Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്കറിയാമായിരുന്നു ഇങ്ങനെ ചേർത്ത് നിർത്തിയാൽ എന്റെ അച്ഛന്റെ താളം തെറ്റിയ മനസ്സ് പഴയത് പോലെയാകുമെന്ന്; എനിക്കറിയാമായിരുന്നു മക്കളാൽ ഇങ്ങനെ ചേർത്ത് നിർത്തപ്പെടാൻ ഏതൊരച്ഛനും ആഗ്രഹിക്കുന്നുണ്ടാവുമെന്ന്: അച്ഛനെ കുറിച്ചുള്ള മഗേഷ് ബോജിയുടെ ഈ കുറിപ്പ് ഹൃദയം തൊടും

എനിക്കറിയാമായിരുന്നു ഇങ്ങനെ ചേർത്ത് നിർത്തിയാൽ എന്റെ അച്ഛന്റെ താളം തെറ്റിയ മനസ്സ് പഴയത് പോലെയാകുമെന്ന്; എനിക്കറിയാമായിരുന്നു മക്കളാൽ ഇങ്ങനെ ചേർത്ത് നിർത്തപ്പെടാൻ ഏതൊരച്ഛനും ആഗ്രഹിക്കുന്നുണ്ടാവുമെന്ന്: അച്ഛനെ കുറിച്ചുള്ള മഗേഷ് ബോജിയുടെ ഈ കുറിപ്പ് ഹൃദയം തൊടും

മ്മമാരെ കുറിച്ച് എല്ലാവരും വാചാലരാകാറുണ്ടെങ്കിലും തന്റെ മനസ്സിലെ സ്‌നേഹം മുഴുവൻ ഉള്ളിലൊതുക്കുന്ന പിതൃസ്‌നേഹത്തിന്റെ ആഴം തിരിച്ചറിയുന്നവർ വളരെ കുറവാണ്. മുണ്ട് മുറുക്കിയുടുത്ത് കുടുംബത്തെ പോറ്റാൻ തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെ എന്ന് അച്ഛന്മാർ ഒരിക്കലും മക്കളെ അറിയിക്കാറില്ല.

ജീവിതത്തിൽ ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഒന്നും എന്റെ മക്കൾക്ക് ഉണ്ടാവല്ലേ എന്നാണ് ഓരോ അച്ഛൻ അമ്മമാരുടെയും പ്രാർത്ഥന. ഉള്ളിലടക്കിവെച്ച ഒരച്ഛന്റെ സ്‌നേഹത്തെ കുറിച്ച് എഴുത്തുകാരനായ മഗേഷ് ബോജി ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് എണ്ണായിരത്തിലധികം ലൈക്കുകളും ആറായിരത്തിലധികം ഷെയറുകളും പിന്നീട്ട് വൈറലായിക്കൊണ്ടിരിക്കുകയാണ്.

മഹേഷിന്റെ കുറിപ്പ് താഴെ കൊടുക്കുന്നു

#തിരിച്ചറിവ്

രാത്രി കഴിച്ചിട്ട് ബാക്കി വരുന്ന ചോറ് അടുക്കളപ്പുറത്തുള്ള തെങ്ങിന്റെ ചോട്ടിൽ കൊണ്ട് പോയി കളയുന്ന അമ്മയോട് അച്ഛൻ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു , ആവശ്യമുള്ളത് വച്ചുണ്ടാക്കിയാൽ പോരേന്ന്...!

അടുക്കളയിലെ ചുമരിൽ തൂക്കിയിട്ട തട്ടിലെ മല്ലി പാത്രവും മുളകു പാത്രവും ചായപ്പൊടി പാത്രവും പഞ്ചാര പാത്രവും ഇടയ്ക്കിടെ തുറന്ന് നോക്കി അച്ഛൻ ചോദിക്കുമായിരുന്നു , കഴിഞ്ഞ ദിവസമല്ലേ ഇതൊക്കെ വാങ്ങിയത് , ഇത്ര പെട്ടെന്ന് തീർന്നോന്ന്....!

മഴക്കാലത്ത് ഷർട്ടിന്റെ പുറകിലേക്ക് ചളി തെറിപ്പിക്കുന്ന ഹവായ് ചെരുപ്പിന് പകരമൊരു പ്ലാസ്റ്റിക്ക് ചെരുപ്പ് വാങ്ങി തരുമോന്ന് ചോദിച്ചപ്പോൾ അച്ഛനെന്നോട് പറഞ്ഞു , സൂക്ഷിച്ച് നടന്നാൽ ഹവായി ചെരുപ്പാണെങ്കിലും ഷർട്ടിൽ ചെളി തെറിപ്പിക്കാതെ വീട്ടിലെത്താമെന്ന്.....! കടയിൽ സാധനം വാങ്ങാൻ പറഞ്ഞ് വിടും നേരം എന്റെ കയ്യിൽ തരാൻ പോകുന്ന നോട്ടുകൾക്കിടയിൽ കണക്കിൽ പെടാത്ത നോട്ട് വല്ലതും ഒട്ടി പിടിച്ചിട്ടുണ്ടോന്നറിയാൻ അച്ഛൻ പലവട്ടം തിരിച്ചും മറിച്ചും എണ്ണി നോക്കി.

എനിക്ക് വേണ്ടി പലപ്പോഴും കുമ്പളത്തിൽ നിന്നും മത്തനിൽ നിന്നും ചേനയിൽ നിന്നും നൂറു ഗ്രാം വീതം മുറിച്ചെടുക്കുമ്പോൾ കടക്കാരന്റെ മുഖത്തൊരു പരിഹാസച്ചിരി വിരിയാറുണ്ടായിരുന്നു.

കണക്ക് കൂട്ടി സാധനങ്ങളുടെ കാശ് കൊടുത്താൽ പിന്നെ ഒരു മുട്ടായിക്കുള്ള കാശ് പോലും ബാക്കി വരില്ലെന്ന് അറിയാമായിരുന്നതുകൊണ്ട് അവിടെ നിൽക്കുന്ന സമയത്ത് മുട്ടായി ഭരണിയിൽ നോക്കി വെള്ളമിറക്കി ആശ്വാസം കണ്ടെത്തുമായിരുന്നു ഞാൻ.
ആറ്റുനോറ്റ് വരുന്ന ഓരോ ഓണത്തിനും കോടിയെടുത്തപ്പോൾ എനിക്കും ഏട്ടനും ഒരേ നിറത്തിലുള്ള ഷർട്ടിന്റെ തുണിയെടുക്കുന്നത് കാണുമ്പോഴൊക്കെ അമ്മ ചോദിക്കുമായിരുന്നു , വെവ്വേറെ നിറമുള്ള തുണിയായിരുന്നെങ്കിൽ മക്കൾക്ക് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി , മാറ്റി ഉടുത്തൂടായിരുന്നോ എന്ന്.

അമ്മയുടെ ആ ചോദ്യത്തിന് മാത്രം ഒരിക്കലും ഉത്തരം കിട്ടിയിരുന്നില്ല.....! ആദ്യമായി ജോലിക്ക് പോവും നേരം ഞാനമ്മയുടെ കാലിൽ തൊട്ടാണ് അനുഗ്രഹം വാങ്ങിയത്.
അച്ഛനാ സമയം പറമ്പിലെന്തോ പണിയിലായിരുന്നു. ഒരു ദിവസം കൊലായിൽ കിടന്ന എന്റെ ഷൂവ് അച്ഛനെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു. ജീവിതത്തിൽ ഇന്നേ വരെ ചെരുപ്പിടാത്ത അച്ഛന്റെ മുഖത്തപ്പോ കൗതുകമായിരുന്നു...! ആദ്യത്തെ ശമ്പളം ഞാൻ കൊണ്ട് കൊടുത്തത് അമ്മയുടെ കയ്യിലായിരുന്നു. അമ്മയോട് മാത്രം യാത്ര ചോദിച്ചിറങ്ങുന്ന ദിവസങ്ങളിൽ പലപ്പോഴും മൂക സാക്ഷിയായി കൊലായിൽ അച്ഛനിരിപ്പുണ്ടാവാറുണ്ട്.

മെല്ലെ മെല്ലെ അച്ഛന്റെ ഗൃഹനാഥ പട്ടം ഞാനിങ്ങെടുക്കുകയാരുന്നു. കയ്യും കണക്കുമില്ലാതെ ഞാൻ വാങ്ങികൂട്ടിയ പച്ചക്കറികളും പലഹാരങ്ങളും ചീഞ്ഞും പഴകിയും അടുക്കളയിൽ കിടക്കുന്നത് പതിവായിരുന്നു. അത് കണ്ട് ആദ്യമാദ്യമൊക്കെ ദേഷ്യപ്പെടുമായിരുന്ന അച്ഛൻ , പിന്നീട് ഒന്നും പറയാതെയായി. പതിനൊന്ന് മണിക്ക് ശേഷം അനാവശ്യമായി കത്തുന്ന ബൾബെല്ലാം അണച്ചിട്ട് പോവ്വാറുള്ള അച്ഛൻ പിന്നീടാ വഴി വരാതായി.

അച്ഛന്റെ ചിറകിൽ നിന്ന് സ്വതന്ത്രനായ ഞാൻ ശരിക്കും വീട്ടു ഭരണം ആസ്വദിക്കുകയായിരുന്നു. പതിയെ പതിയെ അച്ഛനാ വീട്ടിൽ തീർത്തും മൗനിയായി മാറുകയായിരുന്നു. ഒരു ദിവസം ഓഫീസിൽ നിന്ന് എന്നെ കാണാൻ വന്ന സഹപ്രവർത്തകരുടെ അരികിലേക്ക് വിയർപ്പ് മണക്കുന്ന ആ പുറം കീറിയ ഷർട്ടുമിട്ട് അച്ഛൻ പറമ്പിൽ നിന്ന് വന്ന് സംസാരിച്ചത് എന്റെ നിലയ്ക്കും വിലയ്ക്കും കുറച്ചിലായെന്ന് ആ മുഖത്ത് നോക്കിയെനിക്ക് പറയേണ്ടി വന്നു. രണ്ട് ദിവസം കഴിഞ്ഞ് ജനവാതിലിനരികിൽ നിൽക്കും നേരം പറമ്പിൽ നിന്ന് അച്ഛനാരോടോ സംസാരിക്കുന്നതായി തോന്നി.

പോയി നോക്കിയപ്പോൾ കണ്ടത് , തൂമ്പയുമായി ഇരുന്ന് തന്നെതാനെ സംസാരിക്കുന്നതാണ്. പിറ്റേ ദിവസം അമ്മ പറയുന്നത് കേട്ടു , അച്ഛനിപ്പോ രാത്രി ഉറക്കമില്ലെന്നും, അലമാരയിൽ വച്ച പഴയ പുസ്തകമൊക്കെ നോക്കി ആരോടെന്നില്ലാതെ സംസാരിക്കലാണ് പണിയെന്നും. എല്ലാം പറഞ്ഞതിനൊടുവിൽ അമ്മ എന്നെ നോക്കി വേദനയോടെ പറഞ്ഞു , അച്ഛനെന്തോ പറ്റിയിട്ടുണ്ട് മോനേന്ന്. അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോൾ നേരം ഇരുട്ടിയിരുന്നു. മുറ്റത്തെത്തിയപ്പോൾ കേട്ടത് തൂമ്പ നിലത്തുകൊത്തണ ശബ്ദമാണ്. ചെന്ന് നോക്കിയപ്പോൾ കണ്ടത് , പറമ്പിൽ തലങ്ങും വിലങ്ങും കിളച്ച് മറിച്ച് എന്തൊക്കെയോ പിറുപിറുത്ത് നടക്കുന്ന അച്ഛനെയാണ്.

അകത്തേക്ക് കയറിയപ്പോൾ ഭീതിയോടെ അമ്മ വന്നെന്നെ കെട്ടിപ്പിടിച്ച് അച്ഛനെ ചൂണ്ടിക്കാണിച്ച് പൊട്ടിക്കരഞ്ഞു. സ്വന്തക്കാരിൽ നിന്നും ബന്ധുക്കാരിൽ നിന്നും അകന്ന് താമസിക്കുന്ന അച്ഛന്റെ ഒരേ ഒരു ചങ്ങാതി ശങ്കരേട്ടനോട് ഞാൻ വിവരങ്ങളെല്ലാം വിളിച്ച് പറഞ്ഞു. പിറ്റേന്ന് വീട്ടിലേക്ക് വന്ന ശങ്കരേട്ടൻ അച്ഛന്റെ കൂടെ കുറേ നേരം ഇരുന്നു. അവർ രണ്ടാളും കൂടി പറമ്പിലെല്ലാം നടന്നു. കുറേ നേരം സംസാരിച്ചു. തിരിച്ച് പോവ്വാൻ നേരം ശങ്കരേട്ടനെന്റെ കൈ പിടിച്ച് കുറച്ച് ദൂരം നടന്നു. ആരും അറിയാത്ത , ആരോടും പറയാത്ത എന്റെ അച്ഛന്റെ ഭൂതകാലം ശങ്കരേട്ടൻ എന്നോട് പറയുകയായിരുന്നു. പോവ്വാൻ നേരം ശങ്കരേട്ടൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞു , അവന്റെ ലോകം ഈ വീടും പറമ്പും നിങ്ങളുമൊക്കെയാണ് , ആ മനസ്സ് താളം തെറ്റാതെ നോക്കണേ മോനേ , അങ്ങനെ വന്നാൽ ഈശ്വരൻ പോലും പൊറുത്ത് തരില്ല ' എന്ന്.

ഒന്നും പറയാനാവാതെ ശങ്കരേട്ടൻ പോവുന്നതും നോക്കി ഞാൻ നിന്നു.ഒരു ഷർട്ടിടാൻ മോഹിച്ചിട്ട് പട്ടാളക്കാരൻ കുഞ്ഞപ്പേട്ടന്റെ പഴയ ഷർട്ടൊരെണ്ണം ചോദിച്ച് വാങ്ങി വെട്ടി ചെറുതാക്കി ഉടുത്ത് നടന്നിട്ടുണ്ടത്രേ എന്റെ അച്ഛൻ....! വിശന്ന് വയറെരിഞ്ഞ് തളരും നേരം ആടിന് കൊടുക്കാനെന്നും പറഞ്ഞ് അയൽ വീട്ടീന്ന് കഞ്ഞി വെള്ളം വാങ്ങി കൊണ്ട് വന്ന് അതിൽ കയ്യിട്ടിളക്കി അടിയിൽ കിടക്കുന്ന വറ്റെടുത്ത് കുടിച്ച് വിശപ്പടക്കിയുണ്ടത്രെ എന്റെ അച്ഛൻ.....! അച്ഛനെ മനസ്സിലാക്കാൻ ഇതുവരെ കഴിയാതെ പോയല്ലോന്നോർത്തപ്പോൾ എന്റെ മനസ്സ് നീറി പുകഞ്ഞു. അച്ഛനെ തിരഞ്ഞ് ഞാൻ അകത്തേക്ക് ചെന്നു. അവിടെ കണ്ടില്ല. അടുക്കളപ്പുറത്തും ഇടനാഴിയിലും നോക്കി . അവിടെയും കണ്ടില്ല.

ഒടുവിൽ ഞാൻ പറമ്പിലേക്ക് നടന്നു. അവിടെ കൊത്തി കിളയ്ക്കുന്നുണ്ടായിരുന്നു.
മെല്ലെ മെല്ലെ ഞാനച്ഛന്റെ അരികിലേക്ക് നടന്നു. അയൽക്കാരന്റെ പഴയ ഷർട്ട് വെട്ടി ചെറുതാക്കി ഇട്ട് നടന്ന ഗതികേട് തന്റെ മക്കൾക്ക് വരുത്താത്ത ആ അച്ഛന്റെ അരികിലേക്ക് നടക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അയൽക്കാരന്റെ വീട്ടിലെ കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയിരുന്ന ഗതികേട് തന്റെ മക്കൾക്ക് വരുത്താത്ത ആ അച്ഛന്റെ അരികിലേക്ക് നടക്കുമ്പോൾ എന്റെ തല കുറ്റബോധത്താൽ താഴുന്നുണ്ടായിരുന്നു.

അടുത്തെത്തി പുറകിലൂടെ അച്ഛനെ ഞാൻ ചേർത്ത് പിടിച്ചു. തിരിഞ്ഞ് നിന്ന് എന്നെ നോക്കിയ അച്ഛന്റെ മുന്നിൽ ഞാൻ കൈക്കൂപ്പി നിന്ന് മാപ്പിരന്നു. 'ഒന്നെന്നെ ഈ കൈ കൊണ്ട് തല്ലച്ഛാ' എന്ന് പറഞ്ഞ് ആ വലം കൈ എടുത്ത് ഞാനെന്റെ മുഖത്ത് വച്ചപ്പോൾ അച്ഛനാ കൈ എടുത്തെന്റെ മുടിയിലൂടെ തലോടി ചോദിച്ചു , ' തലയിൽ എണ്ണയൊന്നും ഇടാറില്ലല്ലേ , അതാണിങ്ങനെ മുടിയെല്ലാം പാറി പറന്ന് നിൽക്കുന്നതെന്ന് '

'അച്ഛാ ' , എന്ന് വിളിച്ച് ഞാൻ കെട്ടിപ്പിടിച്ച് പറഞ്ഞു , രണ്ട് വഴക്കെങ്കിലും ഈ മുഖത്ത് നോക്കി പറയച്ഛാ എന്ന്. ഒന്നും പറയാതെ അച്ഛനെന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു . തൂമ്പ ആ കയ്യിൽ നിന്ന് വിടുവിപ്പിച്ച് ഞാനാ കൈ ചേർത്ത് പിടിച്ച് വീട്ടിലേക്ക് കൊണ്ട് പോയി. എനിക്കറിയാമായിരുന്നു , ഇങ്ങനെ ചേർത്ത് നിർത്തിയാൽ എന്റെ അച്ഛന്റെ താളം തെറ്റിയ മനസ്സ് പഴയത് പോലെയാകുമെന്ന്.

എനിക്കറിയാമായിരുന്നു, മക്കളാൽ ഇങ്ങനെ ചേർത്ത് നിർത്തപ്പെടാൻ ഏതൊരച്ഛനും ആഗ്രഹിക്കുന്നുണ്ടാവുമെന്ന്. ഒരു കിണ്ണം കഞ്ഞിയെടുത്ത് കുമ്പിളിൽ കോരി ആ വായയിലേക്ക് വച്ച് കൊടുക്കുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു , അച്ഛന് മതി മോനേ , വയറ് നിറഞ്ഞെന്ന്. അത് കേട്ട് ഞാനാ കാതിൽ മെല്ലെ പറഞ്ഞു , മുഴുവൻ കഴിക്കച്ഛാ , ഇല്ലേൽ ബാക്കിയായ കഞ്ഞിയെന്നും പറഞ്ഞ് അമ്മ ആ തെങ്ങിൻ ചോട്ടിൽ കൊണ്ട് പോയി കളയും ' എന്ന്. അത് കേട്ട അച്ഛൻ ഓരോ കുമ്പിളും ആവേശത്തോടെ കോരി കുടിക്കാൻ തുടങ്ങി.......!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP