Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആരോപണവും പരിഹാസവും ഉപദേശവുമൊക്കെ എംഎ‍ൽഎയുടെ ആദ്യകുറിപ്പിന്റെ സ്വഭാവത്തുടർച്ച; കൊലപാതകികൾ മാധ്യമസ്ഥാപനങ്ങളെ വിളിച്ചറിയിച്ചിട്ടല്ല ഇരകളെത്തേടി പോകുന്നത്; ന്യായീകരണത്തൊഴിലാളികൾ ഇന്നല്ലെങ്കിൽ നാളെ ആർ.എസ്.എസിനും എസ്.ഡി.പി.ഐക്കുമെല്ലാം മുതൽക്കൂട്ടാകുമെന്നും എം സ്വരാജിനോട് മനോരമയിലെ തനേഷ് തമ്പി

ആരോപണവും പരിഹാസവും ഉപദേശവുമൊക്കെ എംഎ‍ൽഎയുടെ ആദ്യകുറിപ്പിന്റെ സ്വഭാവത്തുടർച്ച; കൊലപാതകികൾ മാധ്യമസ്ഥാപനങ്ങളെ വിളിച്ചറിയിച്ചിട്ടല്ല ഇരകളെത്തേടി പോകുന്നത്; ന്യായീകരണത്തൊഴിലാളികൾ ഇന്നല്ലെങ്കിൽ നാളെ ആർ.എസ്.എസിനും എസ്.ഡി.പി.ഐക്കുമെല്ലാം മുതൽക്കൂട്ടാകുമെന്നും എം സ്വരാജിനോട് മനോരമയിലെ തനേഷ് തമ്പി

തിരുവനന്തപുരം: സ്വാമിയുടെ ലിംഗഛേദന വാർത്തയുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിൽ വന്ന വാർത്തയെ വിമർശിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട എം സ്വരാജ് എംഎൽഎയ്ക്ക് വീണ്ടും മറുപടിയുമായി മനോരമ ന്യൂസ് ലേഖകൻ തനേഷ് തമ്പി. 'പ്രതികരണത്തോടുള്ള പ്രതികരണത്തോട് ഒരു പ്രതികരണം' എന്ന തലക്കെട്ടിലാണ്, ഈ വിഷയത്തിൽ ഇനിയൊരു പപ്രതികരണത്തിനില്ലെന്ന ഉപാധിയോടെയാണ് തനേഷ് തമ്പി ഫേസ്‌ബുക്കിൽ വിശദീകരണം പോസ്റ്റ് ചെയ്തിരിക്കുന്നത്.

'പൊലീസ് പറയുന്നത് ഇങ്ങനെയാണ്' എന്നുകൂടി ചേർത്തുപറഞ്ഞായിരിക്കും വാർത്ത പുറത്തുവിടുക. ഇതിനു ശേഷം കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയും ആ വിവരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യും. ഇതിൽ അസ്വാഭാവികതയില്ല. അല്ലാതെ ഒരാൾ കൊല്ലപ്പെട്ടുവെന്ന് മോർച്ചറിയിലെത്തി കണ്ടു ബോധ്യപ്പെട്ടിട്ടല്ല വാർത്ത വരുന്നത്. പാർട്ടി മാധ്യമങ്ങളുൾപ്പെടെ ഈ രീതി തന്നെയാണ് പിന്തുടരുന്നതെന്ന് ചോദിച്ചറിയാവുന്നതാണെന്നും തനേഷ് പറയുന്നു.

ലിംഗഛേദന വാർത്ത എട്ട് മണിക്കൂർ വൈകി അറിഞ്ഞുവെന്നാണ് ആക്ഷേപം. ദിവസങ്ങൾ കഴിഞ്ഞ് വാർത്തയായ സംഭവങ്ങളും നമുക്ക് മുന്നിലുണ്ടെന്നു മറക്കരുത്. കൊലപാതകികൾ മാധ്യമസ്ഥാപനങ്ങളെ വിളിച്ചറിയിച്ചിട്ടല്ല ഇരകളെത്തേടി പോകുന്നത്. വിവരം അറിയുന്ന നിമിഷം മുതലാണ് മാധ്യമപ്രവർത്തകർ വാർത്തയുടെ ഭാഗമാകുന്നത്. എംഎ‍ൽഎ പറഞ്ഞതുപോലെ ഓഫീസിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് എത്താനെടുക്കുന്ന സമയത്തിനു മുമ്പ് കൃത്യം വിവരങ്ങൾ ചാനലുകൾ പ്രേക്ഷകരിലെത്തിച്ചിരുന്നു.

ഒരു ചാനൽ മാത്രം പ്രതിയെ യുവാവായി ചിത്രീകരിച്ചു എന്ന മട്ടിലാണ് ആദ്യ പോസ്റ്റുമുതൽ എംഎ‍ൽഎ സ്വീകരിക്കുന്ന നിലപാട്. അല്ലെന്ന് ആദ്യമറുപടിയിൽ മറ്റു ചാനലുകളുടെ സ്‌ക്രീൻ ഷോട്ട് സഹിതം താൻ വ്യക്തമാക്കിയിരുന്നു. ഇത് പൊലീസ് നൽകിയ വിവരത്തിന്റെ പ്രശ്നമാകാം, കേട്ടെഴുതിയ റിപ്പോർട്ടറുടെ പ്രശ്നമാകാം. എല്ലാ ചാനലുകളുടെ റിപ്പോർട്ടർമാരും ഒരേസമയം തെറ്റായി കേൾക്കുമോ എന്നത് വേറെ കാര്യം. എതായാലും രണ്ടാമത്തെ മറുപടിയിൽ എംഎ‍ൽഎ ഇക്കാര്യത്തെക്കുറിച്ചു മൗനം പാലിച്ചുവെന്നും തനേഷ് പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

കഴിഞ്ഞ ദിവസത്തെ എന്റെ കുറിപ്പിനെ വിമർശിച്ചുകൊണ്ടുള്ള ബഹുമാനപ്പെട്ട എംഎ‍ൽഎയുടെ പ്രതികരണം കാണുകയുണ്ടായി.
എന്റെ കുറിപ്പിൽ ആരോപണവും പരിഹാസവും ഉപദേശവുമുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന നിഷേധിക്കുന്നില്ല. ഇത് ബോധപൂർവമല്ല. പ്രതികരണത്തിന് ആധാരമായ എംഎ‍ൽഎയുടെ ആദ്യകുറിപ്പിന്റെ സ്വഭാവത്തുടർച്ച ഉണ്ടായതാണ് കാരണമെന്നു കരുതുന്നു.

നാട്ടിൽ ഒരു കൊലപാതകം നടക്കുന്നു എന്നുകരുതുക. ആ വിവരം മാധ്യമപ്രവർത്തകർ അറിയുന്നു. സ്വാഭാവികമായും പരിധിയിലുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടും. അവിടെ നിന്നു കിട്ടുന്നതുതന്നെയാണ് ആദ്യവിവരങ്ങൾ. (പൊലീസ് പിണറായിയുടേതായാലും ചെന്നിത്തലയുടേതായാലും ഇക്കാര്യത്തിൽ വിശ്വാസത്തിലെടുക്കാറുണ്ട്) പൊലീസ് പറയുന്നത് ഇങ്ങനെയാണ് എന്നുകൂടി ചേർത്തുപറഞ്ഞായിരിക്കും വാർത്ത പുറത്തുവിടുക. അതിനുശേഷമുള്ള സമയത്ത് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നു. ആ വിവരങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ഇതിൽ അസ്വാഭാവികതയില്ല. അല്ലാതെ ഒരാൾ കൊല്ലപ്പെട്ടുവെന്ന് മോർച്ചറിയിലെത്തി കണ്ടു ബോധ്യപ്പെട്ടിട്ടല്ല വാർത്ത വരുന്നത്. പാർട്ടി മാധ്യമങ്ങളുൾപ്പെടെ ഈ രീതി തന്നെയാണ് പിന്തുടരുന്നതെന്ന് ചോദിച്ചറിയാവുന്നതാണ്.
ഇവിടെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ലിംഗം യുവതി ഛേദിച്ചിരിക്കുന്നു. വിവിധ സോഴ്സുകളിലൂടെ വാർത്ത ഉറപ്പാക്കുന്നു, പൊലീസ് സ്ഥിരീകരിക്കുന്നു. എട്ടുമണിക്കൂർ വൈകി അറിഞ്ഞു എന്നുള്ളതാണ് ഒരു ആക്ഷേപം. ദിവസങ്ങൾ കഴിഞ്ഞ് വാർത്തയായ സംഭവങ്ങളും നമുക്ക് മുന്നിലുണ്ടെന്നു മറക്കരുത്. കൊലപാതകികൾ മാധ്യമസ്ഥാപനങ്ങളെ വിളിച്ചറിയിച്ചിട്ടല്ല ഇരകളെത്തേടി പോകുന്നത്. വിവരം അറിയുന്ന നിമിഷം മുതലാണ് മാധ്യമപ്രവർത്തകർ വാർത്തയുടെ ഭാഗമാകുന്നത്. എംഎ‍ൽഎ പറഞ്ഞതുപോലെ ഓഫീസിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് എത്താനെടുക്കുന്ന സമയത്തിനു മുമ്പ് കൃത്യം വിവരങ്ങൾ ചാനലുകൾ പ്രേക്ഷകരിലെത്തിച്ചിരുന്നു.

ഒരു ചാനൽ മാത്രം പ്രതിയെ യുവാവായി ചിത്രീകരിച്ചു എന്ന മട്ടിലാണ് ആദ്യ പോസ്റ്റുമുതൽ എംഎ‍ൽഎ സ്വീകരിക്കുന്ന നിലപാട്. അല്ലെന്ന് ആദ്യമറുപടിയിൽ മറ്റു ചാനലുകളുടെ സ്‌ക്രീൻ ഷോട്ട് സഹിതം വ്യക്തമാക്കിയിരുന്നു. അങ്ങിനെ സംഭവിച്ചതിനുകാരണം പൊലീസ് നൽകിയ വിവരത്തിന്റെ പ്രശ്നമാകാം, അല്ലെങ്കിൽ കേട്ടെഴുതിയ റിപ്പോർട്ടറുടെ പ്രശ്നമാകാം. എല്ലാ ചാനലുകളുടെ റിപ്പോർട്ടർമാരും ഒരേസമയം തെറ്റായി കേൾക്കുമോ എന്നത് വേറെ കാര്യം. എതായാലും രണ്ടാമത്തെ മറുപടിയിൽ എംഎ‍ൽഎ ഇക്കാര്യത്തെക്കുറിച്ചു മൗനം പാലിച്ചു.

ഇനി മാധ്യമങ്ങളെക്കുറിച്ച്. സമൂഹമാധ്യമങ്ങളുടെ കാലത്ത് ക്രിയാത്മകമായ വിമർശനങ്ങൾ സ്വീകരിച്ചുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങളും മുന്നോട്ടുപോകുന്നത്. തിരുത്തലിനുള്ള സ്വരം പുറത്തുനിന്നുള്ളതിൽ കൂടുതൽ ഉയരുന്നത് അകത്തുനിന്നാണെന്നും ഉറപ്പിച്ചു പറയാൻ കഴിയും. പല സി.പി.എം അനുഭാവികളായ സമൂഹമാധ്യമപ്രവർത്തകരും മുഖ്യധാരാ മാധ്യമങ്ങളുടെ പൊള്ളത്തരങ്ങൾ സോദോഹാരണം പൊളിച്ചടുക്കാറുണ്ട്. അത് സ്വയംവിമർശനപരമായി ഉൾക്കൊള്ളാറുമുണ്ട്. പരിമിതികൾ ഏറെയുണ്ടെങ്കിലും മാധ്യമങ്ങളെ അടച്ച് ആക്ഷേപിക്കുന്ന ശൈലിയെ വിവേകമുള്ളവർ പിന്തുണക്കുമെന്നു കരുതുന്നില്ല.

യു.ഡി.എഫ് സർക്കാരിന്റെ അഞ്ചുവർഷവും പ്രതിപക്ഷത്തിന്റെ വേഷം തന്നെയായിരുന്നു മാധ്യമങ്ങൾക്ക്. യു.ഡി.എഫിനെതിരെ ഒരു എൽ.ഡി.എഫ് നേതാവും അഴിമതിയാരോപണങ്ങൾ കൊണ്ടുവന്നിട്ടില്ല. എല്ലാം മാധ്യമങ്ങളാണ് കൊണ്ടുവന്നതെന്ന് സമ്മതിക്കുമോ എന്നറിയില്ല. ഒരു ലക്ഷം പേരെ അണിനിരത്തി നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം ഓർമ്മയുണ്ടാകുമല്ലോ. സോളാർ വിവാദം സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവന്നത് മാധ്യമങ്ങളായിരുന്നു. നിങ്ങൾ കുറ്റപ്പെടുത്തുന്ന ചാനലിലാണ് ബിജു രമേഷ് ബാർക്കോഴയുമായി ബന്ധപ്പെട്ട് കെ.എം.മാണിക്കെതിരായ പ്രധാന വെളിപ്പെടുത്തൽ നടത്തുന്നത്. കോഴ വാങ്ങിയത് കെ.എം.മാണിയല്ലേ എന്നു ചോദിക്കാൻ അവതാരികക്ക് സ്ഥാപനം തടസമായില്ലല്ലോ.

അവസാനമായി ഒരുകാര്യം കൂടി. നമ്മളിട്ട പോസ്റ്റുകൾക്കടിയിൽ വെട്ടുക്കിളിക്കൂട്ടം പോലെ കമന്റുന്നവരുണ്ടല്ലോ. ക്രിയാത്മക വിമർശനങ്ങളെയല്ല ഉദ്ദേശിക്കുന്നത്. സഹിഷ്ണുതയും മര്യാദയും ജീവിതത്തിന്റെ അരികുകളിൽപോലും പോയിട്ടില്ലാത്ത കുറച്ചധികം പേർ. എന്താണ് സംഭവിക്കുന്നതെന്നോ, എന്തിനെക്കുറിച്ചാണ് ചർച്ചയെന്നോ അറിയാത്തവർ. അവരുടേതൊന്നും കമ്യൂണിസ്റ്റുകാരുടെ ഭാഷയല്ല. ആ ന്യായീകരണത്തൊഴിലാളികൾ ഇന്നല്ലെങ്കിൽ നാളെ ആർ.എസ്.എസിനും എസ്.ഡി.പി.ഐക്കുമെല്ലാം മുതൽക്കൂട്ടാകും.

 ഇനി ഈ വിഷയത്തിൽ ഈ നിലയത്തിൽ നിന്ന് സംപ്രേഷണം ഉണ്ടായിരിക്കുന്നതല്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP