Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സബ്രീന ഹോട്ടലിൽ അത് നടന്നത് 2013ൽ; എഫ്ബിയിൽ എഴുത്തു തുടങ്ങിയപ്പോൾ ബിൽ ഗൂഗിളിൽ നിന്നെടുത്തു; കൈയക്ഷരം എന്റേതു തന്നെ; 'മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല' എന്ന പോസ്റ്റിൽ അഖിലേഷിന്റെ വിശദീകരണം ഇങ്ങനെ

സബ്രീന ഹോട്ടലിൽ അത് നടന്നത് 2013ൽ; എഫ്ബിയിൽ എഴുത്തു തുടങ്ങിയപ്പോൾ ബിൽ ഗൂഗിളിൽ നിന്നെടുത്തു; കൈയക്ഷരം എന്റേതു തന്നെ; 'മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല' എന്ന പോസ്റ്റിൽ അഖിലേഷിന്റെ വിശദീകരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

'മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല'എന്ന് ബില്ലിൽ എഴുതിക്കൊടുത്ത ഹോട്ടൽ ജീവനക്കാരനെ കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിന് കിട്ടിയത് കൈയടി മാത്രമാണ്. പെരിന്തൽമണ്ണ സബ്രീന ഹോട്ടലിന്റെ ഉടമ സി നാരായണനെ തേടി ഫോൺ വിളികളെത്തി. പലതരം സംശയങ്ങളും ഇതോടെ സോഷ്യൽ മീഡിയിയൽ ലൈവായി. എവിടേയും 'മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല' മാത്രമായി ചർച്ച. ഈ ബില്ലിനെ കുറിച്ച് അറിയില്ലെന്ന ഹോട്ടലുടമ സി നാരായണന്റെ വാക്കുകൾ എല്ലാവരേയും ഞെട്ടിച്ചു. അവിടെയള്ള ജീവനക്കാരോട് ചോദിച്ചപ്പോൾ അവർക്കും അറിയില്ല പ്രസ്തുത ബില്ലിന്റെ കഥ.

പ്രശംസ പിടിച്ചുപറ്റിയ ആ പ്രവൃത്തിയുടെ ക്രെഡിറ്റ് താൻ ഏറ്റെടുക്കുന്നില്ലെന്നും തന്റെ നല്ലവനായ ജീവനക്കാരനായിരിക്കാമെന്നും പെരിന്തൽമണ്ണ സബ്രീന ഹോട്ടലിന്റെ ഉടമ സി നാരായണന് വിശദീകരിക്കുന്നത്. ബാർ ലൈസൻസ് നഷ്ടപ്പെട്ടപ്പോൾ കുറേ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിരുന്നെന്നും അക്കൂട്ടത്തിൽ പെട്ട ആരെങ്കിലുമാകാമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. അവരൊന്നും ഹോട്ടലിൽ ഇപ്പോൾ ജീവനക്കാരല്ലെന്നും പറഞ്ഞു. അതിനിടെ വിശദീകരണവുമായി വൈറലായ പോസ്റ്റിന്റെ ഉടമ അഖിലേഷും എത്തി. പോസ്റ്റിലുള്ളത് തന്റെ കഥയാണെന്നും ഈ ബിൽ താൻ ഗൂഗിളിൽ നിന്ന് എടുത്ത ശേഷം സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയതാണെന്നും അഖിലേഷ് സമ്മതിക്കുമ്പോൾ വിവാദം അകലുകയാണ്. ഈ പോസ്റ്റ് ആരേയും വേദനിപ്പിക്കുന്നതല്ല. അതുകൊണ്ട് തന്നെ കഥയായാ്ൽ പോലും വലിയ സന്ദേശം അതിലുണ്ട്. വിശക്കുന്നവരെ സഹായിക്കുമ്പോൾ അതിന് കണക്ക് പാടില്ലെന്ന സന്ദേശം.

ഈ മാസം ആറിന് എഞ്ചിനീയറിങ് ബിരുദധാരിയായ അഖിലേഷ് കുമാർ ഇട്ട പോസ്റ്റാണ് ചർച്ചയായത്. പട്ടിണി കാരണം ഹോട്ടൽ കണ്ണാടിയിലൂടെ എത്തി നോക്കിയ ഒരു തെരുവു ബാലനും കുഞ്ഞനുജത്തിക്കും ഭക്ഷണം വാങ്ങിച്ചു കൊടുത്ത ഒരാളുടെ കഥയായിരുന്നു അത്. ഭക്ഷണം വാങ്ങിക്കൊടുത്തതിന്റെ സംതൃപ്തിയിൽ ബിൽ ചോദിച്ചപ്പോൾ അയാളെ പോലും ഞെട്ടിച്ച ഒരനുഭവമാണ് ഉണ്ടായത്. 'മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല' എന്നെഴുതിയ ബില്ലാണ് കിട്ടിയത്. വിവാദത്തിനോട് അഖിലേഷ് പ്രതികരിക്കുന്നത് ഇങ്ങനെ- 2013ൽ നടന്ന സംഭവമാണിത്. എന്റെ കഥ തന്നെയാണിത്. തിരുവല്ല സ്വദേശിയായ ഞാൻ പെരിന്തൽമണ്ണയിൽ റൂം എടുക്കുകയായിരുന്നു. അന്ന് ഹോട്ടലിൽ നിന്ന് കിട്ടിയ ബിൽ വീട് ഷിഫ്റ്റ് ചെയ്യുന്നതിനിടെ നഷ്ടമായി. അടുത്താണ് എഴുത്ത് തുടങ്ങിയത്. ഫേസ്‌ബുക്കിൽ ഈ അനുഭവം എഴുതുന്നതിനായി ഗൂഗിളിൽ നിന്ന് ഒരു ബില്ല് സെർച്ച് ചെയ്ത് എടുക്കുകയായിരുന്നു. ഇത് തന്നെയാവും ആ ഹോട്ടൽ എന്നാണ് കരുതുന്നത്. ആ ബില്ലിൽ അന്ന് എഴുതി തന്നിരുന്നത് ഞാൻ അതേ പോലെ ബില്ലിൽ എഴുതുകയായിരുന്നു. ഇപ്പോഴത്തെ ബിൽ എന്റെ കയ്യക്ഷരത്തിലാണ്-അഖിലേഷ് പറയുന്നു.

ഇതിനൊപ്പം ഹോട്ടലുടമ നാരായണന്റെ വാക്കുകൾ കൂടിയാകുമ്പോൾ വിവാദത്തിന് വിരാമമിടാം. ഇത്തരം സംഭവം എന്റെ അറിവിലില്ല. ബാറായിരുന്നു എന്റെ ഹോട്ടൽ. ബാർ ലൈസൻസ് നഷ്ടപ്പെട്ടതിനെ തുടർന്ന് കുറേ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിരുന്നു. അക്കൂട്ടത്തിൽ ഉള്ള ആരെങ്കിലുമായിരിക്കും ഈ നന്മ ചെയ്തതിന് പിന്നിൽ. അയാൾ ആരാണെന്ന് അറിയാത്തതിനാൽ അഭിനന്ദിക്കാനുമാകില്ല. ഈയടുത്ത് നടന്ന സംഭവമല്ല ഇത്. കുറേ നാൾ മുമ്പായിരിക്കാം. ഈ വാർത്ത പുറത്തുവന്നതിനെ തുടർന്ന് നൂറ് കണക്കിന് ഫോൺ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ ക്രെഡിറ്റ് എനിക്ക് വേണ്ട. അത് ചെയ്തത് കാഷ്യറായിരുന്ന എന്റെ ജീവനക്കാരനായിരിക്കാം. രണ്ട് പേർക്ക് ഭക്ഷണം സൗജന്യമായി നൽകുന്നത് വലിയ കാര്യമല്ല. പൈസയില്ലാതെ ഭക്ഷണത്തിന് വരുന്ന പലർക്കും ഭക്ഷണം നൽകിയിട്ടുണ്ടെന്നും നാരായണൻ കൂട്ടിച്ചേർക്കുന്നു.

അഖിലേഷിന്റെ പോസ്റ്റും അതിൽ പറയുന്ന ആളിന്റെ പ്രവർത്തിയും എല്ലാവർക്കും പ്രചോദനമാകണം. അതിലൂടെ വിശക്കുന്നവർക്ക് ആശ്വാസമെത്തും. 'മനുഷ്യത്വത്തിന് ബില്ലിടാനുള്ള യന്ത്രം ഇവിടെയില്ല'എന്ന ബില്ല് നമ്മെ അതെ ഓർമിച്ചു കൊണ്ടിരിക്കും.

അഖിലേഷിന്റെ പോസ്റ്റ് ഇങ്ങനെ:

മലപ്പുറത്ത് കമ്പനി മീറ്റിങ്ങിനു പോയതായിരുന്നു അവൻ , അതെ മുടങ്ങാതെ നടക്കുന്ന വാർഷിക സമ്മേളനം .....നൂറു പേർ വന്നു എന്തൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും പൊങ്ങച്ചങ്ങൾ പറഞ്ഞു ഇനിയെന്തു എന്ന ചോദ്യ ചിഹ്നവുമായി പോകുന്ന യന്ത്രങ്ങളുടെ സമ്മേളനം .....അതുകൊണ്ട് തന്നെ മനസ്സും യന്ത്രം പോലെയായിരുന്നു ......കരിപുരണ്ട യന്ത്രം പോലെ

മീറ്റിങ് കഴിഞ്ഞു , വൈകുന്നേരം ഒരു ലോഡ്ജു എടുത്തു , ഫ്രഷ് ആയിട്ടു രാവിലെ പോകാമെന്ന് ഓർത്ത്...വിശപ്പാണേൽ പിടി മുറുക്കുന്നു , ഒന്നു കുളിച്ചു ഡ്രെസ്സും മാറി നേരെ അടുത്തു കണ്ട ഹോട്ടലിൽ കയറി ....എല്ലാവരും ഭക്ഷണം കഴിക്കുന്നു , നല്ല മണവുമുണ്ട് ....മലപ്പുറത്തുകരുടെ ഭക്ഷണത്തിന്റെ കാര്യം പറയുകയേ വേണ്ട ,വിശപ്പിന്റെ കാഠിന്യം വീണ്ടും ഒന്നു കൂടെ ഇരട്ടിയായി .....

രണ്ടു പൊറോട്ടയും ഒരു ചിക്കൻ കറിയും ചായയും പറഞ്ഞു , ആവി പറക്കുന്ന സാധനം മുന്നിലെത്തി ....കടയുടെ ജനൽചില്ലിലുടെ രണ്ടു കുഞ്ഞു കണ്ണുകൾ അയാൾ കണ്ടു ...അത് അകത്തേക്കുള്ള എല്ലാവരുടെയും പാത്രങ്ങളിലേക്ക് മാറി മാറി നോക്കുകയായിരുന്നു ....ഒരു ചാക്ക് കെട്ടും കയ്യിലുണ്ടായിരുന്നു ....വിശപ്പിന്റെ വിളിയാണ് , ആരും നോക്കുന്നില്ല എല്ലാവരും കഴിച്ചു കൊണ്ടിരിക്കുന്നു ......

യന്ത്രന്മായ മനസ്സിൽ എന്തോ വേദന അറിഞ്ഞു അയാൾ , കൈ കൊണ്ട് മാടി അവനെ വിളിച്ചു അകത്തേക്ക് വരാൻ , അകത്തേക്ക് വന്നപ്പോളാണ് കണ്ടത് ഒറ്റക്കായിരുന്നില്ല ഒരു കുഞ്ഞു പെൺകുട്ടിയുമുണ്ടായിരുന്നു കൂടെ , പെങ്ങള് കുട്ടിയാണെന്ന് തോന്നി ...വന്നപ്പോളെ അയാളുടെ പാത്രത്തിലെക്കായിരുന്നു രണ്ടു പേരുടെയും കണ്ണ് ...അവിടെയിരിക്കുവാൻ പറഞ്ഞു ....മുഷിഞ്ഞ വസ്ത്രങ്ങൾ ആയിരുന്നു രണ്ടു പേരുടെയും , അവർ മുന്നിൽ രണ്ടു ചെറിയ കസേരകളിലായി ഇരുന്നു ...

എന്താ വേണ്ടതെന്നു ചോദിച്ചു കഴിക്കാൻ , അപ്പോൾ അവൻ അയാളുടെ പാത്രത്തിലേക്ക് വിരൽ ചൂണ്ടിക്കാണിച്ചു ..അയാൾ വീണ്ടും പൊറോട്ടയും കറിയും ഓർഡർ ചെയ്തു ...അത് അവരുടെ മുന്നിൽ വന്നു ...അവൻ കഴിക്കാൻ പാത്രത്തിലേക്ക് കയിടാൻ പോയപ്പോൾ അനിയത്തി അവന്റെ കയ്യിൽ കേറി പിടിച്ചു , എന്തോ മനസിലായ പോലെ അവൻ എണിറ്റു, എന്നിട്ട് അവളെയും കൊണ്ട് കൈ കഴുകുന്ന സ്ഥലത്തേക്ക് പോയി ,അവളവനെ കൈ കഴുകാൻ വിളിച്ചതായിരുന്നു ......

എല്ലാവരും ഉറ്റു നോക്കുന്നുണ്ടായിരുന്നു , എന്തോ വലിയ സംഭവം കാണുന്ന പോലെ ...അവർ അയാളുടെ മുന്നിൽ ഇരുന്നു അത് മുഴുവൻ കഴിച്ചു , തമ്മിൽ നോക്കുകയോ ഒന്നും മിണ്ടുകയോ , ചിരിക്കുകയോ ഉണ്ടായിരുന്നില്ല .....എല്ലാം കഴിച്ചു കഴിഞ്ഞു അയാളെ ഒന്നു നോക്കിയിട്ട് കൈ കഴുകി അവർ പോയി ...അയാൾ അന്നേരവും മുന്നിൽ വച്ചിരുന്ന ഭക്ഷണം തോട്ടിരുന്നില്ല , പതുക്കെ തന്റെ വിശപ്പും ദാഹവും ശമിചിരിക്കുന്നതായി അയാളറിഞ്ഞു ....

എന്തൊക്കെയോ മനസ്സിലുടെ മിന്നി മറഞ്ഞു പോയ നിമിഷം , വേഗം കഴിച്ചു തീർത്തു, ഇനിയൊന്നു ഉറങ്ങണം നല്ല ക്ഷീണമുണ്ട് .... ബില്ലെടുക്കാൻ പറഞ്ഞു .അയാൾ കൈ കഴുകി വന്നു മേശപ്പുറത്തിരുന്ന ബിൽ പാഡിൽ നോക്കി ,,....കണ്ണിൽ നിന്നും ഇത് വരെ വീഴാതെ സൂക്ഷിച്ച എന്തോ ഒന്നു കവിളിളുടെ അയാളറിയാതെ ഒലിച്ചിറങ്ങി ......അവിടെ കൗണ്ടറിൽ ഇരുന്ന തടിച്ച മനുഷ്യനെ മുഖമുയർത്തി ഒന്നു നോക്കി ...അയാളും തിരികെ നോക്കി ചിരിച്ചു .....അതെ പച്ചയായ മനുഷ്യന്റെ യന്ത്രവൽകരിക്കപെടാത്ത മനസ്സിന്റെ ചിരി ,നഷ്ടപെട്ടിട്ടില്ല ഒന്നും , ...നഷ്ടപെടുകയുമില്ല ....തിരികെ മുറിയിലേക്ക് നടക്കുമ്പോൾ അയാളുടെ മനസ്സും വലുതായിരുന്നു , എല്ലാവരും യന്ത്രങ്ങൾ പോലെ അല്ലെന്നുള്ള തിരിച്ചറിവും ......

 

മലപ്പുറത്ത് കമ്പനി മീറ്റിങ്ങിനു പോയതായിരുന്നു അവൻ , അതെ മുടങ്ങാതെ നടക്കുന്ന വാർഷിക സമ്മേളനം .....നൂറു പേർ വന്നു എന്തൊക്...

Posted by Akhilesh Kumar on Wednesday, January 6, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP