Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീജിത്തിനെ കൊന്ന പൊലീസുകാരെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് ജയിലിൽ കിടക്കുന്നവരെ ചോദ്യം ചെയ്യാൻ കഴിയാത്തതിനാൽ; പ്രതികൾ വരാപ്പുഴയിലെ പൊലീസുകാർ തന്നെയെന്ന് നിഗമനം; ശ്രീജിത്ത് മരിക്കുമെന്ന് ഉറപ്പായപ്പോൾ സ്‌പെഷ്യൽ സ്‌ക്വാഡുകാരെ പ്രതിചേർക്കാൻ മഫ്തിയിലുള്ള രണ്ട് പൊലീസുകാർ മർദ്ദിച്ചുവെന്ന കള്ളം മരണമൊഴിയിൽ എഴുതിചേർത്തത് സിഐയ്ക്കും സംഘത്തിനും വിനയാകും; സിഐയേയും എസ് ഐയേയും അടക്കം ആറുപൊലീസുകാരെയെങ്കിലും ഈ ആഴ്ച അറസ്റ്റ് ചെയ്യും

ശ്രീജിത്തിനെ കൊന്ന പൊലീസുകാരെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് ജയിലിൽ കിടക്കുന്നവരെ ചോദ്യം ചെയ്യാൻ കഴിയാത്തതിനാൽ; പ്രതികൾ വരാപ്പുഴയിലെ പൊലീസുകാർ തന്നെയെന്ന് നിഗമനം; ശ്രീജിത്ത് മരിക്കുമെന്ന് ഉറപ്പായപ്പോൾ സ്‌പെഷ്യൽ സ്‌ക്വാഡുകാരെ പ്രതിചേർക്കാൻ മഫ്തിയിലുള്ള രണ്ട് പൊലീസുകാർ മർദ്ദിച്ചുവെന്ന കള്ളം മരണമൊഴിയിൽ എഴുതിചേർത്തത് സിഐയ്ക്കും സംഘത്തിനും വിനയാകും; സിഐയേയും എസ് ഐയേയും അടക്കം ആറുപൊലീസുകാരെയെങ്കിലും ഈ ആഴ്ച അറസ്റ്റ് ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിനെ കൊന്നത് വരാപ്പുഴയിലെ പൊലീസുകാരാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഏതാണ്ട് ഉറപ്പിച്ചു. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികൾ ഇപ്പോൾ ജയിലിലാണ്. ഇവരെ ചോദ്യം ചെയ്താലേ കസ്റ്റഡി പീഡനത്തിൽ വ്യക്തത വരൂ. ഈ പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വരാപ്പുഴയിലെ പൊലീസുകാരെ അറസ്റ്റ് ചെയ്യും. ഈ ആഴ്ച അവസാനത്തോടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. സസ്‌പെൻഷനിലുള്ള സിഐ അടക്കമുള്ള കേസിൽ കുടുങ്ങും. തെളിവ് നശിപ്പിക്കാനും കസ്റ്റഡി മരണം എസ് പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ തലയിൽ ഇടാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കേസ് സിബിഐ അന്വേഷിക്കുന്ന സാഹചര്യം ഉണ്ടാകാൻ പൊലീസ് ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ആറ് പൊലീസുകാർക്കെതിരെ കൊലക്കറ്റം ചുമത്തി കേസെടുക്കാനുള്ള തീരുമാനം.

മഫ്തിയിലെത്തി കസ്റ്റഡിയിലെടുത്ത രണ്ടു പൊലീസുകാരാണ് തന്നെ മർദ്ദിച്ചതെന്ന് ശ്രീജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർമാർക്ക് മരിക്കുന്നതിന് തൊട്ടുമുമ്പ് മൊഴി നൽകിയിരുന്നു. ഈ വിവരം ഡോക്ടർമാർ റിപ്പോർട്ടായി അന്വേഷണസംഘത്തിന് കൈമാറി. ഈ മൊഴിയിൽ ക്രൈംബ്രാഞ്ചിന് സംശയമുണ്ട്. ആസ്റ്റർ സിറ്റിയിൽ ശ്രീജിത്തിനെ എത്തിക്കുന്നതിന് മുമ്പ് രണ്ട് ആശുപത്രിയിൽ കൊണ്ടു പോയി. ഇവിടെയൊന്നും ഇത്തരത്തിലൊരു മൊഴി ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ശ്രീജിത്തിന്റെ മരണമുറപ്പിച്ച പൊലീസുകാർ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ തലയിൽ കെട്ടിവയ്ക്കാൻ നടത്തിയ ബോധപൂർവ്വമായി നീക്കമായി ഇതിനെ തിരിച്ചറിയുന്നു. ഇതിന് കൂട്ടുനിന്ന സാഹചര്യത്തിലാകും സിഐ ക്രിസ്പിൻ സാം പ്രതിയാവുക. എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്യുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.

ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ചില ശാസ്ത്രീയ തെളിവുകൾ കൂടി ലഭിക്കാനുണ്ട്. അറസ്റ്റ് രണ്ടു ദിവസത്തിനുള്ളിൽ നടക്കുമെന്നാണ് സൂചന. അതിന് മുമ്പ് ശ്രീജിത്തിന്റെ കൊലപാതകത്തിന് സാക്ഷികളായവരെ ചോദ്യം ചെയ്യുന്ന പ്രക്രിയ പൂർത്തിയാക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആലുവ റൂറൽ പൊലീസ് മേധാവി എ.വി.ജോർജിന്റെ റൂറൽ ടൈഗർ ഫോഴ്‌സ് അംഗങ്ങളായിരുന്ന ജിതിൻരാജ്, സന്തോഷ്‌കുമാർ, സുമേഷ്, അറസ്റ്റ് രേഖപ്പെടുത്തിയ സിഐ ക്രിസ്പിൻ സാം, എസ്. .ജി.എസ്. ദീപക്, അഡിഷണൽ എസ്‌ഐ. സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരുടെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായി. വരാപുഴയിലെ പൊലീസുകാരാകും ആദ്യ പ്രതികൾ. എന്നാൽ കസ്റ്റഡിയിൽ എടുക്കുമ്പോൾ ശ്രീജിത്തിനെ മർദ്ദിച്ചതായും മൊഴിയുണ്ട്. അതിനാൽ സ്‌ക്വാഡിലെ പൊലീസുകാരും പ്രതികളാകും.

ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി, പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘത്തിന്റെ വിലയിരുത്തൽ എന്നിവ അടിസ്ഥാനമാക്കിയുള്ള നടപടികളും അവസാനിച്ചു. ശ്രീജിത്തിന്റെ മാതാപിതാക്കൾ, ഭാര്യ, അയൽവാസികൾ എന്നിവരുടെ മൊഴികൾ നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഇതിലൂടെ ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഏഴംഗ സംഘം കുറ്റക്കാരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അഴിക്കുള്ളിലുണ്ടായിരുന്ന പ്രതികളെ ചോദ്യം ചെയ്താൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. ലോക്കപ്പിലെ മർദ്ദനം ഇവർ സ്ഥിരീകരിച്ചാൽ വരാപ്പുഴയിലെ പൊലീസുകാർ കുടുങ്ങും.

ചവിട്ടിക്കൊല സംഭവങ്ങൾക്ക് തുടക്കമായ വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമണക്കേസിൽ അന്ന് തന്നെ ശ്രീജിത്ത് ഉൾപ്പെടെ പത്ത് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റ് ഒമ്പത് പേരും റിമാൻഡിലാണ്. കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും ഇവരെ ചോദ്യം ചെയ്യാനായില്ല. ഇന്ന് കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഇവരുടെ മൊഴി നിർണായകമാണ്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ശ്രീജിത്ത് ധരിച്ച വസ്ത്രം ശാസ്ത്രീയ പരിശോധനകൾക്കായി കൈമാറി. ഇതിന്റെ ഫലവും കാക്കുന്നു. അതിനിടെ ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതാണെന്ന സംശയം ബലപ്പെടുന്നു. ശ്രീജിത്തിന്റെ ശരീരത്തിൽ മൂന്നാം മുറ പ്രയോഗിക്കാൻ ആയുധം ഉപയോഗിച്ചിരിക്കാമെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പരാമർശമാണ് ഇതിന് കാരണം.

ശ്രീജിത്തിന്റെ ഇരുതുടകളിലെയും പേശികൾ ഒരുപോലെ ഉടഞ്ഞിരുന്നു. ലാത്തിപോലുള്ള എന്തോ ആയുധം കൊണ്ടുള്ള പ്രയോഗത്തിലാണ് ഇത്തരത്തിൽ പരിക്ക് പറ്റിയതെന്നാണ് സംശയമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ലൈംഗികാവയവങ്ങളിലും കേടുപാടുണ്ട്. ഇതും പൊലീസ് മർദ്ദനത്തിന്റെ സൂചനയാണ്. ഇക്കാര്യം സ്ഥിരീകരിക്കാൻ അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം വിദഗ്ദ്ധ ഉപദേശം തേടിയിട്ടുണ്ട്. മർദ്ദനമേറ്റത് എങ്ങനെയാണെന്ന് കണ്ടെത്താനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. ശീജിത്തിന് പൊലീസ് കസ്&്വംിഷ;റ്റഡിയിൽ ക്രൂരമർദ്ദനമേറ്റിരുന്നുവെന്നും ചെറുകുടൽ പൊട്ടിയാണ് ഇയാൾ മരിച്ചതെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസറ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു

അതേസമയം, ശ്രീജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഇയാളുടെ കുടുംബം ആവശ്യപ്പെട്ടു. പൊലീസുകാർക്കെതിരെയുള്ള പരാതി പൊലീസ് തന്നെ അന്വേഷിക്കുന്നത് അപഹാസ്യമാണ്. മുഖ്യമന്ത്രിയോ സർക്കാരുമായി ബന്ധപ്പെട്ടവരെ തങ്ങളെ സന്ദർശിക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ലെന്നും ശ്രീജിത്തിന്റെ ബന്ധുക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP