ട്രീയത്തിൽ പെടുമെന്നും അവരുടെ ഭാവി ഇല്ലാതാകുമെന്നുമുള്ള തിരിച്ചറിവിൽ ജയരാജൻ രണ്ടു പേരേയും നാട്ടിൽ നിന്ന് മാറ്റുകയായിരുന്നു.കണ്ണൂരിലെ മറ്റുനേതാക്കളുടെ മക്കൾ വിദേശത്തും സ്വകാര്യ കമ്പനികളിലുമൊക്കെ കേമന്മാരും കേമികളുമായി തുടരുമ്പോൾ, പി.ജയരാജന്റെ മക്കൾ വ്യത്യസ്തരാണ്.

ജയരാജന്റെ മകൻ ജയിൻ രാജ് ദുബായിയിലെ ഒരു ഫാൻസി ഷോപ്പിൽ സെയിൽമാനാണ്. ഇപ്പോൾ നാട്ടിലുണ്ട്. രണ്ടാമത്തെ മകൻ തൃശൂരിലെ ഒരു ഹോട്ടലിൽ ജോലിക്കാരനായിരുന്നു. ഹോട്ടൽ പൂട്ടിയപ്പോൾ കേരളത്തിനു പുറത്ത് ഒരു പ്രൈവറ്റ് കമ്പനിയിലാണ് ഇപ്പോഴത്തെ ജോലി. കണ്ണൂരിലെ ജനകീയ നേതാവിന്റെ മക്കൾ ആ ജനകീയതയ്ക്ക ഒത്തുപോകുന്ന ജോലിയാണ് ചെയ്യുന്നത് എന്നതിൽ അച്ഛനായ പി.ജയരാജന് അഭിമാനിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP