Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികൾ ഒത്തുപിടിച്ചാൽ പി വിജയൻ ഐപിഎസിന് ഐബിഎന്നിന്റെ പേഴ്‌സൺ ഓഫ് ദി ഇയറാകാം; ഫേസ്‌ബുക്ക് വോട്ടുകളിൽ വിജയൻ രണ്ടാം സ്ഥാനത്ത്

മലയാളികൾ ഒത്തുപിടിച്ചാൽ പി വിജയൻ ഐപിഎസിന് ഐബിഎന്നിന്റെ പേഴ്‌സൺ ഓഫ് ദി ഇയറാകാം; ഫേസ്‌ബുക്ക് വോട്ടുകളിൽ വിജയൻ രണ്ടാം സ്ഥാനത്ത്

ന്യൂഡൽഹി: കേരളത്തിന്റെ അഭിമാനമായ ഐപിഎസ് ഉദ്യോസ്ഥന് പേഴ്‌സൺ ഓഫ് ദി ഇയറാകാണമെങ്കിൽ മലയാളികൾ ഒറ്റ മനസ്സോടെ വോട്ട് ചെയ്യണം. സിഎൻഎൻ ഐബിഎൻ വാർത്താ ചാനലിന്റെ ഇന്ത്യൻ ഓഫ് ദി ഇയർ പുരസ്‌കാരത്തിനുള്ള വോട്ടിങ്ങിൽ കേരളത്തിന്റെ പ്രതീക്ഷയായി ഇന്റലിജൻസ് ഡിഐജി പി. വിജയൻ രണ്ടാം സ്ഥാനത്താണ്. വോട്ടിങ് ഈ മാസം 31ന് അവസാനിക്കാനിരിക്കേ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് ഒന്നാം സ്ഥാനത്ത്.

വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിജയനായിരുന്നു മുന്നിൽ. 21 ശതമാനത്തോളം വോട്ടുമായി ആഴ്ചകളോളം ആദ്യ സ്ഥാനത്ത് തുടർന്നു. എന്നാൽ അവസാനഘട്ടത്തിൽ ഓൺലൈൻ വോട്ടിങ്ങിൽ ചന്ദ്രശേഖര റാവു ഒന്നാമത് എത്തി. 31% വോട്ടുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് ഒന്നാം സ്ഥാനത്ത്. വിജയന് 22% വോട്ടുണ്ട്. ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ (ഏഴു ശതമാനം), ആമിർ ഖാൻ (ആറ് ശതമാനം) എന്നിവരാണു മൂന്നും നാലും സ്ഥാനങ്ങളിൽ.

പൊലീസ് പദവിയിലിരുന്നു നടപ്പാക്കിയ ജനസേവന പ്രവർത്തനങ്ങളാണു മൽസരത്തിൽ വിജയനെ മുൻനിരയിലെത്തിച്ചത്. ഏതായാലും പൊതുജനസേവന വിഭാഗത്തിലെ ആറു പേരിൽ വിജയൻ ഒന്നാം സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരും മൽസരിക്കുന്ന ഇന്ത്യൻ ഓഫ് ദി ഇയർ പുരസ്‌കാരത്തിനാണു ചന്ദ്രശേഖര റാവുവും വിജയനും തമ്മിൽ വാശിയേറിയ പോരാട്ടം. ഫേസ്‌ബുക്കിൽ ലഭിക്കുന്ന വോട്ടുകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിക്കുന്നത്.

സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതി, സ്ത്രീകൾക്കായുള്ള പിങ്ക് ഓട്ടോ എന്നിവയുൾപ്പെടെ വിജയന്റെ നേതൃത്വത്തിൽ സംസ്ഥാനത്തു നടപ്പാക്കിയ പദ്ധതികൾ വൻ വിജയമായിരുന്നു. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സ്റ്റുഡന്റ് പൊലീസ് പദ്ധതി നടപ്പാക്കി. പിങ്ക് ഓട്ടോ പദ്ധതി ഒഡീഷ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

ദേശീയ മാദ്ധ്യമങ്ങൾ നൽകുന്ന പുരസ്‌ക്കാരങ്ങളിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന അവാർഡാണ് സിഎൻഎൻഐബിഎന്നിന്റെ പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം. ഇന്ത്യയിലെ വിവിധ മേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തി നൽകുന്ന പുരസ്‌ക്കാരം അർത്ഥവത്തായ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മലയാളക്കരയ്ക്ക് അഭിമാനമായി മെട്രോമാൻ ഇ ശ്രീധരൻ പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌ക്കാരം സ്വന്തമാക്കിയിട്ടുണ്ട്.

ആറ് വിഭാഗങ്ങളിലായാണ് ചാനൽ പുരസ്‌ക്കാരം നൽകുന്നത്. ഇതിൽ രാഷ്ട്രീയക്കാരുടെ പട്ടികയിൽ ശശി തരൂർ ഇടംപിടിച്ചപ്പോൾ പബ്ലിക് സർവീസ് സെക്ടറിൽ ഇടംപിടിച്ചിരിക്കുന്നത് രണ്ട് മലയാളികളുടെ കൂട്ടത്തിലാണ് പി വിജയൻ ഐപിഎസിന്റെ സ്ഥാനം. ഡോ. എം ആർ രാജഗോപാലാണ് ചാനൻ അവാർഡിനായി പരിഗണിക്കുന്ന മറ്റൊരു പ്രധാന വ്യക്തി. പബ്ലിക് സെക്ടർ വിഭാഗത്തിലാണ് ഇവർ രണ്ടുപേരും ഇടംപിടിച്ചത്. പാലിയേറ്റിവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന രാജഗോപാൽ ഒട്ടേറെ പുരസ്‌ക്കാരങ്ങൾ നേടിയ വ്യക്തിയാണ് താനും. പബ്ലിക് സർവീസ് വിഭാഗത്തിൽ ഇവർ രണ്ട് പേർക്ക് പുറമേ വിപ്രോ ചെയർമാൻ അസിം പ്രേംജി, ഇന്ത്യൻ ആർമി, സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ, മാദ്ധ്യമപ്രവർത്തക തോങ്കം റിന എന്നിവരും ഇടം പിടിച്ചു.

പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ സൗമ്യ വ്യക്തിത്വത്തിന് ഉടമയായ വിജയൻ ദീർഘമായ തന്റെ പൊലീസ് ജീവിതത്തിൽ കറപുരളാത്ത വ്യക്തിത്വം കൂടിയാണ്. യുവത്വത്തിലാണ് കേരളത്തിന്റെ ഭാവി എന്ന് വിശ്വസിക്കുകയും യുവാക്കളിലെ നേതൃപാഠവം വളർത്തിയെടുക്കുന്നതിന് ഉതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത കാര്യങ്ങൾ പരിഗണിച്ചാണ് വിജയനെ അവാർഡിനായി ചാനൽ പരിഗണിച്ചത്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് പണത്തിന്റയും അധികാരത്തിന്റെ തണലിലും ഉന്നത സ്ഥാനത്തെത്തിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ കഥയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് പി വിജയന്റേത്.

കഠിനമായ ജീവിത യാഥാർത്ഥ്യങ്ങളോട് പടവെട്ടിയാണ് അദ്ദേഹം ഉന്നത സ്ഥാനത്ത് എത്തിയത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ വിജയൻ പൊലീസ് സർവീസിൽ എത്തിയത് അതിയായ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമായിരുന്നു. പൊലീസ് സർവീസെന്ന മോഹത്തിന് വിജയന് തടസമായി നിന്നത് പണമായിരുന്നു. എന്നാൽ തോൽക്കാൻ മനസില്ലാത്തതിനാൽ കല്ലും മണ്ണും ചുമന്ന് പണം സമ്പാദിച്ചാണ് ഒടുവിൽ കാക്കികുപ്പായത്തിൽ രാഷ്ട്രസേവനത്തിന് ഇറങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP