Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്താണു ധീരത? ലൈംഗികാക്രമണത്തിനു വിധേയയായ സ്ത്രീ തന്റേടത്തോടെ സ്വന്തം തൊഴിലിടത്തിലേക്ക് വരുന്നതോ അതോ കരിംപൂച്ചകളുടേയും ബോഡി ഗാർഡുകളൂടേയും ബന്തവസ്സിൽ മൈക്കിലൂടെ ഞാൻ ധീരനാണെന്ന് പറയുന്നതോ? പിണറായിയെ ട്രോളി ജോയ് മാത്യു

എന്താണു ധീരത? ലൈംഗികാക്രമണത്തിനു വിധേയയായ സ്ത്രീ തന്റേടത്തോടെ സ്വന്തം തൊഴിലിടത്തിലേക്ക് വരുന്നതോ അതോ കരിംപൂച്ചകളുടേയും ബോഡി ഗാർഡുകളൂടേയും ബന്തവസ്സിൽ മൈക്കിലൂടെ ഞാൻ ധീരനാണെന്ന് പറയുന്നതോ? പിണറായിയെ ട്രോളി ജോയ് മാത്യു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷമായി പരിഹാസങ്ങളുതിർത്ത് സംവിധായകനും നടനുമായ ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എന്താണ് ധീരതയെന്ന തലക്കെട്ടോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് തുടങ്ങുന്നത്. ഇപ്പോൾ ആക്രമിക്കപ്പെട്ട നടിയോ അതോ മംഗലാപുരത്ത് ധീരത പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായിയോ ആരാണ് ശരിക്കും ധീരത കാട്ടിയതെന്ന ചോദ്യവുമായാണ് കുറിപ്പ്.

നഗരമധ്യത്തിൽ ഓടുന്ന വാഹനത്തിൽ വച്ച് ഗുണ്ടകളുടെ ലൈംഗികാക്രമണത്തിന് ഇരയായ സ്ത്രീ തന്റേടത്തോടെ തലയുയർത്തി വരുന്നതാണോ അതോ കരിമ്പൂച്ചകളുടേയും ബോഡി ഗാർഡുകളുടേയും കനത്ത പൊലീസ് ബന്തവസ്സിൽ സ്റ്റേജിൽ വന്ന് മൈക്കിലൂടെ ഞാൻ ധീരനാണ് എന്ന് ഒരു മുഖ്യമന്ത്രി പറയുന്നതാണോ ധീരതയെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന മട്ടിൽ മുഖ്യമന്ത്രി പ്രതികരിച്ചതിനെതിയും ജോയ് മാത്യുവിന്റെ ഒളിയമ്പുണ്ട്. ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഗൂഢാലോചന ഇല്ല എന്ന വാൽക്കഷ്ണത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. ഇതോടെ പോസ്റ്റ് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

സാമൂഹിക വിഷയങ്ങളിൽ എന്നും ശക്തിയോടെ പ്രതികരിക്കുന്ന സംവിധായനും അഭിനേതാവുമാണ് ജോയ് മാത്യു. ഇടതുസഹയാത്രികൻ എന്ന നിലയിലാണ് അദ്ദേഹത്തെ ആരാധകർ കണക്കാക്കുന്നതും. പക്ഷേ, അടുത്തിടെയായി തന്റെ ഫേസ്‌ബുക്ക് വാളിലൂടെ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ തെറ്റായ നടപടികളെന്ന് തോന്നുന്നവയെ വിമർശിക്കുക പതിവാണ്. അതുകൊണ്ടുതന്നെ ഇടതു സൈബർ പോരാളികളിൽ നിന്ന് ജോയ് മാത്യുവിന് വിമർശനങ്ങളും നേരിടേണ്ടിവരാറുണ്ട്. കഴിഞ്ഞദിവസം 1850 കുറ്റവാളികൾക്ക് ശിക്ഷായിളവ് നൽകാൻ പിണറയായി സർക്കാർ നടപടിയെടുത്തതിനെയും വിമർശിച്ച് ജോയ് മാത്യു രംഗത്തെത്തിയിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെയും നിരവധി സൈബർ സഖാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ 'ന്യായീകരണത്തൊഴിലാളികളോട് രണ്ടു ചോദ്യങ്ങൾ' ചോദിച്ചുകൊണ്ടാണ് ജോയ് മാത്യു പ്രതികരിച്ചത്.

1. ഉമ്മൻ ചാണ്ടി സർക്കാർ ഗവർണർക്ക് നിവേദിച്ച കുറ്റവാളികളുടെ വിടുതൽ ലിസ്റ്റിൽ അറ്റകുറ്റപ്പണി നടത്തി അത് വീണ്ടും ഗവരണക്ക് അയച്ചു കൊടുത്തത് ഇടത് പക്ഷ ഗവർമ്മെന്റ് തന്നെയല്ലേ? അപ്പോൾ ഉത്തരവാദിത്വം ശരിക്കും ആർക്കാണ്?
2. വിട്ടയക്കണം എന്നാവശ്യപ്പെട്ടു ഗവർണർക്ക് കൊടുത്ത ലിസ്റ്റിൽ ഉൾപ്പെട്ട കുറ്റവാളികളുടെ പേരും അവർ ശിക്ഷിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും പൊതുജനങ്ങളെ അറിയിക്കാൻ ജനപക്ഷം എന്ന് പറയുന്ന ഇടത് പക്ഷ ഗവർമ്മെന്റിനു ധൈര്യമുണ്ടോ? അതിനൊക്കെയാണ് ജനങ്ങളുടെ ചെലവിൽ സർക്കാർ വെബ് സൈറ്റുകൾ ഉണ്ടാക്കേണ്ടതും ഉണ്ടാവേണ്ടതും. ഭരിക്കാൻ ഗവർമ്മെന്റിനു അധികാരം കൊടുത്ത ജനങ്ങൾക്ക് അറിയാനും അവകാശമുണ്ട്.

ഇതായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ഇത്തരത്തിൽ അടുത്തിടെയായി ഇടതുസർക്കാരിന്റെ നടപടികൾ തെറ്റെന്നു തോന്നിയാൽ അപ്പോൾതന്നെ വിമർശനവുമായി എത്തുന്ന ജോയ് മാത്യു ഇപ്പോൾ ഇടതു സൈബർ സഖാക്കളുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പിണറായിയുടെ പ്രതികരണത്തെ വിമർശിക്കുന്ന വിധത്തിൽ ജോയ് മാത്യു പ്രതികരിച്ചതും ഇതിന് പിന്നാലെ ചർച്ചയാവുകയാണ്. ഓരോ പോസ്റ്റിലും തനിക്കെതിരെയും അനുകൂലിച്ചും വരുന്ന പ്രധാന കമന്റുകളോടെല്ലാം പ്രതികരിക്കാറുമുണ്ട് ജോയ് മാത്യു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എന്താണു ധീരത?
നഗരമദ്ധ്യത്തിൽ ഓടുന്ന വാഹനത്തിൽ വച്ച് ഗുണ്ടകളുടെ ലൈംഗികാക്രമണത്തിനു വിധേയയായ സ്ത്രീ തന്റേടത്തോടെ തലയുയർത്തി. സ്വന്തം തൊഴിലിടത്തിലേക്ക് വരുന്നതാണോ
കരിംപൂച്ചകളുടേയും ബോഡി ഗാർഡുകളൂടേയും കനത്തപൊലീസ് ബന്ധവസ്സ്തിലും
സ്റ്റേജിൽ വന്നു മൈക്കിലൂടെ ഞാൻ ധീരനാണു എന്ന് ഒരു മുഖ്യമന്ത്രി പറയുന്നതാണോ ധീരത?
(ശരിക്കും ഇപ്പറഞ്ഞ കാര്യങ്ങളിൽ ഒരു ഗൂഢാലോചനയുമില്ല കേട്ടോ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP