Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതികൾ തീർപ്പ് കൽപ്പിക്കരുത്; മൗലികാവശങ്ങൾക്ക് മേൽ കടന്നു കയറുന്ന വിധികൾ അംഗീകരിക്കില്ല; ദേവാലയങ്ങൾ പിടിച്ചെടുക്കാൻ ആരേയും അനുവദിക്കില്ല; പിപി തങ്കച്ചനേയും എൽദോസ് കുന്നപ്പള്ളിയേയും സാക്ഷി നിർത്തി യാക്കോബായ സഭയുടെ ഉഗ്രൻ പ്രതിജ്ഞ; പിന്തുണയറിയിച്ച് പാത്രിയാക്കീസ് വികാരം നിറഞ്ഞ് നിന്ന് ബാവയുടെ സന്ദേശവും; യാക്കോബായ വിശ്വാസ പ്രഖ്യാപന സമ്മേളനത്തെ ആവേശത്തോടെ ഏറ്റെടുത്ത് വിശ്വാസികൾ

വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതികൾ തീർപ്പ് കൽപ്പിക്കരുത്; മൗലികാവശങ്ങൾക്ക് മേൽ കടന്നു കയറുന്ന വിധികൾ അംഗീകരിക്കില്ല; ദേവാലയങ്ങൾ പിടിച്ചെടുക്കാൻ ആരേയും അനുവദിക്കില്ല; പിപി തങ്കച്ചനേയും എൽദോസ് കുന്നപ്പള്ളിയേയും സാക്ഷി നിർത്തി യാക്കോബായ സഭയുടെ ഉഗ്രൻ പ്രതിജ്ഞ; പിന്തുണയറിയിച്ച് പാത്രിയാക്കീസ് വികാരം നിറഞ്ഞ് നിന്ന് ബാവയുടെ സന്ദേശവും; യാക്കോബായ വിശ്വാസ പ്രഖ്യാപന സമ്മേളനത്തെ ആവേശത്തോടെ ഏറ്റെടുത്ത് വിശ്വാസികൾ

കൊച്ചി : യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ സഹോദരസഭകളായി വിഴിപിരിയുകയാണ് ഉചിതമെന്ന് ആഹ്വാനം ചെയ്ത് യാക്കോബായ സുറിയാനി സഭയുടെ വിശ്വാസപ്രഖ്യാപനസമ്മേളനം. ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതി വിധി മാനിക്കില്ലെന്നും വ്യക്തമാക്കിയാണ് സമ്മേളനം അവസാനിക്കുന്നത്.

വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതികൾതീർപ്പുകൽപ്പിക്കുന്നത് ഖേദകരമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രതിഷേധപ്രമേയത്തിൽ പറഞ്ഞു. ഭരണഘടന അംഗീകരിക്കുന്ന മൗലികാവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമായാണ് കോടതികൾ നടത്തുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. അത്തരം കൽപ്പനകൾ അംഗീകരിക്കില്ല. വിശ്വാസങ്ങളും ആചാരങ്ങളും നിഷേധിക്കാനും ദേവാലയങ്ങൾ പിടിച്ചടക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് ശക്തമായി തുടരും. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് യാക്കോബായ സുറിയാനി സഭയുടെ ആരാധനാസ്വാതന്ത്ര്യവും മൗലികാവകാശവും സംരക്ഷിക്കണമെന്ന് കേന്ദ്രസംസ്ഥാന സർക്കാരുകളോട് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന വിശ്വാസപ്രഖ്യാപനസമ്മേളനവും പാത്രിയാർക്കാദിനാചരണവും ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവായുടെ പ്രതിനിധിയും ലക്സംബർഗ് ആർച്ച്ബിഷപ്പുമായ ജോർജ് ഖൂറി ഉദ്ഘാടനംചെയ്തു. പാത്രിയാർക്കീസ് ബാവായുടെ വീഡിയോസന്ദേശം സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. കൂനൻകുരിശിൽ ആലാത്തുകൾ കെട്ടിയ പൂർവികർ അക്കാലത്ത് സ്വീകരിക്കാത്ത വിശ്വാസങ്ങളൊന്നും ഇന്ന് അവരുടെ പിന്മുറക്കാർ സ്വീകരിക്കേണ്ടതില്ലെന്നും പൗരാണികസഭയുടെ ആരാധനാപാരമ്പര്യം മുറുകെപ്പിടിക്കാനും വീഡിയോസന്ദേശത്തിൽ പറഞ്ഞു.

2017 ജൂലൈ മൂന്നിനുശേഷം യാക്കോബായ സഭയ്ക്ക് ചില ദേവാലയങ്ങൾ നഷ്ടമായി. ആരാധനാവകാശം നിഷേധിക്കപ്പെട്ടതിനൊപ്പം വിശ്വാസികൾ മർദിക്കപ്പെട്ടുവെന്നത് ഖേദകരമാണ്. ഇന്ത്യയിൽ സുറിയാനിസഭയുടെ ഇരുവിഭാഗങ്ങളിലുമുള്ളവർ പരസ്പരം സഹവർത്തിത്വവും സമാധാനവും ആഗ്രഹിക്കുന്നു. എന്നാൽ, സഭയ്ക്കകത്തെ ഈ അനുരഞ്ജനം നീതിയും അന്തസ്സും ഉൾച്ചേർന്നാൽ മാത്രമേ സാധ്യമാകൂ. യാക്കോബായസഭ അനുരഞ്ജന ചർച്ചകൾക്കായി മെത്രാൻസമിതിയെ നിയോഗിച്ചിരുന്നു.

എന്നാൽ, സമാധാനശ്രമങ്ങളോട് മറുപക്ഷം പ്രതികരിച്ചില്ല. മെത്രാൻസമിതിയെയും നിയോഗിച്ചില്ല. ഈ വിഷയത്തിൽ 'ദേവലോക'സഭ കാട്ടിയ വിമുഖത നിരാശപ്പെടുത്തുന്നതാണ്. ഈ അനാസ്ഥയോടുള്ള പ്രതികരണം ഇനിയും തുടരണം. ദേവാലയങ്ങൾ കൈവശപ്പെടുത്താനും വികാരിമാരെ നിയമിക്കാനും നടത്തുന്ന ശ്രമങ്ങൾക്കെതിരെ, അമർഷം പ്രകടിപ്പിക്കുമ്പോൾ അതിൽനിന്നു വിശ്വാസികളെ തടയാൻ ആർക്കും അവകാശമില്ലെന്നും പാത്രിയാർക്കീസ് ബാവായുടെ സന്ദേശത്തിൽ പറഞ്ഞു.

കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ അധ്യക്ഷനായി. മൂവാറ്റുപുഴ പള്ളി സംബന്ധിച്ച കോടതിവിധി അടുത്ത ദിവസങ്ങളിൽ വരാനിരിക്കെ സമീപപ്രദേശത്തെ പള്ളികളിൽ ഉപവാസവും പ്രാർത്ഥനയും നടത്താൻ സമ്മേളനം ആഹ്വാനംചെയ്തു. കോടതി ഉത്തരവില്ലാതെ, കോടതിവിധിയെ മാനിക്കണമെന്നു പറയുന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ കാതോലിക്ക ആലങ്കാരികസിംഹാസനം വേണ്ടെന്നുവയ്ക്കുകയാണ് ചെയ്യേണ്ടത്. പണത്തിനുമീതേ പരുന്തും പറക്കില്ലെന്ന പഴഞ്ചൊല്ലാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളതെന്ന് വിശ്വാസികൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ജോസഫ് മാർത്തോമ മെത്രാപൊലീത്ത മുഖ്യപ്രഭാഷണം നടത്തി. മെത്രാപൊലീത്തമാരായ ജോസഫ് മാർ ഗ്രിഗോറിയസ്, മാത്യൂസ് മാർ തിമോത്തിയോസ്, മാത്യൂസ് മാർ ഇവാനിയോസ്, തോമസ് മാർ തിമോത്തിയോസ്, ഗീവർഗീസ് മാർ അത്താനാസിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, കുര്യാക്കോസ് മാർ സേവേറിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, കുര്യാക്കോസ് മൂലയിൽ കോറെപ്പിസ്‌കോപ്പ, ബേബി ജോൺ ഐക്യാട്ടുതറ കോറെപ്പിസ്‌കോപ്പ എന്നിവർ സംസാരിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ്, ജിസിഡിഎ ചെയർമാൻ സി എൻ മോഹനൻ, യുഡിഎഫ് കൺവീനർ പി പി തങ്കച്ചൻ, എൽദോസ് കുന്നപ്പിള്ളി എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP