Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പിണറായിയുടെ വാദങ്ങൾ അടുത്തകാലത്ത് കേട്ട വലിയ ഫലിതം; ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിച്ചതിന് അഭിനന്ദനങ്ങൾ'; അക്രമ രാഷ്ട്രീയത്തിനെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ച പിണറായിയെ പരിഹസിച്ച് വി ടി ബൽറാമിന്റെ മറുപടി പോസ്റ്റ്

'പിണറായിയുടെ വാദങ്ങൾ അടുത്തകാലത്ത് കേട്ട വലിയ ഫലിതം; ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിച്ചതിന് അഭിനന്ദനങ്ങൾ'; അക്രമ രാഷ്ട്രീയത്തിനെതിരെ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ച പിണറായിയെ പരിഹസിച്ച് വി ടി ബൽറാമിന്റെ മറുപടി പോസ്റ്റ്

തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രനുമായുള്ള ഫേസ്‌ബുക്ക് യുദ്ധം അവസാനിപ്പിച്ച തൃത്താല എംഎൽഎ വി ടി ബൽറാം സൈബർലോകത്ത് പുതിയ സമരമുഖം തുറന്നു. ചാവക്കാട് കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനുമായാണ് ബൽറാം സൈബർ പോരാട്ടത്തിന് തുടക്കമിട്ടത്. അക്രമ രാഷ്ട്രീയത്തിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട പിണറായി വിജയനെ പരിഹസിച്ചു കൊണ്ടാണ് ബൽറാം രംഗത്തെത്തിയത്. സിപിഐ(എം) നടത്തിയ അക്രമങ്ങളെയും മുൻകാല ചരിത്രങ്ങളെയും ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ബൽറാം പിണറായി വിജയന്റെ പോസ്റ്റിന് എണ്ണിയെണ്ണി മറുപടി നൽകിയത്.

'അക്രമ രാഷ്ട്രീയത്തേക്കുറിച്ചുള്ള താങ്കളുടെ ഫേസ്‌ബുക്ക് പോസ്റ്റ് അടുത്തകാലത്ത് കേട്ടതിൽ വച്ച് ഏറ്റവും വലിയ ഫലിതങ്ങളിലൊന്നാണെന്ന് പറയാതെ വയ്യ. ഇതേ നിലവാരത്തിലുള്ള മറ്റൊരു ഫലിതം ഈയിടെ കേട്ടത് ഡൽഹിയിൽ നിന്ന് അമിത് ഷാ ജി വകയാണു. മലയാളികളെ ഈ ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിക്കുന്നതിനു നിങ്ങൾ രണ്ടുപേർക്കും പ്രത്യേകം അഭിനന്ദനങ്ങൾ'. എന്നാണ് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്.

പിണറായി തന്നെയാണ് ഈ പോസ്റ്റ് ഇട്ടതെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും മറ്റാരെങ്കിലുമാണ് പോസ്റ്റുകൾ തയാറാക്കുന്നതെങ്കിൽ ഫേസ്‌ബുക്കിൽ ഇപ്പോൾ ഹിസ്റ്റോറിക്കൽ ഓഡിറ്റിങ്ങിന്റെ കാലമാണു എന്ന് അവരെ ഒന്ന് ഓർമ്മപ്പെടുത്തിവക്കുന്നത് ഭാവിയിലെങ്കിലും ഉപകരിക്കുമെന്ന ഉപദേശവും ബൽറാം നൽകുന്നു.

താങ്കളേപ്പോലൊരു വലിയ നേതാവിനെ എന്നേപ്പോലുള്ളൊരാൾ ഓഡിറ്റ് ചെയ്യുന്ന അപരാധമായിട്ടൊന്നും ഇതിനെ കണക്കാക്കില്ലെങ്കിൽ പോസ്റ്റ് വായിക്കുന്ന മറ്റ് ഏതൊരാളേയും പോലെ മനസ്സിൽ വന്ന ചെറിയ ചില സംശയങ്ങൾ ഇവിടെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് പിണറായിയുടെ ചോദ്യങ്ങൾക്ക് ബൽറാം മറുപടി പറയുന്നത്.

തമ്മിൽ കൊന്നും അതിന്റെ പേരിൽ ക്രമസമാധാനം തകർത്തും ഭരണം നയിക്കുന്ന കക്ഷി തന്നെ മുന്നേറുമ്പോൾ കേരളം വീണ്ടും പുറകോട്ടു വലിക്കപ്പെടുകയാണെന്നും കോൺഗ്രസ്സ് പ്രവർത്തകൻ കോൺഗ്രസ്സുകാരാൽ തന്നെ കൊല്ലപ്പെടുമ്പോൾ, ഇരുപക്ഷത്തിന്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആകുമ്പോൾ ഏതു കോടതിയാണ് ഈ വധശിക്ഷ വിധിച്ചത് എന്ന ചോദ്യം ഉയരുന്നുവെന്നും പറഞ്ഞായിരുന്നു പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഗോപപ്രതാപനെ സസ്‌പെന്റ് ചെയ്തതതിലൂടെ കോൺഗ്രസ് കൊലപാതകത്തിലുള്ള പങ്ക് സമ്മതിച്ചിരിക്കയാണെന്നുമായിരുന്നു പിണറായി നേരത്തെ ഫേസ്‌ബുക്കിൽ പറഞ്ഞത്. ഇങ്ങനെയുള്ള വാദങ്ങൾക്ക് അക്കമിട്ട് മറുപടിയാണ് പിണറായി ബൽറാം നൽകിയത്.

തമ്മിൽ കൊന്നും അതിന്റെ പേരിൽ ക്രമസമാധാനം തകർത്തും ഭരണം നയിക്കുന്ന കക്ഷി തന്നെ മുന്നേറുമ്പോൾ കേരളം വീണ്ടും പുറകോട്ടു വലിക...

Posted by Pinarayi Vijayan on Sunday, August 9, 2015

ടി.പി.യേയും ഫസലിനേയുമൊക്കെ കൊല്ലാൻ വിധിച്ച മട്ടിലുള്ള പാർട്ടി കോടതിയല്ലെന്നും. ആളെ കൊല്ലാൻ കമ്മിറ്റി കൂടി തീരുമാനിക്കുന്ന പതിവ് താങ്കളുടെ പാർട്ടിയിൽ മാത്രമേ ഉള്ളൂവെന്നും ബൽറാം പിണറായിയെ പരിഹസിക്കുന്നു. മറ്റ് ഏതൊരു പാർട്ടിയിലേയും പോലെ കോൺഗ്രസ്സിലും ചില ക്രിമിനലുകളും അവരെ സഹായിക്കുന്ന ചില നേതാക്കളുമുണ്ടാവാം. എന്നാൽ ജനങ്ങളിൽ നിന്ന് പിരിവെടുത്തും മികച്ച് അഭിഭാഷകരെ ഏർപ്പെടുത്തിയും ജാമ്യം കിട്ടുമ്പോൾ മാലയിട്ട് സ്വീകരിച്ചുമൊക്കെ ഏതെങ്കിലുമൊരു ക്രിമിനലിനെ പരസ്യമായി സഹായിക്കാൻ ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസ് എപ്പോഴെങ്കിലും രംഗത്ത് വരികയോ ക്രിമിനലുകളെ പൊലീസ് പിടിക്കുമ്പൊൾ അതിനെതിരെ സംസ്ഥാന ഹർത്താൽ നടത്തി നിയമവാഴ്ചയെ വെല്ലുവിളിക്കുകയോ ചെയ്ത ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയുമോ? താങ്കളുടെ പാർട്ടിയുടെ നേതൃത്ത്വത്തിൽ സ്ഥിരമായി നടന്നുവരുന്ന അക്രമങ്ങളും കൊലപാതകങ്ങളും അനാവശ്യ ഹർത്താലുകളും സമരങ്ങളുമൊക്കെയല്ലേ കേരളത്തെ പൊതുവെയും താങ്കളുടെ തന്നെ ശക്തിദുർഗ്ഗമായ കണ്ണൂരിനേയും വികസനരംഗത്ത് പുറകോട്ട് വലിക്കുന്നത്.- ബൽറാം ഫേസ്‌ബുക്കിൽ എഴുതി.

താങ്കളുടെ സാന്നിധ്യത്തിൽ നടന്ന പാർട്ടിയുടെ ഏതോ സമ്മേളനത്തിൽ വച്ചാണല്ലോ ഒരു യുവവിപ്ലവകാരി വന്ദ്യ വയോധികനായ സ്ഥാപക നേതാവിനു ക്യാപ്പിറ്റൽ പണിഷ്മന്റ് നൽകണമെന്ന് വിധിച്ചത്. വധശിക്ഷക്കെതിരെ ഇപ്പോൾ ശക്തമായ നിലപാട് ദേശീയതലത്തിൽ എടുത്തിരിക്കുന്ന സാഹചര്യത്തിലെങ്കിലും ഈ ശിക്ഷ നടപ്പാക്കാതെ ആ പാവത്തെ ജീവിക്കാനനുവദിക്കണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നും ബൽറാം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP