Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌പൈനൽ കോഡിൽ ട്യൂമർ ബാധിച്ച് അരയ്ക്കു കീഴെ തളർന്നു; ജീവൻ കാത്തത് 31 ശസ്ത്രക്രിയകൾ നടത്തി; വീൽ ചെയറിൽ ഇരുന്ന് എറിഞ്ഞ് ഇന്ത്യയുടെ അഭിമാനം കാത്ത ദീപ ജീവിതം കൈവിട്ടെന്നു തോന്നുന്ന സർവർക്കും ആവേശകരമായ മാതൃക; കോടികൾ മുടക്കിയിട്ടും എല്ലാ അംഗങ്ങളും ഉള്ളവർ വെറും കൈയോടെ മടങ്ങിയപ്പോൾ ഭിന്നശേഷിക്കാർ ഇന്ത്യയെ കാക്കുന്ന വിധം

സ്‌പൈനൽ കോഡിൽ ട്യൂമർ ബാധിച്ച് അരയ്ക്കു കീഴെ തളർന്നു; ജീവൻ കാത്തത് 31 ശസ്ത്രക്രിയകൾ നടത്തി; വീൽ ചെയറിൽ ഇരുന്ന് എറിഞ്ഞ് ഇന്ത്യയുടെ അഭിമാനം കാത്ത ദീപ ജീവിതം കൈവിട്ടെന്നു തോന്നുന്ന സർവർക്കും ആവേശകരമായ മാതൃക; കോടികൾ മുടക്കിയിട്ടും എല്ലാ അംഗങ്ങളും ഉള്ളവർ വെറും കൈയോടെ മടങ്ങിയപ്പോൾ ഭിന്നശേഷിക്കാർ ഇന്ത്യയെ കാക്കുന്ന വിധം

റിയോ ഡി ജനീറോ: കോടികൾ മുടക്കി ഒളിമ്പിക്‌സ് എന്ന ലോക കായിക മാമാങ്കത്തിനു പോയിട്ടും വെറും കൈയോടെ മടങ്ങിയവർ ഈ താരത്തെ കണ്ടു പഠിക്കണം. വീൽ ചെയറിൽ ഇരുന്ന് എറിഞ്ഞ് ഇന്ത്യയുടെ അഭിമാനം കാത്ത ദീപ മാലിക് ജീവിതം കൈവിട്ടെന്നു തോന്നുന്ന സർവർക്കും ആവേശകരമായ മാതൃകയാണ്.

റിയോയിൽ നടക്കുന്ന പാരാലിമ്പിക്‌സിൽ ഇന്ത്യക്കുവേണ്ടി ഷോട്ട്പുട്ടിൽ വെള്ളി മെഡൽ നേടിയ ഈ കായികതാരം ജീവിതത്തിലേക്കു തിരികെ വന്നത് 31 ശസ്ത്രക്രിയകൾക്കു ശേഷമാണ്. സ്‌പൈനൽ കോഡിൽ ട്യൂമർ ബാധിച്ച് അരയ്ക്കു കീഴെ തളർന്നു ചികിത്സയിലായിരുന്ന ദീപ നിശ്ചയദാർഢ്യവും കഠിനപരിശ്രമവും കൊണ്ടാണു രാജ്യത്തിനായി അഭിമാനനേട്ടം സ്വന്തമാക്കിയത്.

പാരാലിമ്പിക്‌സ് വനിത ഷോട്ട്പുട്ടിൽ എഫ്53 വിഭാഗത്തിൽ 4.61 മീറ്റർ ദൂരം കണ്ടെത്തിയാണ് ദീപ വെള്ളി മെഡൽ നേടിയത്. പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന ബഹുമതിയും ദീപയ്ക്കു സ്വന്തമായി.

ബഹ്ൈറന്റെ ഫാത്തിമ നെദാമിനാണ് ഈയിനത്തിൽ സ്വർണം. (4.67 മീറ്റർ) ഗ്രീസിന്റെ ദിമിത്ര കൊറികിഡ (4.28 മീറ്റർ) വെങ്കലവും നേടി. ഇതോടെ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി ഉയർന്നു. പുരുഷ വിഭാഗം ഹൈജമ്പിൽ മാരിയപ്പൻ തങ്കവേലുവും (സ്വർണം) വരുൺ ഭാട്ടിയയുമാണ് (വെങ്കലം) ഇന്ത്യക്കു വേണ്ടി റിയോ ഗെയിംസിൽ മെഡൽ നേടിയത്.

17 വർഷം മുമ്ബ് സ്‌പൈനൽ കോഡിന് ട്യൂമർ ബാധിച്ചതോടെയാണു ദീപയ്ക്ക് അരയ്ക്ക് താഴെ സ്വാധീനശേഷി നഷ്ടപ്പെടുന്നത്. ജീവിതത്തിലേക്കു തിരികെ എത്താനായി 31 ശസ്ത്രക്രിയകൾക്കു വിധേയയായി. ജീവിതത്തിൽ വലിയ ദുരന്തം നേരിട്ടെങ്കിലും അതിൽ തളരാതെ വാശിയോടെ പൊരുതി നേട്ടങ്ങൾ സ്വന്തമാക്കുകയായിരുന്നു ഈ 45-കാരി.

വീൽച്ചെയറിൽ ഇരുന്നു മത്സരിച്ചാണു ദീപ വെള്ളി നേടിയത്. ഷോട്ട്പുട്ടിന് പുറമേ ജാവലിൻ ത്രോയിലും മോട്ടോർ സ്‌പോർട്‌സിലും നീന്തലിലും നിരവധി നേട്ടങ്ങളും റെക്കോഡുകളും ഈ ഹരിയാനക്കാരി സ്വന്തമാക്കിയിട്ടുണ്ട്. ഹിമാലയൻ മോട്ടോർ സ്പോർട്സ് അസോസിയേഷനുമായി സഹകരിച്ചും പ്രവർത്തിക്കുന്നുണ്ട്.

ജാവലിനിൽ ഏഷ്യൻ റെക്കോഡും ദീപയ്ക്കു സ്വന്തമാണ്. ലോക ചാമ്പ്യൻഷിപ്പിലും ഷോട്ട് പുട്ടിൽ വെള്ളി നേടിയിട്ടുണ്ട്. ദീപയുടെ നേട്ടങ്ങൾ പരിഗണിച്ചു രാജ്യം അർജുന അവാർഡും ദീപയ്ക്കു നൽകി. രാഷ്ട്രപതിയുടെ റോൾ മോഡൽ പുരസ്‌കാരം, മഹാരാഷ്ട്ര സർക്കാറിന്റെ ഛത്രപതി അവാർഡ്, ഹരിയാണ കർമഭൂമി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. റിട്ട. കേണൽ ബിക്രംസിങ്ങാണ് ദീപയുടെ ഭർത്താവ്. ദേവിക, അംബിക എന്നിവർ മക്കൾ.

കോടികൾ ചെലവഴിച്ചു റിയോ ഒളിമ്പിക്‌സിൽ പങ്കെടുത്തിട്ടും കാര്യമായ നേട്ടങ്ങളിലാതെ മടങ്ങിയ കായികതാരങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് പാരാലിമ്പിക്‌സിൽ അഭിമാനമുയർത്തി ഇന്ത്യൻ താരങ്ങൾ നേട്ടങ്ങൾ കൊയ്യുന്നത്. ഹൈജമ്പിൽ സ്വർണം നേടിയ മാരിയപ്പൻ തങ്കവേലുവും പ്രതികൂല സാഹചര്യങ്ങളോടു പടപൊരുതിയാണു സ്വർണ നേട്ടം കൊയ്തത്. തനിക്കു ലഭിച്ച പാരിതോഷികത്തിൽ നിന്നു 30 ലക്ഷം രൂപ താൻ പഠിച്ച തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളിനു നൽകുമെന്നും മാരിയപ്പൻ അറിയിച്ചിട്ടുണ്ട്. 

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP