Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'എന്തുകൊണ്ടാണ് നാലുവർഷം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം ബിജെപി സർക്കാരിന് പ്രശ്‌നമായി തോന്നാതിരുന്നത്! ഒരുവർഷം കൂടി കഴിഞ്ഞാൽ ലോകസഭാ തെരഞ്ഞെടുപ്പ് വരുമെന്നോർത്തപ്പോഴാണോ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഓർമവന്നത്'; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം 4 വർഷമായി ഒന്നും ചെയ്യാത്ത ബിജെപി സർക്കാരിന്റെ കുറ്റസമ്മതമാണെന്ന് എംവി ജയരാജൻ

'എന്തുകൊണ്ടാണ് നാലുവർഷം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം ബിജെപി സർക്കാരിന് പ്രശ്‌നമായി തോന്നാതിരുന്നത്! ഒരുവർഷം കൂടി കഴിഞ്ഞാൽ ലോകസഭാ തെരഞ്ഞെടുപ്പ് വരുമെന്നോർത്തപ്പോഴാണോ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഓർമവന്നത്'; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം 4 വർഷമായി ഒന്നും ചെയ്യാത്ത ബിജെപി സർക്കാരിന്റെ കുറ്റസമ്മതമാണെന്ന് എംവി ജയരാജൻ

മറുനാടൻ മലയാളി ഡസ്‌ക്

കണ്ണൂർ: രാഷ്ട്രപതിയുടെ നയപ്രഖ്യാപനം 4 വർഷമായി ഒന്നും ചെയ്യാത്ത ബിജെപി സർക്കാരിന്റെ കുറ്റസമ്മതമാണെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. അടിസ്ഥാന വികസനം വാക്കുകളിൽ ഒതുങ്ങിയെന്നും തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അദ്ദേഹം വ്യക്തമാക്കി.

എം വി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റേയും വികസനം സാധ്യമായാലേ, നാടിന്റെ വികസനം സാധ്യമായി എന്ന് പറയാൻ കഴിയൂ' എന്നത് രാഷ്ട്രപിതാവിന്റെ തന്നെ വാക്കുകളാണ്. കഴിഞ്ഞ 4 വർഷത്തെ ബിജെപി ഭരണത്തിൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തേയും ദുരിതത്തിലേക്ക് തള്ളിവിട്ട കോർപ്പറേറ്റ് അനുകൂല തീവ്രവലതുപക്ഷ നയമാണ് ബിജെപി നടപ്പാക്കിയത്. കോർപ്പറേറ്റുകൾക്ക് കുന്നോളം വളർച്ച നേടാൻ സാധിച്ചെങ്കിൽ, സാധാരണക്കാരായ ജനങ്ങൾ വിലക്കയറ്റം ഉൾപ്പടെ താങ്ങാൻ കഴിയാതെ നിസ്സാഹായരായി എന്നതാണ് വസ്തുത. അടിസ്ഥാന വികസനം വെറുംവാക്കുകളിൽ ഒതുങ്ങി. ഈ സാഹചര്യത്തിൽ നിന്നുവേണം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെ വിലയിരുത്തേണ്ടത്.

എന്തൊക്കെയാണ് പ്രധാനമായും നയപ്രഖ്യാപനത്തിൽ പറഞ്ഞത്..?. പാവപ്പെട്ടവർക്കും മധ്യവർത്തികൾക്കും സഹായകരമാവുന്ന പുതിയദേശീയ ആരോഗ്യനയമാണ് ഒന്ന്. അത്യാവശ്യമായി നടപ്പാക്കേണ്ടതാണിത്. എന്നാൽ എന്തുകൊണ്ടാണ് നാലുവർഷം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം ബിജെപി സർക്കാരിന് പ്രശ്‌നമായി തോന്നാതിരുന്നത്!. പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ അമേരിക്കൻ സന്ദർശനത്തിന് ശേഷമാണ് മരുന്നുവില ക്രമാതീതമായി ഉയർന്നത്. യു.പിയിൽ ദിനേനയെന്നോണം നിരവധി കുഞ്ഞുങ്ങൾ മരണപ്പെട്ടപ്പോഴും കേന്ദ്രസർക്കാരിന് ഒന്നിടപെടാൻ തോന്നിയിരുന്നില്ലല്ലോ. ഒരുവർഷം കൂടി കഴിഞ്ഞാൽ ലോകസഭാ തെരഞ്ഞെടുപ്പ് വരുമെന്നോർത്തപ്പോഴാണോ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഓർമവന്നത്..!?

ഗ്രാമീണ വികസനവും കർഷകരുടെ ഉന്നമനവും നയപ്രഖ്യാപനത്തിന്റെ ഭാഗമാണ്. എന്താണ് ഇന്നത്തെ ഇന്ത്യയിലെ കർഷകരുടെ സ്ഥിതി..? കാർഷിക ആത്മഹത്യകൾ വർദ്ധിച്ചതായുള്ള റിപ്പോർട്ടല്ലേ മുന്നിലുള്ളത്. കാർഷിക ഉത്പന്നങ്ങൾക്ക് കർഷകന് തുച്ഛമായ വിലമാത്രം ലഭിക്കുമ്പോൾ ഇടനിലക്കാരായ കോർപ്പറേറ്റുകൾക്ക് ഉയർന്നലാഭം ലഭിക്കുന്നു എന്നതല്ലെ യാഥാർത്ഥ്യം. ഫലത്തിൽ ഉത്പ്പാദകനായ കർഷകന് അവന്റെ വിയർപ്പിനുള്ള വിലകിട്ടുന്നില്ലെന്ന് മാത്രമല്ല, ഉപഭോക്താവായ ജനങ്ങൾ ഉയർന്നതുക കൊടുത്ത് വാങ്ങേണ്ടിയും വരുന്നു. കോർപ്പറേറ്റുകളെ നിയന്ത്രിക്കാൻ മോദിസർക്കാർ ഇനിയെങ്കിലും തയ്യാറാകുമോ..? വിലക്കയറ്റം കാരണം വീട്ടിലേക്കും വീട്ടുകാർക്കുമുള്ള സാധനങ്ങൾ വാങ്ങുന്നതിന് കർഷനും കഴിയുന്നില്ല; സാധാരണക്കാർക്ക് ആർക്കും കഴിയുന്നില്ല എന്നതല്ലേ സത്യം. വിലക്കയറ്റം പിടിച്ചുനിർത്തി പാവങ്ങളെ സഹായിക്കാൻ ഇന്ധനവില നിയന്ത്രണാധികാരം കേന്ദ്രസർക്കാരിൽ തിരിച്ച് നിക്ഷിപ്തമാക്കാൻ ബിജെപി സർക്കാർ തയ്യാറുണ്ടോ..!?. ധനികരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്ന നയപ്രഖ്യാപന വാഗ്ദാനം നടപ്പാക്കുന്നതിനും ആദ്യം ചെയ്യേണ്ടത് മോദി സർക്കാരിന്റെ കോർപ്പറേറ്റ് സേവ അവസാനിപ്പിക്കുകയാണ്. അതിനുള്ള ആർജ്ജവം കേന്ദ്ര ബിജെപി നേതൃത്വത്തിനെങ്കിലും ഉണ്ടാകുമോ..?

സാമൂഹ്യനീതിക്ക് മോദിസർക്കാർ ഏറെപ്പണം ചെലവഴിക്കുന്നു എന്നതാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിലെ മറ്റൊരുകാര്യം. സാമൂഹ്യനീതിതന്നെ ഗളച്ഛേദം ചെയ്യപ്പെട്ട അവസ്ഥയാണ് ബിജെപി ഭരണത്തിൽ രാജ്യത്തുള്ളത്. വിലക്കയറ്റം കാരണം ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ, ചിലഭക്ഷണങ്ങൾക്ക് നിരോധനം, വെള്ളം, വൈദ്യുതി, പാർപ്പിടം തുടങ്ങി അടിസ്ഥാന സൗകര്യം ഇനിയും ലഭ്യമാകാത്ത അവസ്ഥ, ചിന്തിക്കുന്ന തലകളെ ഇല്ലാതാക്കുന്ന സ്ഥിതി, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിലക്ക്, കുഞ്ഞുങ്ങൾ നിരന്തരം മരിച്ചുവീഴുന്ന കാഴ്ച...ഇവിടെ എവിടെയാണ് സാമൂഹ്യനീതി നടപ്പായത് !?.

ഇന്ത്യയെ ഡിജിറ്റലൈസ് ചെയ്യുന്നത് ശക്തിപ്പെടുത്തുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അത് ആവശ്യമാണ്. എന്നാൽ അടിസ്ഥാന സൗകര്യവികാസമില്ലാത്തയിടങ്ങളിൽ എന്ത് ഡിജിറ്റലൈസേഷനാണ് നടപ്പാക്കുന്നത്. ഇവിടെ ആധുനികവത്ക്കരണത്തിന് മുമ്പ് അടിസ്ഥാന സൗകര്യവികാസം നടപ്പിലാക്കാനാണ് സാധിക്കേണ്ടത്. പുതിയ മൂന്ന് ലക്ഷം പാചകവാതക കണക്ഷനുകളും പ്രഖ്യാപനത്തിൽ പറയുന്നതാണ്. ഉള്ള സബ്സിഡി എടുത്തുകളയുന്നതായി വാർത്തകൾ വരുമ്പോൾ പുതിയ കണക്ഷനുകൾ കൊണ്ട് ഈ മേഖലയിലെ കുത്തകകൾക്ക് പ്രയോജനം ലഭിക്കുന്ന സ്ഥിതിയാവുമോ ഉണ്ടാവുക..? അങ്ങനെ ചിന്തിക്കാതിരിക്കണമെങ്കിൽ എല്ലാവിലനിയന്ത്രണവും സർക്കാരിൽ നിക്ഷിപ്തമാക്കുകയും സർക്കാർ ജനപക്ഷത്തുനിന്ന് തീരുമാനമെടുക്കുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്യണം.

പുറത്തുവന്ന വാർത്തകൾ രാജ്യത്ത് ബിജെപിക്കുള്ള ജനസമ്മതിയിൽ വലിയ ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഉൾപ്പടെ അക്കാര്യം തെളിയിച്ചതുമാണ്. ഈ സാഹചര്യത്തിലാണ് ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സാധാരണ ജനങ്ങളെ മോദി സർക്കാർ വൈകിയനേരത്ത് കാണാൻ ശ്രമിക്കുന്നത്. പുല്ല് മുന്നിൽ കെട്ടി നിലമുഴുന്ന കാളയെ ഓടിക്കുന്ന അതേ പ്രതീക്ഷ തന്നെയാവുമോ രാജ്യത്തെ ജനങ്ങൾക്കും എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. എന്തായാലും 4 വർഷക്കാലം ജനങ്ങളെ മറന്ന് എണ്ണത്തിൽ വിരലിൽ തിട്ടപ്പെടുത്താവുന്ന കോർപ്പറേറ്റുകൾക്ക് വേണ്ടി നിലപാട് സ്വീകരിച്ച മോദിസർക്കാർ ഇനിയെങ്കിലും മാറുമോ..? കോർപ്പറേറ്റുകൾക്ക് മുന്നിൽ വിനീതവിധേയ ദാസന്മാരാവുന്ന ഭരണാധികാരികൾക്ക് അത് സാധിക്കില്ലെന്ന് ഉറപ്പിച്ചുപറയാൻ കഴിയുന്ന സാഹചര്യമാണ് മുന്നിലുള്ളത്. അതല്ലെങ്കിൽ ഇന്ധനവില നിയന്ത്രണാധികാരം ഉൾപ്പടെ സർക്കാരിൽ തിരികെ കൊണ്ടുവരാൻ മോദിസർക്കാർ തയ്യാറാകട്ടെ. ഒരുകാര്യം ഉറപ്പിക്കാമെന്ന് തോന്നുന്നു - ഒരു നയപ്രഖ്യാപനം കൊണ്ടൊന്നും അനുഭവങ്ങളിലെ ദുരിതം മറക്കാൻ ബിജെപിക്ക് കഴിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP