Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭൗതികശാസ്ത്ര നോബൽ പുരസ്‌കാരം മൂന്ന് അമേരിക്കൻ ഗവേഷകർക്ക്; ഐൻസ്റ്റീന്റെ ഗുരുത്വാകർഷണ പ്രവചനം നൂറ്റാണ്ടിനു ശേഷം കണ്ടെത്തിയ റെയ്‌നർ വെയ്‌സും കിപ്‌തോണും ബാറി ബാരിഷും സമ്മാനത്തുക പങ്കുവയ്ക്കും; ലൈഗോ പദ്ധതിയിൽ ഇനി ഇന്ത്യയും

ഭൗതികശാസ്ത്ര നോബൽ പുരസ്‌കാരം മൂന്ന് അമേരിക്കൻ ഗവേഷകർക്ക്; ഐൻസ്റ്റീന്റെ ഗുരുത്വാകർഷണ പ്രവചനം നൂറ്റാണ്ടിനു ശേഷം കണ്ടെത്തിയ റെയ്‌നർ വെയ്‌സും കിപ്‌തോണും ബാറി ബാരിഷും സമ്മാനത്തുക പങ്കുവയ്ക്കും; ലൈഗോ പദ്ധതിയിൽ ഇനി ഇന്ത്യയും

സ്റ്റോക്‌ഹോം: ഗുരുത്വതരംഗങ്ങൾ കണ്ടെത്തിയ 'ലൈഗോ പരീക്ഷണം' വിഭാവനം ചെയ്ത് നടപ്പാക്കിയ മൂന്ന് അമേരിക്കൻ ഗവേഷകർക്ക് ഭൗതികശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം. കിപ് തോൺ, റെയ്‌നർ വെയ്‌സ്, ബാറി ബാരിഷ് എന്നിവർക്കാണു പുരസ്‌കാരം. നൂറുവർഷം മുമ്പ് സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിൽ ആൽബർട്ട് ഐൻസ്‌റ്റൈൻ പ്രവചിച്ച ഗുരുത്വതരംഗങ്ങളെയാണ്, 2016 ഫെബ്രുവരിയിൽ ലൈഗോ നിരീക്ഷണകേന്ദ്രം കണ്ടെത്തിയത്. മൂവരും ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽവേവ് ഒബ്‌സർവേറ്ററിയിലെ (ലിഗോ) അംഗങ്ങളാണ്.

ഒൻപതു മില്യൺ സ്വീഡിഷ് ക്രോണോർ (1.1 മില്യൺ യുഎസ് ഡോളർ) ആണ് സമ്മാനത്തുക. ഇതിൽ പകുതിയും റെയ്‌നർ വെയ്‌സിനു ലഭിക്കും. ബാക്കി പകുതിയാണ് മറ്റു രണ്ടുപേർക്കുമായി കിട്ടുക. ഗുരുത്വാകർഷണ തരംഗങ്ങൾ കണ്ടുപിടിക്കുന്നതിൽ നിർണായക പങ്കാണു ലിഗോ നടത്തിയതെന്നു റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഗുരുത്വതരംഗങ്ങൾ കണ്ടെത്തിയ ലൈഗോ പദ്ധതിയിൽ നിലവിൽ രണ്ട് നിരീക്ഷണകേന്ദ്രങ്ങളാണുള്ളത്-അമേരിക്കയിൽ പടിഞ്ഞാറൻ വാഷിങ്ടണിലെ ഹാൻഫോഡിലും, ലൂസിയാനയിലെ ലിവിങ്ടണിലും. ലൈഗോയുടെ മൂന്നാമത്തെ നിരീക്ഷണകേന്ദ്രം വരുന്നത് ഇന്ത്യയിലാണ്. ഭൂഗോളത്തിന്റെ മറുഭാഗത്ത് മൂന്നാം പരീക്ഷണശാല വരുന്നതോടെ, ഓരോ തവണ ഗുരുത്വതരംഗങ്ങൾ ഭൂമിയെ കടന്നു പോകുമ്പോഴും മൂന്ന് നിരീക്ഷണം വീതം ലൈഗോയ്ക്ക് സാധ്യമാകും.

ലൈഗോ ഡിറ്റെക്ടർ സ്ഥാപിക്കുന്നതിനും ഗുരുത്വതരംഗങ്ങൾ കണ്ടെത്തുന്നതിലും നൽകിയ നിർണായക സംഭാവനകൾ മുൻനിർത്തിയാണ് മൂവർക്കും നൊബേൽ പുരസ്‌കാരം നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഗാലക്‌സികൾ തമ്മിൽ കൂട്ടിയിടിക്കുക, തമോഗർത്തങ്ങൾ പരസ്പരം നിഗ്രഹിച്ച് ഒന്നാവുക, ന്യൂട്രോൺ താരങ്ങൾ കൂട്ടിമുട്ടുക തുടങ്ങി പ്രാപഞ്ചികസംഭവങ്ങൾ അരങ്ങേറുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനങ്ങൾ, സ്ഥലകാല ജ്യാമിതിയിൽ ഓളങ്ങളായി പ്രകാശവേഗത്തിൽ സഞ്ചരിക്കുമെന്നാണ് 1915ൽ ഐൻസ്റ്റൈൻ പ്രവചിച്ചത്. ഒരു നൂറ്റാണ്ടിന്റെ ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന് പിന്നാലെയാണ് ഐൻസ്റ്റീന്റെ പ്രവചനം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP