Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ

ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ

മറുനാടൻ ഡെസ്‌ക്ക്

 തിരുവനന്തപുരം: അടിയന്തിര സ്വഭാവമുള്ള ഫയൽ ഒപ്പിടാൻ ചെന്ന സമയത്ത് ഒരു മന്ത്രിയിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് കാണിച്ച് മുൻ പി.ആർ.ഡി ഉദ്യോഗസ്ഥയുടെ ഫേസ്‌ബുക്ക് കുറിപ്പ്. പബ്‌ളിക്ക് റിലേഷൻസ് വകുപ്പിലെ അഡീഷണൽ ഡയറക്ടറായിരുന്ന ഉദ്യോഗസ്ഥയായ കെ എസ് സുധക്കുട്ടിയാണ് മന്ത്രിയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ചത്. 2015ൽ റിട്ടയേർഡ് ആയ ഉദ്യോഗസ്ഥയാണ് തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്. സർവ്വീസിലിരിക്കെ വകുപ്പ് മന്ത്രിയിൽ നിന്ന് തനിക്ക് ഉണ്ടായ കയ്‌പ്പേറിയ അനുഭവം പങ്കു വച്ചിരിക്കുന്നത്.

ദിനംപ്രതി നിരവധിയാളുകൾ അണമുറിയാതെ വന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഭരണ സിരാകേന്ദ്രത്തിൽ നിന്ന് മാന്യനായ മന്ത്രി കാണിച്ച അവമതിയിൽ ആടിയുലഞ്ഞപ്പോഴും, കുടുംബത്തെ ഓർത്തപ്പോഴുണ്ടായ നിസഹായതയിൽ ബാഗിൽ നിന്ന് വെറ്റ് വൈപ്‌സ് എടുത്ത് കൈ തുടച്ച് ഇറങ്ങിപ്പോരാൻ മാത്രമെ തനിക്ക് കഴിഞ്ഞുള്ളുവെന്നും സുധക്കുട്ടി തന്റെ കുറിപ്പിൽ വിവരിക്കുന്നു. തനിക്കുണ്ടായ നീരസം രേഖപ്പെടുത്തിയ ശേഷമാണ് താൻ ഇറങ്ങിപ്പോന്നതെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഈയിടെ ആർക്കിടെക്ട് പത്മശ്രീ ജി.ശങ്കറിന്റെ ഒരു കുറിപ്പ് വായിക്കാനിടയായി. നമ്മുടെ വീട്ടിൽ നമുക്ക് മാത്രമായി ഒരിടം ഉണ്ടാവണം എന്ന നല്ല ആശയമാണ് ശങ്കർ പങ്കുവച്ചത്. സത്യമാണ്. അങ്ങനെ എനിക്ക് മാത്രമായി ഒരിടം ഞാൻ കണ്ടെത്തിയത് വളരെ വൈകിയാണ്. കുട്ടിക്കാലത്ത് അങ്ങനെ ഒരു സങ്കുചിത ചിന്തയില്ലല്ലോ. രാത്രിയുറക്കം പോലും മുതിർന്നവരുടെ ഓരോരുത്തരുടേയും ദയാദാക്ഷിണ്യത്തിന്റെ പങ്കു പറ്റിയിട്ടാവും.
ചിലപ്പോൾ അമ്മ , ചിലപ്പോൾ ചേച്ചിമാർ ചിലപ്പോൾ വീട്ടുജോലിക്കാരി, അങ്ങനെ എത്രയോ പേരുടെ അരിക് പറ്റിയാലാണ് ഒരിടം ഉണ്ടാകുക.

പിന്നീട് ജീവിത പങ്കാളി വച്ചു നീട്ടുന്ന ഇടത്തിലേക്ക് നമ്മൾ പറിച്ചു നടപ്പെടുന്നു. അവിടെയും സ്വന്തമായി ഒരിടം അതിമോഹം മാത്രം. മക്കൾ ജനിക്കുന്നതോടെ കുടുംബമാണ് ഇടമെന്ന് നമ്മൾ സ്വയം പറഞ്ഞു വിശ്വസിപ്പിക്കും. ഇപ്പോൾ തനിയെ.
കാലം പുറം കാൽ കൊണ്ട് അലസമായൊന്ന്
തട്ടിയപ്പോൾ ദാണ്ടെ കിടക്കുന്നു ജീവിതം!
ജീവിതം ഇത്തിരിവട്ടത്തിലേക്ക് ചുരുങ്ങുമ്പോൾ ഫ്‌ളാറ്റ് ജീവിതം തരുന്ന സ്വാസ്ഥ്യം ഒരു കരുതൽ കൂടിയാണ്.
പതിമൂന്നാം നിലയിലെ എന്റെ ബാൽക്കണിയിലേക്ക് മേഘങ്ങൾ ചിരിച്ചു ചിരിച് മണ്ണ് കപ്പാൻ ഇറങ്ങി വരാറുണ്ട്.
നക്ഷത്രങ്ങൾ ജനാലയിലൂടെ വന്ന് എന്റെ മോതിരവിരലിൽ ഞാന്നു കിടക്കാറുണ്ട്.
നിലാവാകട്ടെ തീവ്ര പ്രണയത്താൽ ഓരം ചേർന്ന് എന്നോടൊപ്പം ശയിക്കാറുമുണ്ട്.

കണ്ടൽകാടുകൾക്കിടയിലൂടെ
അലസയായി ഒഴുകുന്ന നേർത്ത പുഴ
സോഷ്യൽ മീഡിയയിൽ തരംഗമായ് തീർന്ന സുന്ദരി പെൺകുട്ടിയുടെ കണ്ണിറുക്കൽ അനുകരിച്ച് കൂടെ കൂടെ
വന്ന് മോഹിപ്പിക്കാറുമുണ്ട്...

കഴിഞ്ഞ ദിവസം ഒ എൻ.വി അനുസ്മരണത്തിന് ടാഗോർ സെന്റിനറി ഹാളിൽ തൊട്ടടുത്തിരുന്ന ജി.ശങ്കറിനോട് ഞാൻ പറഞ്ഞു, ശങ്കർ ,താങ്കളെഴുതിയത് നേരാണ്. ഒടുവിൽ ഞാനും എന്റെ ഇടം കണ്ടെത്തി എന്ന്. കണ്ടെത്തിയ ഇടത്തിലൈാഴികെ മറ്റൊരിടത്തും അലിഞ്ഞു ചേരാനാവുന്നില്ല എന്നതാണ് എന്റെ പോരായ്മ എന്ന തിരിച്ചറിവും എനിക്കുണ്ട്.
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
എന്ന മട്ടിലാണ് ഇപ്പോൾ
കാര്യങ്ങളുടെ പോക്ക്.
ആൾക്കൂട്ടത്തിനിടയിൽ ജീവിച്ച ഒരാൾ
ആൾക്കൂട്ടത്തെ ഭയപ്പെടുമോ?
കടുത്ത വൃത്തിബോധം മക്കളെ പോലും വിഷമത്തിലാക്കുന്നുവോ?
പരസ്യത്തിൽ പറയുമ്പോലെ ഉയരം കൂടുന്തോറും ചായക്ക് രുചി കൂടുമോ
അതോ
പ്രായം കൂടുന്തോറും വൃത്തി ബോധം
മായക്കാഴ്ചയിലെത്തുന്നുവോ?
ആവശ്യത്തിലധികം പൂച്ച നായ സ്‌നേഹമുള്ളവരുടെ വീടുകളിൽ നിന്ന്
ഭക്ഷണം കഴിക്കാതിരിക്കാൻ മനസ് പണ്ടേ
ജാഗ്രത കാട്ടിയിരുന്നു.
യാത്രയിൽ മക്കൾ എത്ര സൂക്ഷ്മതയോടെ തെരഞ്ഞെടുത്താലും ഹോട്ടലുകളോട് ഞാൻ നിസ്സഹകരണം പുലർത്തുന്നു.
ഭക്ഷണമല്ല ,വാഷ് റൂമുകളാണ് എന്റെ സ്വസ്ഥത കവരുന്നത്.
അമ്മയ്ക്ക് വട്ടായോ
മക്കൾ അങ്ങനെയും ചിന്തിക്കുന്നുണ്ടാവും.
പൊതു ഇടങ്ങളിൽ എവിടെ തൊട്ടാലും ഞാൻ വെറ്റ് വൈപ്പ്‌സ് തിരയുന്നു.

ഒരിക്കൽ തീവണ്ടിയാത്രയിൽ അടുത്തിരുന്ന ആലുവാ സ്വദേശിയായ ഡോക്ടർ ഞാനറിയാതെ എന്റെ ചേഷ്ടകൾ ശ്രദ്ധിച്ച് ഉപദേശം തന്നു. കഴിവതും വേഗം ഇത്തരം വിഭ്രാന്തികളിൽ നിന്ന് രക്ഷപ്പെടണം. എനിക്ക് കഴിയുന്നില്ല. എന്റെ പിഴ എന്റെ വലിയ പിഴ......
ആയതിനാൽ എന്റെ ഇത്തിരത്തിൽ നിന്നും പുറത്തേയ്ക്കുള്ള വാതിലുകൾ
കൊട്ടിയടക്കാൻ ഞാൻ നിർബന്ധിതയാകുന്നു.
ഇതൊരു പരിണാമ സൂചനയാണോ?
മനുഷ്യരിൽ നിന്നകന്ന് മുരളുന്ന വന്യമൃഗമായി മാറുന്നതിന്റെ അപായസൂചന?
എന്റെ സ്‌നേഹിത കെ.എ ബീനയുടെ യാത്രാനുഭവങ്ങൾ കേൾക്കുമ്പോൾ
എനിക്ക് കൊതി തോന്നും
നിനക്കിതൊന്നും വിധിച്ചിട്ടില്ല ,പോ
എന്നവൾ എന്നെ പരിഹസിക്കുന്നു.
എവിടേക്കെന്നില്ലാതെ , എത്ര നാളേയക്കെന്നില്ലാതെയുള്ള ബീനയുടെ പ്രയാണത്തിൽ എനിക്ക് അസൂയ വേണ്ടുവോളമുണ്ട് താനും.
പ്രണയത്തിൽ
ചുംബനങ്ങളിൽ
രതിയിൽ
മൃതിയിൽ
ഇത്തരം ചില വേവലാതികൾ നേരമ്പോക്കായെങ്കിലും നിങ്ങളെ അലട്ടിയിട്ടുണ്ടോ ?
എന്റെ അടുത്ത ഒരു കൂട്ടുകാരി ഒരിക്കൽ എന്നോട് പറഞ്ഞു. മറ്റെന്തെല്ലാം കാരണങ്ങൾ ഉണ്ടായാലും
കിടപ്പറയിലെ വൃത്തിഹീനത ഒന്ന് മാത്രമായിരിക്കും ഭർത്താവിനെതിരെ ഞാൻ കോടതിയിലുന്നയിക്കുക എന്ന്.
അവൾ ഇന്ന് വിവാഹമോചിതയാണ്.
ശബ്ദാർത്ഥ രസ വേളായാം
ശബ്ദോത്പത്തീംവദന്തിയേ
നീവീ വിശ്രംസ വേളായാം
മൂല്യം പ്രച്ഛന്തി വാസസ:
എന്ന ശ്ലോകത്തിന്റെ പൊരുൾ കോടതിക്ക് ബോധ്യം വന്നിട്ടുണ്ടാകണം.
24 നോർത്ത് കാതം എന്ന സിനിമ വന്നപ്പോൾ
എന്റെ മകൾ പറഞ്ഞു,
ആ സിനിമയിലെ നായകന് എന്റെ തരം മനോവൈകല്യമുണ്ടെന്ന്. കണ്ടപ്പോൾ തോന്നി എന്റെയത്ര മൂർഛിച്ചിട്ടില്ലെന്ന്.
ഈയിടെ ഒന്ന് രണ്ട് സുഹൃത്തുക്കൾ പറഞ്ഞു പ്രായമേറുന്തോറും അവരിലും ഇതേ മനോഭാവം വളരുന്നുവെന്ന്. എനിക്ക് സമാധാനമായി.
ജീവിതാന്തരീക്ഷം നാൾക്ക് നാൾ അറുവഷളാകുമ്പോൾ ഒരു പക്ഷേ മനസ്സും ശരീരവും സ്വയം പ്രതിരോധത്തിന്റെ വഴി തേടുന്നതുമാവാം ,അല്ലേ?

കുറെക്കാലം മുൻപ്.അടിയന്തിര സ്വഭാവമുള്ള ഒരു ഫയലുമായി സെക്രട്ടേറിയറ്റിൽ മന്ത്രിയെ കാണാൻ ചെന്ന വൈകുന്നേരം.
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്റെ വലം കൈപ്പത്തി മേലൊരുമ്മ തന്നു. ഒരു നിമിഷം ഞെട്ടകയും ഒരു ആഴക്കടലിൽ പെട്ടെന്നവണ്ണം ഞാനുലയുകയും ചെയ്തു. ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല. ഒരു നിർദ്ദോഷഫലിതമെന്ന ഭാവേനെ പെട്ടെന്ന് രംഗമൊഴിയുകയാണ് ബുദ്ധി എന്ന് തോന്നി.

ചെറുപ്പക്കാരിയായ വിധവയാണ് ഞാൻ. ഒപ്പം നിൽക്കാൻ ആരുമില്ലാതായാൽ വാദി പ്രതിയായി മാറും.
എന്റെ ചെറിയ രണ്ട് പെൺമക്കൾ സങ്കടപ്പെടും. എന്റെ ബാഗിൽ വെറ്റ് വൈപ്‌സും ഇമ്യൂണിറ്റി ബൂസ്റ്റ് ചെയ്യാൻ സാനിറ്റൈസറും ഉണ്ടല്ലോ.
അതേലൊന്നെടുത്ത് കൈ തുടച്ച് നീരസം പ്രകടമാക്കിത്തന്നെ ഞാനിറങ്ങിപ്പോന്നു. പിന്നീട് ഇന്നോളം അയാളെ മുഖാമുഖം കണ്ടിട്ടേയില്ല....
ഇപ്പോഴിത് പറഞ്ഞത് മറ്റൊന്നിനുമല്ല, എന്റെ വൃത്തിബോധം യുക്തിബോധത്തെ അപകടകരമാം വിധം ഗ്രസിച്ചപ്പോൾ
എന്നെ ഞാൻ തന്നെ ഹിപ്‌നോട്ടിസത്തിന് വിധേയയാക്കി.
ഒന്ന് ,രണ്ട് ,മൂന്ന്, നാല്, അഞ്ച്....
ഉപബോധ മനസ്സ് പുലമ്പിത്തുടങ്ങി.
ഒപ്പം
വൃത്തികെട്ട രണ്ട് ചുണ്ടുകളുടെ ചിത്രം മെല്ലെ തെളിയുകയായി...
യുറേക്കാ.... അപ്പൊ അങ്ങനെയാണല്ലേ വൃത്തി ഒരു വിഭ്രാന്തിയായ് എന്നെയിട്ട് ചുറ്റിവരിയാൻ തുടങ്ങിയത്?
ഈ ഹിപ്‌നോട്ടിസത്തിന്റെ ഒരു കാര്യമേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP