Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷറപ്പോവയെയും മിച്ചൽ ജോൺസണെയും തെറിവിളിച്ച ശുഷ്‌ക്കാന്തി മലയാളികൾ ഇക്കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ! മലയാളത്തിന് യുഎഇ സർക്കാറിന്റെ ഔദ്യോഗിക പരിഗണന ലഭിക്കാനുള്ള ശ്രമങ്ങൾ വിഫലമായി; ഓൺലൈൻ പോളിംഗിൽ മലയാളത്തെ തോൽപ്പിച്ച് വിജയിച്ചത് ഉറുദു ഭാഷ

ഷറപ്പോവയെയും മിച്ചൽ ജോൺസണെയും തെറിവിളിച്ച ശുഷ്‌ക്കാന്തി മലയാളികൾ ഇക്കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ! മലയാളത്തിന് യുഎഇ സർക്കാറിന്റെ ഔദ്യോഗിക പരിഗണന ലഭിക്കാനുള്ള ശ്രമങ്ങൾ വിഫലമായി; ഓൺലൈൻ പോളിംഗിൽ മലയാളത്തെ തോൽപ്പിച്ച് വിജയിച്ചത് ഉറുദു ഭാഷ

പ്രത്യേക ലേഖകൻ

അബുദാബി: സൈബർ ലോകത്തെ നവബുള്ളികൾ ആരാണെന്ന് ചോദിച്ചാൽ ഇപ്പോൾ സംശയമില്ലാതെ പറയാൻ സാധിക്കുന്നത് മല്ലൂസ് എന്നാണ്. ഫേസ്‌ബുക്കിലും ട്വിറ്ററിലുമായി ആരെയും എന്തും പറയാൻ പോന്ന വിധത്തിലേക്ക് മലയാളികളുടെ മനോനില മാറിയിട്ടുണ്ട്. പ്രധാനമായും തങ്ങൾക്കിഷ്ടമില്ലാത്തവരെ ഫേസ്‌ബുക്കിൽ ചെന്ന് തെറി വിളിക്കുക എന്നതാണ് അടുത്തിടെ മലയാളികൾക്കിടെ വർദ്ധിച്ചുവരുന്ന ശീലം. ഈ ശീലം കൊണ്ട് റഷ്യൻ ടെന്നിസ് താരം മരിയ ഷറപ്പോവ പോലും ഗതികെട്ട് മലയാളം പഠിക്കേണ്ടി വന്നു. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിനാൽ സൈബർ മല്ലൂസ് അവരുടെ ഫേസ്‌ബുക്കിലായിരുന്നു പൊങ്കാലയിട്ടത്. പിന്നീട് പലർക്കും മലയാളി സൈബർ പോരാളികളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഏറ്റവും ഒടുവിൽ ഓസ്‌ട്രേലിയൻ പേസ് ബൗളർ മിച്ചൽ ജോൺസണെയും ലോകകപ്പിനിടെ മലയാളികൾ തെറിവിളിച്ചു. ഇങ്ങനെ അനഭലഷണീയമായ കാര്യത്തിനായുള്ള അമിതാവേശം കാണിച്ച മലയാളികൾ ഒന്നു കൂടി പരിശ്രമിച്ചിരുന്നെങ്കിൽ അത് മലയാളത്തിന് വലിയൊരു നേട്ടമായേനേ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സി(യുഎഇ)യിലെ വെബ്‌സൈറ്റിൽ ഔദ്യോഗിക ഭാഷയെന്ന പരിഗണന ലഭിക്കേണ്ടിയിരുന്ന അവസരമാണ് ഇപ്പോൽ മലയാളത്തിന് നഷ്ടമായത്.

യു.എ.ഇയിൽ എമിറേറ്റ്‌സ് ഐഡന്റിറ്റി വെബ്‌സൈറ്റിൽ മൂന്നാമതൊരു ഭാഷയ്ക്ക് വേണ്ടിയുള്ള വോട്ടെടുപ്പിൽ മലയാള ഭാഷ പൊരുതി തോറ്റത് പാക്കിസ്ഥാനികൾ അകമഴിഞ്ഞ് പിന്തുണച്ച ഉറുദു ഭാഷയോടാണ്. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുകയും കേരളക്കരയുമായി ഏറ്റവും അധികം ആത്മബന്ധവും പുലർത്തുന്ന യുഎഇയുടെ അംഗീകാരം നേടാനുള്ള ഒരു സുവർണ്ണ അവസരമായിരുന്നു മലയാളികൾക്ക് ലഭിച്ചത്. ഈ നേട്ടം കൈവരിക്കാൻ മലയാളികളായ ഓരോരുത്തരും ചെയ്യേണ്ടിയിരുന്നത് വാട്ട്‌സാപ്പിലും ഫേസ്‌ബുക്കിലും ചാറ്റ് വഴി ലഭിക്കുന്ന ലിങ്കിലൂടെ എളുപ്പത്തിൽ മലയാളികൾ വോട്ട് രേഖപ്പെടുത്തുക എന്നതായിരുന്നു. എന്നാൽ, മലയാളികൾ മുഴുവൻ ശ്രമിച്ചിട്ടും പാക്കിസ്ഥാനിലെയും ഉത്തരേന്ത്യയിലെയും ഉറുദു ഭാഷ പ്രേമികളെ തോൽപ്പിക്കാൻ സാധിച്ചില്ല.

നിലവിൽ അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് യു.എ.ഇയിൽ എമിറേറ്റ്്‌സ് ഐ.ഡി.യുടെ സൈറ്റിൽ ഇടപാടുകൾ നടത്താൻ സാധിക്കുന്നത്. ഇതിലേക്ക് മൂന്നാമതായി ഭാഷയെ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെയാണ് ഇതിനായി ഓൺലൈൻ വോട്ടിങ് തുടങ്ങിയത്. തുടക്കത്തിൽ മലയാളികൾ ആവേശപൂർവ്വം വോട്ട് ചെയ്തതോടെ മുന്നിലെത്തിയ മലയാള ഭാഷയെ പിന്നീട് പാക്കിസ്ഥാനികളുടെയും ഉത്തരേന്ത്യയിലെ ഇന്ത്യക്കാരുടെയും പിന്തുണയോടെ ഉറുദു ഭാഷ മുന്നിലെത്തി. ഇന്ന് രാവിലെ വോട്ടിങ് അവസാനിച്ചതോടെ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് മലയാള ഭാഷ.

കഴിഞ്ഞ മാസം പത്തിനാണ് മൂന്നാമത്തെ ഭാഷയ്ക്ക് വേണ്ടിയുള്ള ഓൺലൈൻ വോട്ടെടുപ്പ് ആരംഭിച്ചത്. മലയാളവും ഉറുദുവും കൂടാതെ ചൈനീസ് ഭാഷയായ മാൻഡറിൻ, ഉറുദു, ഫിലിപ്പീൻസ് ഭാഷയായ തഗലോഗ് എന്നിവയെയാണ് എമിറേറ്റ്്‌സ് ഐ.ഡി.യുടെ സൈറ്റ് തിരഞ്ഞെടുത്തത്. പൊതുജനങ്ങൾക്ക് ഇഷ്ട ഭാഷയ്ക്കു വോട്ട് നൽകാമെന്നതാണ് പ്രത്യേകതയാണ് മലയാളത്തിനും ഉറുദുവിനും ആരാധകരെ കൂട്ടിയത്. ഓൺലൈൻ പോളിങ് പുരോഗമിക്കുമ്പോൾ ഉറുദുവും മലയാളവും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്.

ഇന്നലെ വരെയുള്ള വിവരങ്ങൾ അനുസരിച്ച് ഉറുദുവാണ് മൂന്നാം ഭാഷയാകാനുള്ള പോളിംഗിൽ മുന്നിൽ നിൽക്കുകയിരുന്നു. ആകെ പോൾ ചെയ്ത വോട്ടിൽ 54.44 ശതമാനം വോട്ടുകൾ പാക്കിസ്ഥാനികളുടെയും ഉത്തരേന്ത്യക്കാരുടെയും ശ്രമഫലമായി ഉറുദു നേടിക്കഴിഞ്ഞു. 170,958 ക്ലിക്കുകളാണ് ഇതിനോടകം ഈ ഭാഷയ്ക്ക് ഇന്നലെ വൈകുന്നേരം നാല് മണിവരെ നേടാൻ സാധിച്ചത്. അതേസമയം മലയാളത്തിന് 44.3 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 139,132 ക്ലിക്കുകളും ലഭിച്ചു. അതേസമയം മന്ദാരിനും തഗലോഗുമൊന്നും മലയാളവും ഉറുദുവും തമ്മിലുള്ള പോരാട്ടത്തിൽ ചിത്രത്തിലില്ല. ഒരാൾക്ക് ഒരു തവണ വോട്ട് ചെയ്യാവുന്ന വിധത്തിലാണ് എമിറേറ്റ്‌സ് ഐ ഡി വെബ്‌സൈറ്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇന്ന് രാവിലെയോടെ ഓൺലൈൻ വോട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കയാണ് ഇപ്പോൾ, പകരം മറ്റൊരു പോളിംഗാണ് ഇപ്പോൾ വെബ്‌സൈറ്റിലൂടെ നടക്കുന്നത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിശദീകരണവും പുറത്തുവന്നിട്ടില്ല.

യുഎഇയിൽ ജോലി ചെയ്യുന്ന മലയാളികളിൽ അധികവും ഇങ്ങനെയൊരു പരിഷ്‌ക്കരണം നടക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. മലയാളികളുടെ മാതൃഭാഷയോടുള്ള സ്‌നേഹവും യുഎഇ ഗവൺമെന്റിന്റെ സേവനങ്ങളെ കുറിച്ചുള്ള അറിവുമാണ് എണ്ണത്തിൽ കൂടുതലുള്ള മറ്റ് ഭാഷക്കാരെ കടത്തിവെട്ടാൻ ഉപകരിച്ചതിന് പിന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP