Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോമാശ്ലീഹ കേരളത്തിലെത്തിയത് ഒരു സഭാവിഭാഗത്തിന്റെയും പ്രതിനിധിയായല്ലെന്നു മാർ അപ്രേം; സഭ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ സഹോദരസഭകൾ ഒരുമിച്ച് നിന്ന് വെല്ലുവിളികൾ നേരിടണമെന്നും ആഹ്വാനം: സഭാ പിതാക്കന്മാരെ ആദരിച്ച് തൃശൂർ പൗരാവലി

തോമാശ്ലീഹ കേരളത്തിലെത്തിയത് ഒരു സഭാവിഭാഗത്തിന്റെയും പ്രതിനിധിയായല്ലെന്നു മാർ അപ്രേം; സഭ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ സഹോദരസഭകൾ ഒരുമിച്ച് നിന്ന് വെല്ലുവിളികൾ നേരിടണമെന്നും ആഹ്വാനം: സഭാ പിതാക്കന്മാരെ ആദരിച്ച് തൃശൂർ പൗരാവലി

തൃശൂർ: സഭയും വിശ്വാസവും നേരിടുന്ന വെല്ലുവിളികളെ എല്ലാ സഭകളും ഒരുമിച്ചു നേരിടണമെന്ന് ആഹ്വാനം ചെയ്ത് സഭാ പിതാക്കന്മാർ. മെത്രാഭിഷേകത്തിന്റെ അൻപതാം വർഷം ആഘോഷിക്കുന്ന കൽദായ സഭാ ആർച്ച് ബിഷപ് ഡോ. മാർ അപ്രേമിനെയും കേരള സന്ദർശനത്തിനെത്തിയ ആഗോള കൽദായ സഭാ തലവൻ മാർ ഗീവർഗീസ് തൃതീയൻ കാതോലിക്കോസ് പാത്രിയർക്കീസ് ബാവായെയും തൃശൂർ പൗരാവലി ആദരിക്കുന്ന ചടങ്ങിലാണു സഭാ പിതാക്കന്മാർ ഇപ്പോൾ ക്രൈസ്തവസഭകൾ നേരിടുന്ന പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്യാൻ എല്ലാവരും കൈകോർക്കണമെന്ന് ആഹ്വാനം ചെയ്തത്.

കൽദായ സഭയുമായി നല്ല ബന്ധം പുലർത്തുന്നതിൽ സിറോ മലബാർ സഭയ്ക്ക് എന്നും സന്തോഷമാണെന്നു സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കി. തോമാശ്ലീഹ കേരളത്തിലെത്തിയത് ഒരു സഭാവിഭാഗത്തിന്റെയും പ്രതിനിധിയായല്ലെന്നു മാർ അപ്രേം പറഞ്ഞു. വിദേശരാജ്യങ്ങളിൽ പള്ളികൾ കുറവുള്ള ഇടങ്ങളിൽ കേരളത്തിലെ എല്ലാ സഭകളും പരസ്പരം പള്ളികളിൽ കുർബാന ചൊല്ലാൻ സഹായം നൽകുന്നുണ്ട്. യുദ്ധം പോലുള്ള ഒറ്റപ്പെടലുകളുണ്ടാകുമ്പോഴും സഭകൾ ഒരുമിച്ചുനിന്നു ശക്തിപകരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സിറിയയിലും ഇറാഖിലും യുദ്ധവും ആഭ്യന്തരകലാപവും മൂലം സഭ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ സഹോദരസഭകൾ പിന്തുണ നൽകുകയും ഒരുമിച്ചുനിന്നു വെല്ലുവിളികളെ നേരിടുകയും വേണം- പിതാക്കന്മാർ ആഹ്വാനം ചെയ്തു.

ആഗോള കൽദായ സഭയുടെ അഭിമാനമാണു മെത്രാഭിഷേക സുവർണ ജൂബിലി ആഘോഷിക്കുന്ന മാർ അപ്രേമെന്നു ഗീവർഗീസ് ബാവ പറഞ്ഞു. ഇറാഖിലും സിറിയയിലും വിശ്വാസികളും സഭയും പ്രതിസന്ധി നേരിടുകയാണെന്നും സമാധാനം പുനഃസ്ഥാപിക്കാൻ പ്രാർത്ഥനയും പിന്തുണയും വേണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ സഭാപിതാക്കന്മാർ വെള്ളരിപ്രാവുകളെ പറത്തിയാണു ചടങ്ങിനു തുടക്കമിട്ടത്.

മാർത്തോമ്മാ സഭയിലെ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയും മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ തലവൻ സിറിൽ മാർ ബസേലിയോസും ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തും ഒരുമയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് വിശ്വാസികളെ അഭിസംബോധന ചെയ്തത്. മേയർ അജിത ജയരാജൻ, മാർ യോഹന്നാൻ യോസഫ്, മാർ ഔഗിൻ കുര്യാക്കോസ്, തേറമ്പിൽ രാമകൃഷ്ണൻ, പ്രഫ. എം.മാധവൻകുട്ടി, സി.പി.ജോസ്, എം.എ.തോമസ് എന്നിവർ പ്രസംഗിച്ചു.

പൗരാവലിയുടെ ഉപഹാരം മാർ അപ്രേമിനും മാർ ഗീവർഗീസ് ബാവായ്ക്കും മേയർ അജിത ജയരാജൻ സമ്മാനിച്ചു. മാർ ഗീവർഗീസ് ബാവായ്ക്കും ഇറാൻ ബിഷപ് മാർ നർസൈ ബെഞ്ചമിനും ഇറാഖിലെ എർബിൽ ബിഷപ് മാർ അബ്രീസ് യോഹന്നാനും അംശവടികൾ കൈമാറി ആദരിച്ചു.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബ മേളയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP