Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാ ലീഗിന്റെ സമ്മേളന പോസ്റ്ററിൽ പുരുഷ നേതാക്കന്മാരുടെ ചിത്രം മാത്രമോ? ചന്ദ്രികയിൽ വന്ന സമ്മേളന പരസ്യത്തിൽ വനിതാ നേതാക്കളുടെ ചിത്രങ്ങൾ പേരിന് മാത്രമെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം: ലീഗ് വിരോധം അന്ധമാകുമ്പോൾ സംഭവിക്കുന്നത്

വനിതാ ലീഗിന്റെ സമ്മേളന പോസ്റ്ററിൽ പുരുഷ നേതാക്കന്മാരുടെ ചിത്രം മാത്രമോ? ചന്ദ്രികയിൽ വന്ന സമ്മേളന പരസ്യത്തിൽ വനിതാ നേതാക്കളുടെ ചിത്രങ്ങൾ പേരിന് മാത്രമെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം: ലീഗ് വിരോധം അന്ധമാകുമ്പോൾ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ അരപതിറ്റാണ്ടായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലിംലീഗ്. ലോകത്ത് ഇസ്ലാമിന്റെ പേരിൽ തീവ്രവാദം അതിവേഗം വളരുമ്പോഴും അത് കേരളത്തിന്റെ പടി കടക്കാതിരിക്കാൻ ആദ്യം പ്രസ്താവനകളുമായി ഓടിയെത്തുന്നത് ലീഗിന്റെ സമുന്നതരായ നേതാക്കളായിരുന്നു. ഐസിസ് തീവ്രവാദം ലോകത്തിന്റെ കാൻസറായി മാറുമ്പോഴും അതിനെതിരെ ലീഗ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. മലബാർ മേഖലയിൽ ജാതിഭേദം കൂടാതെ ലീഗ് എന്ന പ്രസ്ഥാനത്തെ അംഗീകരിക്കുകയും ചെയ്യുന്നവർ നിരവധിയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും കേരളത്തിൽ ലീഗ് വിരോധം അതിശക്തമാണ്. ഇത് പലപ്പോഴും അകാരണമായിട്ടാണ് താനും. അന്ധമായ ലീഗ് വിരോധം വച്ചു പുലർത്തുന്നതിന്റെ ഒരു തെളിവു കൂടിയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ നടക്കുന്ന ഒരു പ്രചരണം.

മുസ്ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ ഇന്ന് പ്രസിദ്ധീകരിച്ച ഒരു പരസ്യമാണ് ലീഗ് വിരുദ്ധതയുടെ ഉദാഹണമായി മാറാൻ ഇടയാക്കിയത്. കൊച്ചിയിൽ വച്ച് നടക്കുന്ന വനിതാ ലീഗിന്റെ സമ്മേളനത്തെ കുറിച്ചുള്ള പത്രപരസ്യത്തിൽ ലീഗിന്റെ മുതിർന്ന നേതാക്കളുടെ ചിത്രങ്ങളോടൊപ്പം വനിതാ നേതാക്കളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. എന്നാൽ, പുരുഷന്മാരായ നേതാക്കളുടെ ചിത്രം വലുതാക്കി പ്രസിദ്ധീകരിച്ചതാണ് സോഷ്യൽ മീഡിയയിലെ ചിലരെ പ്രകോപിപ്പിച്ചത്. ഇതോടെ പരസ്യത്തിന്റെ ഭൂരിഭാഗം വരുന്ന ഭാഗം മുറിച്ചുമാറ്റി വനിതാ ലീഗ് സമ്മേളന പരസ്യത്തിൽ പുരുഷന്മാരുടെ ചിത്രം മാത്രമാണ് നൽകിയത് എന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുകയായിരുന്നു.

ഇന്ന് (2015 നവംബർ 28 ശനിയാഴ്ച) എറണാകുളത്ത് നടന്ന സമ്മേളനത്തിന്റെ പോസ്റ്ററിൽ ഒരൊറ്റ വനിത പോലുമില്ല എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നത്. സോഷ്യൽ മീഡിയയിൽ കണ്ട അരപ്പേജ് പരസ്യം അച്ചടിച്ചിരിക്കുന്നത് കണ്ടാൽ സംഭവം ശരിയാണല്ലോ എന്ന് ആർക്കും തോന്നിപ്പോകുകയും ചെയ്യും. ഇരുപതോളം നേതാക്കളാണ് പരസ്യത്തിലുള്ളത്. ഇതിൽ ഒരു വനിതാ നേതാവ് പോലും ഇല്ലെന്നാണ് ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ട പത്രം കണ്ടാൽ തോന്നുക. ഇതോടെ പേരിന് മാത്രം വനിതാ നേതാക്കളുടെ ചിത്രങ്ങൾ നൽകിയെന്ന് വിമർശിച്ച് സോഷ്യൽ മീഡിയയിൽ ചിലർ രംഗത്തെത്തി.

ഹൈദരലി ശിഹാബ് തങ്ങൾ, ഇ അഹമ്മദ്, ഖാദർ മൊയ്തീൻ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, കെ പി എം മജീദ്, മുഹമ്മദ് അബൂബക്കർ എന്നിങ്ങനെയുള്ള പ്രമുഖരെല്ലാം ചന്ദ്രിക പരസ്യത്തിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നത് കാണാം. തമിഴ്‌നാട് ജനറൽ സെക്രട്ടറി വരെയുള്ളവർ പരസ്യത്തിലുണ്ട്. എന്നാൽ ഒരൊറ്റ വനിതാ നേതാവ് പോലും മുകളിലത്തെ അരപ്പേജിൽ ഇല്ല. ഈ ഭാഗം ഫേസ്‌ബുക്കിൽ ഇട്ട് ലീഗിനെ തെറിപറയാൻ അവസരം ഒരുക്കുകയായിരുന്നു പലരും.

എന്നാൽ പരസ്യത്ിൽ വനിതാ നേതാക്കളുടെ ചിത്രങ്ങളും ആശംസകളുമൊക്കെയായിട്ടാണ് ചന്ദ്രിക ഈ പേജ് തയ്യാറാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ മുസ്ലിം ലീഗ് വിമർശകർ ഇതൊന്നും കണ്ടില്ല. മുസ്ലിംലീഗില്ലേ,. വിമർശിച്ചു കളയാം എന്നു കരുതി കുപ്രചരണത്തിന് കൂട്ടുനിൽക്കുകയായിരുന്നു ഒരു വിഭാഗം ഫേസ്‌ബുക്കിൽ ചില മാദ്ധ്യമപ്രവർത്തകർ പോലും സത്യാവസ്ഥ മനസിലാക്കാതെ ഇതിന് കൂട്ടുനിന്നും. മാതൃഭൂമി ചാനലിലെ അകംപുറം പരിപാടിയുടെ അവതാരക എം എസ് ശ്രീകല ഉളുപ്പുണ്ടോ കോയാ.. എന്നു ചോദിച്ചാണ് ചന്ദ്രികയുടെ പരസ്യം ഷെയർ ചെയ്തത്. എന്നാൽ, തെറ്റ് പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നിട്ടും പോസ്റ്റ് പിൻവലിക്കാതിരിക്കുകയും ചെയ്തു.

തെറ്റുകൾ ബോധ്യപ്പെട്ടെങ്കിലും ചിലർ പുരുഷ നേതാക്കളുടെ ചിത്രം മുകളിൽ കൊടുത്ത കാര്യമാണ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, പത്രത്തിന്റെ ചില എഡിഷനുകളിൽ മുകളിൽ തന്നെയാണ് വനിതാ നേതാക്കളുടെ ചിത്രങ്ങളും കൊടുത്തത്. എന്നാൽ, വിമർശകർ ഇതൊന്നും കണ്ടില്ലെന്ന് മാത്രം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അടിച്ചിറക്കിയ ഫ്‌ലക്‌സിൽ മുസ്ലിം ലീഗ് വനിത സ്ഥാനാർത്ഥിയുടെ ചിത്രത്തിന് പകരം ഭർത്താവിന്റെ ഫോട്ടോ വച്ചത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. ഇക്കാര്യ ഓർത്തുകൊണ്ടായിരുന്നു പലരും മുൻപിൻ നോക്കാതെ ലീഗിനെ വിമർശിക്കാൻ ഇറങ്ങിയത്.

അനാവശ്യമായി ലീഗിനെ ആക്രമിക്കുന്നതിൽ സോഷ്യൽ മീഡിയയിൽ ലീഗ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ലീഗ് സമ്മേളനത്തിന്റെ ചിത്രങ്ങൾ സഹിതമാണ് പലരും പ്രതിഷേധം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP