Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊടുപുഴയിൽ വെള്ള സ്വിഫ്റ്റ് കാറിൽ കണ്ടത് തൃപ്തി ദേശായിയോ; സ്ത്രീവിമോചന നേതാവ് ശബരിമലയിൽ പ്രവേശിക്കാനെത്തിയതായി റിപ്പോർട്ട്; ഏതു വിധവും തടയാൻ കനത്ത ജാഗ്രതയിൽ പൊലീസ്

തൊടുപുഴയിൽ വെള്ള സ്വിഫ്റ്റ് കാറിൽ കണ്ടത് തൃപ്തി ദേശായിയോ; സ്ത്രീവിമോചന നേതാവ് ശബരിമലയിൽ പ്രവേശിക്കാനെത്തിയതായി റിപ്പോർട്ട്; ഏതു വിധവും തടയാൻ കനത്ത ജാഗ്രതയിൽ പൊലീസ്

തൊടുപുഴ: പ്രമുഖ ലിംഗസമത്വ നേതാവും ഭൂമാതാ ബ്രിഗേഡ് സ്ഥാപകയുമായ തൃപ്തി ദേശായി ശബരിമലയിൽ കയറാൻ എത്തിയതായി സംശയം. തൊടുപുഴയ്ക്കു സമീപം മുട്ടം ഭാഗത്തു വച്ച് ഇന്നു 12.30നു തൃപ്തി ദേശായിയെ കണ്ടതായി ഒരു ശബരിമല തീർത്ഥാടകൻ പത്തനംതിട്ട സ്‌പെഷൽ ബ്രാഞ്ചിൽ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നു കോട്ടയം, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിമാർക്കു ജാഗ്രതാ നിർദ്ദേശം കൈമാറി.

വിവരം ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും കൈമാറിയിട്ടുണ്ട്. വെള്ള സ്വിഫ്റ്റ് കാറിൽ മുട്ടം ഭാഗത്തു കൂടി ഇവർ കടന്നു പോയെന്നാണു വിവരം. മേലുകാവ് ഈരാറ്റുപേട്ട എരുമേലി ഭാഗത്തേക്ക് ഇവർ പോകാൻ സാധ്യതയുണ്ടെന്നും ശബരിമലയിൽ പ്രവേശിക്കാനാണു ഇവർ ഉദേശിക്കുന്നതെന്നും പൊലീസ് സംശയിക്കുന്നു.

അതേസമയം, തൃപ്തി ദേശായിയുടെ ഫോണിൽ വിളിച്ചപ്പോൾ ഒരു പുരുഷനാണു കോൾ അറ്റൻഡ് ചെയ്തത്. തൃപ്തി ദേശായി പുണെയിൽ തന്നെ ഉണ്ടെന്നും ഒരു യോഗത്തിൽ പങ്കെടുക്കുകയാണെന്നുമാണ് ഇയാൾ പറയുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പമ്പയ്ക്കു പോയിട്ടുണ്ട്.

മകരവിളക്ക് പൂജകഴിഞ്ഞുള്ള ശബരിമല ദർശനം ഇന്നാണ് അവസാനിക്കുന്നത്.

തന്റെ നേതൃത്വത്തിലുള്ള വനിതകളുടെ ഒരു സംഘം ജനുവരി ആദ്യം ശബരിമല ദർശനം നടത്തുമെന്ന് തൃപ്തി ദേശായി നേരത്തെ വ്യക്തമാക്കിയിരുന്നു.

ശബരിമലയിൽ കയറാനായി തൃപ്തി ഞായറാഴ്ച തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയതായും റിപ്പോർട്ടുണ്ടായിരുന്നു. ഇവർ ആൺ വേഷത്തിലടക്കം ശബരിമലയിലെത്താനുള്ള സാധ്യത ഇന്റലിജൻസ് കണക്കിലെടുക്കുന്നുണ്ട്.

കർണാടക സ്വദേശിയായ തൃപ്തി ദേശായി 2010ലാണ് ഭൂമാതാ റാൻ രാഗിണി ബ്രിഗേഡ് ആരംഭിച്ചത്. 40 പേരുമായി ആരംഭിച്ച സംഘടനയിൽ 2016 ആയപ്പോൾ അയ്യായിരത്തോളം അംഗങ്ങളുണ്ട്. ലിംഗവിവേചനത്തിനെതിരെയും സ്ത്രീവിമോചനത്തിനായുമാണ് തൃപ്തിയുടെ പോരാട്ടം. മതപരമായി അവകാശത്തിനല്ല, ലിംഗവിവേചനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് തൃപ്തി വ്യക്തമാക്കുന്നുണ്ട്. ഭൂമാതാ ബ്രിഗേഡ് മതത്തിനും രാഷ്ട്രീയത്തിനും എതിരല്ലെന്നാണ് തൃപ്തി വ്യക്തമാക്കുന്നത്.

പൂനൈ കോലപൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ക്ഷേത്ര ഭരണസമിതിക്ക് ഇതിന് എതിർപ്പുണ്ടായില്ലെങ്കിലും പൂജാരിമാരായിരുന്നു തടസ്സം. തൃപ്തിയേയും പ്രതിഷേധക്കാരേയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ശനി ശിംഘ്‌നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ നടത്തിയ പോരാട്ടത്തിലൂടെയാണ് തൃപ്തി ദേശായിയും ഭൂമാതാ ബ്രിഗേഡും വാർത്തകളിലിടം നേടിയത്. 2015 ഡിസംബർ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. എട്ട് ദിവസത്തിനകം പ്രവേശനം നൽകിയില്ലെങ്കിൽ 400 പേരുമായി ക്ഷേത്രത്തിലെത്തുമെന്നായിരുന്നു തൃപ്തിയുടെ നിലപാട്. ഏപ്രിലിൽ തൃപ്തിയുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് ഹർജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.

2012-ലാണ് ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പ്രവേശനം തടഞ്ഞത്. ഈ വർഷം ഏപ്രിലിൽ തൃപ്തി ദേശായുടെ നേതൃത്വത്തിൽ ഹാജി അലി ദർഗയിൽ പ്രവേശിക്കാൻ തൃപ്തിയും കൂട്ടരും ശ്രമം നടത്തിയിരുന്നെങ്കിലും കവാടത്തിൽ തടഞ്ഞു. ഒടുവിൽ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് ദർഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ദർഗയിൽ സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ദർഗയിൽ സ്ത്രീ പ്രവേശനം വിലക്കിയതിനെതിരെ 2014-ൽ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളൻ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിയെ തുടർന്ന് തൃപ്തിയുടെ നേതൃത്വത്തിൽ നൂറോളം സ്ത്രീകൾ ദർഗയിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. മുസ്ലിം മതവിശ്വാസിയല്ലാത്ത തൃപ്തി മതസ്പർദ്ദയുണ്ടാക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ചില മുസ്ലിം മത സംഘടനകൾ പൊലീസിനെ സമീപിച്ചിരുന്നു.

നാസികിലെ ത്രൈയംബകേശ്വർ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP