Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാത്രിയർക്കീസ് പദവിയിലേക്കു മത്സരിച്ച മോർ യൂജിൻ കപ്ലാൻ അടക്കം ആറു മെത്രാപ്പൊലീത്തമാരെ പുറത്താക്കി; നാളുകളായി നീണ്ട ശീതസമരം പരസ്യമായതോടെ സിറിയൻ ഓർത്തഡോക്സ് സഭയിൽ വീണ്ടും പിളർപ്പിന്റെ സന്നാഹം; ലോകമെമ്പാടുമുള്ള ഓർത്തഡോക്സ് വിശ്വാസികൾ ആശങ്കയിൽ

പാത്രിയർക്കീസ് പദവിയിലേക്കു മത്സരിച്ച മോർ യൂജിൻ കപ്ലാൻ അടക്കം ആറു മെത്രാപ്പൊലീത്തമാരെ പുറത്താക്കി; നാളുകളായി നീണ്ട ശീതസമരം പരസ്യമായതോടെ സിറിയൻ ഓർത്തഡോക്സ് സഭയിൽ വീണ്ടും പിളർപ്പിന്റെ സന്നാഹം; ലോകമെമ്പാടുമുള്ള ഓർത്തഡോക്സ് വിശ്വാസികൾ ആശങ്കയിൽ

ഡമാസ്‌കസ്: സിറിയൻ ഓർത്തഡോക്‌സ് സഭ പിളർത്തി പുതിയ പാത്രിയർക്കീസിനെ വാഴിക്കാൻ നീക്കം നടത്തിയ ആറ് മെത്രാപ്പൊലീത്തമാരെ സസ്‌പെൻഡ് ചെയ്തു. മോർ യൂജിൻ കപ്‌ളാൻ (വെസ്റ്റേൺ അമേരിക്കൻ ബിഷപ്), മോർ സെവേറിയോസ് മൽക്കി മുറാദ്(ഇസ്രയേൽ-ഫലസ്തീൻ-ജോർഡൻ), മോർ സെവേറിയോസ് ഹസിൽസൗമി (ബെൽജിയം, ഫ്രാൻസ്, ലക്‌സംബർഗ്), മോർ മിലിത്തിയോസ് മുൽക്കി (ആസ്‌ട്രേലിയ, ന്യൂസിലൻഡ്), മോർ ബർത്തലേമസ് നഥാനിയൽ (അറബ് നാടുകൾ), മോർ ഓസ്താത്തിയോസ് മത്താറോഹം എന്നിവരെയാണ് സിറിയയിൽ ചേർന്ന ആഗോള സഭാ സിനഡ് യോഗം സസ്‌പെൻഡ് ചെയ്തത്. ഇതോടെ ഈ മെത്രാന്മാർക്ക് ആത്മീയ അധികാരങ്ങൾ ഇല്ലാതായി.

ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ പദവിക്കും അന്തസ്സിനും അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ഭരണഘടനവിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ആഗോള സുന്നഹദോസിന്റെ വാർത്താകുറിപ്പിൽ പറയുന്നു. ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ആയതുമുതൽ ഇപ്പോൾ നടപടി നേരിട്ടവർ വിമത പ്രവർത്തനം നടത്തുകയായിരുന്നു.

കേരളത്തിലെ യാക്കോബായാ സഭയുടെ മാതൃസഭയാണ് സിറിയൻ ഓർത്തഡോക്സ് സഭ. കേരളത്തിലെ സഭാ നേതൃത്വത്തിനും അനഭിമതനായ പാത്രിയർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കാൻ നടത്തിയ നീക്കത്തിന് പിറകിൽ ഇവിടെ നിന്നുള്ള പിന്തുണയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. അടുത്ത ആഴ്ച ശ്രേഷ്ഠ കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള പതിനഞ്ചംഗ മെത്രാൻ സംഘം പാത്രിയർക്കീസ് ബാവയെ കാണാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇവിടുത്തെ കാര്യങ്ങളിൽ പാത്രിയർക്കീസ് ബാവ അനാവശ്യ ഇടപെടൽ നടത്തുകയാണെന്നും തങ്ങൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്യം വേണമെന്നുമുള്ള ആവശ്യമാണ് ഇവർ കൂടിക്കാഴ്ചയിൽ ഉന്നയിക്കാനിരുന്നത്.

ഇതേ കാര്യമാണ് ഇപ്പോൾ നടപടിക്കിരയായവരും പാത്രിയർക്കീസ് ബാവക്കെതിരെ ഉന്നയിക്കുന്നത്. ഇവരുടെ സന്ദർശന സമയത്ത് ഈ ആറുപേരുമായി ചേർന്ന് പുതിയ പാത്രിയർക്കീസ് ബാവയെ വാഴിക്കാനും കേരളത്തിലെ സഭാ നേതൃത്വം അതിന് പിന്തുണ പ്രഖ്യാപിക്കാനുമായിരുന്നു നീക്കം. ഇപ്പോൾ നടപടിക്കിരയായ മോർ യൂജിൻ കപ്ലാനെയായിരുന്നു ഇവർ പാത്രിയർക്കീസ് സ്ഥാനത്തേക്ക് കണ്ട് വച്ചത്.
അദേഹം കഴിഞ്ഞ പാത്രിയർക്കാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഇപ്പോഴത്തെ പാത്രിയർക്കീസ് ബാവയോട് പരാജയപ്പെട്ടിരുന്നു.

പുതിയ നീക്കങ്ങൽക്ക് മുന്നോടിയായി മലങ്കരയിൽ നിന്നുള്ള ഒരു മെത്രാപ്പൊലീത്ത കഴിഞ്ഞ ദിവസം അമേരിക്കയിൽ വച്ച് മോർ യൂജിൻ കപ്ലാനുമായി ചർച്ച നടത്തിയിരുന്നു. ഇതിനെ തുടർന്ന് കേരള സംഘം പാത്രിയർക്കീസ് ബാവയുമായി ചർച്ചക്കെത്തുന്ന ദിവസം തങ്ങളും അവിടെ വരാമെന്നും പാത്രിയർക്കീസ് വഴങ്ങാത്ത പക്ഷം തർക്കമുണ്ടാക്കി പുതിയ പാത്രിയർക്കീസിനെ വാഴിക്കാമെന്നുമായിരുന്നു തീരുമാനം.

ഇത് മണത്തറിഞ്ഞാണ് ഇവരെ പെടുന്നനെ പുറത്താക്കിയത്. സിനഡ് നടപടി വിമത നീക്കങ്ങൾക്ക് തിരിച്ചടിയായതിന് പുറമേ കേരള സംഘത്തിന്റെ സന്ദർശനം അനിശ്ചിതത്വത്തിലുമാക്കിയിട്ടുണ്ട്. പാത്രിയർക്കീസ് ബാവയെ മേലധ്യക്ഷനായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ സഭാ നേതൃത്വം തന്നെയാണ് എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത്. എന്നാൽ ഇപ്പോഴത്തെ പാത്രിയർക്കീസ് ബാവ സ്ഥാനമേറ്റതോടെ അദേഹം അതിന് വഴങ്ങിയില്ല. മുഴുവൻ കാര്യങ്ങളും സഭാ ഭരണഘഘടന അനുസരിച്ചാകണമെന്ന നിലപാടാണ് അദേഹത്തിന്. ഇതോടെയാണ് ഇദേഹത്തിനെതിരെ കരുനീക്കം ആരംഭിച്ചത്.

കേരളത്തിൽ പാത്രിയർക്കീസിനെ അനുകൂലിക്കുന്ന ബിഷപ്പുമാരെ ഒതുക്കിയതിനൊപ്പം തന്നെ ഇംഗ്ലണ്ടിലും മറ്റ് വിദേശ രാജ്യങ്ങളും കേരള സഭയുടെ കീഴിൽ കൊണ്ടു വരണമെന്ന ആവശ്യവുമായി ഒരു വിഭാഗം അവിടങ്ങളിൽ രംഗത്തുണ്ട്. ഇവിടങ്ങളിൽ പാത്രിയർക്കീസ് ബാവയുടെ കൽപന വരെ പലപ്പോഴും വായിക്കാറില്ല. കഴിഞ്ഞയാവ്ച ഇംഗ്ലണ്ടിലെ പീറ്റർബ്രോ പള്ളിയിൽ കുർബാനയും തടസപ്പെടുത്തിയിരുന്നു. കൂടുതൽ അധികാകരമ നൽകണമെന്ന ആവശ്യവുമായി കേരളസംഘം പലവട്ടം പാത്രിയർക്കീസ് ബാവയുമയി ചർച്ചകൾ നടത്തിയെങ്കിലും ഭരണഘടന വിരുദ്ധ നടപടികൾ ചെയ്യാൻ അദേഹം തയ്യാറായില്ല.

ഇതോടെയാണ് ആഗോള സിനഡിലെ ഏതാനും മെത്രാന്മാരുമായി ചേർന്ന് അദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി പുതിയ പാത്രിയർക്കീസിനെ വാഴിക്കാനുള്ള നീക്കം നടത്തിയത്. നീക്കം പാളിയതോടെ കേരളത്തിലെ കാതോലിക്കയടക്കമുള്ള ഏതാനും മെത്രാപ്പൊലീത്തമാരും പാത്രിയർക്കീസ് ബാവയുടെ ഹിറ്റ്ലിസ്റ്റിലായിട്ടുണ്ട്.സഭയിലെ വിഭാഗീയതയുടെ വേരറുക്കാൻ ശ്രമിക്കുന്ന ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ ശ്രമങ്ങൾക്ക് യാക്കോബായ അൽമായഫോറം അടക്കമുള്ള നിരവധി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിഭാഗീയതക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP