Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗരോർജത്തിൽ പറന്ന് അവൻ ഇന്നലെ ഇന്ത്യയിലെത്തി; ലോകം ചുറ്റുന്ന സോളാർ വിമാനത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം..

സൗരോർജത്തിൽ പറന്ന് അവൻ ഇന്നലെ ഇന്ത്യയിലെത്തി; ലോകം ചുറ്റുന്ന സോളാർ വിമാനത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം..

ന്യൂഡൽഹി: ഇന്ധനക്ഷാമമാണ് ലോകം സമീപ ഭാവിയിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് എല്ലാവർക്കുമറിയാമല്ലോ.. പെട്രോൾ, ഡീസൽ, തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങളെല്ലാം ഉപയോഗിക്കുന്തോറും തീർന്നു കൊണ്ടിരിക്കുകയാണ്. ഒരിക്കലും തീരാത്ത സൗരോർജത്തെ പരമാവധി ഉപയോഗപ്പെടുത്തുകയെന്നത് മാത്രമാണ് ഇതിനുള്ള ഏക പോംവഴി. സൗരോർജം ഉപയോഗിച്ച് ലൈറ്റുകൾ കത്തിക്കുകയും ഹീറ്ററുകൾ പ്രവർത്തിപ്പിക്കുകയും മറ്റും ഇന്ന് വ്യാപകമായിട്ടുമുണ്ട്. എന്നാൽ സൗരോർജത്തെ ഉപയോഗിച്ച് വിമാനം പറത്തുകയെന്ന സാഹസിക പ്രവർത്തിയാണ് സ്വിറ്റ്‌സർലണ്ടിലെ രണ്ട് പൈലറ്റുമാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ബെർട്രാൻഡ് പിക്കാർഡ്, ആൻഡ്രീ ബോർക്ക്‌ബെർഗ് എന്നിവരാണ് ഈ സാഹസത്തിന് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്ന സ്വിസ് പൈലറ്റുമാർ.

വെറുതെ വിമാനം പറത്തുകയല്ല.. സൗരോർജം മാത്രമുപയോഗിക്കുന്ന വിമാനത്തിൽ ലോകം ചുറ്റാനും ഇവർ സധൈര്യം ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഈ സാഹസിക സഞ്ചാരത്തിന്റെ ഭാഗമായി ഈ വിമാനം ഇന്നലെ രാത്രി ഇന്ത്യയിൽ ലാൻഡ് ചെയ്തു. രാത്രി 11.25നാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷണൽ എയർപോർട്ടിൽ ഈ വിമാനം പറന്നിറങ്ങിയത്. സൗരോർജ ഉപയോഗത്തെക്കുറിച്ചുള്ള പ്രചാരണവുമായി ബന്ധപ്പെട്ട നാല് ദിവസം ഈ വിമാനം ഇവിടെയുണ്ടാകും. ഈ വിമാനവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. സൗരോർജം മാത്രമുപയോഗിച്ച് വിമാനം പറക്കുന്നതെങ്ങനെ...?

' എയർബോൺ ലബോറട്ടറി' എന്നാണീ വിമാനത്തെ അതിന്റെ സൃഷ്ടാക്കൾ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരൊറ്റ സീറ്റുമാത്രമുള്ള ഈ വിമാനത്തിന്റെ പേര് ഇംപൾസ് 2 എന്നാണ്. 17,248 അൾട്രാഎഫിഷ്യന്റ് സോളാർ ബാറ്ററികളിലാണിത് പ്രവർത്തിക്കുന്നത്. ഇവയിലൂടെയാണ് വിമാനത്തിലുള്ള നാല് ഇലക്ട്രിക്കൽ മോട്ടോറുകളിലേക്ക് സൗരോർജമെത്തിക്കുന്നത് ഈ ബാറ്ററികളിലൂടെയാണ്. ഈ മോട്ടോറുകളാണ് വിമാനത്തിന്റെ പ്രൊപ്പല്ലറുകൾക്ക് ഊർജമേകുന്നത്. സൗരോർജത്തിന്റെ അഭാവത്തിൽ രാത്രിയിൽ ഊർജമേകാൻ നാല് ലിഥിയം പോളിമർ ബാറ്ററികളും ഇതിലുണ്ട്. 2300 കിലോഗ്രാമാണ് വിമാനത്തിന്റെ ഭാരം. അതായത് ഏകദേശം ഒരു മിനിവാനിന്റെയോ ശരാശരി വലുപ്പമുള്ള ട്രക്കിന്റെയോ ഭാരമേ ഇതിനുള്ളൂ. എന്നാൽ കാലിയായ ഒരു ബോയിങ് 747 വിമാനത്തിന്റെ ഭാരം 180,000 കിലോഗ്രാമായിരിക്കുമെന്നോർക്കുക.

2. എത്രവേഗത്തിലും ഉയരത്തിലും പറക്കാം..?

ഈ വിമാനത്തിന് 25 നോട്ട്‌സ് അല്ലെങ്കിൽ 45 കെപിഎച്ച്(28 എംപിഎച്ച്) വേഗതയിൽ പറക്കാനുള്ള കഴിവുണ്ട്. എന്നാൽ സൂര്യപ്രകാശം ശക്തമാകുമ്പോൾ ഇതിലും വേഗതയിൽ പറക്കാനാകും. 28,000 അടി അഥവാ 8500 മീറ്റർ ഉയരത്തിലാണിത് പകൽ സമയത്ത് പറക്കുന്നത്. എന്നാൽ രാത്രിയിൽ സമുദ്രത്തിന് മീതെ കൂടി പറക്കുമ്പോൾ 5000 അടി ഉയരത്തിലാണ് പറക്കുന്നത്. ലാൻഡ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴും റണ്ണറുകളും ബൈസൈക്കിളിസ്റ്റുസുകളുമാണ് വിമാനത്തിന് വഴികാട്ടുന്നത്.

3. ദൗത്യം

ഈ ദൗത്യത്തിലെ ഒരു പൈലറ്റായ ബെർട്രാൻഡ് പിക്കാർഡിന് സാഹസികത രക്തത്തിൽ അലിഞ്ഞു ചേർന്ന സംഗതിയാണ്‌
ഇദ്ദേഹത്തിന്റെ പിതാവായ ജാക്യൂസ് പിക്കാർഡ് സമുദ്രാന്തർപര്യവേഷകനായിരുന്നു. മുത്തച്ഛനായ ആഗസ്റ്റി പിക്കാർഡാകട്ടെ ചൂടുവായു നിറച്ച ബലൂണിൽ ഒരിടത്തുമിറങ്ങാതെ ലോകം ചുറ്റിയ ആദ്യ വ്യക്തിയുമാണ്. സൗരവിമാനദൗത്യത്തിലെ രണ്ടാമത്തെ പൈലറ്റായ ആൻഡ്രി ബോർക്‌ബെർഗ് ഒരു നിക്ഷേപകനും സംരംഭകനുമാണ്. സോളാർ ഇംപൾസിന്റെ കോഫൗണ്ടറും സിഇഒയുമാണ് അദ്ദേഹം. പി്ക്കാർഡിനൊപ്പം 2003ലാണ് അദ്ദേഹം ഇ്ത് ആരംഭിക്കുന്നത്.

4. യാത്രയിലെ വെല്ലുവിളികൾ

മൺസൂൺ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഏഷ്യയ്ക്ക് മുകളിലൂടെ പറന്ന് തീർക്കാനാണ് പിക്കാർഡും ബോർസ്‌ക്‌ബെർഗും ഉദ്ദേശിക്കുന്നത്. ഇരുവരുടെയും ശാരീരികവും മാനസികവുമായ ശേഷി അളന്നുറപ്പാക്കിയതിന് ശേഷം ഇരുവരും പസിഫിക്ക് അറ്റ്‌ലാന്റിക് സമുദ്രങ്ങൾക്ക് മുകളിലൂടെ വിമാനം പറത്തുകയും ചെയ്തു. അഞ്ച് രാത്രിയും അഞ്ച് പകലും താണ്ടിയാണ് അവർ ഇത് സാധിച്ചത്. ബോർസ്‌ക് ബെർഗ് യോഗപരീശീലിക്കുന്നുണ്ട്. മനസ്സിനെ പരുവപ്പെടുത്താൻ പിക്കാർഡ് സെൽഫ്ഹിപ്‌നോസിസ് പരിശീലിക്കുന്നുമുണ്ട്. 20 മിനുറ്റ് വീതമുള്ള ലഘുനിദ്രകളാണ് ഇവർ വിമാനത്തിൽ ചെയ്യുന്നത്. 24 മണിക്കൂറിനിടെ ഇത് ഇടവിട്ട് ഓരോരുത്തരും 12 പ്രാവശ്യം ആവർത്തിക്കും. അപ്പോൾ ഇരുവർക്കും നാല് മണിക്കൂർ വീതം ഉറങ്ങാൻ സാധിക്കും. വിമാനം പറത്തുന്ന വേളയിൽ ഉറങ്ങിപ്പോകാതിരിക്കാൻ കണ്ണുകളിൽ ഫ്‌ലാഷ് ലൈറ്റ് പതിപ്പിക്കാൻ പര്യാപ്തമായ കണ്ണടകൾ ഇവർ ധരിക്കുന്നുണ്ട്. വിമാനം പറക്കുന്ന വേളയിൽ പൈലറ്റിന് കോക്ക്പിറ്റിൽ എഴുന്നേറ്റ് നിൽക്കാൻ പോലും സൗകര്യമില്ല. സീറ്റിന്റെ കുഷ്യൻ മാറ്റിയാണ് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത്. ഓൺബോർഡിൽ റണ്ണിങ് വാട്ടർ പോലുമില്ലാത്ത വിമാനമാണിത്. ചെറിയ കോക്ക്പിറ്റ് പ്രഷറൈസ് ചെയ്യാത്തതിനാൽ അന്തരീക്ഷത്തിലുണ്ടാകുന്ന താപവ്യതിയാനങ്ങൾ അവർക്ക് അനുഭവിക്കാനാകും. പറക്കുന്നതിനിടെ മൈനസ് 40 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപം അവർ അനുഭവിച്ചിട്ടുണ്ട്.

5. വിമാനത്തിന്റെ യാത്രാ ദൈർഘ്യവും മറ്റ് പരിപാടികളും

ലോകത്തിനെ ചുറ്റി 35,000 കിലോമീറ്ററുകളാണീ വിമാനം പറക്കുന്നത്. എസ്‌ഐ2 ഇതിനിടെ 12 നഗരങ്ങളിൽ ഇറങ്ങും. യഥാർത്ഥത്തിൽ 25 ദിവസം മാത്രമെ ഈ ദൂരം പറക്കാൻ ആവശ്യമുള്ളൂ. എന്നാൽ ഇതിനിടെ ഇറങ്ങുന്ന സ്ഥലങ്ങളിൽ സർക്കാരുകൾ, സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയക്ക് വേണ്ടി വിവിധ പൊതുപരിപാടികൾ സംഘാടകർ ഒരുക്കിയിരിക്കുന്നതിനാലാണ് ഇത്രയും സമയമെടുക്കുന്നത്. ഇപ്പോൾ അഹമ്മദാബാദിലെത്തിയ ഈ ടീം മറ്റൊരു ഇന്ത്യൻ നഗരത്തിലും തുടർന്ന് മ്യാന്മാർ ചൈനയിലെ രണ്ട് നഗരങ്ങളിലും ഇറങ്ങും. തുടർന്ന് പസിഫിക്ക് സമുദ്രം കടന്ന് ഹവായിൽ ലാൻഡ് ചെയ്യും. തുടർന്ന് യുഎസിന് മുകളിലൂടെ പറന്ന് ഫിനിക്‌സ്, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിൽ ഇറങ്ങും. അറ്റ്‌ലാന്റിക് മറികടന്ന ശേഷം തങ്ങൾ ഒരു പക്ഷേ സതേൺ യൂറോപ്പിലോ അല്ലെങ്കിൽ മൊറോക്കോവിലോ ഇറങ്ങുമെന്നാണ് ടീം പറയുന്നത്. തുടർന്ന് തങ്ങൾ യാത്രയാരംഭിച്ച അബുദാബിയിൽ എത്തി ലോകം ചുറ്റൽ പൂർത്തിയാക്കുകയാണ് ചെയ്യുന്നത്.

6. ലക്ഷ്യങ്ങൾ

2002ൽ ആരംഭിച്ച ഈ പ്രൊജക്ടിന് 100 ദശലക്ഷം ഡോളർ ചെലവാകുമെന്നാണ് കണക്ക് കൂട്ടുന്നത്. ആവർത്തനാർഹമായ ഊർജത്തിന്റെ ഉപയോഗത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരിക്കുകയാണ് ഈ യാത്രയുടെ അടിസ്ഥാന ലക്ഷ്യം. ഓൺലൈനിലൂടെ ഇതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇരുവരും ജനങ്ങളെ പ്രേരിപ്പിക്കുന്നുമുണ്ട്. രാഷ്ട്രീയക്കാർ, സർക്കാരുകൾ, സെലിബ്രിറ്റീസ്, സ്വകാര്യവ്യക്തികൾ തുടങ്ങിയവരെ ഈ ആശയത്തിന് വേണ്ടി അണിനിരത്തുകയും അവരുടെ ലക്ഷ്യമാണ്.

7. ഈ യാത്ര നിങ്ങൾക്കും പിന്തുടരാം

സോളാർ ഇംപൾസീവ് വെബ്‌സൈറ്റിലൂടെ ഈ യാത്രയെ നിങ്ങൾക്കും പിന്തുടരാം. ഇതിലൂടെ യാത്രയുടെ ലൈവ് വിവരങ്ങൾ ലഭ്യമാകും. വിമാനത്തിന്റെ ബാറ്ററി സ്റ്റാറ്റസ്, ഊർജഉപഭോഗം, ലൊക്കേഷൻ, വിമാനത്തിന്റെ വഴി, പൈലറ്റുമാരുടെ ഉറക്കം, അവരുടെ ഭക്ഷണം തുടങ്ങിയവയെക്കുറിച്ചെല്ലാം ഇതിലൂടെ അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP