Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അത്രമേൽ വെറുപ്പോടെ ദൈവം അനുവദിച്ച കാര്യമാണ് വിവാഹമോചനം! ഒരു ഫോൺ കോളിലൂടെയും പേപ്പർ തുണ്ടിലൂടെയും മൊഴി ചൊല്ലുന്ന കാടൻ നിയമം ഇല്ലാതാക്കാൻ പണ്ഡിതസമൂഹം ഉണർന്നു പ്രവർത്തിക്കണം; മുത്തലാക്കിനെതിരെ ടി സിദ്ദിഖിന്റെ മുൻ ഭാര്യ നസീമയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

അത്രമേൽ വെറുപ്പോടെ ദൈവം അനുവദിച്ച കാര്യമാണ് വിവാഹമോചനം! ഒരു ഫോൺ കോളിലൂടെയും പേപ്പർ തുണ്ടിലൂടെയും മൊഴി ചൊല്ലുന്ന കാടൻ നിയമം ഇല്ലാതാക്കാൻ പണ്ഡിതസമൂഹം ഉണർന്നു പ്രവർത്തിക്കണം; മുത്തലാക്കിനെതിരെ ടി സിദ്ദിഖിന്റെ മുൻ ഭാര്യ നസീമയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: മുത്തലാക്ക് വിഷയത്തിൽ ദേശീയ തലത്തിൽ എന്നപോലെ കേരളത്തിലും സജീവ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. മുസ്ലിംലീഗ് ഈ വിഷയത്തിൽ അഭിപ്രായം മതസംഘടനകൾ പറയട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. മുത്തലാക്ക് ഒഴിവാക്കണമെന്നാണ് സിപിഎമ്മും അതുപോലുള്ള പുരോഗമന സംഘടനകളുടെയും പക്ഷം. ഈ വിഷയത്തിൽ ചർച്ചകൾ നടക്കുന്നതിനിടെ മുത്തലാക്കിന് ഇരയായ കോൺഗ്രസ് നേതാവ് ടി സിദ്ദിഖിന്റെ ഭാര്യ നസീമ രംഗത്തെത്തി. പ്രാകൃതമായ ഈ രീതി അവസാനിപ്പിക്കാൻ മതപണ്ഡിതർ രംഗത്തിറങ്ങണം എന്നാണ് നസീമ ഫേസ്‌ബുക്കിൽ കുറിച്ചത്. തന്റെ ജീവിതാനുഭവങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് നസീമയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

വർഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയെ ഫോൺ കോളിലൂടെയും പേപ്പർ തുണ്ടിലൂടെയും മൊഴി ചൊല്ലുന്ന കാടൻ നിയമത്തിനെതിരെ പണ്ഡിത സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട സമയം കഴിഞ്ഞുവെന്ന് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നസീമ പറയുന്നു. ഈ നിയമം മൂലം ഇരകൾക്ക് മതപരവും നിയപരവുമായ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ദാമ്പത്യം ഏതുതരത്തിലും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്തൊരു സാഹചര്യത്തിൽ അത്രമേൽ വെറുപ്പോടെ ദൈവം അനുവദിച്ചൊരു കാര്യമാണ് വിവാഹമോചനമെന്ന് ഇസ്ലാം പഠിപ്പിക്കുന്നതെന്നും ഒട്ടനവധി കടമ്പകൾ പിന്നിട്ടുമാത്രമേ വിവാഹമോചനം എന്ന കർമം ഇസ്ലാം അനുവദിക്കുന്നുള്ളുവെന്നും നസീമ ചൂണ്ടിക്കാട്ടുന്നു.

മുത്വലാഖ് എന്ന കാടൻ നിയമം മൂലം സ്വന്തം ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളാണ് ഇതിന്റെ വ്യാപ്തി മനസ്സിലാക്കാൻ സഹായിച്ചതെന്നും അവർ പറയുന്നു. മുത്വലാഖ് കുറിക്കപ്പെട്ട ഒരു കുറിപ്പ് കയ്യിൽ കിട്ടിയപ്പോഴാണ് അതിന്റെ ആഴമെന്തെന്ന് മനസ്സിലായത്. ഞാനടക്കം ഒരുപാട് പെൺകുട്ടികളുടെ ജീവിതം വഴിയാധാരമാക്കിയതും ഇതേ മുത്വലാഖ് എന്ന ദുർഭൂതമാണ്. എനിക്കുണ്ടായിരുന്ന വിദ്യാഭ്യാസവും പ്രതികരണശേഷിയും തച്ചുടക്കാൻ ശേഷിയുള്ളതായിരുന്നു അലിഖിത നിയമം നസീമ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

നസീമയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

മുത്വലാഖും ചില ചിന്തകളും.

ഇസ്‌ലാമിൽ വിവാഹമോചനത്തെ കുറിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് ത്വലാഖ്.ഇസ്‌ലാമിക നിയപ്രകാരം ഒരു സ്ത്രീയെ വിവാഹ മോചനം ചെയ്യണമെങ്കിൽ ത്വലാഖിന്റെ മൂന്നു ഘട്ടങ്ങൾ കഴിയണം.ഇതിനെയാണ് മുത്വലാഖ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ദാമ്പത്യം ഏതു തരത്തിലും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്തൊരു സാഹചര്യത്തിൽ അത്രമേൽ വെറുപ്പോടെ ദൈവം അനുവദിച്ചൊരു കാര്യമാണ് വിവാഹമോചനമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.ആദ്യം മാനസികമായുള്ള അകൽച്ചയും പിന്നീടത് ശാരീരികമായുള്ള അകൽച്ചയും,ഇടയ്ക്കു ഒന്നിച്ചു ചേരാനുള്ള കുടുംബങ്ങൾ ഇടപെട്ടുള്ള മധ്യസ്ഥ ചർച്ചകളും തുടങ്ങി അതി സങ്കീർണ്ണമായ ഒട്ടനവധി കടമ്പകൾ പിന്നിട്ടാണ് സത്യത്തിൽ വിവാഹ മോചനം എന്ന കർമം ഇസ്‌ലാം അനുവദിക്കുന്നുള്ളൂ...

കാലക്രമേണ മനുഷ്യർ അവനവന്റെ സൗകര്യപൂർണ്ണമായൊരു തലത്തിലേക്ക് ഈ നിയമങ്ങളെ കൊണ്ടെത്തിക്കുകയും തൽഫലമായി മുത്വലാഖ് പോലെയുള്ള തീർത്തും സ്ത്രീവിരുദ്ധവും അവിവേകവുമായ പല നിയമങ്ങളും ഇസ്‌ലാമിൽ കടന്നു കൂടുകയും ചെയ്തു.അതിന്റെ ഫലമാണ് പുതുരീതികളായ വാട്‌സാപ്പ് ത്വലാഖുകളും വെള്ളപ്പേപ്പറിൽ രേഖപ്പെടുത്തുന്ന ചില ത്വലാഖുകളുമൊക്കെ.തീർത്തും ഇസ്‌ലാം വിരുദ്ധവും സ്ത്രീകളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ആചാരങ്ങൾക്കെതിരെ പണ്ഡിത സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.വർഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയെ ഒരു ഫോൺ കോളിലൂടെയോ അല്ലെങ്കിൽ ഒരു പേപ്പർ തുണ്ടിലൂടെയോ മൊഴി ചൊല്ലി അതിനെ മുത്വലാഖ് എന്നൊരു ഓമനപ്പേരും നൽകി ആധികാരികതയുണ്ടാക്കാൻ ശ്രമിക്കുന്നിടത്താണ് ഒരു കാടൻ നിയമം നടപ്പിലാക്കപ്പെടുന്നത്.ഇവിടെ ഇരകൾക്ക് മതപരവും നിയപരവുമായ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു.

എല്ലാ മതാനുയായികൾക്കും സ്വന്തം വിശ്വാസമനുസരിച്ച് മതപരമായ കാര്യങ്ങൾ നിർവഹിക്കാൻ അവസരം അനുവദിക്കുന്നു എന്ന ഇന്ത്യൻ സെക്യുലറിസത്തിന്റെ സവിശേഷാധികാരവും ഇസ്‌ലാമിക നിയമപ്രകാരം ഒരു സ്ത്രീക്ക് കിട്ടേണ്ട നീതിയും ഒരുപോലെ നിഷേധിക്കപ്പെടുന്ന അവസ്ഥയും ഇത്തരം ത്വലാഖിലൂടെ നടപ്പിലാവുന്ന കാഴ്ചയും ഇന്ന് സർവ സാധാരണമാണ്.ഈ മുത്വലാഖ് എന്ന കാടൻ നിയമം മൂലം സ്വന്തം ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളാണ് ഇതിന്റെ വ്യാപ്തി മനസ്സിലാക്കാൻ സഹായിച്ചത്. മുത്വലാഖ് കുറിക്കപ്പെട്ട ഒരു കുറിപ്പ് കയ്യിൽ കിട്ടിയപ്പോഴാണ് അതിന്റെ ആഴമെന്തെന്ന് മനസ്സിലായത്.

ഞാനടക്കം ഒരുപാട് പെൺകുട്ടികളുടെ ജീവിതം വഴിയാധാരമാക്കിയതും ഇതേ മുത്വലാഖ് എന്ന ദുർഭൂതമാണ്.എനിക്കുണ്ടായിരുന്ന വിദ്യഭ്യാസവും പ്രതികരണശേഷിയും തച്ചുടക്കാൻ ശേഷിയുള്ളതായിരുന്നു ഈ അലിഖിത നിയമം.വളച്ചൊടിക്കപ്പെടുന്ന ഓരോ നിയമവും നഷ്ടപ്പെടുത്തുന്നത് നിഷ്‌കളങ്കരായ ഒരുപാട് പേരുടെ ജീവിതമാണ്.ഇക്കഴിഞ്ഞൊരു പെരുന്നാളിൽ പുത്തനുടുപ്പിട്ട് സ്വന്തം പിതാവിന്റെ ഇടവും വലവും നിന്ന് ആഘോഷിക്കേണ്ട എന്റെ മക്കൾ പകരം മറ്റാരുടെയോ മക്കളുടെ കൂടെയുള്ളൊരു പിതാവിന്റെ ചിത്രം കണ്ട് കരഞ്ഞതും പെരുന്നാൾ ആഘോഷിക്കാതിരിന്നതുമടക്കം ഒട്ടനവധി വേദനകൾ സമ്മാനിച്ചതും ഇതേ മുത്വലാഖാണ്.എന്റെ അനുഭവം ഒറ്റപ്പെട്ടതല്ല,സമാനമായ അനുഭവങ്ങളുള്ള ഒട്ടനവധി സ്ത്രീകൾ പ്രതികരിക്കാൻ പോലും കഴിയാതെ വേദനകൾ ഉള്ളിലൊതുക്കി കഴിയുന്നുണ്ട്.

ഇനിയുമൊട്ടേറെപേർക്കായി വളച്ചൊടിക്കപ്പെട്ട ഈ നിയമം താളുകളിൽ കുറിക്കപ്പെടുന്നുണ്ടാകാം.ഇത്തിരി മഷി ബാക്കി വന്നൊരു പേനയും പാതികീറിയ പേപ്പറും ഇനിയും ഒരുപാട് പേരുടെ ജീവിതം തകർത്തേക്കാം.അതുകൊണ്ട് തന്നെ ചർച്ചകൾ നടക്കേണ്ടത് വക്രീകരിക്കപ്പെട്ട ഈ നിയമത്തിന്റെ സാധൂകരണത്തിന് വേണ്ടിയല്ല, മറിച്ച് സമൂഹത്തിൽ നിന്ന് എന്നന്നേക്കുമായി തുടച്ചു നീക്കാനുള്ള ചർച്ചകളാണ് നടക്കേണ്ടത്.അത്ര ലളിതമായി ഈയൊരു ആചാരം വായുവിലിങ്ങനെ കറങ്ങി നടക്കാനുള്ള സാഹചര്യം ഇനിയുണ്ടാകരുത്.നീതി എല്ലാവര്ക്കും തുല്യമാണ്.അതിനെയാണ് നീതി എന്ന് വിളിക്കുന്നതും. അതുകൊണ്ട് തന്നെ എതിർക്കപ്പെടേണ്ടതാണ് ഈ മുത്വലാഖിനെ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP