Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്പാട് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ സിപിഎമ്മിന് പ്രസിഡണ്ട് സ്ഥാനം; ശമീല കാഞ്ഞിരാലയെ വീഴ്‌ത്തി ഷിഫ്‌ന നജീബ് ഇനി പഞ്ചായത്ത് ഭരിക്കും; ആറുമാസത്തിനകം വീണ്ടും നറുക്കെടുപ്പ്; ഒമ്പതിനെതിരെ പത്ത് സീറ്റുണ്ടായിട്ടും അംഗം ബാലറ്റ് വിഴുങ്ങിയത് യുഡിഎഫിന് പാരയായത് ഇങ്ങനെ

മമ്പാട് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ സിപിഎമ്മിന് പ്രസിഡണ്ട് സ്ഥാനം; ശമീല കാഞ്ഞിരാലയെ വീഴ്‌ത്തി ഷിഫ്‌ന നജീബ് ഇനി പഞ്ചായത്ത് ഭരിക്കും; ആറുമാസത്തിനകം വീണ്ടും നറുക്കെടുപ്പ്; ഒമ്പതിനെതിരെ പത്ത് സീറ്റുണ്ടായിട്ടും അംഗം ബാലറ്റ് വിഴുങ്ങിയത് യുഡിഎഫിന് പാരയായത് ഇങ്ങനെ

ജാസിം മൊയ്തീൻ

നിലമ്പൂർ: മലപ്പുറം ജില്ലയിലെ മമ്പാട് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ സിപിഎമ്മിന് പ്രസിഡണ്ട് സ്ഥാനം. മമ്പാട് പഞ്ചായത്ത് 8ാം വാർഡ് പുളിക്കലോടിയിലെ വാർഡ് മെമ്പർ ഷിഫ്ന നജീബാണ് നറുക്കെടുപ്പിലൂടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. ്മമ്പാട് നോർത്ത് വാർഡ് അംഗം ശമീന കാഞ്ഞിരാലയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. നിലവിൽ യുഡിഎഫിന് പത്തും എൽഡിഎഫിന് 9 അംഗങ്ങളുമുള്ള പഞ്ചായത്തിൽ നേരത്തെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ബാലറ്റ് പേപ്പർ നശിപ്പിച്ചതോടെ ആ വോട്ട് അസാധുവായതിനെ തുടർന്നാണ് ഇന്ന് നറുക്കെടുപ്പ് നടത്തിയത്. ആറ് മാസത്തേക്കാണ് എൽഡിഎഫിന് പ്രസിഡണ്ട് സ്ഥാനം ലഭിക്കുക. ആറു മാസത്തിന് ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടക്കും.

നേരത്തെ മുസ്ലിം ലീഗിലെ കണ്ണിയൻ റുഖിയയായിരുന്നു മമ്പാട് പഞ്ചായത്ത് പ്രസിഡണ്ട്. മുന്നണി സംവിധാനത്തിലെ ധാരണ പ്രകാരം കോൺഗ്രസിന് പ്രസിഡണ്ട് സ്ഥാനം നൽകന്നതിനായി നടത്തിയ ഇലക്ഷനിലാണ് ലീഗ് അംഗം ബാലറ്റ് പേപ്പർ വിഴുങ്ങിയതിലൂടെ ആ അംഗത്തിന്റെ വോട്ട് അസാധുവാക്കി നറുക്കെടുപ്പിലേക്ക് നീങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ ഇന്നലെ വരെ കോൺഗ്രസിലെ പന്താർ മുഹമ്മദായിരുന്നു ആക്ടിങ് പ്രസിഡണ്ട്. അതേ സമയം കോൺഗ്രസിന് പ്രസിഡണ്ട് സ്ഥാനം നൽകുന്നതിലുള്ള എതിർപ്പിനാലാണ് ലീഗ് അംഗം വോട്ട് അസാധുവാക്കുന്നതിന് വേണ്ടി ബാലറ്റ് പേപ്പർ നശിപ്പിച്ചതെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നു.

ലീഗിന്റെ അഹങ്കാരത്തിന്റെ ഫലമായാണ് പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. പഞ്ചായത്ത് ഇലക്ഷൻ സമയത്ത് മമ്പാട് പഞ്ചാത്തിലെ പല വാർഡുകളിലും ലീഗും കോൺഗ്രസും മുന്നണിയല്ലാതെ വേറിട്ടായിരുന്നു മത്സരിച്ചത്. എന്നാൽ ഇലക്ഷൻ കഴിഞ്ഞതോടെ ഒരുമിച്ച് നിന്നാൽ ആകെയുള്ള 19 സീറ്റിൽ 10 സീറ്റ് ലഭിക്കുമെന്ന അവസ്ഥ വന്നതോടെയാണ് മുന്നണിയാകാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 6 അംഗങ്ങളുള്ള ലീഗിലെ കണ്ണിയൻ റുഖിയയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഇവരെ പ്രസിഡണ്ടാക്കിയതിൽ അന്ന് തന്നെ കോൺഗ്രസിൽ നിന്ന് മുറുമുറുപ്പുണ്ടായിരുന്നു. കാരണം കോൺഗ്രസിനെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച് വിജയിച്ചയാളാണ് കണ്ണിയൻ റുഖിയ.

മാത്രമല്ല ഇലക്ഷൻ സമയത്ത് കോൺഗ്രസിനെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുകയും ചെയ്തിരുന്ന ഇവരെ പ്രസിഡണ്ടാക്കുന്നതിൽ പല കോൺഗ്രസ് പ്രവർത്തകർക്കും താത്പര്യമില്ലായിരുന്നു. പിന്നീട് ആര്യാടൻ മുഹമ്മദും, എപി അനിൽകുമാർ എംഎൽഎയുടെയുമെല്ലാം നിർദ്ദേശ പ്രകാരം കോൺഗ്രസ് പ്രവർത്തകർ സമ്മതം മൂളുകയായിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയായിട്ടുള്ള അസ്വാരസ്യങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തെ പഞ്ചായത്ത് ഭരണത്തിൽ പ്രകടമായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് രണ്ടാഴ്ച മുമ്പ് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കുന്നതിലേക്കും പിന്നീട് നറുക്കെടുപ്പിലേക്കും നയിച്ചത്. ഇന്ന് കാലത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പോലും പ്രസിഡണ്ട് സ്ഥാനം ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നില്ലെന്ന് എൽഡിഎഫ് പ്രവർത്തകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP