Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

10 മിനിറ്റ് നേരത്തെ എത്തിക്കാനായെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നു! ബോധരഹിതനായി കിടക്കുന്ന ലക്ഷ്മണനെയും കൊണ്ട് കണ്ടക്ടറും ഡ്രൈവറും ട്രിപ്പ് മുടക്കാതിരിക്കാൻ യാത്ര തുടർന്നത് മണിക്കൂറുകൾ; ദിനുവിനേയും ബിജോയിയേയും ചോദ്യം ചെയ്യാൻ വിളിച്ച് പൊലീസ്; ലക്ഷ്മണന്റെ മരണത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ സമ്മർദ്ദം ശക്തം

10 മിനിറ്റ് നേരത്തെ എത്തിക്കാനായെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നു! ബോധരഹിതനായി കിടക്കുന്ന ലക്ഷ്മണനെയും കൊണ്ട് കണ്ടക്ടറും ഡ്രൈവറും ട്രിപ്പ് മുടക്കാതിരിക്കാൻ യാത്ര തുടർന്നത് മണിക്കൂറുകൾ; ദിനുവിനേയും ബിജോയിയേയും ചോദ്യം ചെയ്യാൻ വിളിച്ച് പൊലീസ്; ലക്ഷ്മണന്റെ മരണത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കാതിരിക്കാൻ സമ്മർദ്ദം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യാത്രയ്ക്കിടെ ബസിൽ ബോധംകെട്ടു വീണ സുൽത്താൻ ബത്തേരി സ്വദേശി ടി.കെ. ലക്ഷ്മണ(40)ൻ മരിച്ച സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസ് എടുക്കാതിരിക്കാൻ സമ്മർദ്ദം. ബസ് ജീവനക്കാരുടെ നിഷ്ഠുര മനോഭാവമാണ് ലക്ഷ്മണന്റെ ജീവനെടുത്തത്. എന്നാൽ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. ഇതിന് അപ്പുറത്തേക്ക് അന്വേഷണം നീളാനിടയില്ല. ബസിലെ ജീവനക്കാരായ ഡ്രൈവർ ദിനുവിനോടും കണ്ടക്ടർ ബിജോയിയോടും ബസ് ഉടമയോടും എളമക്കര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇവരെ ചോദ്യം ചെയ്ത് വിട്ടയയ്ക്കാനാണ് സാധ്യത. ബസ് ഉടമകളുടെ സംഘടനയും ജീവനക്കാരുടെ സംഘടനയും ഇതിനായി സമ്മർദ്ദവുമായി രംഗത്തുണ്ട്.

ശനിയാഴ്ച രാവിലെ 10ന് മഹാരാജാസ് ഗ്രൗണ്ടിൽ നിന്ന് പാലാരിവട്ടത്തേക്ക് പോകാനായി ലക്ഷ്മണൻ ആലുവ - എറണാകുളം റൂട്ടിൽ ഓടുന്ന കെ.എൽ-17, സി-1300 നമ്പർ ബസിൽ കയറിയത്. ഷേണായീസ് ബസ് സ്റ്റോപ്പിലെത്തിയപ്പോഴേക്ക് ലക്ഷ്മണൻ അപസ്മാരം വന്നതുപോലെ ബോധരഹിതനായി ബസിൽ വീണു. ഉടനെ തന്നെ ലക്ഷ്മണനെ ആശുപത്രിയിലെത്തിക്കണം എന്ന് മറ്റു യാത്രക്കാർ ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ, ട്രിപ്പു മുടക്കാൻ പറ്റില്ലെന്നും തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും പറഞ്ഞ് ബസുകാർ അവഗണിച്ചു. യാത്രക്കാരും ബസ് ജീവനക്കാരുമായി വാഗ്വാദം തുടരുമ്പോൾ ബോധരഹിതനായി കിടക്കുന്ന ലക്ഷ്മണനെയും കൊണ്ട് ബസ് ഓട്ടം തുടരുകയായിരുന്നു. ഇതാണ് മരണ കാരണം. അതുകൊണ്ട് തന്നെ ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം. ഈ ബസ് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് മരണത്തിന് ഉത്തരവാദികൾ. അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നാണ് പൊതുവികാരം.

ഒടുവിൽ സഹയാത്രികരുടെ ശല്യം സഹിക്കാതെ ഇടപ്പള്ളി ജങ്ഷനിലെ എം.എ.ജെ. ആശുപത്രിയിൽ എത്തിക്കാനാവുംവിധം ലക്ഷ്മണനെ ഇറക്കിവിടാൻ ബസ് ജീവനക്കാർ തയ്യാറായി. എന്നാൽ, ബോധരഹിതനായ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാനോ ഒപ്പം പോകാനോ ബസ് ജീവനക്കാർ തയ്യാറായില്ല. ബസിലുണ്ടായിരുന്ന അനിൽകുമാർ എന്ന യാത്രക്കാരനാണ് ലക്ഷ്മണെയും കൊണ്ട് ഇടപ്പള്ളിയിൽ ഇറങ്ങിയത്. അവിടെയുണ്ടായിരുന്ന ഒരു മെഴുകുതിരി വില്പനക്കാരനും വനിതാ ട്രാഫിക് വാർഡനും കൂടി ചേർന്ന് എം.എ.ജെ. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ലക്ഷ്മണൻ മരിച്ചുകഴിഞ്ഞിരുന്നു. ലക്ഷ്മണൻ മൂന്നു വർഷം മുമ്പാണ് പോളക്കുളം ഗ്രൂപ്പിന്റെ കൊച്ചി ശാഖയിൽ ജോലിക്ക് എത്തിയത്. ഭാര്യ: കുഞ്ഞില. മക്കൾ: അഭിറാം, അമിത്.

ഷേണായീസ് എത്തിയതും ബസിൽ അനിൽകുമാറിന്റെ തൊട്ടുമുന്നിലെ സീറ്റിലിരുന്ന ലക്ഷ്മണൻ ബോധരഹിതനായി വീഴുന്നത് കണ്ടു. വീണ് കിടന്നയാൾ അപസ്മാരം വന്നിട്ടെന്ന പോലെ വിറയ്ക്കുന്നുണ്ടായിരുന്നു. മുഖത്ത് വെള്ളം തളിച്ചെങ്കിലും ബോധംവരാതെ ആയതോടെ അനിൽകുമാർ, കണ്ടക്ടറോട് രോഗിയെ ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞു. എന്നാൽ, കണ്ടക്ടർ പറഞ്ഞത്: 'ബസ് ഇടിച്ചത് ഒന്നുമല്ലല്ലോ.... ഞങ്ങൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല' എന്നായിരുന്നു. ഇതോടെ അനിൽകുമാറും കണ്ടക്ടറുമായി വാക്ക് തർക്കമായി. മറ്റു യാത്രികരും ഇടപെട്ടു. എന്നാൽ, ട്രിപ്പ് അനിൽ കുമാർ മുടക്കാൻ പറ്റില്ലെന്നും വേണമെങ്കിൽ ആലുവയിൽ ട്രിപ്പ് അവസാനിക്കുന്നിടത്ത് ഇറക്കാമെന്നുമാണ് കണ്ടക്ടർ പറഞ്ഞതെന്ന് സഹയാത്രികരും പറയുന്നു. ഇതേ തുടർന്ന് ബസിൽ തർക്കവും ഉണ്ടായി.

ഷേണായീസ് മുതൽ ഇടപ്പള്ളി വരെയുള്ള യാത്രയിൽ സിറ്റി ഹോസ്പിറ്റൽ, സുധീന്ദ്ര മെഡിക്കൽ മിഷൻ, പി.വി എസ്., സ്പെഷ്യലിസ്റ്റ്സ് ആശുപത്രി, ലിസി, റിനൈ മെഡിസിറ്റി എന്നീ ആശുപത്രികളുടെ തൊട്ടു മുന്നിലൂടെയാണ് ബസ് പോയത്. പക്ഷേ ഈ ആശുപത്രിക്ക് മുമ്പിലൊന്നും ബസ് നിർത്തിയില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പോളക്കുളം ഹോട്ടൽസ് മാനേജർ ശ്രീജിത്ത് പറഞ്ഞു. എം.ജി. റോഡ് പോളക്കുളത്ത് റീജൻസി ജീവനക്കാരനായിരുന്നു ടി.കെ. ലക്ഷ്മൺ. എറണാകുളം ഈസ്റ്റ് ട്രാഫിക് എ.സി.പിക്കും എളമക്കര എസ്.ഐ.ക്കും ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും ബസ് ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കണം എന്നും അറിയിച്ചാണ് പരാതി നൽകിയിട്ടുള്ളത്. എന്നാൽ പ്രശ്‌നം ഒതുക്കി തീർക്കാനാണ് നീക്കം നടക്കുന്നത്.

ലക്ഷ്മണിന്റെ കൈവശം ഉണ്ടായിരുന്ന ജോലിസ്ഥലത്തെ തിരിച്ചറിയൽ കാർഡ് കണ്ടാണ് തങ്ങളെ എം.എ.ജെ. ആശുപത്രി അധികൃതർ വിവരം അറിയിച്ചത്. തങ്ങൾ എത്തിയപ്പോൾ അറിഞ്ഞത് ലക്ഷ്മൺ മരണപ്പെട്ടു എന്ന വിവരമാണ്. 10 മിനിറ്റ് നേരത്തെ എത്തിക്കാനായെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു എന്ന് ശ്രീജിത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP