Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈറേഞ്ചിന്റെ വല്യച്ഛൻ ഇനി ദൈവദാസ പദവിയിലേക്ക്; ജർമ്മനിയിൽ നിന്നും കട്ടപ്പനയിൽ എത്തിയ ഫോർത്തൂനാത്തൂസ് രക്ഷിച്ചത് അനേകം ഇടുക്കിക്കാരുടെ ജീവതം

ഹൈറേഞ്ചിന്റെ വല്യച്ഛൻ ഇനി ദൈവദാസ പദവിയിലേക്ക്; ജർമ്മനിയിൽ നിന്നും കട്ടപ്പനയിൽ എത്തിയ ഫോർത്തൂനാത്തൂസ് രക്ഷിച്ചത് അനേകം ഇടുക്കിക്കാരുടെ ജീവതം

കട്ടപ്പന: മലയോര ജനതയെ വളർച്ചയിലേക്ക് നയിച്ച ബ്രദർ ഫോർത്തൂനാത്തൂസ് താൻ ഹൊയ്‌സറിനെ ദൈവദാസ പദവിയിലേക്ക് ഉയർത്താനുള്ള ഒരുക്കം അവസാനഘട്ടത്തിൽ. മലയോര ജനതയുടെ പാവങ്ങളുടെ വല്യച്ചൻ എന്ന് അറിയപ്പെടുന്ന ബ്രദർ ഫോർത്തൂനാത്തൂസിനെ 22 നാണ് ദൈവദാസ പദവിയിലേക്ക് ഉയർത്തുന്നത്.

2014 നവംബർ 22 ന് കട്ടപ്പന ഫൊറോനാ പള്ളിയിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറക്കൽ, ബ്രദർ ഫോർത്തുനാത്തൂസിനെ ദൈവദാസനായി ഉയർത്തും. രാവിലെ പത്തിന് നടക്കുന്ന ദിവ്യബലി മദ്ധ്യേയാണ് ഈ കർമ്മം. ദിവ്യബലിക്കു ശേഷം ബ്രദറിനെ അടക്കം ചെയ്തിരിക്കുന്ന ബ്രദേഴ്‌സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡിന്റെ സെമിത്തേരിയിലേക്ക് പ്രദക്ഷിണവും കബറിടത്തിങ്കൽ പ്രാർത്ഥയും തുടർന്ന് സെന്റ് ജോൺസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനവും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

മണ്ണിനോടും വന്യമൃഗങ്ങളോടും പടവെട്ടി ജീവിതം നയിച്ച ഇടുക്കിയിലെ ജനതയെ വളർച്ചയിലേക്കു കൈപിടിച്ചു നടത്തിയ വ്യക്തിയായിരുന്നു ബ്രദർ ഫോർത്തൂനാത്തൂസ്. മിഷനറി പ്രവർത്തനത്തിനായി 1967 ൽ കേരളത്തിലെത്തിയ അദ്ദേഹം ജനുവരി എട്ടിന് കട്ടപ്പനയിലെത്തി. ആതുര സേവന രംഗത്ത് ഹൈറേഞ്ചിന് കരുത്താകാൻ 1968 ജൂൺ 27 ന് സെന്റ് ജോൺസ് ആശുപത്രിക്ക് തറക്കില്ലിട്ടു. 1969 മുതൽ കട്ടപ്പനയിൽ സ്ഥിരതാമസമാക്കി. 1980 ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ചു.

1918 ഫെബ്രുവരി 27 ന് ബർലിനിൽ ഫോറസ്റ്റ് ഓഫീസറായ എവാൾഡ് താൻഹോയ്‌സറിന്റെയും മരിയയുടെയും മകനായ ബർണാർഡ് ആണ് പിന്നീട് ഫോർത്തൂനാത്തൂസ് ആയത്. ചെറുപ്പം മുതലേ സന്യാസ ജീവിതത്തോടായിരുന്നു താത്പര്യം. 1935 മെയ്‌ 27 നു ബ്രസ്‌ലൗ ഹോസ്പിറ്റലർ സഭയിൽ അംഗമായി. 1935 സെപ്റ്റംബർ 20 നു സന്യാസ പരിശീലനം ആരംഭിച്ച അദ്ദേഹം 1936 നവംബർ 21 ന് താൽകാലിക വ്രതവാഗ്ദാനം നടത്തി.

നിർബന്ധിത സൈനിക സേവനത്തിന്റെ രണ്ടാംലോക മഹായുദ്ധ കാലമായിരുന്നെങ്കിലും ഹീമോഫീലിയ രോഗംമൂലം അദ്ദേഹത്തെ ഒഴിവാക്കി. രോഗികളെ ശുശ്രൂഷിക്കുന്ന ജോലിയിൽ തുടരുന്നതിനിടെ യുദ്ധത്തിൽ മുറിവേറ്റ നിരവധിപേർക്ക് അദ്ദേഹം കാരുണ്യ സ്പർശമായി. രോഗീ ശുശ്രൂഷയിൽ വൈദഗ്ധ്യം നേടാനായി നഴ്‌സിംഗിൽ ഡിപ്ലോമയെടുത്തു.

1954 ൽ സന്യാസ പരിശീലനത്തിനു നേതൃത്വം നൽകാൻ ബ്രദർ ഫോർത്തൂനാത്തൂസ് നിയോഗിക്കപ്പെട്ടു. പിന്നീട് വൈസ് പ്രോവിൻഷ്യാളായശേഷം 1961-63 കാലഘട്ടത്തിൽ ഫാൽക്കൻസ്‌റ്റെനിൽ വയോധികമന്ദിരം ആരംഭിക്കുകയും ഫ്രാങ്ക്ഫർട്ടിലെ ആശുപത്രി നവീകരിക്കുകയും ചെയ്തു.

സഭ വളർന്നതോടെ വികസ്വര രാജ്യങ്ങളിലേക്കു കർമമണ്ഡലം മാറ്റാൻ അദ്ദേഹം തീരുമാനിച്ചു. ഇന്ത്യയിലെ മിഷനറി പ്രവർത്തനത്തെക്കുറിച്ചു കേട്ടറിഞ്ഞും ചങ്ങനാശേരി രൂപതാ മെത്രാൻ മാർ മാത്യു കാവുകാട്ടിന്റെ ക്ഷണം സ്വീകരിച്ചുംകേരളത്തിലെത്തി. പിന്നീട് ഇന്ത്യാക്കാരനായി. കട്ടപ്പനയുടെ വല്യച്ഛൻ ഹൈറേഞ്ചിനാകെ സ്വാന്തന സ്പർശമായി.

ആദരാത്മക ശുശ്രൂഷയിൽ ബ്രദേഴ്‌സിനോടു സഹകരിച്ച് പ്രവർത്തിക്കാൻ ലക്ഷ്യമിട്ട് 1977 ൽ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് എന്ന സന്യാസിനീ സമൂഹവും സ്ഥാപിക്കപ്പെട്ടു. വിലമതിക്കാനാകാത്ത സേവനം കണക്കിലെടുത്ത് ജന്മനാടായ ജർമനി 1995 ജനുവരിയിൽ അദ്ദേഹത്തെ മെറിറ്റ് ക്രോസ് എന്ന ഉന്നത ബഹുമതി നൽകി ആദരിച്ചു. 

കട്ടപ്പന പ്രദേശത്തേക്ക് വികസനത്തിന്റെ വാതിൽ തുറക്കപ്പെട്ടത് സെന്റ് ജോൺസ് ഹോസ്പിറ്റൽ സ്ഥാപിക്കപ്പെട്ടതിനാലാണ്. വളരെ ചെറിയ രീതിയിൽ തുടങ്ങിവച്ച ഹോസ്പിറ്റലിന്റെ വളർച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. 1972 ൽ ആശുപത്രിയോടു ചേർന്നു തന്നെ ആരോരുമില്ലാത്തവർക്കും രോഗികൾക്കും കുഞ്ഞുങ്ങൾക്കുമായി പ്രതീക്ഷാ ഭവൻ സ്ഥാപിച്ചു. 1982 ലായിരുന്നു നഴ്‌സിങ് സ്‌കൂളിനു തുടക്കം കുറിച്ചത്.

ഇതിനോടനുബന്ധമായി 2003 ൽ കോളേജ് ഓഫ് നഴ്‌സിങ് സ്ഥാപിക്കപ്പെട്ടു. 1969 മുതൽ 1980 വരെ സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചത് ബ്രദർ ഫോർത്തുനാത്തൂസ് ആയിരുന്നു. 2005 നവംബർ 21 ന് ഈ ലോകത്തോടു യാത്രപറയുന്നതു കർമ്മ രംഗത്ത് സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP