Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങന്നൂരിൽ സിപിഎം തോറ്റാൽ തോമസ് ഐസക്കിന് മുകളിലെ വാൾ നീങ്ങും; പിണറായിയുടെയും സുധാകരന്റെയും കണ്ണിലെ കരടായി മാറിയ ധനമന്ത്രിയെ മാറ്റാനുള്ള നീക്കം പൊളിഞ്ഞത് ചെങ്ങന്നൂരിലെ തോൽവി മുന്നിൽ കണ്ട്; ഒരു തോൽവിക്ക് പിന്നാലെ മറ്റൊരു ഉപതെരഞ്ഞെടുപ്പിന് അവസരം കൊടുക്കേണ്ട എന്ന തോന്നൽ രവീന്ദ്രനാഥിന്റെ ധനമന്ത്രി മോഹത്തിന് തിരിച്ചടിയാകും

ചെങ്ങന്നൂരിൽ സിപിഎം തോറ്റാൽ തോമസ് ഐസക്കിന് മുകളിലെ വാൾ നീങ്ങും; പിണറായിയുടെയും സുധാകരന്റെയും കണ്ണിലെ കരടായി മാറിയ ധനമന്ത്രിയെ മാറ്റാനുള്ള നീക്കം പൊളിഞ്ഞത് ചെങ്ങന്നൂരിലെ തോൽവി മുന്നിൽ കണ്ട്; ഒരു തോൽവിക്ക് പിന്നാലെ മറ്റൊരു ഉപതെരഞ്ഞെടുപ്പിന് അവസരം കൊടുക്കേണ്ട എന്ന തോന്നൽ രവീന്ദ്രനാഥിന്റെ ധനമന്ത്രി മോഹത്തിന് തിരിച്ചടിയാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. അതുകൊണ്ട് തന്നെ രണ്ട് കൂട്ടരും ഒരുപോലെ കരുത്തരായ കേരളത്തിൽ ഇരു കക്ഷികൾ പ്രഗത്ഭരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കി കളിക്കാനാണ് ഒരുങ്ങുന്നത്. കോൺഗ്രസ് ക്യാമ്പിൽ ഉമ്മൻ ചാണ്ടിയുടെയും വി എം സുധീരന്റെയും അടക്കം പേരുകൾ സ്ഥാനാർത്ഥി ചർച്ചകളിൽ പറഞ്ഞു കേൾക്കുന്നുണ്ട്. എന്നാൽ, സിപിഎമ്മിലേക്ക് വന്നാൽ പാർട്ടിയിലെയും ഭരണത്തിലെയും പിടലപ്പണക്കങ്ങൾക്കുള്ള പരിഹാരം കൂടിയാകും ലോക്‌സഭാ തെരഞ്ഞെടുപ്പെന്നാണ് കേൾക്കുന്നത്.

കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന നിലപാടുകൾക്ക് വിരുദ്ധമായി പല കാര്യങ്ങളിലും സ്വന്തം നിലപാട് സ്വീകരിക്കുന്ന ധനമന്ത്രി തോമസ് ഐസക്കിനെ സംസ്ഥാന ഭരണത്തിൽ നിന്നും മാറ്റി നിർത്താനുള്ള ചർച്ചകളുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഫോർമുലകളിൽ ഒന്ന് ഐസക്കിനെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി വിജയിപ്പിച്ചു വിടുക എന്നതാണ്. ഇതിന് വേണ്ടി ഒരു വിഭാഗം ശക്തമായ കരുക്കൾ നീക്കുകയും ചെയ്യുന്നു. ആലപ്പുഴയിലെ ഗ്രൂപ്പ് സമവാക്യത്തിൽ പ്രബലനായ കെ സുധാകന്റെ കൂടി താൽപ്പര്യത്തിന് പിണറായി പക്ഷം കൊടിപിടിക്കാൻ ഒരുങ്ങിയിട്ട് കാലം കുറച്ചായി. എന്തായാലും ചർച്ചകൾ പുരോഗമിക്കുമ്പോൾ ഐസക്കിന് മേലുള്ള വാളായി ആലപ്പുഴയിലെ ലോക്‌സഭാ സ്ഥാനാർത്ഥിത്വം തൂങ്ങിക്കിടക്കുന്നു.

പ്രവർത്തകരുടെ വികാരം എന്ന നിലയിലും ആലപ്പുഴ തിരിച്ചു പിടിക്കുക എന്ന ഉദ്ദേശത്തോടും കൂടിയാണ് ഐസക്കിന് സ്ഥാനാർത്ഥിയാക്കാനുള്ള കരുനീക്കങ്ങൾ നടന്നത്. കേരളത്തിൽ നിന്നും പരമാവധി സീറ്റുകൾ വിജയിക്കുക എന്ന തന്ത്രം കൂടിയെന്ന നിലയിൽ ഈ നീക്കത്തെ കേന്ദ്ര നേതൃത്വവും അംഗീകരിച്ചേക്കുമെന്ന നിലയുണ്ടായിരുന്നു. ആലപ്പുഴ സിപിഎമ്മിന്റെ ചുവന്ന കോട്ടയാണ്. പക്ഷേ കെ.സി വേണുഗോപാലിന്റെ ജനസമ്മതിയിൽ വിജയം സിപിഎമ്മിന് അന്യമാകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിലെ വികസന നായകനെന്ന പരിവേഷമുള്ള തോമസ് ഐസക്കിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കം നടന്നത്.

എന്തായാലും ഈ നീക്കം ഇപ്പോൾ താൽക്കാലിയമായി മരവിപ്പിച്ച മട്ടാണ്. ഇതിന് കാരണമായത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ സിപിഎമ്മിന് ഇത്തവണ അധികം വിജയപ്രതീക്ഷയില്ല. അതിന് കാരണം ഭരണവിരുദ്ധ വികാരവും മറ്റ് സാമുദായിക ഘടകങ്ങളുമാണ്. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിൽ വിജയപ്രതീക്ഷ കൈവിട്ടാൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുക്കുക എന്നത് പ്രശ്‌നമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഐസക്ക് വിജയിക്കുന്ന ആലപ്പുഴ സീറ്റിൽ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തി വിജയിപ്പിച്ചെടുക്കാനും ബുദ്ധിമുട്ടുള്ള കാര്യമാകും. അതുകൊണ്ട് തന്നെ ആലപ്പുഴയിലേക്കുള്ള സീറ്റു ചർച്ചകളിൽ തൽക്കാലം ഡോ. തോമസ് ഐസക്കിന്റെ പേരില്ല.

വി എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഭേദപ്പെട്ട ധനമന്ത്രിയെന്ന് പേരുകേട്ട ഐസക്ക് തന്റെ ജനകീയ ബജറ്റുകളിലൂടെ സർക്കാരിന് കൈയടി നേടിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ കിഫ്ബിയടക്കമുള്ള നൂതന ആശയങ്ങൾ കൊണ്ടുവന്നെങ്കിലും ജിഎസ്ടിയെ അമിതമായി ആശ്രയിച്ച ധനനയം ഐസക്കിന് തിരിച്ചടിയായി. ഇതിന്റെ പേരിൽ പാർട്ടി സംസ്ഥാന സമ്മേളനത്തിലും ഐസക്ക് വിമർശനം കേൾക്കേണ്ടി വന്നു. ദേശീയ തലത്തിൽ പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടുകളോട് ചേർന്നു നിൽക്കുന്നതാണ് ഐസക്കിന്റെ നിലപാട്.

കോൺഗ്രസുമായുള്ള ബന്ധത്തിൽ യെച്ചൂരി ലൈനാണ് തോമസ് ഐസക്കിന് പ്രിയം. ആ ലൈനിനെ അനുകൂലിച്ചാണ് അദ്ദേഹം കേന്ദ്ര കമ്മിറ്റിയിൽ അനുകൂലിച്ച് സംസാരിച്ചത് കേരളത്തിലെ പിണറായി പക്ഷത്തിന് ഇഷ്ടമായിരുന്നില്ല. മുഖ്യമന്ത്രിയും, ധനമന്ത്രിയും തമ്മിൽ അത്ര രസത്തിലല്ല എന്നുള്ള സംസാരം ഇതിന് മുമ്പേ പ്രചാരത്തിലുണ്ട്.

വാഷിങ്ടൺ പോസ്റ്റ് പത്രത്തിൽ കേരളം കമ്യൂണിസ്റ്റുകാരുടെ സ്വർഗ്ഗം എന്ന പേരിൽ വന്ന ലേഖനത്തിന്റെ പേരിൽ മന്ത്രി തോമസ് ഐസക്കിനെ പിണറായിയുടെ വിമർശിച്ചത് കഴിഞ്ഞ നവംബറിലാണ്. സിപിഎം സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി ധനമന്ത്രിയെ വിമർശിച്ചത്. ലോകത്ത് അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് തുരുത്തുകളിൽ ഒന്നാണ് കേരളമെന്ന പേരിൽ വാഷിംങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തെ ചൊല്ലിയായിരുന്നു മന്ത്രി തോമസ് ഐസകിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം.

പി കൃഷ്ണപ്പിള്ള ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഐസകിനൊപ്പം സഞ്ചരിച്ച് സംസാരിച്ച് തുടങ്ങുന്ന ലേഖനത്തിലെ കേന്ദ്രബിന്ദുവും തോമസ് ഐസകായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഇത്തരത്തിൽ മുന്നോട്ട് പോകാനാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധവക്കണമെന്നും ആവശ്യപ്പെട്ടു. ലേഖനം വന്നതിന് തന്നെ കുറ്റപ്പെടുത്തുന്നതെന്തിനെന്ന് തോമസ് ഐസകും തിരിച്ച് ചോദിച്ചു.

അതിനിടെ നിത്യോപയോഗ സാധനങ്ങൾക്ക് വിലകയറിയതോടെ, ജനം മാത്രമല്ല പാർട്ടിയും മുറുമുറുത്തു. ട്രഷറി നിയന്ത്രണമടക്കം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലായെന്ന റിപ്പോർട്ടുകൾ ദേശീയ തലത്തിലും എൽഡിഎഫ് സർക്കാരിന് തിരിച്ചടിയായി. തന്റെ നയങ്ങൾ പാളിയെന്ന തിരിച്ചറിവുണ്ടെങ്കിലും പാർട്ടി കൂടി കൈവിട്ടതോടെ , ബിജെപിയും കോൺഗ്രസും അടക്കമുള്ള കക്ഷികളുടെ ആരോപണശരങ്ങളെ വേണ്ടവണ്ണം നേരിടാനും ഐസക്കിന് ആയുധങ്ങൽ പോരാതെ വരുന്നു. ഇതിനിടെയാണ് ഐസക്കിന് ദേശീയ തലത്തിലേക്ക് വിടാൻ പിണറായി കരുക്കൾ നീക്കിയത്. ആലപ്പുഴയിൽ തോറ്റാൽ ഐസകിന്റെ പ്രതിച്ഛായ ഇടിയും. ജയിച്ചാൽ ശല്യവും ഒഴിയും-ഇതാണ് പലരുടേയും മനസ്സിലെന്ന ചർച്ചയും സജീവമായിരുന്നു. പകരം ധനമന്ത്രി സ്ഥാനത്തേക്ക് പിണറായിയുടെ മനസ്സിൽ ഉണ്ടായിരുന്നത് പ്രൊഫ. രവീന്ദ്രനാഥായിരുന്നു.

കേന്ദ്രത്തിൽ ബിജെപി ബദൽ അധികാരത്തിലെത്തിയാൽ തോമസ് ഐസക്കിന്റെ ഡൽഹിയിലെ സാന്നിധ്യം സിപിഎമ്മിന് ഗുണകരമാകുമെന്ന് വാദിക്കുന്നവരും ഉണ്ടായിരുന്നു. എന്നാൽ, തുടർച്ചയായ ഉപതിരഞ്ഞെടുപ്പ് തോൽവിയെ ഭയന്നും ഐസക്ക് തുടക്കമിട്ട കിഫ്ബി പദ്ധതികളുടെ മുന്നോട്ടുള്ള പോക്കും അവതാളത്തിലാകുമെന്ന ഭയവും കൂടിയാണ് പിണറായിയെ തൽക്കാലത്തേക്കെങ്കിലും ഐസക്കിനെ മാറ്റാനുള്ള നീക്കത്തിൽ നിന്നും പിന്തിരിപ്പിച്ചത്. അതേസമയം കെ സുധാകരന്റെ ലോബി ഇപ്പോഴും സമാന നീക്കവും ചർച്ചയുമായി മുന്നോട്ടു പോകുന്നുണ്ട്. എന്നാൽ കൊല്ലത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എംഎ ബേബിക്കുണ്ടായ അനുഭവം പാർട്ടിയുടെ മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഐസകിനെ ഒതുക്കാനുള്ള നീക്കമായി താൽക്കാലികമായി അവസാനിച്ച മട്ടിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP