Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സീറോ മലബാർ സഭയ്ക്കു ബ്രിട്ടനിൽ രൂപത പിറന്നു; കേരളത്തിൽ നിന്നെത്തിയ ഒരു ഡസനോളം മെത്രാന്മാരുടെയും അനേകം ഇംഗ്ലീഷ് മെത്രാന്മാരുടെയും സാന്നിധ്യത്തിൽ മാർ സാമ്പ്രിക്കൽ മെത്രാനായി സ്ഥാനാരോഹിതനായി; പ്രസ്റ്റൺ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു വിശ്വാസികൾ

സീറോ മലബാർ സഭയ്ക്കു ബ്രിട്ടനിൽ രൂപത പിറന്നു; കേരളത്തിൽ നിന്നെത്തിയ ഒരു ഡസനോളം മെത്രാന്മാരുടെയും അനേകം ഇംഗ്ലീഷ് മെത്രാന്മാരുടെയും സാന്നിധ്യത്തിൽ മാർ സാമ്പ്രിക്കൽ മെത്രാനായി സ്ഥാനാരോഹിതനായി; പ്രസ്റ്റൺ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു വിശ്വാസികൾ

ന്ത്യക്കു പുറത്തു മൂന്നാമത്തെ രൂപത പിറന്ന ആഹ്ലാദത്തിലാണ് സീറോ മലബാർ കത്തോലിക്ക വിശ്വാസികൾ. കഴിഞ്ഞ മാസം റോമിൽ നിന്ന് അനുവദിച്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാഭിഷേക ചടങ്ങും അൽപനേരം മുമ്പു വടക്കൻ ഇംഗ്ലണ്ടിലെ ലേക്‌ഷെയറിലെ പ്രസ്റ്റൺ നഗരത്തിൽ നടന്നു.

ഗാന ശുശ്രൂഷയും ജപമാല സമർപ്പണവുമായി ആയിരക്കണക്കിന് വിശ്വാസികൾ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ച് പ്രാർത്ഥനാ നിരതരായി കഴിഞ്ഞു. പ്രസ്റ്റൺ മുഴുവൻ ഇപ്പോൾ പ്രാർത്ഥനാ ഗാനത്താൽ മുഖരിതമായിരിക്കുകയാണ്. ഗായകർ സ്വർഗീയ സംഗീതം പൊഴിക്കുകയാണ്.അഭിഷിക്തരായ വൈദീകർ തിരുവസ്ത്രങ്ങളിഞ്ഞ് താല്ക്കാലികമായി ഒരുക്കിയ അൾത്താരയ്ക്ക് ചുറ്റും കൈകൾ കൂപ്പി പ്രാർത്ഥനാനിരതായി നിൽക്കുകയാണ്.സീറോ മലബാർ സഭയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മീകത്വത്തിലും മറ്റു ബിഷപ്പുമാരുടെയും വൈദീകരുടേയും സഹകാർമ്മീകത്വത്തിലുമാണ് അത്യധികം പരിശുദ്ധമായ മെത്രാഭിഷേക കർമ്മം ആരംഭിച്ചത്.

തുടർന്ന് മെത്രാഭിഷേക തിരുക്കർമ്മങ്ങൾക്കാമുഖമായിട്ടുള്ള പ്രദക്ഷിണം പ്രധാന അൾത്താരയിൽ എത്തിച്ചേർന്നു.നുറുകണക്കിന് വൈദീകർ ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ പങ്കെടുത്തു. മെഴുകുതിരികളും ധൂപക്കുറ്റിയും മാർത്തോമ്മാക്കുരിശും മുത്തുക്കുടകളുടെ അകമ്പടിയോടും അത്യധികം ഭക്തിനിർഭരമായ പ്രദക്ഷിണം സഭയുടെ വിശ്വാസത്തിന്റെ പരസ്യമായ പ്രകടനമായി. അഭിവന്ദ്യ കർദിനാളും മറ്റ് ബിഷപ്പുമാരും പ്രദക്ഷിണത്തെ അനുഗമിച്ച് പ്രധാന അൽത്താരയിൽ എത്തിയതോടെയാണ്. മെത്രാഭിഷേക തിരുക്കർമ്മങ്ങൾ ആരംഭിച്ചത്.പരിശുദ്ധ പിതാവിന്റെ ഔദ്യോഗിക പ്രഖ്യാപനം വായിച്ചു.

പ്രസ്റ്റണിലും പരിസരപ്രദേശങ്ങളിലുമായി ബന്ധുക്കളുള്ളവർ നേരത്തെ തന്നെ പ്രസ്റ്റൺ നഗരത്തിലെത്തിയിട്ടുണ്ട്. മെത്രാഭിഷേക കർമ്മങ്ങൾക്ക് നേതൃത്വം നൽകുന്ന കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും സഹകാർമ്മികനായ മാർ ജോസഫ് കല്ലറങ്ങാട്ടും മറ്റു മെത്രാന്മാരും വൈദികരും മെത്രാഭിഷേകത്തിൽ പങ്കെടുക്കാനെത്തിയ നാട്ടിൽ നിന്നുള്ള തീർത്ഥാടക സംഘങ്ങളും യുകെയിലെത്തിച്ചേർന്നു.

തിരുക്കർമ്മങ്ങളിൽ പങ്കുചേരാനെത്തുന്ന എല്ലാവർക്കും ആവശ്യമായ സഹായങ്ങളും ക്രമീകരണങ്ങളും ചെയ്യുന്നതിനായി മെത്രാഭിഷേക കമ്മിറ്റി വാളിന്റിയേഴ്‌സിന്റെയും പ്രസ്റ്റൺ സ്റ്റേഡിയം സ്റ്റാഫിന്റെയും, പൊലീസ് പാരാമെഡിക്കൽ, ആംബുലൻസ്, ഫയർഫോഴ്‌സ് തുടങ്ങിയവരുടെയും വിപുലമായ സന്നദ്ധപ്രവർത്തനങ്ങൾ മെത്രാഭിഷേക സംഘാടക സമിതി ക്രമീകരിച്ചിട്ടുണ്ട്.

പ്രസ്റ്റൺ ദേവാലയം ഇനി സെന്റ് അൽഫോൻസാ കത്തീഡ്രൽ; ദേവാലയം തിങ്ങി നിറഞ്ഞ് വിശ്വാസികൾ ചരിത്രപ്രഖ്യാപനം കേട്ടു: പുതിയ കത്തീഡ്രൽ ഇനി കരുണയുടെ വാതിലുള്ള ദേവാലയം
പ്രാർത്ഥനയോടെ കാത്തിരുന്ന ദിനങ്ങളിലേയ്ക്ക് ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാർ വിശ്വാസികൾ എത്തിച്ചേർന്നു. സീറോ മലബാർ സഭയുടെ ചരിത്രത്തിലും, ഗ്രേറ്റ് ബ്രിട്ടന്റെ ചരിത്രത്തിലും പുതിയ അദ്ധ്യായം എഴുതിച്ചേർത്ത് സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി,ഇതുവരെ ലങ്കാസ്റ്റർ രൂപതയുടെ കീഴിലായിരുന്ന സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തെ ഏറ്റെടുത്ത് സെന്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രലായി ഉയർത്തി.

ദേവാലയത്തിലും പരിസരങ്ങളിലും തിങ്ങി നിറഞ്ഞ വിശ്വാസികളെ സാക്ഷിനിർത്തിയാണ് തിരുക്കർമ്മങ്ങൾ ആരംഭിച്ചത്. ലങ്കാസ്റ്റർ രൂപത മെത്രാൻ മൈക്കിൾ ജി കാംബെൽ, കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ മറ്റു മെത്രാന്മാർ, വൈദികർ, ഡീക്കന്മാർ, സന്യസ്തർ, അൽമാർ എന്നിവർ തിരുക്കർമ്മങ്ങളിൽ പങ്കുചേർന്നു. വൈകീട്ട് 6 മണിക്ക് കർദ്ദിനാൾ തിരുമേനി നാട മുറിച്ച് കത്തീഡ്രൽ ദേവാലയത്തിലേയ്ക്ക് വിശ്വാസികളെ നയിച്ചു. ജോ. കൺവീനറും പ്രാദേശിക സംഘാടകനുമായ റവ. ഫാ. മാത്യു ചൂരപൊയ്കയിൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

തുടർന്ന് മാർ ജോർജ്ജ് ആലഞ്ചേരി ദേവാലയ പുനർസമർപ്പണം നടത്തുകയും കത്തീഡ്രലായി ഉയർത്തിക്കൊണ്ടുള്ള വിജ്ഞാപനം അറിയിക്കുകയും ചെയ്തു. അൽഫോൻസാമ്മയ്ക്ക് ദേവാലയം സമർപ്പിച്ചുകൊണ്ടുള്ള ശുശ്രൂഷകൾക്കു ശേഷം വിശുദ്ധയുടെ തിരുസ്വരൂപത്തിൽ ഏലക്കാമാല ചാർത്തി വണങ്ങി.

തുടർന്ന് സഭയുടെ ഔദ്യോഗിക സന്ധ്യാസനമസ്‌കാര യാമപ്രാർത്ഥനയ്ക്ക് കർദ്ദിനാൾ തിരുമേനി തന്നെ നേതൃത്വം നൽകി. പ്രാർത്ഥനാശുശ്രൂഷകൾക്കൊടുവിൽ പിതാവ് തന്റെ വിശ്വാസി അജഗണങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സീറോ മലബാർ സഭയുടെ മിഷൻ ചൈതന്യത്തെക്കുറിച്ചും യുകെയിൽ സഭയുടെ തുടക്കവും, വളർച്ചയും അതിനുവേണ്ടി അദ്ധ്വാനിച്ച ആളുകളെയുമെല്ലാം തിരുമേനിയുടെ പ്രസംഗത്തിൽ അനുസ്മരിക്കപ്പെട്ടു.

തിരുനാൾ കർമ്മങ്ങളിൽ സംബന്ധിക്കാനെത്തിയ എല്ലാ രൂപതാദ്ധ്യക്ഷന്മാരെയും കർദ്ദിനാൾ തിരുമേനി വിശ്വസികൾക്ക് പരിചയപ്പെടുത്തി. യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി ചുമതലചേർക്കുന്ന റവ. ഡോ. സ്റ്റീഫൻ ചിറപ്പണത്ത് വിശ്വാസികളോട് സംസാരിച്ചു. ലങ്കാസ്റ്റർ രൂപതയിലെ വൈദിക വിദ്യാർത്ഥികളും, നിരവധി ഇംഗ്ലീഷ് വൈദികരും തദ്ദേശീയരായ ഇംഗ്ലീഷ് വിശ്വാസികളും ചടങ്ങുകളിൽ സംബന്ധിച്ചു. വിശിഷ്ടാഥികളും വിശ്വാസികളും സ്‌നേഹവിരുന്നിൽ പങ്കുചേർന്ന ശേഷമാണ് മടങ്ങിയത്.

കത്തീഡ്രലായി ഉയർത്തപ്പെട്ട സെന്റ് അൽഫോൻസാ ദേവാലയം കരുണയുടെ കവാടമുള്ള ദേവാലയമായിക്കൂടി ഇനി അറിയപ്പെടും.

പ്രസ്റ്റൺ നോർത്ത് സ്‌റ്റേഡിയത്തിൽ ഇന്നു കളിയല്ല കാര്യമാണ് മെത്രാഭിഷേ കത്തിനുള്ള ഒരുക്കങ്ങൾ പൂർണ്ണം
രണ്ടു മാസത്തോളമായി പ്രാർത്ഥിച്ചും ഒരുക്കങ്ങൾ നടത്തിയും കാത്തിരുന്ന പുണ്യദിനം വന്നെത്തിയിരിക്കുന്നു. ഒരു ജനതയുടെ വർഷങ്ങളായുള്ള നിലവിളിക്കുത്തരമായി ഫ്രാൻസിസ് മാർപ്പാപ്പയിലൂടെ ദൈവം അനുവദിച്ച ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാർ രൂപതയും, അതിന്റെ പുതിയ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കലും ഇന്നു പിറവിയെടുക്കുന്നു. ചരിത്രത്തിലാദ്യമായി പ്രസ്റ്റൺ നോർത്ത് എൻഡ് ഫുട്‌ബോൾ സ്‌റ്റേഡിയം മറ്റൊരു ജനസമുദ്രത്തിന് വേദിയാകുന്നു.

മെത്രാഭിഷേക തിരുനാൾക്കർമ്മങ്ങൾ പൂർത്തിയിലെത്തിയതായി ജനറൽ കൺവീൻ റവ. ഡോ. തോമസ് പാറയടിയിൽ അറിയിച്ചു. ഇന്നലെ വൈകീട്ട് പ്രസ്റ്റൺ സെന്റ് അൽഫോൻസാ ദേവാലയം കത്തീഡ്രലായി ഉയർത്തി പുതിയ രൂപതാ പ്രവർത്തനങ്ങൾക്ക് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രഢഗംഭീരമായ തുടക്കം കുറിച്ചു. തിങ്ങിനിറഞ്ഞ വിശ്വാസികളെ സാക്ഷി നിറുത്തിയാണ് മാർ ആലഞ്ചേരി കത്തീഡ്രൽ പ്രഖ്യാപനം നടത്തിയത്. ഇന്നലെ മെത്രാഭിഷേക തിരുക്കർമ്മങ്ങളുടെ റിഹേഴ്‌സൽ കർദ്ദിനാൾ തിരുമേനിയുടെ നേതൃത്വത്തിൽ നടന്നു. തുടർന്ന് മെത്രാഭിഷേകം നടക്കുന്ന സ്റ്റേഡിയത്തിലെത്തിയ കർദ്ദിനാളും നിയുക്ത മെത്രാനും ജനറൽ കൺവീനർ റവ. ഡോ. തോമസ് പാറയടിയും മറ്റു വൈദികരും കമ്മിറ്റിയംഗങ്ങളും ഒരുക്കങ്ങളുടെ പുരോഗതി നേരിട്ടുകണ്ട് വിലയിരുത്തി. സഭാദ്ധ്യക്ഷൻ പൂർണ്ണ തൃപ്തിയാണ് മെത്രാഭിഷേകലതിരുകർമ്മങ്ങളെക്കുറിച്ച് പ്രകടിപ്പിച്ചത്.

കൃത്യം 12 മണിക്ക് പ്രാർത്ഥനാഗാനങ്ങളോടെ തിരുക്കർമ്മങ്ങൾ സ്‌റ്റേഡിയത്തിൽ ആരംഭിക്കും. തിരുക്കർമ്മങ്ങളും പാർക്കിങ് സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും കമ്മിറ്റിയംഗങ്ങളുടെയും വോളണ്ടിയേഴ്‌സിന്റെയും നേതൃത്വത്തിൽ പൂർത്തിയായി. എൻട്രിപാസ് മറക്കാതിരിക്കാനും, കുടയ്ക്കുപകരം റെയ്ൻകോട്ട് കരുതാനും ആവശ്യമുള്ള ഭക്ഷണസാധനങ്ങളും ദാഹജലവും കരുതാനും വിശ്വാസികൾ മറന്നുപോകരുതെന്ന് മെത്രാഭിഷേകം കമ്മിറ്റി നേതൃത്വം ഓർമ്മിപ്പിച്ചിട്ടുണ്ട്.

അതേ സമയം വിശ്വാസികൾ ആഘോഷ ലഹരിയിലാണ്. ദൈവം തന്ന ഈ വലിയ അനുഗ്രഹത്തെ സ്വീകരിക്കാൻ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം ഒരുങ്ങിക്കഴിഞ്ഞു. കോച്ചുകളിലും ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി രാവിലെ 11 മണിയോടെ വിവിധ കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നു വിശ്വാസികൾ എത്തിച്ചേരും. പാർക്കിങ് നിബന്ധനകൾ ഏവരും കൃത്യമായി പാലിക്കണമെന്ന് വോളണ്ടിയേഴ്‌സ് അറിയിച്ചിട്ടുണ്ട്. വോളണ്ടിയേഴ്‌സിന്റെ സേവനം എല്ലാ സമയത്തും ലഭിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP