Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലങ്കര ഓർത്തഡോക്സ് അസോസിയേഷൻ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടു; കേരളാ കോൺഗ്രസ് നേതാവിന്റെ വിജയം ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങളുടെ ഫലം

മലങ്കര ഓർത്തഡോക്സ് അസോസിയേഷൻ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടു; കേരളാ കോൺഗ്രസ് നേതാവിന്റെ വിജയം ഉമ്മൻ ചാണ്ടിയുടെ തന്ത്രങ്ങളുടെ ഫലം

കോട്ടയം: വീണ്ടും ഉമ്മൻ ചാണ്ടിക്ക് വിജയം. രാഷ്ട്രീയത്തിലല്ല രണ്ടാം തവണയും വൻ വിജയം നേടികൊടുത്തത്. സ്വന്തം സഭയുടെ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിനു നേരീട്ട് ചുക്കാൻ പിടിച്ചാണ് ഉമ്മൻ ചാണ്ടി വിജയം കൊയ്തത്. മാർച്ച് ഒന്നിന് നടന്ന അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ട്രസ്റ്റിമാരായത് ഉമ്മൻ ചാണ്ടി അനുകൂലിക്കുന്ന സ്ഥാനാർത്ഥികളായിരുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മൻ തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് (എം) സംസ്ഥാന ഭാരവാഹിയായിരുന്ന അഡ്വ. ബിജു ഉമ്മനെ വീജയിപ്പിക്കുന്നതിനായി ഉമ്മൻ ചാണ്ടി നേരിട്ട് രംഗത്ത് എത്തിയിരുന്നു.കോൺഗ്രസുകാരനായ ബാബുജി ഈശോയെ തള്ളിയാണ് ഉമ്മൻ ചാണ്ടി ബിജുവിനുവേണ്ടി രംഗത്ത് എത്തിയത്.

ബാബുജി ഈശോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേശ്സണൽ അസിസ്റ്റന്റിൽ ഒരാളായിരുന്നു. എ.ഐ ഗ്രൂപ്പ് കളിയുടെ ഭാഗമായിട്ടാണ് ബാബൂജി തള്ളി ഉമ്മൻ ചാണ്ടി രംഗത്ത് എത്തിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എല്ലാം ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് കനത്ത പരാജയം ഏല്ക്കേണ്ടിവന്നു എന്ന പഴിയും കാതോലിക്കാ ബാവ ഏല്ക്കേണ്ടിവരും.

201 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 31 പേരുടെ ഭൂരിപക്ഷത്തിലാണ് ബിജൂ സഭാ സെക്രട്ടറി സെക്രട്ടറി സ്ഥാനത്ത് എത്തിയത്.മാർച്ച് ഒന്നിന് മാർ ഏലിയാ കത്തീഡ്രലിൽ നടന്ന മലങ്കര അസോസിയേഷനിൽ കൂട്ടു ട്രസ്റ്റിമാരെ തെരഞ്ഞടുത്ത അതെ മാർഗം തന്നെയാണ് ഇവിടെയും ഉണ്ടായത്. കാതോലിക്കാബാവയുടെ ഔദ്യോഗിക വിഭാഗത്തെ പരാജയപ്പെടുത്തി എതിർ വിഭാഗം മുന്നേറിയത്. ഇത്തവണത്തെ മലങ്കര അസോസിയേഷനിലും സെക്രട്ടറി തെരഞ്ഞെടുപ്പിലും ഔദ്യോഗിക വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.മൂന്നാം തവണയും സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച ഡോ.ജോർജ് ജോസഫ് 77 വോട്ടും ബാബുജി ഈശോ 14 വോട്ടും നേടി.രണ്ട് വോട്ട് അസാധുവായി. ആകെ 208 വോട്ടിൽ 201 എണ്ണം പോൾ ചെയ്തു.

പുതിയ മാനേജിങ് കമ്മിറ്റിയുടെ പ്രഥമയോഗം കോട്ടയം വൈദീക സെമിനാരി ഓഡിറ്റോറിയത്തിൽ ചേർന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മ്രെതാപ്പൊലീത്ത ധ്യാനം നയിച്ചു. വൈദീകട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോൺ മിനിറ്റ്സ് അവതരിപ്പിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ നിയോഗിച്ചതനുസരിച്ച് ഡോ. യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പൊലീത്താ യോഗനടപടികൾ നിയന്ത്രിച്ചു. ഡോ. വർഗീസ് പുന്നൂസ് റിട്ടേണിങ് ആഫീസറായിരുന്നു.

സഭാ മാനേജിങ് കമ്മിറ്റി അംഗമായി 23 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരണം ഭദ്രാസനത്തിലെ കവിയൂർ സ്ലീബാ പള്ളി ഇടവകാംഗമാണ്. ഇടവക സെക്രട്ടറി, സൺഡേസ്‌ക്കൂൾ ഹെഡ്‌മാസ്റ്റർ, സുവിശേഷ സംഘം ഡിസ്ട്രിക്റ്റ് ഓർഗനൈസർ, നിരണം ഭദ്രാസന കൗൺസിൽ അംഗം, സഭയുടെ റൂൾസ് കമ്മിറ്റി, ലീഗൽ കമ്മീഷൻ, 2008-ൽ എപ്പിസ്‌ക്കോപ്പൽ തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി, കാതോലിക്കേറ്റ് & എം.ഡി സ്‌ക്കൂൾസ് ഗവേണിങ് ബോർഡ് എന്നിവയിൽ അംഗവും വിവാഹസഹായ പദ്ധതി, പരുമലയിൽ നടന്ന മൂന്ന് മലങ്കര അസോസിയേഷൻ യോഗങ്ങളുടെയും പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ കൺവീനർ, പുനർവിവാഹം സംബന്ധിച്ചുള്ള പരിശുദ്ധ ബാവായുടെ നിയമോപദേഷ്ടാവ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

നിരണം സെന്റ് മേരീസ് സ്‌ക്കൂൾ അദ്ധ്യാപിക ആശാ ജേക്കബ് ഭാര്യയും, ക്രിസ്റ്റീന മറിയം മാത്യൂ (പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപിക) ജേക്കബ് എം. ഉമ്മൻ (തിരുവനന്തപുരം ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ) എന്നിവർ മക്കളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP