Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യത : അമാനുല്ല വടക്കാങ്ങര

പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യത : അമാനുല്ല വടക്കാങ്ങര

ദോഹ. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും മീഡിയ പ്ളസ് സിഇഒയും യു. എൻ.ഇ.പി. വളണ്ടിയറുമായ അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. ആന്റി സ്മോക്കിങ് സൈാസൈറ്റിയും മീഡിയ പ്ളസും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി ബോധവൽക്കരണ പരിപാടികളും ചിന്തകളും ഏതെങ്കിലും ദിനങ്ങളിൽ പരിമിതപ്പെടുത്താതെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മാനവരാശിക്കും ജീവജാലങ്ങൾക്കുമെല്ലാം നിലനിൽക്കാൻ കഴിയുന്ന പരിസ്ഥിതി നിലനിർത്തേണ്ടത് നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തമാണ് അദ്ദേഹം പറഞ്ഞു.

നമ്മുടെ തെറ്റായ നിലപാടികളും നടപടികളും കാരണം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുന്നു വെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. അന്തരീക്ഷതാപനിലയിലെ വർദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും വനനശീകരണം തുടങ്ങി ഗൗരവമേറിയ പല പാരിസ്ഥിക പ്രശ്നങ്ങൾക്കും ഹരിത സമ്പദ് വ്യവസ്ഥക്ക് പരിഹാരം കാണാൻ കഴിയുമെന്നും ഈ രംഗത്ത് പ്രായോഗികമായ നടപടികളുടെ തുടക്കമാണ് പരിസ്ഥിതി ദിനാചരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മനോഹരമായ പ്രകൃതിയും ജൈവ സമ്പത്തും നഷ്ടമാകുന്ന അവസരങ്ങൾ ഒഴിവാക്കുവാൻ ഓരോ മലയാളിയും ശ്രദ്ധിക്കണം. നാടുനീളെ ചെടികൾ നടാനും പരിസ്ഥിതി ബോധം വളർത്താനുമുള്ള സർക്കാർ ശ്രമങ്ങൾ ശ്ളാഘനീയമാണ്. ജലസംരക്ഷണവും മാലിന്യ നിർമ്മാർജ്ജനവും കാർഷികമേഖലയുടെ പുനരുജ്ജീവനവും ഇതിന്റെ തുടർച്ചയായി നടക്കേണ്ടതുണ്ട്.

പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളർത്തിയും പരിസ്ഥിതി സംരക്ഷിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂർണമായ ജീവിതം ഉറപ്പുവരുത്തുവാൻ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെും ഈ രംഗത്ത് ഓരോരുത്തർക്കും എന്ത് ചെയ്യുവാൻ കഴിയുമെന്നതാണ് കാതലായ പ്രശ്നമമെന്നും അദ്ദേഹം പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗതിയിൽ നിന്നും ലോകത്തെ പിറകോട്ടു വലിക്കാതെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയാണ് പ്രധാനം.

നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളെ നശിപ്പിക്കാതെയും ജൈവാവസ്ഥക്ക് കോട്ടം തട്ടാതെയും പുരോഗതി സാധ്യമാണെന്ന് പ്രായോഗികമായി തെളിയിക്കുകയും വികസനത്തിൽ നിന്നും പുറം തിരിഞ്ഞ് നിൽക്കാതെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയുടെ വേഗത കുറക്കാതെയും മുന്നേറാനുള്ള മാർഗങ്ങളാണ് പരിസ്ഥിതി ദിനത്തിൽ പ്രസക്തമാകുന്നത്. കാർബൺ ബഹിർഗമനത്തിന്റെ അളവ് കുറച്ചും മലിനീകരണം പരമാവധി ഒഴിവാക്കിയും വ്യവസായങ്ങളും നിർമ്മാണങ്ങളുമെല്ലാം പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയിൽ സംവിധാനിച്ചും പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായും വിവേകപൂർവമായും പ്രയോജനപ്പെടുത്തിയും ഓരോരുത്തരും ഹരിത സമ്പദ് വ്യവസ്ഥയുടെ ഭാഗമായാൽ പാരിസ്ഥിക പ്രശ്നങ്ങൾ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാവ്യതിയാനം മൂലം ലോകമൊരു പാരിസ്ഥിതികാടിയന്തരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരുൾപ്പടെ ഭൂമിയിലുള്ള സകലജീവജാലങ്ങളുടെയും നിലനിൽപിന് ഭീഷണി ഉയർത്തിയിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തെ സംയുക്തമായി നേരിടുവാൻ ലോകരാജ്യങ്ങൾ ഒപ്പുവെച്ച പാരിസ് ഉടമ്പടിയിൽ നിന്നും ഇക്കഴിഞ്ഞ ദിവസമാണ് അമേരിക്കൻ ഐക്യനാടുകൾ ഏകപക്ഷീയമായി പിൻവാങ്ങിയത്. ഭാവിതലമുറകളെ കുറിച്ചോർക്കാതെയുള്ള അത്തരം സ്വാർത്ഥമായ പിൻവാങ്ങലുകൾ മനുഷ്യസമൂഹത്തിന് തന്നെ വലിയ ഭീഷണിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങളെ പ്രകൃതിയുമായി ഇണക്കുക എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതിദിനം മുന്നോട്ട് വയ്ക്കുന്ന ആശയം. മനുഷ്യർ പ്രകൃതിയുടെതന്നെ ഭാഗമാണെന്നും, പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്നുമുള്ള ചിന്ത കൂടുതൽ പ്രസക്തമാവുകയാണ്. നമുക്ക് ലഭിച്ചതിലും മെച്ചപ്പെട്ട അവസ്ഥയിൽ ഭൂമിയെ അടുത്ത തലമുറകൾക്ക് കൈമാറുവാൻ കഴിയണം. അതുകൊണ്ടുതന്നെ, നാം ഓരോരുത്തരും നമ്മുടെ ചുറ്റുപാടുകളെയും ജീവിതശൈലികളേയും പരിസ്ഥിതിസൗഹാർദമായി മാറ്റുവാനുള്ള നടപടികൾ എടുക്കേണ്ടതുണ്ട്. അത്തരമൊരു മൂല്യബോധം വളർത്തിയെടുക്കുവാനും എല്ലാവരിലും എത്തിക്കുവാനും നമുക്ക് സാധിക്കണം. പരിസ്ഥിതിസംരക്ഷണം വർഷം മുഴുവനുമുള്ള പ്രവർത്തനമായി മാറണം. എല്ലാവരും പരിസ്ഥിതിസംരക്ഷണത്തെ അവരുടെ ചുമതലയായി കാണുന്ന നില വളർന്നുവരണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഷറഫുദ്ധീൻ തങ്കയത്തിൽ, അഫ്സൽ കിളയിൽ, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാൻ, സൈദലവി അണ്ടേക്കാട്, ജോജിൻ മാത്യൂ, ആനന്ദ് ജോസഫ്, ശരൺ എസ്. സുകു, ബ്ലെസി ബാബു, കാജാ ഹുസ്സൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP