Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തേൻകെണിയിൽ കുടുങ്ങിയ ശശീന്ദ്രന് പകരം തോമസ് ചാണ്ടി തന്നെ മന്ത്രിയാകും; എൻ സി പിയുടെ രണ്ടാം എംഎൽഎയെ മന്ത്രിയാക്കാൻ ഇടതു മുന്നണിയുടെ തീരുമാനം; സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന്; കുട്ടനാട് എംഎൽഎയ്ക്ക് തുണയായത് പാർട്ടി ദേശീയ നേതൃത്വത്തിലെ സ്വാധീനം; പവാറിനെ അനുകൂലമാക്കിയത് ഗോവൻ ഇടപെടലുകൾ

തേൻകെണിയിൽ കുടുങ്ങിയ ശശീന്ദ്രന് പകരം തോമസ് ചാണ്ടി തന്നെ മന്ത്രിയാകും; എൻ സി പിയുടെ രണ്ടാം എംഎൽഎയെ മന്ത്രിയാക്കാൻ ഇടതു മുന്നണിയുടെ തീരുമാനം; സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന്; കുട്ടനാട് എംഎൽഎയ്ക്ക് തുണയായത് പാർട്ടി ദേശീയ നേതൃത്വത്തിലെ സ്വാധീനം; പവാറിനെ അനുകൂലമാക്കിയത് ഗോവൻ ഇടപെടലുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എകെ ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ ഇടതു മുന്നണി യോഗം തീരുമാനിച്ചു. തേൻ കെണി വിവാദത്തിലെ സംഭാഷണങ്ങൾ എകെ ശശീന്ദ്രന് എതിരാണ്. പറയാൻ പാടില്ലാത്തത് പലതും പറഞ്ഞു. ഈ സാഹചര്യത്തിലാണ് എ കെ ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ തീരുമാനിച്ചത്.

ഗതാഗത മന്ത്രിസ്ഥാനം തന്നെ തോമസ് ചോണ്ടിക്ക് നൽകും. മംഗളം ചാനൽ പുറത്തുവിട്ട ടെലിഫോൺ സംഭാഷണത്തെ തുടർന്നാണ് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവെച്ചത്. തുടർന്ന് നടന്ന എൻസിപി നേതൃയോഗം ഗതാഗത മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയെ നിർദ്ദേശിക്കാൻ തീരുമാനിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്

രാജ്ഭവനിൽ ശനിയാഴ്ച നടക്കുന്ന അത്യന്തം ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നിയമസഭാംഗങ്ങളും പങ്കെടുക്കും. കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുള്ള പ്രമുഖ വ്യവസായിയും അണ് തോമസ് ചാണ്ടി. വി സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1947 ഓഗസ്റ്റ് 29 നാണ് ജനനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങ് ടെക്ക്‌നോളജി, ചെന്നൈയിൽ നിന്നും ടെലികമ്മ്യുണിക്കേഷൻ എഞ്ചിനിയറിങ്ങിൽ ഡിപ്‌ളോമ നേടിയിട്ടുണ്ട്. ഭാര്യ: മേഴ്‌സി ചാണ്ടി. മക്കൾ: ബെറ്റി(ഫിലാഡൽഫിയ), ഡോ. ടോബി(ബൽഗാം), ടെസി (എൽഎൽബി വിദ്യാർത്ഥിനി, ഡൽഹി).

ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻസിപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ എകെജി സെന്ററിൽ ഇടതു മുന്നണി യോഗം ചേർന്നു. ഇതിലാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ തീരുമാനിച്ചത്. നാളെ സത്യപ്രതിജ്ഞയും നിശ്ചയിച്ചു. കുട്ടനാട് നിന്നുള്ള എംഎൽഎയാണ് തോമസ് ചാണ്ടി. ഇത് മൂന്നാം തവണയാണ് കുവൈറ്റിലെ വ്യവസായി കൂടിയായ തോമസ് ചാണ്ടി നിയമസഭയിലേക്ക് ജയിച്ചെത്തുന്നത്.

ആലപ്പുഴയിൽ നിന്നുള്ള നാലാമത്തെ മന്ത്രിയാകും തോമസ് ചാണ്ടി. തോമസ് ഐസക്, ജി സുധാകരൻ, തിലോത്തമൻ എന്നിവരാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനെ മുഖ്യമന്ത്രി തുടക്കത്തിൽ എതിർത്തിരുന്നു. എന്നാൽ സി.പി.എം സംസ്ഥാന നേതൃത്വം എൻസിപിക്ക് അർഹതപ്പെട്ട മന്ത്രിസ്ഥാനം നൽകണമെന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. ഇതിനിടെ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറും തോമസ് ചാണ്ടിക്ക് വേണ്ടി രംഗത്തു വന്നു. ഇതോടെ എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനും തോമസ് ചാണ്ടിക്ക് അനുകൂലമായി. മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു.

ഇടത് യോഗത്തിൽ എല്ലാ ഘടകക്ഷികളും എൻസിപിയുടെ അവകാശത്തെ അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടി മന്ത്രിയാകുന്നത്. അന്വേഷണം നടക്കുന്നതിനാൽ ശശീന്ദ്രൻ മാറി നിൽക്കട്ടേയെന്ന നിലപാട് ഇടതു പക്ഷം സ്വീകരിച്ചു. തോമസ് ചാണ്ടിക്കെതിരേയും വ്യക്തിപരമായ ആരോപണങ്ങളുണ്ട്. എന്നാൽ തോമസ് ചാണ്ടി കൂടി പങ്കെടുത്ത യോഗത്തിൽ ഈ വിവാദമൊന്നും ചർച്ചയായില്ല. പകരം മന്ത്രിയായി തോമസ് ചാണ്ടിയെ അംഗീകരിക്കുകയായിരുന്നു. ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻ.സി.പി. സംസ്ഥാന നേതൃയോഗം നിർദ്ദേശിച്ചെങ്കിലും പ്രതിബന്ധങ്ങളുയർന്നതോടെ ഗോവ പാർട്ടി ഘടകത്തിന്റെ ഇടപെടൽ കുവൈറ്റ് വ്യവസായിക്ക് അനുകൂലമായി എത്തുകയായിരുന്നു.

കേരളത്തിൽ നിന്നുള്ള ചില പ്രമുഖ നേതാക്കളുടെ താൽപ്പര്യപ്രകാരം തിരക്കിട്ട് തീരുമാനമെടുക്കേണ്ടെന്ന നിലപാട് ദേശീയ അധ്യക്ഷൻ ശരത്പവാർ സ്വീകരിച്ചതോടെയാണ് കടുത്ത സമ്മർദവുമായി ഗോവ ഘടകത്തിന്റെ രംഗപ്രവേശം ഉണ്ടായത്. പാർട്ടിക്കു രാജ്യത്തുള്ള ഏക മന്ത്രിസ്ഥാനം നഷ്ടമാക്കരുതെന്നും തോമസ് ചാണ്ടിക്ക് ഉടൻ അവസരം നൽകണമെന്നുമാണ് എൻ.സി.പിയുടെ ഗോവ സംസ്ഥാന പ്രസിഡന്റും രണ്ടുതവണ റവന്യുമന്ത്രിയുമായിരുന്ന ജോസ് ഫിലിപ് ഡിസൂസ ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനം വൈകിയാൽ താനടക്കം നേതൃനിരയിലുള്ളവർ സ്ഥാനങ്ങൾ രാജിവയ്ക്കുമെന്ന മുന്നറിയിപ്പും അവർ ദേശീയ നേതൃത്വത്തിന് നൽകിയെന്നാണു വിവരം. ഇതോടെ ശരത് പവാർ കുട്ടനാട് എംഎൽഎയ്ക്ക് അനുകൂലമായി.

തോമസ് ചാണ്ടിയുമായി അടുപ്പം പുലർത്തുന്ന ഗോവ എൻ.സി.പിയിലെ കോ-ഓർഡിനേറ്ററായ കുട്ടനാട് സ്വദേശി ബെൻസി അറയ്ക്കൽ ഉൾപ്പെടെയുള്ളവരാണ് അദ്ദേഹത്തിന് മന്ത്രി സ്ഥാനം ലഭിക്കാൻ പിന്തുണ തേടി ജോസ് ഫിലിപ് ഡിസൂസയെ സമീപിച്ചത്. മഹാരാഷ്ട്ര കഴിഞ്ഞാൽ പാർട്ടിക്കു സ്വാധീനമുള്ള ഗോവയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റിൽ മത്സരിച്ചെങ്കിലും ഒരിടത്തേ ജയിക്കാനായുള്ളൂ. ഏക എംഎൽഎ. ചർച്ചിൽ അലിമാവോ ബിജെപിക്ക് പിന്തുണ നൽകുന്നത് ചൂണ്ടിക്കാട്ടി കേരളത്തിൽ മന്ത്രിസ്ഥാനം നൽകുന്നതിന് തടയിടാൻ ശ്രമങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ചർച്ചിൽ അലിമാവോയ്ക്ക് പാർട്ടി ഹൈക്കമാൻഡ് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.

അശ്ലീല സംഭാഷണക്കേസിൽ ജുഡീഷ്യൽ അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാകുമെന്നിരിക്കെ അതുവരെ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ശരത് പവാറിനെ കേരളത്തിൽ നിന്നുള്ള ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ ധരിപ്പിച്ചത്. ഇതേത്തുടർന്ന് അയഞ്ഞ നിലപാടിലേക്ക് നീങ്ങിയ പവാർ ഗോവ ഘടകത്തിന്റെ സമ്മർദത്തെത്തുടർന്ന് ഉടൻ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യമുന്നയിച്ചു. ഇത് കേരള ഘടകത്തേയും പവാർ അറിയിച്ചു. ഇതോടെ മന്ത്രിയാകാനുള്ള തടസ്സമെല്ലാം തോമസ് ചാണ്ടിക്ക് മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP