Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒ പി ജെയ്ഷയെ ഇന്ത്യ മാരത്തണിൽ ഓടിച്ചതു തുള്ളിവെള്ളം കൊടുക്കാതെ; മറ്റു താരങ്ങൾ ഗ്ലൂക്കോസും ബിസ്‌കറ്റും തേനും കഴിച്ചു മുന്നേറിയപ്പോൾ ജെയ്ഷ ശരീരം ഉണങ്ങി ഫിനിഷിങ് പോയന്റിൽ തളർന്നുവീണു; ബോധംവീണത് ഏഴുകുപ്പി ഡ്രിപ്പ് നൽകിയ ശേഷം; കോച്ചിനും ഒഫിഷ്യലുകൾക്കുമെതിരെ ആഞ്ഞടിച്ചു മലയാളി താരം

ഒ പി ജെയ്ഷയെ ഇന്ത്യ മാരത്തണിൽ ഓടിച്ചതു തുള്ളിവെള്ളം കൊടുക്കാതെ; മറ്റു താരങ്ങൾ ഗ്ലൂക്കോസും ബിസ്‌കറ്റും തേനും കഴിച്ചു മുന്നേറിയപ്പോൾ ജെയ്ഷ ശരീരം ഉണങ്ങി ഫിനിഷിങ് പോയന്റിൽ തളർന്നുവീണു; ബോധംവീണത് ഏഴുകുപ്പി ഡ്രിപ്പ് നൽകിയ ശേഷം; കോച്ചിനും ഒഫിഷ്യലുകൾക്കുമെതിരെ ആഞ്ഞടിച്ചു മലയാളി താരം

മറുനാടൻ ഡെസ്‌ക്‌

ബാംഗ്ലൂർ: ഒളിമ്പിക്‌സ് മാരത്തണിൽ ഇന്ത്യക്കുവേണ്ടി പങ്കെടുത്ത പ്രശസ്ത മലയാളി താരം ഒപി ജയ്ഷയ്ക്ക് ഓട്ടത്തിനിടെ തുള്ളിവെള്ളം കൊടുക്കാൻപോലും ഒറ്റ ഇന്ത്യൻ ഒഫീഷ്യലും ഉണ്ടായില്ലെന്ന് പരാതി. 42.195 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തണിന്റെ ഫിനിഷിങ് ലൈനിൽ കുഴഞ്ഞുവീണ ജയ്ഷയെ നിർജലീകരണം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും ഏഴു കുപ്പി ഗ്ളൂക്കോസ് നൽകുകയും വേണ്ടിവന്നുവെന്നാണ് റിപ്പോർട്ടുകൾ.

മാരത്തൺ നടക്കവെ ഗുരുതരമായ വീഴ്ചയാണ് ഇന്ത്യൻ ഒഫിഷ്യലുകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മറ്റെല്ലാ രാജ്യക്കാരും തങ്ങളുടെ ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കാൻ ഗ്ളൂക്കോസ് ബിസ്‌കറ്റുകളും വെള്ളവും നൽകി ഓരോ റിഫ്രഷ്‌മെന്റ് പോയന്റുകളിലും കാത്തുനിന്നിരുന്നെങ്കിലും ജയ്ഷയ്ക്കും ഇന്ത്യക്കുവേണ്ടി മത്സരിച്ച മറ്റൊരു താരം കവിതയ്ക്കും വേണ്ടി ഇന്ത്യൻ ഒഫീഷ്യലുകൾ ആരും ഇല്ലായിരുന്നു.

'എങ്ങനെയാണ് ഓടിത്തീർത്തതെന്ന് എനിക്കുതന്നെ അറിയില്ല. ആവശ്യത്തിന് വെള്ളം കിട്ടാതിരുന്നത് വലിയ പ്രശ്‌നമായി' - സംഭവത്തെക്കുറിച്ച് ജയ്ഷ പ്രതികരിച്ചത് ഇങ്ങനെ. ബീജിങ് ഒളിമ്പിക്‌സിൽ രണ്ടുമണിക്കൂറും 34 മിനിറ്റുമെടുത്ത് പതിനെട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്ന ജെയ്ഷ ഇക്കുറി ഇതിനേക്കാൾ മികച്ച സമയം കുറിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ വെള്ളംകുടിക്കാൻപോലും കിട്ടാതേ ജെയ്ഷ ഓടിത്തീർത്തത് രണ്ടുമണിക്കൂർ 47 മിനിറ്റെടുത്താണ്. മാരത്തണിൽ ദേശീയ റെക്കോഡിന് ഉടമയായ ജെയ്ഷയോട് വൻ ചതി കാട്ടിയതിൽ ഇന്ത്യൻ ഒഫിഷ്യൽസിനെതിരെ വ്യാപകമായി പരാതി ഉയർന്നുകഴിഞ്ഞു.

ഓരോ റിഫ്രഷ്‌മെന്റ് പോയന്റിലും തങ്ങളുടെ താരങ്ങൾക്ക് പാനീയവും ബിസ്‌കറ്റുകളുമെല്ലാം നൽകി എല്ലാ രാജ്യങ്ങളുടെയും സംഘങ്ങൾ നിന്നിരുന്നുവെങ്കിൽ ഇന്ത്യൻ പതാക ഇടയ്ക്കിടെ പാറിച്ചുകൊണ്ടുനിന്ന കാണികളെയല്ലാതെ ഒറ്റ ഒഫിഷ്യലിനെ പോലും അവിടെ കണ്ടില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യക്ക് അനുവദിക്കപ്പെട്ട ഇന്ത്യൻ പതാക കുത്തിനിർത്തിയ ഡെസ്‌കുകൾ മാത്രമാണ് ഓരോ പോയന്റിലും ഉണ്ടായിരുന്നത്.

നാല്പതിലേറെ കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ വീഥിയിൽ ഓരോ രണ്ടര കിലോമീറ്ററുകൾ പിന്നിടുമ്പോഴും റിഫ്രഷ്‌മെന്റ് പോയിന്റുകളുണ്ട്. ഇവിടെയെല്ലാം ആവശ്യമെങ്കിൽ വെള്ളം നൽകണമെന്നാണ് ചട്ടം. ദീർഘദൂര ഓട്ടമായതിനാൽ ശരീരം നന്നായി വിയർക്കുകയും പെട്ടന്ന് നിർജലീകരണം സംഭവിക്കുകയും ചെയ്യും. വെള്ളം കുടിക്കാതെ ഓടിയിട്ടും ജീവന് ആപത്തുണ്ടാകാതെ ഇത്രയും ദൂരം കടന്ന് ജെയ്ഷ ഫിനിഷിങ് പോയന്റുവരെ എത്തിയതുതന്നെ ഭാഗ്യമാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

ഇന്ത്യൻ സംഘത്തെ കാണാതിരുന്നതോടെ റിയോയിലെ ഒളിമ്പിക് സംഘാടകർ ഓരോ എട്ടുകിലോമീറ്റർ ദൂരത്തിലും ഏർപ്പെടുത്തിയിരുന്ന അവരുടെ പോയന്റുകളിൽ നിന്നാണ് വെള്ളം കിട്ടിയത്. കൂടെ ശരീരം തണുപ്പിക്കാൻ നനച്ച സ്‌പോഞ്ചും. ഇത് കുറച്ചുദൂരം ഓടാൻ സഹായിച്ചെങ്കിലും കത്തുന്ന സൂര്യനുതാഴെ അവസാനത്തെ പത്തുകിലോമീറ്റർ ഞാൻ ഓടിയതെങ്ങനെയെന്ന് എനിക്കറിയില്ല - ജെയ്ഷ പറയുന്നു.

മറ്റു രാജ്യങ്ങളിലെ അത്‌ലറ്റുകൾക്ക് ഗ്ലുക്കോസും ബിസ്‌കറ്റും തേനുമെല്ലാം അവരുടെ രാജ്യങ്ങൾ നൽകിയിരുന്നു. എനിക്കും കവിതയ്ക്കും തുള്ളിവെള്ളംപോലും തരാൻ നമ്മുടെ ആരും ഉണ്ടായില്ല - വികാരാധീനയായി ജെയ്ഷ പ്രതികരിക്കുന്നു. ഫിനിഷിങ് പോയന്റുവരെ ഓടിയെത്തിയപാടെ ജെയ്ഷ അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.

പിന്നെന്തു സംഭവിച്ചെന്ന് തനിക്കറിയില്ലെന്നും രണ്ടുമൂന്ന് മണിക്കൂർ കഴിഞ്ഞശേഷമാണ് ബോധംവീണതെന്നും ജെയ്ഷ പറഞ്ഞു. ഇന്ത്യയുടെ ഒരു ഡോക്ടറെയും ഞാൻ കണ്ടില്ലെന്നും ഇന്ത്യയുടെ മാരത്തോൺ ഓട്ടക്കാരൻ ഗോപിയും കോച്ച് രാധാകൃഷ്ണൻ നായരുമാണ് തന്നെ സഹായിച്ചതെന്നും ജെയ്ഷ പറഞ്ഞു.

കുറച്ചുദിവസങ്ങളെടുക്കും താൻ സാധാരണനിലയിലാകാനെന്നും പക്ഷേ ശരീരത്തിനുണ്ടായ ക്ഷീണം മറികടക്കാൻ മൂന്നുമാസത്തെയെങ്കിലും ആയുർവേദ ചികിത്സ വേണ്ടിവന്നേക്കുമെന്നും ശനിയാഴ്ച രാത്രി ബാംഗഌരിലെത്തിയ ജെയ്ഷ പറഞ്ഞു. ജെയ്ഷയ്്ക്ക് പനിയുള്ളതായി സായിയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒളിമ്പിക് സംഘാടകർ ഏർപ്പെടുത്തുന്നതിന് പുറമെ നാല് ഒഫീഷ്യലുകളെ ഇന്ത്യ നാലു റിഫ്രഷ്‌മെന്റ് പോയന്റുകളിൽ നിയോഗിക്കണമെന്നാണ് അന്താരാഷ്ട നിയമം. അത്‌ലറ്റിക് ഫെഡറേഷനും കോച്ചുമാണ് ഇതിന് നടപടിയെടുക്കേണ്ടത്. ഒരു രാജ്യത്തെ താരം മറ്റൊരു രാജ്യത്തെ ഒഫിഷ്യലുകൾ നൽകുന്ന പാനീയങ്ങൾ ഉപയോഗിക്കരുതെന്നും ചട്ടമുണ്ട്. മറ്റൊരു രാജ്യത്തെ താരത്തെ നിരോധിത മരുന്നുകൾ കലർത്തി നൽകി കുടുക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഇത്തരത്തിൽ നിയന്ത്രണമുള്ളത്.

തന്റെ കോച്ച് നിക്കോളെ സ്‌നെസെറേവിനേയും ഇക്കാര്യത്തിൽ ജെയ്ഷ കുറ്റപ്പെടുത്തുന്നുണ്ട്. തനിക്ക് 1500 മീറ്ററിൽ മത്സരിക്കാനായിരുന്നു താല്പര്യമെന്നും കോച്ച് തന്നെ നിർബന്ധിച്ച് മാരത്തണിൽ ഓടിക്കുകയായിരുന്നുവെന്നുമാണ് ആരോപണം. പരിശീലന കാലത്ത് തനിക്ക് പരിക്കുപറ്റിയിരുന്നതായും പൂർണമായും ഭേദമാകാൻ കോച്ച് മതിയായ സമയം നൽകിയില്ലെന്നുമാണ് പരാതി. ഊട്ടിയിലും റിയോയിലും അതിരാവിലെ പരിശീലനം നേടിയതിനാൽ റിയോയിലെ കടുത്ത ചൂട് പ്രശ്‌നമായെന്നും ജെയ്ഷ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP