Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞ വേങ്ങര മണ്ഡലത്തിൽ നറുക്കുവീഴാൻ സാധ്യത പി.കെ. ഫിറോസിന്; ജനറൽ സെക്രട്ടറി മജീദിനെ മത്സരിപ്പിച്ചാൽ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയിൽ ലീഗ് നേതൃത്വം; രണ്ടത്താണിക്കെതിരേയും എതിർപ്പ് ശക്തം; സ്ഥാനാർത്ഥി ചർച്ചകൾ നീണ്ടുപോകുന്നതിനിടെ സീറ്റിനായി കൂടുതൽപേർ രംഗത്തുവരുന്നതും പാർട്ടിക്കു തലവേദന

കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞ വേങ്ങര മണ്ഡലത്തിൽ നറുക്കുവീഴാൻ സാധ്യത പി.കെ. ഫിറോസിന്; ജനറൽ സെക്രട്ടറി മജീദിനെ മത്സരിപ്പിച്ചാൽ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയിൽ ലീഗ് നേതൃത്വം; രണ്ടത്താണിക്കെതിരേയും എതിർപ്പ് ശക്തം; സ്ഥാനാർത്ഥി ചർച്ചകൾ നീണ്ടുപോകുന്നതിനിടെ സീറ്റിനായി കൂടുതൽപേർ രംഗത്തുവരുന്നതും പാർട്ടിക്കു തലവേദന

എംപി. റാഫി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിനു പിന്നാലെ ഒഴിവു വന്ന വേങ്ങര നിയമസഭാ സീറ്റിൽ ലീഗ് സ്ഥാനാർത്ഥിയായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് സാധ്യത തെളിയുന്നു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന് വേങ്ങര സീറ്റ് കൊടുക്കാൻ നേതാക്കൾക്കിടയിൽ നേരത്തേ ധാരണയുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും അണികളുടെ വികാരവും മാനിച്ചാണ് ഫിറോസിനെ പരിഗണിക്കുന്നത്.

വേങ്ങരയിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിക്കുകയെന്നത് ലീഗിന് വലിയ വെല്ലുവിളിയാണ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുപക്ഷത്തിന് വലിയ തോതിൽ വോട്ടു വർധനവുണ്ടായിട്ടും വേങ്ങരയിൽ 38,057 വോട്ടുകളുടെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടിയിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയിൽ നിന്ന് കിട്ടിയ ലീഡ് 40,529ആയി വീണ്ടും ഉയർന്നു. ഈ ഭൂരിപക്ഷം നിലനിർത്തൽ മുസ്ലിംലീഗിന് അഭിമാനപ്രശ്നമാണ്.

കെപിഎ മജീദിന് വേങ്ങര സീറ്റ് നൽകിയാൽ ഭൂരിപക്ഷം കുറയുമോയെന്ന ആശങ്ക നേതാക്കൾക്കിടയിലുണ്ട്. മണ്ഡലത്തിലെ ചില പഞ്ചായത്ത് നേതൃത്വങ്ങൾ ഇക്കാര്യം സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ലീഗിന്റെ ഉറച്ച വോട്ടുകളായ സമസ്ത ഇ.കെ വിഭാഗത്തിന്റെ വോട്ടുകളിൽ ചോർച്ച സംഭവിക്കുമോയെന്ന ആശങ്കയും കാണുന്നുണ്ട്. കെപിഎ മജീദ് മത്സരിക്കുന്നതിനെതിരെ പല ഘടകങ്ങൾക്കും അമർഷം ശക്തമാണ്. എന്നാൽ നേതൃത്വം ഉചിതമായ തീരുമാനം കൈകൊള്ളുമെന്നാണ് ഇവരുടെ പ്രതികരണം. അണികളെ അനുനയിപ്പിച്ച് മജീദിന് സീറ്റ് നൽകാനുള്ള ശ്രമം വിജയിച്ചാൽ പ്രതിപക്ഷ ഉപനേതാവ്, കക്ഷി നേതാവ് എന്നീ സ്ഥാനങ്ങൾ മജീദിന് നൽകാനാകും.

മജീദിനെതിരെ അണികളുടെ വികാരം ശക്തമാകുന്ന സാഹചര്യത്തിൽ പി.കെ ഫിറോസിന് സീറ്റ് നൽകാനാണ് ഏറിയ സാധ്യതയും. ഫിറോസിനു പുറമെ കെ.എൻ.എ ഖാദർ, അബ്ദുറഹിമാൻ രണ്ടത്താണി, പി.കെ അസ്‌ലു, ഷരീഫ് കുറ്റൂർ എന്നീ പേരുകളും ഉയർന്നിട്ടുണ്ട്. ഖാദറിന് പാർട്ടി ചുമതല നൽകാനാണ് തീരുമാനം. രണ്ടത്താണിയുടെ പേര് വ്യാപകമായി ഉയരുന്നുണ്ടെങ്കിലും വ്യാപകമായ എതിർപ്പും ശക്തമാണ്. താനൂർ മണ്ഡലം ലീഗിന് ആദ്യമായി നഷ്ടമായത് രണ്ടത്താണിയിലൂടെയാണ്. ഈ സീറ്റ് രണ്ടത്താണിയിലൂടെ തിരിച്ചു പിടിക്കണമെന്ന ആവശ്യമാണ് ശക്തം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി എതിരായത് അബ്ദുറഹിമാൻ രണ്ടത്താണിയുടെ സാധ്യതയും മങ്ങാൻ ഇടയായി. ഊരകം പഞ്ചായത്ത് പ്രസിഡന്റായിരുന്ന അസ് ലു വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണിപ്പോൾ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുകൂടിയായ അസ് ലുവിനെതിരെ മണ്ഡലത്തിൽ നിന്നുള്ള എതിർപ്പ് ശക്തമാണ്. അസ് ലു തന്നെ പേര് സ്വയം പറഞ്ഞ് രംഗത്ത് വരികയായിരുന്നെന്ന് മണ്ഡലത്തിലെ ലീഗ് നേതാക്കൾ തന്നെ ആരോപിക്കുന്നു. നാട്ടുകാരനും ജില്ലാ യൂത്ത് ലീഗ് ഭാരവാഹിയുമാണ് മണ്ഡലത്തിലെ ലീഗ് നേതാക്കളുടെ പിന്തുണയുള്ള ഷരീഫ് കുറ്റൂർ.

മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി തുടക്കം മുതലേ കെ.പി.എ മജീദ്, പികെ ഫിറോസ് എന്നീ പേരുകളിൽ ഉറച്ചു നിൽക്കുകയാണ്. കുഞ്ഞാലിക്കുട്ടിക്ക് ശേഷം മുതിർന്ന നേതാവ് കേരളത്തിൽ പാർട്ടിയെ പാർലമെന്റ് രംഗത്ത് നയിക്കേണ്ടതുള്ളതിനാലാണ് മജീദിനെ പരിഗണിക്കുന്നത്. മജീദിന് സീറ്റ് നൽകുന്നതിൽ അണികളുടെ എതിർപ്പ് ശക്തമായാൽ വിശ്വസ്തനായ പികെ ഫിറോസിനെ മത്സരിപ്പിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം. മജീദ് മത്സര രംഗത്ത് നിന്ന് സ്വയം മാറി നിൽക്കാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ പികെ ഫിറോസിനായിരിക്കും നറുക്ക് വീഴുക.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് പ്രതിനിധി പിഎം സാദിഖലി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. നിലവിൽ യുവ പ്രാതിനിധ്യം മുസ്ലിംലീഗ് എംഎ‍ൽഎമാരിൽ ഇല്ല. തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രതിനിധ്യം യൂത്ത് ലീഗിന് വേണമെന്ന ആവശ്യം യൂത്ത് ലീഗ്
കമ്മിറ്റി മുന്നോട്ടു വെച്ചിരുന്നു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, യൂത്ത് ലീഗ് ദേശീയ കൺവീനർ സ്ഥാനങ്ങൾ വഹിച്ച ശേഷം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരുകയാണ് പികെ ഫിറോസ്. ഫിറോസിന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെടുന്ന വലിയൊരു വിഭാഗം പാർട്ടിക്കുള്ളിലുണ്ട്. കോൺഗ്രസിനും ഫിറോസിനു സീറ്റു നൽകണമെന്നാണ്താൽപര്യം. ഫിറോസ് മത്സരിച്ചാൽ ഭൂരിപക്ഷം ഉർത്താൻ സാധിക്കുമെന്നാണ് കണക്കു കൂട്ടൽ.

ഇന്ന് പാണക്കാട് ചേർന്ന ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച ഔദ്യോഗിക ചർച്ചകളുണ്ടായില്ല. അതേസമയം പ്രാഥമിക അഭിപ്രായ ശേഖരണം ഉണ്ടായി. നിയമസഭാ കക്ഷി നേതാവായി ഡോ.എം.കെ മുനീറിനേയും ഉപ നേതാവായി വികെ ഇബ്രാഹീം കുഞ്ഞിനേയും തെരഞ്ഞെടുത്തു. പ്രതിപക്ഷ ഉപനേതാവ് സംബന്ധിച്ച ചർച്ച ഉണ്ടായില്ല. മജീദ് മത്സരിക്കാത്ത സാഹചര്യമുണ്ടായാൽ പ്രതിപക്ഷ ഉപനേതാവായി പികെ അബ്ദുറബ്ബിനോ മുനീറിനോ ആയിരിക്കും സാധ്യത. മലപ്പുറം ഉപതെരഞ്ഞെടുപ്പ് അവലോഗനമായിരുന്നു യോഗത്തിലെ പ്രധാന അജണ്ട. അതേസമയം, സ്ഥാനാർത്ഥി ചർച്ചകൾ നീണ്ടു പോകുന്നതോടെ അണികളെ ഇളക്കി സീറ്റിനായി കൂടുതൽ പേർ രംഗത്തു വരുന്നത് പാർട്ടിക്കു തലവേദനയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP