Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`കടക്ക് പുറത്ത്` പിണറായിക്കിട്ട് പുളുത്താൻ നിങ്ങളായിട്ടില്ല; പിണറായി വിജയനെ പാർട്ടി സെക്രട്ടറിയായത് മുതൽ വേട്ടയാടിയവരെ പൊതു സമൂഹം തിരിച്ചറിഞ്ഞതാണ്; പിണറായിയെ പിന്തുണച്ച ഏത് മാധ്യമമാണ് ഇവിടെയുള്ളത്; പിണറായി വിജയന് കട്ട സപ്പോർട്ടുമായി മാധ്യമപ്രവർത്തകൻ

`കടക്ക് പുറത്ത്` പിണറായിക്കിട്ട് പുളുത്താൻ നിങ്ങളായിട്ടില്ല; പിണറായി വിജയനെ പാർട്ടി സെക്രട്ടറിയായത് മുതൽ വേട്ടയാടിയവരെ പൊതു സമൂഹം തിരിച്ചറിഞ്ഞതാണ്; പിണറായിയെ പിന്തുണച്ച ഏത് മാധ്യമമാണ് ഇവിടെയുള്ളത്; പിണറായി വിജയന് കട്ട സപ്പോർട്ടുമായി മാധ്യമപ്രവർത്തകൻ

തിരുവനന്തപുരം: കടക്ക് പുറത്ത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ബിജെപി നേതാക്കളുമായി തലസ്ഥാനത്ത് ഇന്നലെ നടത്തിയ സമാധാന ചർച്ചയ്ക്ക് മുൻപായി ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരരോട് കയർത്ത സംസാരിച്ച മുഖ്യമന്ത്രിക്കെതിരെ അപ്പോൾ പ്രതികരിച്ചില്ലെങ്കിലും പിന്നീട് മാധ്യമ പ്രവർത്തകർ കടുത്ത വിയോചിപ്പും പ്രതിഷേധവുമാണ് രേഖപ്പെടുത്തിയത്. എന്നാൽ മാധ്യമ പ്രവർത്തകരെ പുറത്താക്കിയ പിണറായി വിജയനെ പുകഴ്‌ത്തിയും സംഘടിതമായി മുഖ്യമന്ത്രിയെ അക്രമിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ ആഞ്ഞടിക്കുകയാണ് ഒരു മാധ്യമപ്രവർത്തകൻ തന്നെ. പിണറായിക്കിട്ട് പുളുത്താൻ നിങ്ങളായിട്ടില്ലെന്ന രൂക്ഷ വിമർശനമാണ് മാധ്യമ പ്രവർത്തകൻ ഉന്നയിക്കുന്നത്.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയാ വൺ ടിവിയുടെ സീനിയർ സബ് എഡിറ്ററായ ഷാനോസ് ഡേവിഡ് ആണ് മുഖ്യമന്ത്രിയെ അനുകൂലിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. മാധ്യമങ്ങൾ എല്ലായിപ്പോഴും പിണറായി വിജയനെ തലോടുകയല്ല ചെയ്തിട്ടുള്ളതെന്നും വിമർശന സ്വരം മാത്രമാണ് ഉയർത്തിയിട്ടുള്ളതെന്നും ഷാനോസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.ഷാനോസിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമപ്രവർത്തകർ തന്നെ രംഗത്ത് വന്നിട്ടുമുണ്ട്. സമൂഹത്തിൽ നല്ലൊരു ശതമാനവും മാധ്യമ പ്രവർത്തകർക്ക് എതിരാണ് ... അതിൽ വലിയൊരളവ് സി പി എമ്മുകാരാണ് ... മാധ്യമ പ്രവർത്തകർ സൃഷ്ടിച്ചെടുത്ത പിണറായി വിരുദ്ധത കണ്ടു മടുത്ത കൂട്ടരാണവർ ... മാധ്യമ പ്രവർത്തകരുടെ വിശ്വാസ്യതയിൽ അവർക്ക് തരിമ്പും വിശ്വാസമില്ല ... അതു കൊണ്ട് തന്നെ ' കടക്ക് പുറത്ത് ' എന്ന വാചകം സിപിഐ എമ്മുകാരന് ഊർജം പകരുന്ന ഒന്നുതന്നെയാണെന്നും ഷാനോസ് പറയുന്നു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

തെക്കോട്ട് , അതായത് എന്റെയൊക്കെ നാട്ടിൽ ചോവൻ എന്നോ ഈഴവൻ എന്നോ വിളിക്കും . വടക്കോട്ട് , അതായത് ഞാനിപ്പോ ജോലി ചെയ്യുന്ന കോഴിക്കോട് ഉൾപ്പെടെയുള്ള മലബാർ മേഖലയിൽ തീയന്മാർ എന്നു വിളിക്കും . ജന്മം കൊണ്ട് ഈ ജാതിയിൽപ്പെട്ട ആളാണ് സഖാവ് പിണറായി വിജയൻ . പത്തെഴുപതുകൊല്ലം മുമ്പ് ജനിച്ച മനുഷ്യനാണ് . നായർ മുതൽ മുകളിലേക്കുള്ളവനെയെല്ലാം ഈഴവൻ മുതൽ താഴേക്കുള്ളവൻ നിർബന്ധമായും തമ്പ്രാനെന്ന് മാത്രമേ വിളിക്കാവൂ എന്ന ഉച്ച നീചത്വങ്ങൾ ഉണർന്നിരിക്കുന്ന ജാതി ശ്രേണീ ഘടന നിലനിൽക്കുന്ന കാലത്ത് ജനിച്ചയാളാണ് സഖാവ് പിണറായി എന്ന് ചുരുക്കം.

ഇക്കാലത്തെ മേൽ കീഴ് ജാതികളുടെ സംഘർഷാത്മക ചരിത്രം വരച്ചുകാട്ടുന്ന കേശവദേവിന്റെ അയൽക്കാർ വായിച്ചാൽ മനസിലാകും നായരും അതിന് മുകളിലുള്ള ജാതികളും എത്ര ഭയാനകമായ സാമുഹൃ സാഹചര്യം സൃഷ്ടിച്ചു കൊണ്ടാണ് അക്കാലത്ത് നിലനിന്നിരുന്നതെന്ന് . കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ ഉദയം മുതലിന്നോളം തമ്പ്രാന്മാരോട് പടവെട്ടിത്തന്നെയാണ് മുന്നോട്ട് കുതിച്ചത് . ചെത്തുകാരന്റെ മകനായി ജനിച്ചതുകൊണ്ട് ഒരു പാട് തമ്പ്രാക്കന്മാരെയും അവരുടെ കൊള്ളരുതായ്മകളെയും ചോദ്യം ചെയ്യും എതിർത്ത് തോൽപ്പിച്ചും തല്ലിത്തോൽപ്പിച്ചും തന്നെയാണ് പൊതുരംഗത്ത് , വിശിഷ്യാ സിപിഐമ്മിന്റെ നേതൃനിരയിലെ അതികായനായത് . പാർട്ടിക്കാർക്ക് , നാട്ടുകാർക്ക് , പൊതുജനത്തിന് പിണറായി എന്നാൽ സഖാവാണ് . അല്ലാതെ മാധ്യമ പ്രവർത്തകാ , നിങ്ങൾ പറയുന്ന തമ്പ്രാൻ എന്ന പദം പിണറായിയുടെ നെഞ്ചത്ത് നാട്ടേണ്ടതല്ലാ . നിങ്ങളുടെ തമ്പ്രാൻ വിളിക്ക് ഒരു വിപരീത സ്വരമുണ്ട് . അത് ഇത്ര കാലം തമ്പ്രാൻ എന്ന് സ്വയം ചിന്തിച്ച് വശായിപ്പോയതിന്റെ ഹാങ്ങ്ഓവർ റിയാക്ഷ്‌നാണ് . കുറച്ചേറെ ''കടക്ക് പുറത്ത് ' പ്രതികരണങ്ങൾ കേൾക്കുമ്പോൾ ഇതങ്ങ് മാറിക്കോളും .

കേരളാ മാർച്ച് നടക്കുന്ന കാലത്ത് തന്റെ ചോദ്യത്തെ പരിഹസിച്ച പിണറായി വിജയൻ കേരളത്തിന്റെ മുഖ്യ മന്ത്രിയായാൽ താൻ ഈ പണി നിർത്തുമെന്ന് സഹപ്രവർത്തകർക്ക് മുമ്പിൽ ശപദം ചെയ്ത മാധ്യമ പ്രവർത്തകൻ ഇപ്പോഴും ഈ പണിയിൽ തന്നെ തുടരുന്നു എന്നത് ഓർമപ്പെടുത്തി അടുത്ത ഘട്ടത്തിലേക്ക് കടക്കാം . സഖാവ് ചടയൻ ഗോവിന്ദന്റെ മരണശേഷം സഖാവ് പിണറായി പാർട്ടി സെക്രട്ടറിയായ നാൾ മുതൽ ഇന്ന് വരെ നിങ്ങൾ എപ്പോഴാണ് പിണറായി വിജയന്റെ അപദാനങ്ങൾ പാടിയത് . അപദാനം വേണമെന്ന് ആരും ശഠിക്കില്ല , പക്ഷേ അപവാദം പ്രചരിപ്പിക്കരുതെന്ന് ആരും ആഗ്രഹിച്ച് പോകുമല്ലോ .

പക്ഷേ മാധ്യമ പ്രവർത്തകാ നിങ്ങൾ അടങ്ങിയിരുന്നോ . അടങ്ങിയിരുന്നില്ലെന്ന് മാത്രമല്ലാ വർധിത വീര്യത്തോടെ പത്ത് പതിനാറ് കൊല്ലക്കാലം ഇടതടവില്ലാതെ അപവാദ പ്രചാരണം തുടർന്നില്ലേ . മാധ്യമങ്ങളുടെ തലോടലേറ്റല്ല താനും തന്റെ പാർട്ടിയും മുന്നോട്ട് വന്നതെന്നും മുന്നോട്ട് പോകുന്നതെന്നും മനോരമയുടെ ന്യൂസ് മേക്കർ പുരസ്‌കാരം വാങ്ങവെ സഖാവ് പിണറായി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ് . വ്യാജ വാർത്താ നിർമ്മിതികൾ കൊണ്ട് തകർക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഒരു ഫീനിക്‌സ് പക്ഷിയേപ്പോലെ പറന്നുയർന്ന ചരിത്രമാണ് പിണറായി സഖാവിനുള്ളത് . സർവ്വ സന്നാഹങ്ങളോടെയുമായിരുന്നു നിങ്ങളുടെ ആക്രമണം . ആ ആക്രമണം പാർട്ടി സെക്രട്ടറി പദവി മുതൽ കുടുംബത്തേക്ക് വരെ നീണ്ടു . പാർട്ടി എന്ന കാലാൾപ്പട മാത്രമായിരുന്നു സഖാവ് പിണറായിയുടെ പിൻബലം .

നിങ്ങൾ പടച്ചുണ്ടാക്കിയതിനെ നിങ്ങൾ തന്നെ മറന്നു കാണും . ധാർഷ്ട്യത്തിന്റെ പ്രതിരൂപമാക്കാൻ കണ്ടു പിടിച്ച ബ്രിൽ ക്രീം തേച്ച മുടിയിഴകൾ മുതൽ കമല ഇന്റർനാഷണൽ വരെ അത് നീണ്ടു . എന്നിട്ടും ഒരു ചുക്കും പിണറായിക്കോ പാർട്ടിക്കോ ഉണ്ടായില്ല . സാമാന്യയുക്തി ഉണ്ടെങ്കിൽ തോന്നാവുന്നതാണ് ''മുഖ്യമന്ത്രി കസേര ' നിനക്കൊക്കെയുള്ള മറുപടിയാണെന്ന് . അങ്ങനെ തോന്നിയ ഒരാൾ പോലും ' കടക്ക് പുറത്ത് ' വാചകം കേൾക്കാൻ അവിടെ ഉണ്ടാകുമായിരുന്നില്ല .

മറ്റൊരു കൂട്ടരുടെ ഭീഷണിയാണ് രസകരം ; അഞ്ച് വർഷം കഴിഞ്ഞ് തന്നെ ഞങ്ങള് കാണിച്ചു തരാം എന്നത് ... ഒരു പഞ്ചായത്ത് വാർഡിലെങ്കിലും ഒറ്റക്ക് നിന്ന് മത്സരിച്ച് ജയിക്കാനോ , മറ്റൊരാളെ ജയിപ്പിക്കാനോ കഴിയാത്ത വാചക മുതലാളിമാരായ മാധ്യമ പ്രവർത്തകനോട് എന്ത് പറയാനാ ... എരുമയുടെ ആസനത്തിൽ അമരകോശം വായിക്കുന്നതു പോലെ നിരർഥകമായ പണിയാണെന്ന് ചുരുക്കം . താഴ്മയോടെ പറയട്ടെ , പിണറായിക്കിട്ട് പുളുത്താൻ നിങ്ങളായിട്ടില്ല കേട്ടോ ...

ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം . ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് ഞാൻ എന്നോട് തന്നെ സംവദിക്കുന്ന ഒന്ന് . മാധ്യമ പ്രവർത്തനത്തിന്റെ/ മാധ്യമ പ്രവർത്തകന്റെ ''പ്രിവിലേജ് പരസ്യമായി ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയത് അഭിഭാഷകരുമായുള്ള തെരുവിൽ തല്ലോടെയാണ് . ഞങ്ങൾ ഇക്കാലമത്രയും നിലകൊണ്ടത് പൊതുജനത്തിന് വേണ്ടിയാണെന്ന് അലമുറയിട്ടിട്ടും ഒരു കൈക്കുഞ്ഞ് പോലും അവരെ തല്ലരുതെന്ന് കൈ ചൂണ്ടി പറഞ്ഞില്ല .

കാരണം നമ്മൾ തന്നെ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞതിന് മാധ്യമ സുഹൃത്തുക്കൾ എന്റെ നേരേ വാളോങ്ങുകയാണ് ചെയ്തത് . അതിന് ശേഷം ഇന്നോളമുള്ള കാര്യങ്ങൾ ഒന്ന് മനസിരുത്തി ചിന്തിച്ച് നോക്കൂ . എന്റെ വെറ്റിലയിൽ മഷി പുരട്ടിയപ്പോൾ കണ്ടതിങ്ങനെയാണ് ...വക്കീലന്മാരുമായുണ്ടായ പ്രശ്‌നത്തിന് ശേഷം പൊതു സമൂഹത്തിന് മുകളിൽ നിലയുറപ്പിച്ചിരിക്കുന്ന ബൗദ്ധിക സമൂഹത്തിൽ നല്ലൊരു ശതമാനവും മാധ്യമ പ്രവർത്തകർക്ക് എതിരാണ് ... അതിൽ വലിയൊരളവ് സി പി എമ്മുകാരാണ് ... മാധ്യമ പ്രവർത്തകർ സൃഷ്ടിച്ചെടുത്ത പിണറായി വിരുദ്ധത കണ്ടു മടുത്ത കൂട്ടരാണവർ ... മാധ്യമ പ്രവർത്തകരുടെ വിശ്വാസ്യതയിൽ അവർക്ക് തരിമ്പും വിശ്വാസമില്ല ... അതു കൊണ്ട് തന്നെ ' കടക്ക് പുറത്ത് ' എന്ന വാചകം സിപിഐ എമ്മുകാരന് ഊർജം പകരുന്ന ഒന്നുതന്നെയാണ് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP