Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഠന വേളയിൽ കോളേജ് അധികാരികളുടെ കൊള്ളയടി; ബാങ്ക് വായ്‌പ്പയെടുത്ത് പഠനം പൂർത്തീകരിച്ചാലും ലഭിക്കുക തുച്ഛമായ തുക; വീട്ടു ചിലവുകളും യാത്രാത്തുകയും കഴിയുമ്പോൾ കൈയിൽ വട്ടപ്പൂജ്യം; ജോലിഭാരം എടുത്താൽ പൊങ്ങാത്ത വിധത്തിലും: മലാഖമാരുടെ ദുരിതങ്ങൾ ആരറിയാൻ..

പഠന വേളയിൽ കോളേജ് അധികാരികളുടെ കൊള്ളയടി; ബാങ്ക് വായ്‌പ്പയെടുത്ത് പഠനം പൂർത്തീകരിച്ചാലും ലഭിക്കുക തുച്ഛമായ തുക; വീട്ടു ചിലവുകളും യാത്രാത്തുകയും കഴിയുമ്പോൾ കൈയിൽ വട്ടപ്പൂജ്യം; ജോലിഭാരം എടുത്താൽ പൊങ്ങാത്ത വിധത്തിലും: മലാഖമാരുടെ ദുരിതങ്ങൾ ആരറിയാൻ..

സന്തോഷ് പവിത്രമംഗലം

ഭൂമിയിലെ മാലാഖമാർ എന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന പ്രത്യേകിച്ച് കേരളത്തിൽ ജോലി ചെയ്യുന്ന വലിയ ഒരു വിഭാഗം നഴ്‌സുമാരുടെ യഥാർത്ഥ ജീവിതം മനസ്സിലാക്കുവാൻ കേരളത്തിലെ ഭരണകൂടങ്ങൾക്കോ ജനങ്ങൾക്കോ ഇന്നുവരെയും കഴിഞ്ഞിട്ടില്ല. ഇന്ന് ഈ ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ആരുംതന്നെ കാണില്ല ഒരു നഴ്സിന്റെ പരിചരണം ലഭിക്കാത്തവർ. പ്രസവമുറിയുടെ വാതിൽക്കലും ഓപ്പറേഷൻ തീയേറ്ററിന്റെ മുമ്പിലും നമ്മുടെ ബന്ധുക്കളെ കയറ്റിവിട്ടിട്ട് അക്ഷമരായി നമ്മെളെല്ലാം നിന്നിട്ടുണ്ട്. ഒരു നഴ്‌സിന്റെ കാൽപ്പെരുമാറ്റം കേട്ടാൽ മതി ഓടിച്ചെന്ന് ഭവ്യതയോടെ വിവരങ്ങൾ തിരക്കും.

ഭാര്യ പ്രസവിച്ചോ, തന്റെ പ്രിയപ്പെട്ടവരുടെ ഓപ്പറേഷൻ കഴിഞ്ഞോ എന്നെല്ലാം. അവരുടെ പരിമിതികളിൽ നിന്നുകൊണ്ട് അവിടുത്തെ അധികൃതർ അറിയാതെ യഥാർത്ഥ വിവരങ്ങളും നമുക്ക് അവർ പറഞ്ഞതന്നിട്ടുണ്ട്. ഇതെല്ലം കഴിഞ് പുറത്തിറങ്ങിയാൽ മറ്റൊരു കണ്ണോടും പുച്ഛ ഭാവത്തിലും ഈ മാലാഖകളെ കാണുന്നവർ ചുരുക്കമല്ല. ഇവരുടെ അദ്ധ്വാന ഭാരങ്ങൾ, ഇവരുടെ വേതനം ഇതൊന്നും നമ്മിൽ പലർക്കും അറിയില്ല, അറിയാവുന്നവർ മൗനവും പാലിക്കുന്നൂ. ഒരു വിധം നല്ല വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും നല്ല മാർക്കോടുകൂടി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചവർക്ക് മാത്രമേ നഴ്‌സിങ്ങിന് പ്രേവേശനം ലഭിക്കുകയുള്ളൂ എന്ന് നമ്മളിൽ എത്രപേർക്ക് അറിയാം. പഠിക്കുവാൻ സമർത്ഥരായ വിദ്യാർത്ഥികൾക്ക് മാത്രമേ നാലും അഞ്ചും വർഷം നീണ്ടുനില്ക്കുന്ന അവരുടെ പഠനം പൂർത്തീകരിക്കുവാൻ കഴിയുകയുള്ളൂ. സാമ്പത്തികമായി നല്ല ഒരു ചെലവ് വരുന്ന വിദ്യാഭ്യാസം ആണ് നഴ്‌സിങ്.

അവരുടെ പഠനോപകാരണങ്ങൾ, കാലാകാലങ്ങളിൽ നടത്തപ്പെടുന്ന പരീക്ഷകൾ, ഹോസ്റ്റൽ ഫീസ് തുടങ്ങി എല്ലാറ്റിനും ഈ കുട്ടികളുടെ മാതാപിതാക്കളെ കോളേജ് അധികൃതർ കൊള്ളയടിക്കുന്നൂ. പാവപ്പെട്ടവർക്കായി ജാതിയുടെയും മതത്തിന്റെയും പേരുപറഞ് സർക്കാരിൽ നിന്നും മതമേലാളന്മാർ നേടിയെടുക്കുന്ന കോളേജുകളിൽ ആണ് ഈ പകൽ കൊള്ള നടന്നുകൊണ്ടിരിക്കുന്നത്. നല്ല ഒരു വിഭാഗം വിദ്യാർത്ഥികളും ബാങ്ക് വായ്പ തുടങ്ങിയവ തരപ്പെടുത്തിയാണ് നല്ല ഒരു ജോലിയും അതിനുള്ള വേതനവും മനസ്സിൽ കണ്ടുകൊണ്ടാണ് കുടുംബത്തിന്റെ അത്താണി ആകുവാൻ ഇറങ്ങി പുറപ്പെടുന്നത്. ഇങ്ങനെ കഷ്ടപ്പെട്ട് പഠിച്ചിറങ്ങി ജോലിയിൽ പ്രവേശിച്ച നല്ല ഒരു വിഭാഗം നഴ്സുമാരുടെയും അവരുടെ കുടുംബത്തിന്റെയും അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ്.

ഒരു വശത്ത് തന്റെ മകന്റെ അല്ലെങ്കിൽ മകളുടെ ജോലിഭാരം, അവിടെ അനുഭവിക്കേണ്ടിവരുന്ന മാനസിക പിരിമുറുക്കം, മറ്റൊരു വശത്ത് വായ്പ ആയി എടുത്ത തുക സമയത്ത് തിരികെ അടക്കുവാൻ കഴിയാതെ വരുന്നതിനാൽ പലിശയും മുതലും കൂടി, ഉള്ള കിടപ്പാടം കൂടി നഷ്ടമാകുന്ന രീതിയിൽ ബാങ്ക് അധികൃതരുടെ ഭീഷണി. കോടികൾ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത് തിരിച്ചടക്കാത്ത കുത്തക മുതലാളിമാരുടെ നാട്ടിൽ ആണ് കിടപ്പാടം മാത്രമുള്ള പാവപ്പെട്ടവന്റെ വസ്തു ജപ്തി ചെയ്യുവാൻ ബാങ്കുകളുടെ ഉത്സാഹം. വമ്പന്മാരുടെ ഒരു രോമത്തിൽ പോലും തൊടുവാൻ കഴിയാത്ത ഭരണ വ്യവസ്ഥ എന്നത് അപലനീയം.

ഇത്രയൊക്കെ കഷ്ടപ്പെടുന്ന നമ്മുടെ നാട്ടിലെ നഴ്‌സുമാരുടെ ശമ്പളമോ? ഈ കാലത്ത് പറമ്പിലെ ജോലിക്കുവരുന്നവനും, ഒരു മേശിരിയുടെ സഹായിയായി പോകുന്നവനും കുറഞ്ഞത് ആയിരം രൂപ വരെ കൂലി കൊടുക്കേണ്ടി വരുന്ന നമ്മുടെ നാട്ടിൽ നഴ്‌സുമാരുടെ ശമ്പളം അറിഞ്ഞാൽ മനഃസാക്ഷിയുള്ള ഏതൊരുവനും അത്ഭുതപ്പെട്ടേക്കാം. ഒരു സാധാരണ ആശുപത്രിയിലെ ജീവനക്കാരിക്ക് കിട്ടുന്നത് തുച്ഛമായ ശമ്പളം മാത്രം. അയ്യായിരം മുതൽ ഏറിവന്നാൽ ഏഴായിരം രൂപ മാത്രം. ഈ ശമ്പളത്തിൽനിന്നും ബാങ്ക് ലോൺ അടക്കണം, വീടിന്റെ ചെലവ്, ബസ് യാത്ര തുടങ്ങി വീതം വെച്ചുവരുമ്പോൾ വട്ടപ്പൂജ്യത്തിലേക്ക് ആണ് ഓരോ നഴ്സുമാരുടെയും കുടുംബം നീങ്ങുന്നത്.

ആശുപത്രിയിൽ രോഗികളുടെ കയ്യിൽനിന്നുമുള്ള പകൽകൊള്ള ഓരോ ദിനവും വർദ്ധിച്ചുവരുന്നൂ. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളുടെയും ഉടമസ്ഥാവകാശം ജാതി മത സംഘടനകൾക്ക് തന്നെയാണ്. അടുത്തകാലത്തായി ലാഭക്കൊതിമൂത്ത കുത്തകമുതലാളികളും ഈ രംഗത്തേക്ക് കടന്നുവന്നതോടുകൂടി നമ്മുടെ ആരോഗ്യ രംഗം താറുമാറായി. മാറി വരുന്ന സർക്കാരുകൾ മത മേലാളന്മാരുടെയും കുത്തക മുതലാളിമാരുടെയും മുന്നിൽ ഓച്ഛാനിച്ചു നില്ക്കുന്നൂ. അതിനാൽ ഈ കൂട്ടർ ഇവിടെ തടിച്ചു കൊഴുക്കുകയാണ്. പിന്നോക്ക അവസ്ഥയിലുള്ളവരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി അവരുടെ ജീവിതനിലവാരം ഉയർത്തുക, അവർക്ക് വിദ്യാഭ്യാസം കൊടുക്കുക എന്നൊക്കെ പറഞ്ഞു കൊണ്ട് ജനങ്ങളെയും സർക്കാരിനെയും കബളിപ്പിച്ചാണ് ഇവിടുത്തെ എല്ലാ മതവിഭാഗങ്ങളും സ്‌കൂൾ, കോളേജ്, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ നേടിയെടുക്കുന്നത്.

നിർഭാഗ്യവശാൽ ഇതിന്റെ യാതൊരുവിധമായ പ്രയോജനവും താഴെത്തട്ടിൽ എത്തുന്നില്ല എന്നുമാത്രമല്ല, അവർ ഓരോ ദിവസവും ചൂഷണത്തിന് ഇരയാകുന്നൂ. സ്വന്തം സമുദായത്തിന്റെ സ്ഥാപനത്തിൽ ഫീസ് കൊടുക്കാതെ പഠിക്കുവാനോ, അവർക്ക് അർഹമായ ജോലിയോ ലഭിക്കുന്നില്ല. ഇവിടെ കാലങ്ങളായി നടക്കുന്ന ഈ നീതികേടുകൾ ആരും കണ്ടതായി നടിക്കുന്നില്ല. അടുത്തകാലം വരെയും ഇന്ത്യയിലെ നഴ്സ്സസിന് ഒരു സംഘടനയോ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുവാൻ ഒരു വേദിയോ ഇല്ലായിരുന്നൂ. ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പുമാത്രമാണ് അവരുടെ ഒരു സംഘടന രൂപപ്പെട്ടത്. അതിൽനിന്നും അവർ സംഘടിച്ചെങ്കിലും അവരെ ഒതുക്കി തീർക്കുവാൻ ആശുപത്രി മാനേജ്‌മെന്റുകൾ കൈകോർത്തൂ. വേദം പറയുന്നവരുടെ സ്ഥാപനത്തിൽ സമരം നടന്നപ്പോൾ അവരുടെ ഗുണ്ടകൾ പാവം സ്ത്രീകളെ മുടിയിൽ പിടിച്ഛ് തറയിൽകൂടി വലിച്ചിഴക്കുന്നതും സാക്ഷര കേരളം കണ്ടൂ.

അതിനെതിരെ പ്രതികരിക്കുവാൻ നമ്മുടെ സാംസ്‌കാരിക കേരളത്തിനോ, വനിതാ സംഘടനകൾക്കോ കഴിഞ്ഞില്ല. യുഡിഫ് സർക്കാർ നഴ്‌സുമാർക്ക് മിനിമം വേതനം ഉറപ്പാക്കുവാൻ ചില നടപടികൾ ഒക്കെയും തുടങ്ങി വെച്ചെങ്കിലും അതിന്റെ പൂർണതയിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. പിന്നീട് എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു വന്ന തൊഴിലാളി പാർട്ടിയുടെ സർക്കാർ ഈ കാര്യത്തിൽ വെറും നോക്കുകുത്തിയാകുന്നൂ. സരിതക്ക് വേണ്ടിയും ബാർ വിവാദങ്ങൾക്ക് വേണ്ടിയും അനേകം പത്ര താളുകളും ദൃശ്യ മാധ്യമങ്ങളിൽ അനേകം മണിക്കൂറുകളും ചിലവഴിക്കുന്ന നമ്മുടെ മാധ്യമങ്ങൾ നഴ്‌സുമാരുടെ തൊഴിൽ പ്രശ്‌നം കൈകാര്യം ചെയുവാൻ എടുത്ത സമയമോ, വിരലിൽ എണ്ണാവുന്ന മണിക്കൂറുകൾ മാത്രം. കോടിക്കണക്കിന് രൂപയുടെ പരസ്യം കൊടുക്കുന്ന സ്ഥാപങ്ങൾക്ക് എതിരെ ഉരിയാടുവാൻ ഇവിടുത്തെ മാധ്യമങ്ങൾക്ക് കഴിയുകയില്ല.

ഈ കാര്യത്തിൽ അല്പമെങ്കിലും ശുഷ്‌കാന്തി കാട്ടുന്നത് നവമാധ്യമങ്ങളായ ചില ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും മാത്രം. ഈ വിധത്തിൽ കാര്യങ്ങൾ മുന്നോട്ടുപോകുമ്പോൾ ഭാവിയിൽ നമ്മൾ നേരിടുവാൻ പോകുന്ന വലിയ വിപത്തിനെ നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്. പുതു തലമുറ വരുംകാലങ്ങളിൽ നഴ്‌സിങ് വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുവാൻ മടിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ വിഭാഗത്തിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളെ കിട്ടും എന്ന് വ്യാമോഹിച്ചാൽ അതും പ്രാവർത്തികമല്ല. ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഡോക്ടർമാർ തന്നെ നഴ്‌സിന്റെ പണിയും ചെയ്യെണ്ടിവരുന്ന വരുന്ന യുഗം വിദൂരമല്ല. രോഗി ഡോക്ടറിനെ കാണുന്ന മുറിമുതൽ ഓപ്പറേഷൻ തീയേറ്റർ, അത്യാഹിത വിഭാഗം തുടങ്ങി ഒരു നഴ്‌സിന്റെ കണ്ണുകളും ആവശ്യവും എത്തേണ്ടതില്ലാത്ത ഇടങ്ങൾ ഒരു ആശുപത്രിയിൽ ചുരുക്കമാണ്.

ഡോക്ടർസ്‌ന്റെ ജോലിഭാരത്തെയോ ഉത്തരവാദിത്വത്തെയോ കുറച്ചുകാണുന്നില്ല. അവർ രോഗിയുടെ രോഗം കണ്ടുപിടിക്കുകയും അതിനുള്ള മരുന്നുകളും നിർദ്ദേശിക്കും. ഓപ്പറേഷൻ വിജയകരമായി പൂർത്തീകരിക്കും. ഇവിടെയൊക്കെയും ഒരു കൂട്ടം നഴ്‌സിന്റെ കാര്യങ്ങൾ അത്യാവശ്യമാണ്. ഡോക്ടർസ് നിർദ്ദേശിക്കുന്ന മരുന്നുകൾ യഥാസമയം രോഗിക്ക് നൽകുവാനും മുറിവുകൾ വെച്ചുകെട്ടുവാനും ഒരു കിടപ്പിലായ രോഗിക്ക് നൽകേണ്ടാതായ എല്ലാ പരിചരണവും നല്കുന്നത് അവിടുത്തെ നഴ്‌സുമാർ തന്നെയാണ്. ഇത്രയധികം ത്യാഗങ്ങളെ സേവനമായി കണ്ടുകൊണ്ടു ചിരിച്ച മുഖവുമായി ആശുപത്രി മുറികളിലും വരാന്തകളിലും ഓടിനടക്കുന്ന ഭൂമിയിലെ വെള്ളവസ്ത്രധാരികളായ ഈ മാലാഖമാരുടെ ദുരിതങ്ങൾക്ക് എന്നാണാവോ ഒരു പരിഹാരം ഉണ്ടാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP