Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടതുസർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ആറന്മുള അരി പദ്ധതി പാളി; ആദ്യത്തെ ആവേശം കഴിഞ്ഞപ്പോൾ വെള്ളത്തിലായത് കർഷകർ; മന്ത്രിക്ക് ഉദ്ഘാടനത്തിന് സമയമില്ലാത്തതിനാൽ വിളഞ്ഞു കിടക്കുന്ന പാടം കൊയ്യാൻ കഴിയാതെ കർഷകർ; വേനൽ മഴ കനത്തു പെയ്താൽ പൊലിയാൻ പോകുന്നത് ലക്ഷങ്ങളുടെ സമ്പാദ്യം

ഇടതുസർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ആറന്മുള അരി പദ്ധതി പാളി; ആദ്യത്തെ ആവേശം കഴിഞ്ഞപ്പോൾ വെള്ളത്തിലായത് കർഷകർ; മന്ത്രിക്ക് ഉദ്ഘാടനത്തിന് സമയമില്ലാത്തതിനാൽ വിളഞ്ഞു കിടക്കുന്ന പാടം കൊയ്യാൻ കഴിയാതെ കർഷകർ; വേനൽ മഴ കനത്തു പെയ്താൽ പൊലിയാൻ പോകുന്നത് ലക്ഷങ്ങളുടെ സമ്പാദ്യം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇടതു സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ പ്രഖ്യാപിച്ച സ്വപ്ന പദ്ധതിയായിരുന്നു തരിശു രഹിത നെൽകൃഷി. ആറന്മുള വിമാനത്താവള ഭൂമിയിലും മെത്രാൻ കായലിലും കൃഷിയിറക്കാനും വിളവെടുക്കാനും ആദ്യമൊക്കെ വലിയ ഉത്സാഹമായിരുന്നു മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും. ഒരു വട്ടം കൃഷി കഴിഞ്ഞതോടെ ഈ ഉത്സാഹമൊക്കെ എങ്ങോ പോയി. കൃഷിമന്ത്രി പോയിട്ട് കൃഷി വകുപ്പ് പോലും തിരിഞ്ഞു നോക്കാതായതോടെ പത്തനംതിട്ട ജില്ലയിൽ സർക്കാരിന്റെ വാക്കു കേട്ട് കൃഷിയിറക്കിയവർ വെട്ടിലായി. വിളഞ്ഞു പഴുത്ത് ചാഞ്ഞ് തുടങ്ങിയ നെൽകതിരുകൾ കൊയ്യാൻ കർഷകർക്ക് സാധിക്കുന്നില്ല. മന്ത്രി വരും ഉദ്ഘാടനംചെയ്യുമെന്ന പാർട്ടിക്കാരുടെ വാക്ക് വിശ്വസിച്ച് കാത്തിരിക്കുന്ന കർഷകരുടെ നെഞ്ചിൽ തീയാണ്. 38 ഡിഗ്രി സെൽഷ്യസിലേക്ക് കടക്കുന്ന പത്തനംതിട്ടയിലെ ചൂടിൽ ഏതു സമയത്തും കനത്ത വേനൽമഴ പ്രതീക്ഷിക്കാം. അങ്ങനൊരു മഴ പെയ്താൽ നെന്മണികൾ വെള്ളത്തിൽ അമരും. പിന്നെ, കടബാധ്യത മാത്രമാകും കർഷകർക്ക് ബാക്കി. ഇപ്പോൾ തന്നെ ബാധ്യത ഏറെയുള്ള കർഷകർക്ക് പിന്നെ ആത്മഹത്യ മാത്രമാകും പോംവഴി.

കൃഷി യഥാസമയം തുടങ്ങാൻ കഴിയാതിരുന്നത് മൂലം നേരത്തേ തന്നെ നഷ്ടത്തിലായ കർഷകർ തന്നെയാണ് ഇപ്പോൾ കൊയ്ത്തു നടത്താൻ പറ്റാതെ കഷ്ടത്തിലായിരിക്കുന്നത്. കാറ്റിലും മഴയിലും കൃഷി നാശം നേരിട്ടവർക്ക് തന്നെയാണ് കൂനിന്മേൽ കുരു പോലെ ഇപ്പോഴത്തെ പ്രതിസന്ധി. സർക്കാർ സഹായത്തോടെ കൃഷി ഇറക്കിയ മല്ലപ്പുഴശേരി, ഇലന്തുർ, ആറന്മുള, കോഴഞ്ചേരി, തോട്ടപ്പുഴശേരി, കോയിപ്പുറം പഞ്ചായത്തുകളിലാണ് കൊയ്ത്തിന് സംവിധാനമില്ലാതെ കർഷകർ വലയുന്നത്. കൊയ്യാൻ പാകമായ പാടങ്ങളിൽ പലയിടത്തും നെല്ല് വീണ് കഴിഞ്ഞു. മലപ്പുഴശേരി, നിലമേൽ, പുന്നക്കാട്, പോത്തോലി, ആറന്മുള, കിടങ്ങന്നൂർ എന്നീ പാടങ്ങളും കൊയ്ത്തിന് തയാറായിട്ടുണ്ട്. ഉദ്ഘാടകനായി മന്ത്രിയെ ലഭിക്കാത്തതാണ് കൊയ്ത്ത് ആരംഭിക്കുന്നതിന് തടസം. അതേ സമയം നാളെ മന്ത്രി കൊയ്യാനെത്തുമെന്നും കർഷകരെ അറിയിച്ചിട്ടുണ്ട്. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നുവെങ്കിൽ വൻ നഷ്ടം തങ്ങൾക്ക് ഉണ്ടാകുമായിരുന്നില്ലെന്ന് കർഷകർ പറയുന്നു. പാടശേഖരത്തെയും കൃഷിയെയും കുറിച്ച് വ്യത്യമായി അറിയാവുന്ന കർഷകരെ ഒഴിവാക്കി രാഷ്ട്രീയക്കാർ നേതൃത്വം

നൽകുന്ന സമിതികൾക്കോ സംഘങ്ങൾക്കോ ആണ് കൃഷി ഭവൻ മുഖാന്തരം സഹായം നൽകുന്നത്. ചെറുകിട കർഷകരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലാണ് കഴിഞ്ഞ വർഷം ആറന്മുളയിൽ പാടത്തു കൃഷി ഇറക്കിയതെന്ന പരാതിയും നിലവിലുണ്ട്. മുഖ്യമന്ത്രിയും കൃഷി വകുപ്പ് ഒന്നാകെയും നേരിട്ടെത്തി കൃഷി ഇറക്കിയ ആറന്മുള പാടശേഖരത്തു ഇക്കുറി വിതയ്ക്കാൻ കഴിഞ്ഞതുമില്ല. കൃഷി വകുപ്പ് സ്പെഷ്യൽ ഓഫീസറെ വച്ച് വൻ തുക ചെലവഴിച്ചു കൃഷി ഇറക്കി. എന്നാൽ വിളവെടുപ്പിന് മുൻപ്, ഇടതു മുന്നണിയിലെ തർക്കം മൂലം സ്പെഷ്യൽ ഓഫിസർക്ക് വച്ചൊഴിയേണ്ടി വന്നു. കൊയ്ത്ത് അവസാനിച്ച് നെല്ല് ഒരുക്കിയപ്പോഴേക്കും സിപിഎമ്മും കൃഷി വകുപ്പ് കൈയാളുന്ന സിപിഐയും തമ്മിൽ തർക്കം രൂക്ഷമായിരുന്നു. അരിയുണ്ടാക്കാൻ മില്ലുകൾ തെരഞ്ഞെടുക്കന്നതും നെല്ല് കൈമാറ്റവും സംബന്ധിച്ച് ഇരു പാർട്ടികളും തർക്കത്തിലാകുകയും

ഉന്നത തലത്തിൽ പരാതികൾ നൽകുകയും ചെയ്തു. ജില്ലാ ഭരണ കൂടം ഇതു അന്വേഷിച്ചെങ്കിലും ആർക്കും പരുക്കില്ലാത്ത റിപ്പോർട്ടാണ് നൽകിയത്. പിന്നീട് കാര്യമായ നടപടികൾ ഒരു ഭാഗത്തു നിന്നും ഉണ്ടാകാതെ വന്നതോടെ കാർഷിക സമിതികൾ നേരിട്ട് യോഗം വിളിച്ചു. എന്നാൽ ഔദ്യോഗിക തലത്തിൽ നിന്നും വേണ്ടത്ര പരിഗണന ലഭിച്ചതുമില്ല. ഇതോടെ ഇവരും നിരാശരായി. ഇതിനിടെ മലപ്പുഴശേരി, കോഴഞ്ചേരി പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിൽ കൃഷി ഇറക്കുകയും ചെയ്തു. യുഡിഎഫ് ഒഴികെയുള്ള പാർട്ടികൾ ഒരുമിച്ച് ആറന്മുള വിമാനത്താവള വിരുദ്ധസമിതി ഉണ്ടാക്കി പ്രവർത്തിച്ചതിനു പിന്നാലെ രൂപീകരിച്ച കാർഷിക സമിതികളിൽ ഇടതു ഇതര കക്ഷികൾക്ക് പ്രാധാന്യം നൽകിയതുമില്ല.ഇതും ഇക്കുറി കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ ആറന്മുള നെൽകൃഷി തുടർ പദ്ധതികൾ ഇല്ലാതെ അവതാളത്തിലായതായി കർഷകർ പറയുന്നു.

കഴിഞ്ഞ വർഷം നേരിട്ട് എത്തി യോഗങ്ങൾ വിളിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത കൃഷി മന്ത്രി ഇക്കൊല്ലം എത്തി നോക്കിയതു പോലുമില്ല. മലപ്പുഴശേരി, കോഴഞ്ചേരി പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിൽ സിപിഐ നേതൃത്വത്തിൽ കൃഷി ഇറക്കിയപ്പോൾ ആറന്മുള കോയിപ്പുറം പഞ്ചായത്തുകളിൽ സിപിഎമ്മിനാണ് മുൻതൂക്കം. എന്നാൽ നേതൃ സ്ഥാനത്തുള്ളവർ പാർട്ടി സമ്മേളങ്ങളുടെതിരക്കിലായതും കൃഷിക്ക് തടസമായി. മലപ്പുഴശേരി പഞ്ചായത്തിലെ ഭരണ പ്രതിസന്ധിയും കൃഷി ഇറക്കുന്നതും തുടർ പ്രവർത്തനങ്ങളും ബുദ്ധിമുട്ടിലാക്കി. ആറന്മുളയിലെ മുഴുവൻ പാടശേഖരങ്ങളിലും ഈ വർഷം കൃഷി ഇറക്കുമെന്നു പ്രഖ്യാപിച്ച മന്ത്രിയുടെ വാക്ക് പാഴായി മാറുകയും ചെയ്തു. ഒരു വർഷത്തോളം ആറന്മുള കൃഷിഭവനിൽ സ്ഥിരമായിഓഫീസർ ഇല്ലാതിരുന്നതും മുൻ വർഷത്തെ അഴിമതിയുടെ അന്വേഷണം എങ്ങും എത്തിയിട്ടില്ല എന്നതും കർഷകരിൽ ആശങ്ക ജനിപ്പിക്കുന്നു. വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് കൃഷി ഇറക്കണമെന്ന നിർദ്ദേശവും കാറ്റിൽ പറത്തി. പദ്ധതി പ്രദേശത്തെ മണ്ണ് നീക്കി ഒരു സെന്റ് ഭൂമിയിൽ പോലും ഞാറു നടാതെ നെൽ കൃഷി തന്നെ അട്ടിമറിക്കുകയായിരുന്നു. രണ്ടാം വർഷം കൃഷി പകുതിയിലായ സാഹചര്യത്തിൽ ഇനി എന്ത് വേണമെന്ന ആശങ്കയിലാണ് കർഷകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP