Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാവം മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത? വയനാട്ടിൽ 13 വയസുള്ള പിടിയാനയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി സൈബർ ലോകവും; നാടൻ തോക്കുപയോഗിച്ചു കൃത്യമായി മസ്തകം തകർത്ത കൊലയാളിയെ തെരഞ്ഞു പൊലീസും

പാവം മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത? വയനാട്ടിൽ 13 വയസുള്ള പിടിയാനയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി സൈബർ ലോകവും; നാടൻ തോക്കുപയോഗിച്ചു കൃത്യമായി മസ്തകം തകർത്ത കൊലയാളിയെ തെരഞ്ഞു പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ പതിമൂന്നുവയസു പ്രായമുള്ള പിടിയാനയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധമുയർത്തി സോഷ്യൽ മീഡിയയും. മിണ്ടാപ്രാണിയെ കൊലപ്പെടുത്തിയത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും കൊലയാളിയെ ഉടൻ കണ്ടുപിടിക്കണമെന്നും ആവശ്യം ഉയർന്നു കഴിഞ്ഞു.

ആനവേട്ടക്കാർ പിടിയാനകളെ ഉന്നംവയ്ക്കാറില്ല. ഒരു കാരണവും ഇല്ലാതെ ഈ കൊലപാതകം നടത്തിയവർ അതിക്രൂരന്മാർ തന്നെയാണെന്നു ഫേസ്‌ബുക്ക് ഉപയോക്താവായ സതീഷ് കുമാർ പറയുന്നു.

'തിന്നുവാൻ എന്ന വഷളൻ ന്യായം പോലും ഇവിടെ പറയുവാനില്ലല്ലോ.. ആനവേട്ടക്കാർ പിടിയാനകളെ ഉന്നം വെക്കാറില്ല. മാനെന്നോ കാട്ടു പോത്തെന്നോ ഇരുട്ടിൽ തെറ്റിപ്പോകാൻ മാത്രം പരിചയമില്ലാത്തവരുമാവില്ല ഇടം മസ്തകത്തിൽ ഉന്നം തെറ്റാതെ ഉണ്ട കയറ്റിയ വിദഗ്ദ്ധരായ ആ വെടിക്കാർകൊല്ലുവാൻ വേണ്ടി തന്നെ വച്ച വെടിയാവണം. അത്ര കൃത്യമായി.. കണ്ണിനും ചെവിക്കുറ്റീക്കുമിടക്ക് , തലച്ചോറിലേക്ക് നേരെ കടക്കുവാൻ പാകത്തിൽ അളന്ന് അടയാളമിട്ടപോലെ അത്രയും സൂക്ഷ്മമായി ആനകളെ കൊന്നുതന്നെ നേടിയിട്ടുള്ള വികൃത വൈദഗ്ദ്ധ്യം പ്രകടമാം വിധമുള്ള ഒരൊറ്റ വെടി. ഒന്ന് പിടഞ്ഞിട്ട് കൂടിയില്ല, എന്തിന്, അകത്തേക്കെടുത്ത ശ്വാസം ഒന്ന് പുറത്തേക്ക് വിട്ടിട്ടുകൂടിയുണ്ടാവില്ല. അത്ര നൊടിനേരം കൊണ്ട് ജീവനൊഴിഞ്ഞ് ജഡമായി മണ്ണിലേക്ക് അമരുകയായിരുന്നു. തന്നെ അതു വരെ പോറ്റിയ ഭൂമിക്കുള്ള സാഷ്ടാംഗ പ്രണാമം പോലെ ഒരു വിനീത മരണം'- സതീഷ് കുറിക്കുന്നു.

വയനാട്ടിൽ കാട്ടാനയെ കൊലപ്പെടുത്തിയത്, നാടൻ തോക്കുപയോഗിച്ചെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഈയത്തിൽ നിർമ്മിച്ച ബുള്ളറ്റാണ് തോക്കിൽ ഉപയോഗിച്ചത്. മസ്തിഷ്‌ക്കത്തിലേറ്റ ആഴത്തിലുള്ള മുറിവ് മരണകാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. ആനയുടെ മസ്തിഷ്‌കത്തിൽ നിന്നും എടുത്ത ബുള്ളറ്റ് ഫോറൻസിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് അയയ്ക്കും.

തിങ്കളാഴ്ച പുലർച്ചെയാണ് പതിമൂന്ന് വയസുള്ള പിടിയാനയെ ബത്തേരി- പുൽപള്ളി സംസ്ഥാന പാതയിൽ നാലാംമൈലിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇടതു കണ്ണിന് മുകളിലായി മുറിവേറ്റ പാടുണ്ടായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കൊല്ലാൻ ഉപയോഗിച്ചത് നാടൻ തോക്കാണെന്നു വ്യക്തമായത്. എട്ടു മുതൽ ഒൻപതു മീറ്റർ വരെ അകലത്തിൽ നിന്നാണ് നിറയൊഴിച്ചത്. വാഹനത്തിലെത്തി നിറയൊഴിച്ചുവെന്നാണ് വനംവകുപ്പിന്റെ അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. രാത്രി പന്ത്രണ്ട് മണിക്കും പുലർച്ചെ രണ്ട് മണിക്കും ഇടയിലാണ് മരണം സംഭവിച്ചത്.

ആനയെ കൊലപ്പെടുത്തിയതിന്റെ ലക്ഷ്യമാണ് വനംവകുപ്പിന്റെ അന്വേഷണത്തെ കുഴയ്ക്കുന്നത്. വേട്ടയാടിയതാണെങ്കിൽ ആനയെ ഉപേക്ഷിച്ചു പോകില്ല. മാത്രമല്ല, ജനവാസ മേഖലയിലെ റോഡരികിൽ വച്ച് ഇത്തരത്തിൽ ഒരു കാര്യം ചെയ്യുകയുമില്ല. കൊലപ്പെടുത്തുക എന്നതാണ് മാത്രമായിരുന്നു ഉദ്ദേശം. ഒറ്റ വെടിക്കു തന്നെ കൊലപ്പെടുത്താനാണ് ശിരസിൽ തന്നെ നിറയൊഴിച്ചതും. ഉപയോഗിച്ചത് നാടൻ തോക്കായതിനാൽ തന്നെ പ്രതികളെ കണ്ടെത്താനും ബുദ്ധിമുട്ടും.

ബത്തേരിയിൽ നിന്ന് പുൽപള്ളിയിലേയ്ക്കുള്ള റോഡിൽ മാത്രമാണ് വനംവകുപ്പിന്റെ ചെക് പോസ്റ്റ് ഉള്ളത്. ഇതുവഴി കടന്നു പോയ വാഹനങ്ങളുടെ വിശദാംശങ്ങൾ വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. എന്നാൽ, പുൽപള്ളിയിൽ നിന്നോ മീനങ്ങാടിയിൽ നിന്നോ ഈ റോഡിലേയ്ക്ക് എത്തിയ വാഹനമാണെങ്കിൽ കണ്ടെത്താൻ പ്രയാസമാകും. അന്വേഷണത്തെ സഹായിക്കുന്ന വിധത്തിൽ ഏതെങ്കിലും തെളിവുകളോ സൂചനകളോ ഇതുവരെ ലഭിച്ചിട്ടുമില്ല. ഏതെങ്കിലും തരത്തിലുള്ള സൂചനകൾ അന്വേഷണ സംഘത്തിന് നൽകുന്നവർക്ക് 25,000 രൂപയുടെ പാരിതോഷികം വനംവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP