Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എഫ്‌ഐ സദാചാരവാദികളുടെ സംഘടനയല്ല; സദാചാര ഗുണ്ടകളുടെ സ്ഥാനം സംഘടനയ്ക്ക് പുറത്ത്; സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനേയും തള്ളി ദേശീയ പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എസ്എഫ്‌ഐ സദാചാരവാദികളുടെ സംഘടനയല്ല; സദാചാര ഗുണ്ടകളുടെ സ്ഥാനം സംഘടനയ്ക്ക് പുറത്ത്; സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനേയും തള്ളി ദേശീയ പ്രസിഡന്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജിൽ പെൺ സുഹൃത്തുക്കൾക്കൊപ്പം നാടകം കാണാനെത്തിയ യുവാവിനെ മർദ്ദിച്ച കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകരുടെ നടപടിയെ തള്ളി ദേശീയ പ്രസിഡന്റെ വിപി സാനുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. നേരത്തെ കോളേജിൽ നടന്ന സംഭവങ്ങളെ ചെറിയ തോതിൽ ന്യായികരിക്കാൻ ശ്രമിച്ച സംസ്ഥാന നേതൃത്വത്തിന്റെയും നിലപാടുകളെ തള്ളുന്നതായി സാനുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. യൂണിവേഴ്സിറ്റി കോളേജിൽ സദാചാര ഗുണ്ടായിസം നടന്നോ എന്ന് പരിശോധിക്കുമെന്ന് വ്യക്തമാക്കിയ സാനു സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി.

തെറ്റുകളുടെ ന്യായീകരിക്കുകയല്ല, തെറ്റു തിരുത്തി മുന്നോട്ടു പോകുകയാണ് എസ്എഫ്ഐയുടെ നയം. സദാരാചരവാദികളുടെ സംഘടനയല്ല എസ്എഫ്ഐ. ഒരിക്കലും സദാചാരവാദികളുടെ സംഘടനയാകാനും സാധിക്കില്ല. അത്തരത്തിൽ ഏതെങ്കിലും സദാചാരബോധവും വച്ചുകൊണ്ട് ഈ സംഘടനയിൽ നിൽക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ സംഘടനയിൽ നിന്നും പുറത്തു പോകണം. അല്ലെങ്കിൽ പരിശോധന നടത്തുമ്പോൾ അവരെ പുറത്താക്കേണ്ടിവരുമെന്നും സാനു ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.തീർച്ചയായും ഞങ്ങളുടെ സംഘടന മനുഷ്യരുടെ സംഘടനയാണ്. സ്വാഭാവികമായും മനുഷ്യർക്ക് തെറ്റുപറ്റാം.

പക്ഷേ ഒരു യൂണിവേഴ്സിറ്റി കോളേജ് , എന്നിങ്ങനെ കേരളത്തിലെ ചില കോളേജുകളുടെ പേര് മാത്രമെടുത്തു കൊണ്ട് അവിടങ്ങളിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ മുൻ നിർത്തി എസ്.എഫ്.ഐ.യെ ആകെ കരിവാരി തേക്കാൻ ശ്രമിക്കുന്നവരോട്.ആ കോളേജുകളിലെ ഏതെങ്കിലും വിദ്യാർത്ഥികൾ മോശമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതെല്ലാം എസ്.എഫ്.ഐ.യുടെ കുറ്റമാണ് എന്ന പറഞ്ഞുകൊണ്ട് എസ്.എഫ്.ഐ.യെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയവരോടുമുള്ള വിയോചിപ്പും പോസ്റ്റിൽ സാനു കുറിക്കുന്നു.

 വിപി സാനുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം


സ്വന്തം കോളേജിലെത്തി ഷൈൻ ചെയ്യുന്ന എതിരാളിയെ അടിച്ചോടിക്കുന്ന വീരനായകന്മാരുടെ കഥ പറയുന്ന ഒട്ടനവധി സിനിമകൾ മലയാളത്തിലുണ്ട്. അതൊരിക്കലും ഞാൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ നയമല്ല. പക്ഷേ അതൊരു പൊതുബോധമാണ്. എസ്.എഫ്.ഐ. എന്നു പറയുന്നത് എല്ലാ വിഭാഗത്തിലുംപെടുന്ന, വിവിധ ജീവിതസാഹചര്യങ്ങളിൽ നിന്നു വരുന്ന വിദ്യാർത്ഥികളുടെ സംഘടനയാണ്. സമൂഹത്തിന്റെ നാനാതുറകളെ പ്രതിനിധാനം ചെയ്യുന്ന ഒരു ബഹുജനവിദ്യാർത്ഥിപ്രസ്ഥാനമാണ്. അതുകൊണ്ടു തന്നെ പൊതുബോധത്തിന്റെ ഭാഗമായി നിൽക്കുന്ന ആളുകൾ ഈ സംഘടനയിലുണ്ടാകാം. അത്തരത്തിലുള്ള ആളുകളെക്കൂടി രാഷട്രീയവൽക്കരിക്കുക, രാഷ്ട്രീയ ശരിമയുടെ പാതയിലേക്ക് കൊണ്ടുവരിക, പൊതുബോധത്തിന്റെ ജീർണതകളിൽ നിന്ന് മാറ്റി നിർത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് നാളിതുവരെ ഞങ്ങൾ ചെയ്തു പോന്നിട്ടുള്ളത്. അത് പൂർണമായ അർഥത്തിൽ വിജയിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന' അവകാശവാദം ഞങ്ങൾക്കില്ല.
തീർച്ചയായും ഞങ്ങളുടെ സംഘടന മനുഷ്യരുടെ സംഘടനയാണ്. സ്വാഭാവികമായും മനുഷ്യർക്ക് തെറ്റുപറ്റാം. ലെനിന്റെ അഭിപ്രായത്തിൽ മൂന്നു വിഭാഗത്തിൽപ്പെടുന്ന ആളുകൾക്കാണ് തെറ്റുപറ്റാത്തത്.1. ഗർഭാവസ്ഥയിലുള്ള ഭ്രൂണം, 2. മൃതശരീരം 3. ഒന്നും ചെയ്യാതെ നിഷ്‌ക്രിയരായിരിക്കുന്നവർ. ഞങ്ങൾ ഈ മൂന്നു വിഭാഗത്തിൽപെടുന്നവരുമല്ല. ഞങ്ങൾ എല്ലാ സമയത്തും സമൂഹത്തിൽ ഇടപെട്ടുകൊണ്ടേയിരിക്കുന്നവരാണ്. നിഷ്‌ക്രിയരായിരിക്കാൻ ഞങ്ങൾക്ക് സാധിക്കുകയുമില്ല. തെറ്റുകളെ ന്യായീകരിച്ചു മുന്നോട്ടു പോകുക എന്നതല്ല, അത്തരം തെറ്റുകളെ തിരുത്തുന്നതിനാവശ്യമായ നിലപാടുകൾ സ്വീകരിക്കുക എന്നതാണ് എക്കാലത്തും ഞങ്ങളുടെ സമീപനം. ഇതേ സമീപനം തന്നെയാകും യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിലും ഉണ്ടാകുക. അവിടെ സംഭവിച്ചത് എന്തു തന്നെയായാലും അത് എസ്.എഫ്.ഐ. പരിശോധിക്കും. അതിൽ ഏതെങ്കിലും അർഥത്തിൽ എസ്.എഫ്.ഐയിൽ അംഗമായിട്ടുള്ള ആരുടെയെങ്കിലും ഭാഗത്താണ് തെറ്റെങ്കിൽ കൃത്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.
പക്ഷേ ഒരു യൂണിവേഴ്‌സിറ്റി കോളേജ് , എന്നിങ്ങനെ കേരളത്തിലെ ചില കോളേജുകളുടെ പേര് മാത്രമെടുത്തു കൊണ്ട് അവിടങ്ങളിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ മുൻ നിർത്തി എസ്.എഫ്.ഐ.യെ ആകെ കരിവാരി തേക്കാൻ ശ്രമിക്കുന്നവരോട്.. ആ കോളേജുകളിലെ ഏതെങ്കിലും വിദ്യാർത്ഥികൾ മോശമായ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതെല്ലാം എസ്.എഫ്.ഐ.യുടെ കുറ്റമാണ് എന്ന പറഞ്ഞുകൊണ്ട് എസ്.എഫ്.ഐ.യെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയവരോട്. വിമർശനങ്ങളോട് അസഹിഷ്ണുത കാണിക്കുന്നവരല്ല ഞങ്ങൾ. തുറന്ന മനസോടെ നിങ്ങളുടെ വിമർശനങ്ങളെ ഞങ്ങൾ സ്വീകരിക്കും. അവ ക്രിയാത്മകമാണെങ്കിൽ. വിമർശനങ്ങളിലൂടെയും, സ്വയം വിമർശനങ്ങളിലൂടെയും ആത്മ പരിശോധന നടത്തി നവീകരിക്കപ്പെടുന്നവരാണ് ഞങ്ങൾ.
എന്നാൽ ഞങ്ങളെ തകർക്കുകയെന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ...
നിങ്ങൾ ആക്രമണം തുടർന്നു കൊണ്ടേയിരിക്കുക. ഇത്തരം ആക്രമണങ്ങൾ നേരിട്ടുകൊണ്ടുതന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായി ഞങ്ങൾ വളർന്നത്. ഒരു കാലത്ത് കെ.എസ്.യു.ഞങ്ങൾക്കെതിരെ നടത്തിയ സമാനതകളില്ലാത്ത അക്രമത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങളീ കേരളത്തിൽ വിദ്യാർത്ഥികളുടെ ഹൃദയപക്ഷമായി മാറിയത്. ഇത്തരം ആക്രമണങ്ങൾ ഞങ്ങളെ തളർത്തുകയല്ല. പകരം ഞങ്ങളുടെ മാർഗലക്ഷ്യങ്ങളെ രാകി മിനുക്കി മൂർച്ച കൂട്ടാനുള്ള ആത്മവിശ്വാസമാണ് ഞങ്ങൾക്കു നൽകുക.
അതുകൊണ്ട് മാനവരും, അമാനവരും, എബിവിപിയും, ആർ.എസ്.എസും, കെ.എസ്.യുവും, എം.എസ്.എഫും, എസ്.ഐ.ഒ.യും, എ.ഐ.എസ്.എഫും എല്ലാവരും ഒന്നിച്ചു ചേർന്ന് ഞങ്ങളെ ആക്രമിച്ചു കൊണ്ടേയിരിക്കുക. നിങ്ങൾ ഞങ്ങളെ അക്രമിച്ചു കൊണ്ടേയിരിക്കുമ്പോൾ ഞങ്ങൾക്കു തീർച്ചയാണ് ഞങ്ങളുടെ വളർച്ചയെ നിങ്ങൾ ഭയപ്പെടുന്നുണ്ടെന്ന്. വർഗീയതയ്ക്കും, ജാതീയതയ്ക്കും, റാഗിംഗിനും, ലിംഗസ്സമത്വങ്ങൾക്കുമെതിരെയുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ നിങ്ങളെ വിറളി പിടിപ്പിക്കുന്നുണ്ടെന്ന്. നക്ഷത്രാങ്കിത ശുഭ്രപതാകയുടെ കീഴിൽ സ്വാതന്ത്ര്യത്തിന്റേതും ജനാധിപത്യത്തിന്റേതും, സോഷ്യലിസത്തിന്റേതുമായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് കൂടുതൽ കൂടുതൽ വിദ്യാർത്ഥികൾ കൈകോർക്കുമ്പോൾ നിങ്ങളുടെ എതിരാളികൾ ഞങ്ങളാവുന്നതിൽ അദ്ഭുതമൊന്നുമില്ല. എന്നാൽ
മുന്നോട്ടുള്ള ഈ പ്രയാണത്തിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടായാൽ ഞങ്ങൾ അത് കൃത്യമായി പരിശോധിക്കുകയും തിരുത്തുകയും ചെയ്യും.
അവസാനമായി, ഒരു കാലത്തും എസ്.എഫ്.ഐ സദാചാരവാദികളുടെ സംഘടനയല്ല. എസ്.എഫ്.ഐ.ക്ക് ഒരിക്കലും സദാചാരവാദികളുടെ സംഘടനയാകാനും സാധിക്കില്ല. അത്തരത്തിൽ ഏതെങ്കിലും സദാചാരബോധവും വച്ചു കൊണ്ട് ഈ സംഘടനയിൽ നിൽക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ ദയവു ചെയ്ത് അവർ ഈ സംഘടനയിൽ നിന്നും പുറത്തു പോകണം. അല്ലായെങ്കിൽ കൃത്യമായ പരിശോധന നടത്തുമ്പോൾ ഞങ്ങൾക്ക് നിങ്ങളെ പുറത്തേക്ക് നയിക്കേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP