Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെപിസിസി പ്രസിഡന്റാകാൻ മുല്ലപ്പള്ളി, കെ വി തോമസ്, കെ സുധാകരൻ, പി ടി തോമസ്; മുരളീധരനും ഉമ്മൻ ചാണ്ടിയും പിന്മാറിയതോടെ പുതിയ പ്രസിഡന്റിന്റെ കണ്ടെത്താൻ തലപുകഞ്ഞ് ഹൈക്കമാൻഡ്; രാഹുലിന്റെ ഇഷ്ടക്കാരനെങ്കിലും സമവായമില്ലെങ്കിൽ സതീശനെ കെട്ടിയിറക്കില്ല

കെപിസിസി പ്രസിഡന്റാകാൻ മുല്ലപ്പള്ളി, കെ വി തോമസ്, കെ സുധാകരൻ, പി ടി തോമസ്;  മുരളീധരനും ഉമ്മൻ ചാണ്ടിയും പിന്മാറിയതോടെ പുതിയ പ്രസിഡന്റിന്റെ കണ്ടെത്താൻ തലപുകഞ്ഞ് ഹൈക്കമാൻഡ്; രാഹുലിന്റെ ഇഷ്ടക്കാരനെങ്കിലും സമവായമില്ലെങ്കിൽ സതീശനെ കെട്ടിയിറക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കില്ലെന്ന നിലപാട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മുന്നിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവർത്തിച്ചതോടെ സംസ്ഥാന നേതാക്കൾക്കിടയിൽ പകരക്കാരനെ തേടിയുള്ള ചർച്ചകൾ സജീവമാകുന്നു. ഉമ്മൻ ചാണ്ടി ഇല്ലെന്നുറപ്പായത് കാലങ്ങളായി അധ്യക്ഷ സ്ഥാനം മോഹിക്കുന്ന നേതാക്കൾക്കും പ്രതീക്ഷ നൽകുന്നതാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി തോമസ്, പി.ടി തോമസ്, കെ സുധാകരൻ, വി.ഡി സതീശൻ, കെ.സി വേണുഗോപാൽ എന്നിവരാണ് ഇതിനായി രംഗത്തുള്ളത്. കെ മുരളീധരനും ഇനി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവിക്കുശേഷം പാർട്ടി പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന നിലപാടിലായിരുന്നു ഉമ്മൻ ചാണ്ടി. എന്നാൽ വി എം സുധീരൻ അധ്യക്ഷസ്ഥാനമൊഴിഞ്ഞതോടെ ഉമ്മൻ ചാണ്ടി നേതൃത്വം ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാൽ ഇന്ന് ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലും താൻ അധ്യക്ഷ സ്ഥാനത്തേയ്ക്കില്ലെന്ന നിലപാടിൽ ഉമ്മൻ ചാണ്ടി ഉറച്ചു നിൽക്കുകയായിരുന്നു.

വി എം സുധീരന്റെ ഒഴിവിൽ, മലപ്പുറം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇടക്കാല അധ്യക്ഷനായ എം.എം ഹസൻ തുടരട്ടേയെന്നും ഉമ്മൻ ചാണ്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇടക്കാലെ അധ്യക്ഷനെ ദീർഘകാലത്തേയ്ക്ക് അംഗീകരിക്കാൻ എ, ഐ ഗ്രൂപ്പ് നേതാക്കൾ തയാറല്ലെന്നതാണ് യാഥാർഥ്യം. ഹസനെ നിലനിർത്താൻ ഹൈക്കമാൻഡിനും താൽപര്യമില്ല. മലപ്പുറം തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഹസനെ താൽക്കാലിക ചുമതലയേൽപ്പിക്കാൻ ഹൈക്കമാൻഡ് തയാറായത്. ഇതോടെയാണ് പകരം ആളെത്തേടിയുള്ള ചർച്ച പാർട്ടിയിൽ സജീവമായിരിക്കുന്നത്.

പി.ടി തോമസ്, കെ.വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ എന്നിവരെയാണ് ഹൈക്കമാൻഡ് പരിഗണിക്കുന്നതെന്നറിയുന്നു. ഇതിൽ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നത് പി.ടി തോമസ്, കെ.വി തോമസ് എന്നിവർക്കാണ്. അതേസമയം ഹൈക്കമാൻഡിന്റെ തീരുമാനത്തിനുമപ്പുറം ഇക്കാര്യത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി എന്ത് നിലപാടെടുക്കുമെന്നതും നിർണായകമാകും.

വിവാദ വിഷയങ്ങളിൽപ്പോലും വ്യത്യസ്ത നിലപാടെടുക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന പി.ടി തോമസിനെ ആന്റണി പിന്തുണയ്ക്കുമോയെന്നതാണ് ഇനി അറിയാനുള്ളത്. നേരത്തെ കെപിസിസി അധ്യക്ഷസ്ഥാനം സംബന്ധിച്ച് പി.ടി തോമസിന് ആന്റണി ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. എന്നാൽ നിലവിൽ എംഎ‍ൽഎയും പാർട്ടി പത്രത്തിന്റെ എം.ഡിയുമായി തുടരുന്ന പി.ടി തോമസിനെ അംഗീകരിക്കാൻ എ ഗ്രൂപ്പ് തയാറാകില്ലെന്നുറപ്പാണ്.

ഒരുകാലത്ത് എ ഗ്രൂപ്പിലെ പ്രധാനിയും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായിരുന്ന പി.ടി തോമസ് പാർലെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് എ ഗ്രൂപ്പുമായി അകലുന്നത്. തുടർന്ന് വളരെക്കാലം ഗ്രൂപ്പ് പ്രവർത്തനങ്ങളിൽനിന്ന് മാറി നിന്ന പി.ടി നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായതോടെയാണ് വീണ്ടും സജീവമായത്. സോളാർ വിവാദത്തിൽ ആരോപണവിധേയനായ സിറ്റിങ് എംഎ‍ൽഎ ബെന്നി ബഹ്നാനെ ഒഴിവാക്കിയായിരുന്നു പി.ടി തോമസിന്റെ സ്ഥാനാർത്ഥിത്വം. ഇതോടെ ഒരുകാലത്ത് ഉമ്മൻ ചാണ്ടിയുടെ ഗ്രൂപ്പ് മാനേജർമാരായിരുന്ന ഇരുവരും തമ്മിൽ മാനസികമായി അകന്നു. ഇതു തന്നെയാണ് ഇപ്പോഴും എ ഗ്രൂപ്പുമായി സഹകരിക്കാൻ പി.ടി തോമസിന് തടസമായി നിൽക്കുന്നതും.

ഉമ്മൻ ചാണ്ടിയുമായും മറ്റു നേതാക്കളുമായും പി.ടി തോമസിന് ഇപ്പോഴും അടുപ്പമുണ്ടെങ്കിലും ഗ്രൂപ്പുമായി സഹകരിക്കാറില്ല. എ ഗ്രൂപ്പുമായി ഇപ്പോഴുള്ള അകൽച്ച ഇല്ലായിരുന്നെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള ഗ്രൂപ്പിന്റെ ആദ്യ പേരുകാരൻ ഒരുപക്ഷെ പി.ടി തോമസ് ആയിരിരുന്നേനെ. ഏതായാലും എ ഗ്രൂപ്പ് നേതാക്കളുടെ താൽപര്യങ്ങൾക്കുപരി എ.കെ ആന്റണിയാണ് അധ്യക്ഷസ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കുന്നതെങ്കിൽ പി.ടി തോമസിനാണ് ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നത്.

ഹൈക്കമാൻഡിലുള്ള സ്വാധീനമാണ് അധ്യക്ഷസ്ഥാനത്തേയ്ക്ക് കെ.വി തോമസിന് തുണയാകുന്നത്. എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം നേതാക്കൾക്കും കെ.വി തോമസിന്റെ വരവിൽ തീരെ തൃപ്തിയില്ല. എന്നാൽ ഏറെ മെയ്വഴക്കത്തോടെ നേതാക്കളുടെ എതിർപ്പ് മറികടക്കാനുള്ള കെ.വി തോമസിന്റെ വൈഭവം തള്ളിക്കളയാനുമാകില്ല. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ഏറെ അടുപ്പമുള്ളതും കെ.വി തോമസിന് ഗുണമാകും.

എന്നാൽ രാഹുൽ ഗാന്ധി കെ.വി തോമസിനെ അംഗീകരിക്കുമോയെന്ന് കാത്തിരുന്നു കാണേണ്ടതാണ്. മുല്ലപ്പള്ളി രാമചന്ദ്രന്റെയും തുറുപ്പുചീട്ട് ഹൈക്കമാൻഡുമായുള്ള ബന്ധം തന്നെയാണ്. എന്നാൽ ഇദ്ദേഹത്തെ അധ്യക്ഷസ്ഥാനത്തെത്തിക്കുന്നതിനോട് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഒരു താൽപര്യവുമില്ല.

കെ. സുധാകരനെയും അധ്യക്ഷസ്ഥാനത്തേയ്ക്ക് സംസ്ഥാനനേതൃത്വം പരിഗണിക്കുന്നുണ്ട്. അടുത്തിടെ ഐ ഗ്രൂപ്പുമായി അകന്ന സുധാകരൻ നിർണായകഘട്ടങ്ങളിൽ ഉമ്മൻ ചാണ്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സുധാകരനെ അധ്യക്ഷനാക്കുന്നതിനെതിരെ കാര്യമായ എതിർപ്പുയരാനും ഇടയില്ല. എന്നാൽ വെട്ടൊന്ന് മുറി രണ്ടെന്ന സുധാകരന്റെ കാർകശ്യമാർന്ന നിലപാടുകൾ നിലവിലെ സാഹചര്യത്തിൽ പാർട്ടിക്ക് ഗുണകരമാകുമോയെന്ന ആശങ്കയും നേതാക്കൾക്കിടയിലുണ്ട്. ഈഴവ വിഭാഗത്തിൽപ്പെട്ടയാളെന്നതും സുധാകരന് ഏറെ ഗുണകരമാകും.

സംസ്ഥാന നേതാക്കളുടെ അഭിപ്രായം പരിഗണിക്കാതെ അധ്യക്ഷനെ തീരുമാനിക്കുന്നത് രാഹുൽ ഗാന്ധിയാണെങ്കിൽ സാധ്യത കൽപ്പിക്കിപ്പെടുന്ന മറ്റൊരു നേതാവാണ് വി.ഡി സതീശൻ. എന്നാൽ എക്കാലത്തും പാർട്ടിയുടെ പൊതുതീരുമാനത്തിന് വിരുദ്ധമായി നിലപാടെടുക്കുന്നത് വി.ഡി സതീശന്റെ സാധ്യത ഇല്ലാതാക്കും. ഐ ഗ്രൂപ്പ് നേതാക്കൾ പോലും സതീശനെ പന്തുണയ്ക്കാൻ തയാറല്ല. അതേസമയം സംഘടനാ തെരഞ്ഞെടുപ്പിലൂടെ തന്നെ അധ്യക്ഷനെയും തീരുമാനിച്ചാൽ മതിയെന്ന നിലപാടെടുത്താൽ എ ഗ്രൂപ്പ് നിശ്ചയിക്കുന്ന ആരു വേണമെങ്കിലും പാർട്ടി തലപ്പത്തെത്താം.

അങ്ങനെയെങ്കിൽ ഉമ്മൻ ചാണ്ടിയുടെ മനസ് കെ.സി ജോസഫിനൊപ്പമായിരിക്കുമെന്നാണ് ഗ്രൂപ്പിലെ പ്രമുഖർ തന്നെ വെളിപ്പെടുത്തുന്നത്. ചെറുപ്പക്കാരനെന്ന പരിഗണനയിൽ പി.സി വിഷ്ണുനാഥിനെ രംഗത്തിറക്കണമെന്ന ആവശ്യവും ഗ്രൂപ്പിൽ ശക്തമാണ്. ഡൽഹി കേന്ദ്രീകരിച്ച് പി.സി ചാക്കോ, കെ.സി വേണുഗോപാൽ എന്നിവരും അധ്യക്ഷസ്ഥാനത്തിനായി ചരടുവലി ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP