'എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണ്ണയിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം; ലേഖനം ഡിലീറ്റ് ചെയ്തത് അതിൽ എഴുതിയിരുന്ന അഭിപ്രായങ്ങൾ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ'; മമ്മൂട്ടിയുടെയും ദിലീപിന്റെയും പേരെടുത്ത് പരാമർശിച്ചു കൊണ്ടുള്ള വിവാദ ലേഖനത്തിന് വിശദീകരണവുമായി ഡബ്ല്യുസിസി
January 03, 2018 | 10:42 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ച ലേഖനം ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതിനെ തുടർന്ന് സൈബർ ആക്രമണം നേരിട്ട സിനിമ കൂട്ടായ്മ വുമൺ ഇൻ സിനിമ കളക്ടീവ് വിഷയത്തിൽ പ്രതികരണവുമായി രംഗത്ത്. എഫ്ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണ്ണയിക്കുന്നതെന്ന് ഡബ്ല്യുസിസി. സൈബർ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് തങ്ങളുടെ കൂടെ എപ്പോഴും നിൽക്കുന്നവർക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഡബ്ല്യുസിസി കുറിപ്പ് തുടങ്ങുന്നത്.
മലയാള സിനിമാലോകത്ത് സൗഹാർദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിർത്തണം എന്നതാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഡബ്ല്യുസിസി പറയുന്നു. ആരുടെയും വികാരങ്ങളെ മുറിവേൽപ്പിക്കുക എന്നത് തങ്ങളുടെ ഉദ്ദേശമായിരുന്നില്ലെന്നും തങ്ങൾ മുന്നോട്ടുവെച്ച പ്രവർത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാവില്ലെന്നും ഡബ്ല്യുസിസി പറയുന്നു.
മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനം ഡബ്ല്യുസിസി കഴിഞ്ഞ ദിവസം ഔദ്യോഗിക പേജിൽ ഷെയർ ചെയ്യുകയും വിഷയം കൂടുതൽ വിവാദമായപ്പോൾ ലേഖനം പിൻവലിക്കുകയും ചെയ്തിരുന്നു. ഡെയ്‌ലിഒ എന്ന ഇംഗ്ലീഷ് വെബ്‌സൈറ്റിൽ വന്ന ലേഖനമാണ് ഡബ്ല്യുസിസി ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്യുകയും പിന്നീട് പിൻവലിക്കുകയും ചെയ്തത്. പുതുവർഷദിവസം ആശംസകളോടൊപ്പമാണ് ലേഖനം ഡബ്ല്യുസിസി പേജിൽ ഷെയർ ചെയ്തത്.
മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനം ഡബ്ല്യുസിസി ഔദ്യോഗിക പേജിൽ ഷെയർ ചെയ്തതോടെ ഇതിനെതിരെ പ്രതിഷേധവുമായി ചിലർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഡബ്ല്യുസിസിയുടെ പേജിന്റെ റേറ്റിങ് കുറച്ചാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രതിഷേധം. അഞ്ചിന് മുകളിൽ റേറ്റിങ് ഉണ്ടായിരുന്നു ഡബ്ല്യുസിസിയുടെ ഫേസ്‌ബുക്ക് പേജ് മണിക്കൂറുകൾ കൊണ്ടാണ് 2.2 റേറ്റിംഗിലേക്ക് താണത്.
ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ്
ഞങ്ങൾക്കൊപ്പമുള്ള സുഹൃത്തുക്കൾ അറിയുവാൻ
എഫ് ബി പേജിന്റെ റേറ്റിങ്ങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിർണ്ണയിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബർ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് ഞങ്ങളുടെ കൂടെ എപ്പോഴും നില്ക്കുന്നവർക്കായി വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം ഓൺലൈൻ മീഡിയയിൽ വന്ന ഒരു പോസ്റ്റ്, (ഡെയ്‌ലി ഒ യിൽ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ പരാമർശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടന്മാരുടെ പേരെടുത്ത് പരാമർശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജിൽ ഷെയർ ചെയ്യുകയുണ്ടായി. അത് ഞങ്ങളുടെ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടർന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്തു. കാരണം അതിൽ എഴുതിയിരുന്ന അഭിപ്രായങ്ങൾ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. മലയാള സിനിമാലോകത്ത് സൗഹാർദപരമായ സ്ത്രീ പുരുഷ സൗഹൃദം നിലനിർത്തണം എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.ആരുടെയും വികാരങ്ങളെ മുറിവേൽപ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല.
ഞങ്ങൾ മുന്നോട്ടുവെച്ച പ്രവർത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങൾ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല ഞങ്ങളൊടൊപ്പം കൈകോർത്തു നിൽക്കുന്ന നിങ്ങൾക്കെല്ലാം ഒരിക്കൽകൂടി നന്ദി
