Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേവനായകി - മിത്തും ചരിത്രവും

ദേവനായകി - മിത്തും ചരിത്രവും

ഷാജി ജേക്കബ്

രുപത്തൊന്നാം നൂറ്റാണ്ടിൽ മലയാളത്തിലെഴുതപ്പെട്ട ശ്രദ്ധേയമായ നോവലുകളെല്ലാം തന്നെ പ്രകടിപ്പിക്കുന്ന രണ്ടു പൊതുസ്വഭാവങ്ങൾ ചരിത്രത്തോടുള്ള അവയുടെ പ്രകടമായ ആഭിമുഖ്യവും സ്വത്വരാഷ്ട്രീയത്തിലുള്ള അവയുടെ വ്യക്തമായ താൽപര്യവുമാണ്. ആനന്ദ് സൃഷ്ടിച്ചതാണ് ആധുനികാനന്തര മലയാളനോവലിന്റെ ഈ ചരിത്ര-രാഷ്ട്രീയ സ്വരൂപവും ആഖ്യാനകലയും. വിഭജനങ്ങൾ, ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, ജനകഥ, മരക്കാപ്പിലെ തെയ്യങ്ങൾ, എന്മകജെ, ഒതപ്പ്, ആതി, ആളോഹരി ആനന്ദം, ഫ്രാൻസിസ് ഇട്ടിക്കോര, പാലേരിമാണിക്യം...., കെ.ടി.എൻ. കോട്ടൂർ.., ചാവുതുള്ളൽ, മനുഷ്യന് ഒരു ആമുഖം, ആടുജീവിതം, അന്ധകാരനഴി, ബർസ, റാബിയ, ആരാച്ചാർ, തമോവേദം, കൽപ്രമാണം, നിരീശ്വരൻ... എന്നിങ്ങനെ ഒരു കൃതിയും ഇതിനപവാദമല്ല.മിത്തും ചരിത്രവും അവയിൽ അടിമുടി കലങ്ങിമറിയുന്നു; സമൂഹവും വ്യക്തിയും അവരുടെ രാഷ്ട്രീയജീവിതങ്ങൾ പങ്കുവയ്ക്കുന്നു. ടി.ഡി. രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'യും വ്യത്യസ്തമല്ല. കഴിഞ്ഞവർഷം മലയാളത്തിൽ പ്രസിദ്ധീകൃതമായ ഏറ്റവും മികച്ച സാഹിത്യകൃതിയെന്ന നിലയിൽ സുഗന്ധി, രാമകൃഷ്ണന്റെ മുൻനോവലുകൾ രണ്ടിലും നിന്നു ഭിന്നമായ ഒരു ഭാവനാലോകത്തെ അതിതീക്ഷ്ണമായ രാഷ്ട്രീയാവബോധത്തോടെ ആവിഷ്‌ക്കരിക്കുന്നു. പുതിയ നൂറ്റാണ്ടിലെ മലയാള നോവലിന്റെ കലയിൽ, ആഖ്യാനശൈലികൊണ്ടും പ്രമേയവൈവിധ്യംകൊണ്ടും രാഷ്ട്രീയ തീവ്രതകൊണ്ടും രാമകൃഷ്ണനോളം വിജയിച്ച മറ്റൊരാളില്ല എന്ന് ഇട്ടിക്കോരയെന്നപോലെ 'സുഗന്ധി'യും തെളിയിക്കുന്നു.

യാദൃച്ഛികതകളുടെ സംയോഗം ചരിത്രത്തിലും ജീവിതത്തിലും സൃഷ്ടിക്കുന്ന വിസ്മയകരമായ അനുഭവലോകങ്ങളെക്കുറിച്ച് മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥകളിലൊന്നായ 'ഹോട്ടൽക്കാര'നിൽ ആനന്ദ് എഴുതുന്നുണ്ട്. രാമകൃഷ്ണന്റെ സുഗന്ധിയും യാദൃച്ഛികതകളുടെ അസാധാരണമായ ഒരു ലോകാന്തരസാഹിത്യാനുഭൂതിയുടെ നിർമ്മിതിയാണ് സാധിച്ചെടുക്കുന്നത്. 'ഇട്ടിക്കോര'യിലേതുപോലെ, സമകാലികതയിൽ നിന്ന് ഭൂതകാലത്തേക്കും ചരിത്രത്തിൽ നിന്ന് മിത്തുകളിലേക്കും വ്യക്തിത്വാനുഭവങ്ങളിൽനിന്ന് സംഘാനുഭവങ്ങളിലേക്കും ശരീരങ്ങളിൽനിന്ന് ആത്മാക്കളിലേക്കും ഭൗതികങ്ങളിൽ നിന്ന് അതീതങ്ങളിലേക്കും നടത്തുന്ന പരകായപ്രവേശങ്ങളുടെ നോവൽരൂപമാണ് 'സുഗന്ധി'യും.

എൽ ടി ടി ഇ ഉൾപ്പെടെയുള്ള ശ്രീലങ്കൻ തമിഴ് വിമോചനപ്പോരാളികളുടെ കാലവും വേലുപ്പിള്ള പ്രഭാകരന്റെ മരണവും (2009) പിന്നിട്ട് ശ്രീലങ്ക എത്തിനിൽക്കുന്ന 'സമാധാനാ'ന്തരീക്ഷത്തിന്റെ അകംപൊള്ളയായ രാഷ്ട്രീയത്തെക്കുറിച്ചാണ് ഈ നോവൽ എന്ന് ഒറ്റ വാക്യത്തിൽ സംഗ്രഹിക്കാം. പക്ഷേ, ഹിംസാഹിംസകളുടെ ഒരു സഹസ്രാബ്ദത്തിലധികം പഴക്കമുള്ള തമിഴ് - സിംഹള രാഷ്ട്രീയചരിത്രത്തെ, ചരിത്രങ്ങളെക്കാൾ എല്ലുറപ്പുള്ള മിത്തുകളുടെ പിൻബലത്തിൽ അപനിർമ്മിക്കുകയാണ് ഈ നോവൽ ചെയ്യുന്നത് എന്നുകൂടി പറഞ്ഞാലേ ഈ വാക്യം പൂർണ്ണമാകൂ (കെ. രഘുനാഥൻ എഴുതിയ 'സമാധാനത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ' എന്ന നോവലിലാണ് മുൻപ് ശ്രീലങ്കൻ തമിഴ്‌രാഷ്ട്രീയം മലയാളം ചർച്ചചെയ്തിട്ടുള്ളത്. അതിൽനിന്ന് എത്രയും വ്യത്യസ്തമാണ് 'സുഗന്ധി'. 'ദ ഹിന്ദു' ദിനപത്രവും മണിരത്‌നം സിനിമകളും സൃഷ്ടിച്ച ശരാശരി മലയാളിയുടെ തമിഴ് - സിംഹള രാഷ്ട്രീയബോധവും ഈ നോവൽ സമർത്ഥമായി മറികടക്കുന്നു.)

ശ്രീലങ്കൻ സർക്കാരും ഇന്ത്യൻ സമാധാനസേനയും തമിഴ് വിമോചനപ്പോരാട്ട സംഘടനകളും ഒരേപോലെ ഉള്ളിൽ പേറിയ ഫാഷിസത്തിന്റെ കൊടിക്കൂറകളാണ് ഈ ദ്വീപുരാജ്യത്തിന്റെ സമീപകാല രാഷ്ട്രീയ ചരിത്രത്തിൽ പാറിക്കളിക്കുന്നതെന്ന് 'സുഗന്ധി' സ്ഥാപിക്കുന്നു.

ശ്രീലങ്കൻ സർക്കാരിന്റെ പിന്തുണയോടെ നിർമ്മിക്കപ്പെടുന്ന ഹോളിവുഡ് സിനിമ, 'Woman Behind the Fall of Tigers'ന്റെ തിരക്കഥാകൃത്ത് പീറ്റർ ജീവാനന്ദമാണ് നോവലിന്റെ ആഖ്യാതാവ്. വേലുപ്പിള്ള പ്രഭാകരന്റെ സുവർണകാലത്ത്, 1989 ൽ The broken Palmyra
 എന്ന ഗ്രന്ഥത്തിൽ പുലികളെയും ഇന്ത്യൻ സമാധാനസേനയെയും വിമർശിച്ചതിനെത്തുടർന്ന്, തമിഴ്പുലികൾതന്നെ കൊലചെയ്ത രജനി തിരണഗാമയെന്ന മനുഷ്യാവകാശ പ്രവർത്തകയുടെ ദുരന്തകഥയാണ് സിനിമയായി സങ്കല്പിക്കപ്പെട്ടിരുന്നത്. പക്ഷേ, രജനിയുടെ കഥയ്ക്കുണ്ടാകുന്ന പരിണാമങ്ങളിലും പീറ്റർ അനുഭവിക്കുന്ന സംഘർഷങ്ങളിലും കൂടി പുതിയൊരു കഥ രൂപപ്പെടുകയാണ്.

ദേവനായകി എന്ന മിത്തിക്കൽ കഥാപാത്രത്തിലേക്ക് വളരെ വേഗം വർത്തമാനകാലചരിത്രവും രാഷ്ട്രീയവും വഴിമാറിയൊഴുകുന്നു. രജനിയുടെ കഥ സിനിമയാക്കാൻ മുൻപൊരിക്കൽ ശ്രമിച്ചപ്പോൾ എൽ ടി ടി ഇ തന്നെ പീറ്ററിനു കണ്ടെത്തി നൽകിയ സുഗന്ധിയെന്ന വിമോചനപ്പോരാളി, രജനിയുടേതിനെക്കാൾ ദുരന്തപൂർണ്ണമായ ജീവിതത്തിലൂടെ കടന്നുപോകുന്നതിന്റെ കഥയാണ് 'സുഗന്ധി എന്ന ആണ്ടാൾദേവനായകി'യായി വികസിക്കുന്നത്. സുഗന്ധി പീറ്ററിന്റെ ഹൃദയം കവർന്നെങ്കിലും ചലച്ചിത്രസംരംഭം നടപ്പായില്ല. പിന്നീടാണ് തമിഴ്പുലികളുടെ ഹിംസകൾ മറനീക്കാൻ ഈ സിനിമ സഹായിക്കും എന്ന വിശ്വാസത്തിൽ ശ്രീലങ്കൻ സർക്കാർ പിന്തുണച്ച ഹോളിവുഡ് സംഘം രജനിയുടെ ജീവിതം ചിത്രീകരിക്കാൻ ദ്വീപിലെത്തുന്നത്. രജനിയുടെ റോൾ അഭിനയിക്കാൻ താൻ മുൻപ് കണ്ടെത്തിയ സുഗന്ധിയെ പീറ്റർ തേടുന്നു. തമിഴ്പുലികൾ രജനിയെയെന്നപോലെ ശ്രീലങ്കൻ സർക്കാർ സുഗന്ധിയെയും കൊല്ലാക്കൊല ചെയ്തതിന്റെ ചരിത്രം മറനീങ്ങുന്നു. സുഗന്ധിയെ പിടികൂടിയ സർക്കാർ അവളെ ക്രൂരമായ പീഡനങ്ങൾക്കും ബലാൽക്കാരങ്ങൾക്കും ഇരയാക്കി. തന്ത്രപൂർവം രക്ഷപ്പെട്ട സുഗന്ധിയുടെ ഇരുകൈകളും കാനഡയിൽവച്ച് ശ്രീലങ്കൻ സർക്കാരയച്ച അക്രമി വെട്ടിയെടുത്തു. തമിഴ്പുലികൾ അനാഥയാക്കിയ മീനാക്ഷി രാജരത്തിനം എന്ന സ്ത്രീ സുഗന്ധിയെ സ്വന്തം പെൺമക്കൾക്കൊപ്പം സംരക്ഷിച്ചു. ഓർവെല്ലിയൻ വല്യേട്ടനെക്കാൾ ക്രൂരമായി ശ്രീലങ്കയിൽ ഫാസിസം നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രസിഡന്റിനെതിരെ, കാനഡയിൽ ജീവിച്ച്, ഓൺലൈൻ മാസികകളിലൂടെയും രഹസ്യപോരാട്ടസംഘടനകളിലൂടെയും തന്റെ പോരാട്ടം തുടരുകയാണ് സുഗന്ധി. സേവ് ശ്രീലങ്ക ഫ്രം ഫാസിസം, യുദ്ധവിധവകളുടെ സംഘം തുടങ്ങിയവയുടെ ഏറ്റവും വലിയ ഊർജ്ജം സുഗന്ധിയാണ്. ഗായത്രിപെരേരയെപ്പോലുള്ളവർ ആ പോരാട്ടം ഏറ്റെടുക്കുന്നു. ഒടുവിൽ, കൊളംബോയിൽ കോമൺവെൽത്ത് മീറ്റിങ് നടക്കുന്ന വേളയിൽ പ്രസിഡന്റിനെ വധിക്കാൻ നടത്തുന്ന ശ്രമം പരാജയപ്പെടുമ്പോൾ മനുഷ്യബോംബായി സ്വയം പൊട്ടിത്തെറിച്ച് തന്റെ അവസാനത്തെ പ്രതിരോധം നിർവഹിക്കുന്നു, സുഗന്ധി. സേവ് ശ്രീലങ്ക ഫ്രം ഫാസിസം, യുദ്ധവിധവകളുടെ സംഘം തുടങ്ങിയവയുടെ ഏറ്റവും വലിയ ഊർജ്ജം സുഗന്ധിയാണ്. ഗായത്രിപെരേരയെപ്പോലുള്ളവർ ആ പോരാട്ടം ഏറ്റെടുക്കുന്നു ('ലങ്കയിലെ ആക്ടിവിസ്റ്റുകളായ ഏതാണ്ടെല്ലാ സ്ത്രീകളും ഒരു പ്രാവശ്യമെങ്കിലും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടാകും' എന്ന് ഗായത്രി പീറ്ററിനോടു പറയുന്നുണ്ട്). ഒടുവിൽ, കൊളംബോയിൽ കോമൺവെൽത്ത് മീറ്റിങ് നടക്കുന്ന വേളയിൽ പ്രസിഡന്റിനെ വധിക്കാൻ നടത്തുന്ന ശ്രമം പരാജയപ്പെടുമ്പോൾ മനുഷ്യബോംബായി സ്വയം പൊട്ടിത്തെറിച്ച് തന്റെ അവസാനത്തെ പ്രതിരോധം നിർവഹിക്കുന്നു, സുഗന്ധി. ഇതാണ് നോവലിലെ തമിഴ്‌രാഷ്ട്രീയത്തിന്റെ ചരിത്രവും സമകാലചരിത്രത്തിന്റെ രാഷ്ട്രീയവും.

എന്നാൽ നോവലിന്റെ പകുതിയിലധികം ഭാഗം, മീനാക്ഷി രാജരത്തിനം, ബംബറായക്, കറുപ്പ് തുടങ്ങിയ വെബ്മാസികകളിൽ എഴുതുന്ന 'ദേവനായകിയിൻ കതൈ' ആണ്. ശ്രീലങ്കയിലെ സിഗിരിയയിൽ നിന്നു കണ്ടുകിട്ടിയ, പാലിഭാഷയിലെഴുതപ്പെട്ട സുസാനസുപിന (സ്വപ്നങ്ങളുടെ ശ്മശാനം)യെന്ന ആയിരത്തിലധികം വർഷം പഴക്കമുള്ള താളിയോല ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന ദേവനായകിയുടെ കഥയാണ് മീനാക്ഷി വിമോചനപ്പോരാളികൾ ആരംഭിച്ച മാസികകളിൽ പുനരാഖ്യാനം ചെയ്യുന്നത്. രജനിയെയും സുഗന്ധിയെയും പോലുള്ള തമിഴ്‌പോരാളികളിലേക്ക് രക്തരേഖപോലെ നീളുന്ന ദേവനായകിയുടെ മിത്തും ജീവിതവും മീനാക്ഷിയുടെ രചനയായി നോവൽ പുനഃസൃഷ്ടിക്കുന്നു.

എ.ഡി. ഒന്നാം സഹസ്രാബ്ദത്തിന്റെ അന്ത്യശതകത്തിൽ തിരുവനന്തപുരം കേന്ദ്രമായി നിലനിന്ന കാന്തള്ളൂർശാലയെന്ന വിജ്ഞാനകേന്ദ്രത്തിൽ നിന്നാണ് ദേവനായകിയുടെ കഥയാരംഭിക്കുന്നത്. കാന്തള്ളൂരിലെ രാജാവായ മഹേന്ദ്രവർമയുടെ റാണിയാണ് സൈനികകേന്ദ്രത്തിന്റെ തലവനായ പെരിയകോയിക്കന്റെ നാലാമത്തെ മകൾ ദേവനായകി. ചോളരാജാവായ രാജരാജചോളൻ കാന്തള്ളൂർ പിടിച്ചടക്കി മഹേന്ദ്രവർമ്മനെ കഴുവേറ്റിയപ്പോൾ ദേവനായകിക്കെന്തു സംഭവിച്ചു? പലകഥകളുണ്ട്. അവൾ ശ്രീപത്മനാഭനിൽ ലയിച്ചുവെന്നും (അങ്ങനെയാണ് അവൾ ആണ്ടാൾദേവനായകിയായത്) ജ്ഞാനസരസ്വതിയായി മാറിയെന്നും ശത്രുസൈന്യത്താൽ ബലാൽക്കാരം ചെയ്യപ്പെട്ടപ്പോൾ യക്ഷിയായി മാറി അവരെ നിഗ്രഹിച്ചുവെന്നും നാടുവിട്ടോടി താണുമലയനെന്ന സന്യാസിയുടെ ഭാര്യയായെന്നുമൊക്കെ. ഇതിൽനിന്നൊക്കെ ഭിന്നമായ കഥയാണ് ദേവനായകി രാജരാജചോളന്റെ റാണിയും പിന്നീട് അയാളുടെ മകന്റെ കാമുകിയുമായി, ഒടുവിൽ ലങ്കയിലെത്തി, തന്റെ മകളെ കൊന്ന സിംഹളരാജാവ് മഹീന്ദനോട് പകവീട്ടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട്, കൊലചെയ്യപ്പെട്ട കഥ.

കൗടലീയവും കാമസൂത്രവും സമന്വയിപ്പിച്ച ശരീരത്തിന്റെയും തലച്ചോറിന്റെയും വേദപുസ്തകം പോലെയായിരുന്നു ദേവനായകിയുടെ ജീവിതം. നിശാങ്കവജ്രനിൽനിന്ന് താന്ത്രികവിദ്യകളഭ്യസിച്ച അവളെ മഹീന്ദൻ ഇരുമുലകളും ഛേദിച്ച് വധിക്കാനൊരുങ്ങവെ, അമാനുഷികമായ ഏതോ ശക്തി കൈവന്ന ദേവനായകി ആകാശത്തോളം വളർന്ന് ലങ്കയെ കടന്നുപോയി. ദേവനായകിയെത്തേടി ലങ്ക ആക്രമിച്ച ചോളരാജാവ് മഹീന്ദനെ തോല്പിച്ച് ലങ്ക കീഴടക്കിയെങ്കിലും ദേവനായകിയെ കണ്ടെത്താനായില്ല. അവളാകട്ടെ, മരണശേഷം, ത്രിവല്ലഭ ബുദ്ധനാർ എന്ന ബുദ്ധസന്യാസിക്കു മുന്നിൽ പ്രത്യക്ഷയായി, അദ്ദേഹത്തോട് തന്റെ കഥയെഴുതാൻ ആവശ്യപ്പെട്ടു. അങ്ങനെ ബുദ്ധനാർ എഴുതിയ ദേവനായകിയുടെ കഥയാണ് 'സുസാനസുപിനാ'. തന്റെ മുലയറുത്ത സിംഹളരാജാവിനെ ശപിച്ച തമിഴ് വീരനായികയായി ഇന്നും ദേവനായകി ആരാധിക്കപ്പെടുന്നു. 

വർത്തമാനകാല രാഷ്ട്രീയവും ഭൂതകാല മിത്തും ഈവിധം കൂട്ടിയിണക്കി രാമകൃഷ്ണൻ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എഴുതുമ്പോൾ മലയാളനോവൽ ഇന്നോളം കാണാത്ത ഒറു ഭാവനാഭൂപടം നമുക്കു മുന്നിൽ ചുരുൾ നിവരുകയാണ്. പാണ്ഡ്യ-സിംഹളയുദ്ധവെറികൾ നിറയ്ക്കുന്ന ദേവനായകി മിത്തിന്റെ മായികതീവ്രത പോലെ തന്നെയാണ് മനുഷ്യാവകാശങ്ങൾ ഒന്നൊന്നായി ധ്വംസിക്കപ്പെടുന്ന ശ്രീലങ്കൻ രാഷ്ട്രീയത്തിന്റെ സമകാലിക യാഥാർഥ്യങ്ങളും. ശ്രീലങ്കയിൽ തമിഴ്‌വിമോചന പ്പോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ എൽ ടി ടി ഇ പോലുള്ള സംഘടനകളും അടിമുടി ജനാധിപത്യ വിരുദ്ധവും ഫാഷിസ്റ്റ് സ്വഭാവങ്ങൾ ഉള്ളിൽ പേറിയ പുരുഷാധിപത്യ സംഘങ്ങളുമായിരുന്നുവെന്ന് നോവൽ അടിവരയിട്ടു പറയുന്നു. വർത്തമാനകാല രാഷ്ട്രീയവും ഭൂതകാല മിത്തും ഈവിധം കൂട്ടിയിണക്കി രാമകൃഷ്ണൻ 'സുഗന്ധി എന്ന ആണ്ടാൾദേവനായകി'യെഴുതുമ്പോൾ മലയാളനോവൽ ഇന്നോളം കാണാത്ത ഒറു ഭാവനാഭൂപടം നമുക്കു മുന്നിൽ ചുരുൾനിവരുകയാണ്. പാണ്ഡ്യ-സിംഹളയുദ്ധവെറികൾ നിറയ്ക്കുന്ന ദേവനായകി മിത്തിന്റെ മായികതീവ്രതപോലെ തന്നെയാണ് മനുഷ്യാവകാശങ്ങൾ ഒന്നൊന്നായി ധ്വംസിക്കപ്പെടുന്ന ശ്രീലങ്കൻ രാഷ്ട്രീയത്തിന്റെ സമകാലിക യാഥാർഥ്യങ്ങളും. ശ്രീലങ്കയിൽ തമിഴ്‌വിമോചനപ്പോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ എൽ ടി ടി ഇ പോലുള്ള സംഘടനകളും അടിമുടി ജനാധിപത്യവിരുദ്ധവും ഫാഷിസ്റ്റ് സ്വഭാവങ്ങൾ ഉള്ളിൽ പേറിയ പുരുഷാധിപത്യ സംഘങ്ങളുമായിരുന്നുവെന്ന് നോവൽ അടിവരയിട്ടു പറയുന്നു. തമിഴ്ഈഴപ്രസ്ഥാനങ്ങളെ വെള്ളപൂശുകയല്ല രാമകൃഷ്ണന്റെ നോവൽ. മറിച്ച്, ഇന്നോളം നാം കേൾക്കാത്തവിധം ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ ആഭ്യന്തരഘടനയിൽ സ്വന്തം പോരാളികളെത്തന്നെ കൊന്നുതിന്ന ഒരു ഹിംസ്രജന്തുവിനെപ്പോലെ ഭ്രാന്തുപിടിച്ചതായിരുന്നു ആ പ്രസ്ഥാനം എന്ന് ചൂണ്ടിക്കാണിക്കുകയാണ്. 'ഇട്ടിക്കോര'യിൽ രാമകൃഷ്ണൻ ആഖ്യാനം തുടങ്ങിവയ്ക്കുന്ന ഗ്വാണ്ടനാമോ തടവറകളെ അനുസ്മരിപ്പിക്കുന്ന 'ഡിവൈൻ പേൾ' ശ്രീലങ്കൻ സർക്കാരിന്റെ പീഡനാലയങ്ങളും കൊലമുറികളുമാണ്. മലയാളത്തിലെഴുതിയ 1984 പോലെ തോന്നും ഈ നോവലിലെ പീഡനരംഗങ്ങൾ വായിക്കുമ്പോൾ. സർക്കാരിന്റെ തടവറകളാകട്ടെ, പുലികളുടെ ഒളിവിടങ്ങളാകട്ടെ, ഓരോന്നും കിരാതമായ നരവേട്ടകളുടെ ഇടത്താവളങ്ങൾ മാത്രമാണ്.

ഭരണകൂട ഭീകരതപോലെ തന്നെയോ അതിലധികമോ ആയി ഈ നോവൽ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം വിപ്ലവസംഘടനകളിലും വിമോചനപ്രസ്ഥാനങ്ങളിലും നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയും ജനാധിപത്യരാഹിത്യവും നേതൃത്വങ്ങളുടെ ഫാസിസ്റ്റ് സ്വഭാവവുമാണ്. ദേവനായകിയുടെ കാലാന്തരരൂപകങ്ങളായി രജനി തിരണഗാമയെയും സുഗന്ധിയെയും മാത്രമല്ല ഗായത്രിയെയും മീനാക്ഷിയെയും രാമകൃഷ്ണൻ സങ്കല്പിക്കുന്നു. 'എല്ലാ യുദ്ധങ്ങളും സ്ത്രീകൾക്കെതിരെയാണ്' എന്ന് ദേവനായകി തെളിയിക്കുന്നു. ചിലപ്പതികാരത്തിലെ കണ്ണകിയെപ്പോലെ, ഇരുമുലകളും ഛേദിക്കപ്പെട്ട ദേവനായകി ചോരയിൽ കുളിച്ച് ബുദ്ധനാർക്കു മുന്നിൽ പ്രത്യക്ഷയാകുമ്പോൾ അദ്ദേഹം പറയുന്ന രൂപവതിയുടെ കഥ കേട്ട് നടത്തുന്ന പ്രതികരണത്തിലും (പുറം 210-212) മീനാക്ഷി രാജരത്തിനത്തിന്റെ പെണ്മക്കൾ അരുളും യമുനയും സുഗന്ധിയോടു നടത്തുന്ന സംവാദങ്ങളിലും (പുറം 267-270) ഈ സ്വരം കാലാതീതമായി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. സ്ത്രീകൾ ചരിത്രത്തിന്റെ വിധാതാക്കളാകുന്നതിന്റെ അസാധാരണവും അപൂർവവുമായ നോവൽവൽക്കരണമാകുന്നു, 'സുഗന്ധി...'.

തമിഴ്‌വിമോചനപ്പോരാളികൾ കറകളഞ്ഞ ഫാസിസ്റ്റുകളായിരുന്നുവെന്നും 'സ്റ്റാലിനെ ഹിറ്റ്‌ലർ തോല്പിച്ച യുദ്ധം പോലെയാണ് സിംഹളസർക്കാർ എൽ ടി ടി ഇയെ തോല്പിച്ചത്' എന്നും നോവൽ സംശയരഹിതമായി കുറിച്ചിടുന്നു. വിപ്ലവപ്രസ്ഥാനങ്ങളിലൊളിഞ്ഞിരിക്കുന്ന ഫാസിസത്തിന്റെ വിത്തുകൾ വ്യാജ ജനാധിപത്യത്തിന്റെ വളമണ്ണിൽ വീണുമുളയ്ക്കുന്ന വിഷവൃക്ഷങ്ങളുടെ തണലിലാണ് നാം സുഖവിശ്രമം കൊള്ളുന്നതെന്ന് ഈ നോവൽ പറയുന്നു. അറബ്‌വസന്തം സൃഷ്ടിച്ചതുപോലുള്ള യഥാർഥ പൗരസമൂഹ-ജനാധിപത്യ വിപ്ലവങ്ങൾക്കായി കൊതിക്കുന്ന യുദ്ധവിധവകളുടെയും വിമോചനപ്പോരാട്ടത്തിന്റെ തന്നെ ഇരകളുടെയും പുതിയ മുഖമാണ് 'സുഗന്ധി എന്ന ആണ്ടാൾദേവനായകി'യുടെ കാലികരാഷ്ട്രീയം. ജനക്കൂട്ടം, ഫാഷിസത്തിന്റെ മയക്കുമരുന്നു സേവിച്ചു നിലനിർത്തുന്ന സർവാധിപത്യഭരണകൂടങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കുമെതിരെയുള്ള ജനാധിപത്യകലാപം നോവൽ കൊതിക്കുന്നു. ആഖ്യാനത്തിലാകട്ടെ, മിത്തിക്കൽ ഹിസ്റ്ററിയുടെ മായിക ഭാവന മുതൽ ഹോളിവുഡ് ആക്ഷൻത്രില്ലറിന്റെ ജനകീയ രസതന്ത്രം വരെയുള്ളവ പുനഃസൃഷ്ടിക്കുന്നു രാമകൃഷ്ണൻ.

സുഗന്ധി എന്ന ആണ്ടാൾദേവനായകി (നോവൽ)
ടി.ഡി. രാമകൃഷ്ണൻ
ഡി.സി. ബുക്‌സ്, 2014
വില : 230 രൂപ

നോവലിൽനിന്ന്: ഇതേസമയത്ത് അകലെ കൊളംബോ നഗരത്തിൽ സ്ലേവ് ഐലൻഡിലെ ചേരിപ്രദേശത്ത് പകുതി തകർന്നൊരു കെട്ടിടത്തിലെ കുടുസുമുറിയിൽ പതിനഞ്ചോളം ചെറുപ്പക്കാർ ഒത്തുകൂടിയിരുന്നു. അവരിൽ തമിഴരും സിംഹളരും മുസ്ലിങ്ങളുമുണ്ടായിരുന്നു. മുറിയുടെ കതകുകളും ജനാലകളും ഭദ്രമായി അടച്ചിരുന്നതിനാൽ ഒരു വശത്തേക്ക് ചെരിച്ചുവച്ച ചെറിയ എൽഇഡി ലാമ്പിന്റെ വെളിച്ചം മാത്രമേ മുറിക്കകത്തുള്ളൂ. ഗായത്രി പരേര വളരെ പതിഞ്ഞ ശബ്ദത്തിൽ അവരോടു സംസാരിക്കാൻ തുടങ്ങി.

'വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചർച്ചചെയ്യാനാണ് ഇന്ന് നമ്മളിവിടെ കൂടിയിരിക്കുന്നത്. സേവ് ശ്രീലങ്ക ഫ്രം ഫാസിസം (ടടഎ) എന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഒരു ഫേസ്‌ബുക്ക് കാമ്പയിൻ എന്നതിനപ്പുറത്തേക്ക് എങ്ങനെ കൊണ്ടുപോകണമെന്നതാണ് നമ്മുടെ മുന്നിലുള്ള പ്രശ്‌നം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാനൂറിലേറെ സ്ഥലങ്ങളിൽ ടടഎ ന് ശാഖകളുണ്ട്. കാനഡ, ബ്രിട്ടൻ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, ആസ്‌ത്രേലിയ എന്നിവിടങ്ങളിലായി ആയിരത്തിലേറെ ശാഖകൾ വേറെയുമുണ്ട്. ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി സിംഹളർ, തമിഴർ, മുസ്ലിങ്ങൾ എന്നീ വേർതിരിവുകളില്ലാതെ കുറെ ചെറുപ്പക്കാർ ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും ഒത്തുചേരുകയാണ്. ഭാഗ്യവശാൽ ഇന്നത്തെ ലോകത്തിൽ അത്തരത്തിലുള്ള മുന്നേറ്റങ്ങൾക്ക് സമൂഹത്തിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. ടുണീഷ്യയിലും ഈജിപ്തിലും ലിബിയയിലും സമീപകാലത്തു നടന്ന ജനകീയ മുന്നേറ്റങ്ങൾ അതിന്റെ ഉദാഹരണങ്ങളാണ്. ഇരുപതും മുപ്പതും വർഷം ഭരിച്ച ഏകാധിപതികളായ ഭരണാധികാരികളിൽനിന്ന് ജനങ്ങൾ അധികാരം പിടിച്ചെടുക്കുന്നതാണ് നമ്മൾ അവിടെ കണ്ടത്. ഇന്ത്യയിലും അതുപോലെയുള്ള ചില പ്രസ്ഥാനങ്ങൾ രൂപംകൊള്ളുന്നുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തെ സ്ഥിതിഗതികൾ അതിൽനിന്നും വളരെ വ്യത്യസ്തമാണ്. മുപ്പതു കൊല്ലത്തോളം നീണ്ട അടിയന്തരാവസ്ഥയ്ക്കു ശേഷമാണ് ഈജിപ്തിൽ മുബാറക്കിന് ഭരണത്തിൽ നിന്ന് താഴെയിറങ്ങേണ്ടി വന്നത്. ലിബിയയിൽ കേണൽ ഖദ്ദാഫിയുടെ ഭരണം അതിലുമേറെക്കാലം നീണ്ടുനിന്നതാണ്. അവിടെയെല്ലാം ഭരണാധികാരികളുടെ ദുർഭരണം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയതിനു ശേഷമാണ് ജനങ്ങൾ അധികാരം പിടിച്ചെടുത്തത്'.

'ശ്രീലങ്കയിലെ സാഹചര്യം അതിൽനിന്ന് വളരെ വ്യത്യസ്തമാണ്. കാൽനൂറ്റാണ്ട് നീണ്ടുനിന്ന ഈഴപ്പോരിൽ വിജയശ്രീലാളിതനായ പ്രസിഡന്റിനു സാമാന്യം നല്ല ജനപിന്തുണയുണ്ട്. സിംഹളസമൂഹത്തിലെ ഭൂരിപക്ഷമാളുകളും, എന്തിന് ചെറുപ്പക്കാർപോലും, അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. ബുദ്ധമതസ്ഥാപനങ്ങളും സന്ന്യാസി സമൂഹവും അദ്ദേഹത്തെ തങ്ങളുടെ രക്ഷകനായിട്ടാണ് കാണുന്നത്. സൈന്യത്തിലെ വിയൊരു വിഭാഗം അദ്ദേഹത്തോടൊപ്പമാണ്. കോർപ്പറേറ്റുകൾക്ക് ഏറെ പ്രിയങ്കരനാണദ്ദേഹം. ഇന്റർനാഷണൽ കാസിനോ ബിസിനസ്സുകാരുടെ ഉറ്റതോഴൻ. ഇസ്രയേൽ, ചൈന മുതലായ രാജ്യങ്ങൾ തങ്ങളുടെ താത്പര്യസംരക്ഷണത്തിനായി അദ്ദേഹത്തെ കൈയയച്ച് സഹായിക്കുന്നുണ്ട്. ഇയക്കത്തിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളോടുള്ള വിരോധം പൊതുവേ സമാധാനകാംക്ഷികളായ സാധാരണക്കാർക്കിടയിൽ അദ്ദേഹത്തിനു വലിയ പിന്തുണയുണ്ടാകാൻ കാരണമായിട്ടുണ്ട്. മുബാറക്കിനെയോ ഖദ്ദാഫിയെയോ പോലെ ജനങ്ങളാൽ പൂർണ്ണമായി വെറുക്കപ്പെട്ടവനല്ല പ്രസിഡന്റ് എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കണം'.

പിന്നെയെന്തിനാണ് നമ്മൾ അദ്ദേഹത്തെ എതിർക്കുന്നത്? വളരെ കൃത്യമാണ് ഉത്തരം. ലോകചരിത്രത്തിലെ ഏറ്റവും സമർത്ഥനായ ഏകാധിപതിയാണ് അദ്ദേഹം. വെളുത്ത കുപ്പായത്തിനും വെളുക്കെയുള്ള ചിരിക്കും പിന്നിൽ ഫാസിസത്തിന്റെ പല്ലും നഖവും വ്യക്തമായി കാണാം. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഫാസിസ്റ്റ് സ്വഭാവമുള്ളതാണ്. എതിർപ്പിന്റെയും വിയോജിപ്പിന്റെയും ശബ്ദങ്ങളെല്ലാം തന്ത്രപൂർവ്വം അടിച്ചമർത്തുകയാണ്. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌ക്കാരസ്വാതന്ത്ര്യവും പൂർണ്ണമായും നിഷേധിക്കപ്പെട്ടിരിക്കുന്നു. സത്യസന്ധമായ പത്രപ്രവർത്തനം അസാധ്യമാണിവിടെ. ലസാന്ത വിക്രമശിങ്കയെപ്പോലെ നിരവധി പത്രപ്രവർത്തകരാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കൊല്ലപ്പെട്ടത്. അതുപോലെതന്നെ ലോകം കണ്ട ഏറ്റവും വലിയ യുദ്ധക്കുറ്റവാളികൂടിയാണ് അദ്ദേഹം. ഈഴപ്പോരിൽ സുമാർ മുക്കാൽ ലക്ഷത്തോളം സാധുമനുഷ്യരെ കൊന്നൊടുക്കുകയും അതിന്റെ മൂന്നോ നാലോ ഇരട്ടിയാളുകളെ അഭയാർത്ഥികളാക്കുകയും ചെയ്തതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം അദ്ദേഹത്തിനാണ്. അന്താരാഷ്ട്രസമൂഹം മുഴുവൻ അപലപിച്ചിട്ടും അത് ആഭ്യന്തരപ്രശ്‌നമാണെന്നു പറഞ്ഞ് സ്വയം ന്യായീകരിക്കുകയാണ് നമ്മുടെ പ്രസിഡന്റ്. കുടുംബസ്വത്തിൽ തന്റെ ഭാഗം ചോദിച്ച സഹോദരനെയും ഭാര്യയെയും കുഞ്ഞുങ്ങളെയും കൊന്നു കുഴിച്ചുമൂടിയ ശേഷം അത് കുടുംബത്തിന്റെ ആഭ്യന്തരകാര്യമാണെന്നു പറയുന്ന ജ്യേഷ്ഠനാണ് ഈ പ്രസിഡന്റ്. അനുജൻ പിടിവാശിക്കാരനും റൗഡിയുമായിരുന്നുവെന്നത് അയാളുടെ ഭാര്യയെ മാനഭംഗപ്പെടുത്താനും കുഞ്ഞുങ്ങളെ കൊന്നൊടുക്കാനുമുള്ള ന്യായമാകുന്നില്ലല്ലോ.

പ്രസിഡന്റും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും ചേർന്നാണ് രാജ്യത്തിന്റെ ഭരണം മുഴുവൻ നിയന്ത്രിക്കുന്നത്. ഗോത മിലിട്ടറിയും നഗരവികസനവും ബേസിൽ ധനകാര്യം എന്നിങ്ങനെ പ്രസിഡന്റിന്റെ 39 ബന്ധുക്കൾ പ്രധാന അധികാരകേന്ദ്രങ്ങളിലുണ്ട്. മിലിട്ടറിയും നഗരവികസനവും തമ്മിലുള്ള ബന്ധമെന്താണെന്ന് വൻതോതിൽ കുടിയൊഴിപ്പിക്കൽ നടക്കുന്ന ഈ സ്ലേവ് ഐലൻഡിലെ ചേരികളിൽ ജീവിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന കാര്യമാണ്. ഈഴപ്പോരിൽ മിലിട്ടറിയുടെ പൂർണ്ണമായ നിയന്ത്രണം ഗോതക്കായിരുന്നു. പഴയ പട്ടാളക്കാരനായ അയാളാണ് ശ്രീലങ്കൻ മിലിട്ടറിക്ക് ഇയക്കത്തിന്റെ നേതൃത്വത്തെ ഉ•ൂലനം ചെയ്യാനുള്ള ഉത്തരവ് നൽകിയതെന്ന് പറയപ്പെടുന്നു. വിജയാഹ്ലാദത്തിൽ സമനില തെറ്റിയ സർക്കാർ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യുന്ന സ്ഥിതിയിൽവരെ കാര്യങ്ങളെത്തിച്ചിരിക്കുകയാണ്. ഗോതയുടെ നഗരവികസന വകുപ്പിന് ലങ്കയിലെ ഏതു ഭൂമിയും ഏറ്റെടുക്കാൻ അധികാരം നൽകുന്ന ബില്ല് സംബന്ധിച്ച കേസിൽ സർക്കാരിനെതിരേ വിധി പറഞ്ഞതാണ് ശിരാനി ബണ്ടാരനായകെ ചെയ്ത കുറ്റം. ഈഴപ്പോരിലെ സേനാതലവൻ ജനറൽ ഫോൻസകെ പ്രസിഡന്റിനെതിരേ തിരിഞ്ഞപ്പോൾ പിടിച്ച് തുറുങ്കിലടച്ചതും നമ്മൾ കണ്ടതാണ്.

ഇതിനു സമാന്തരമായിത്തന്നെയാണ് സർക്കാരിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങൾ. വളരെ ആസൂത്രിതമായിട്ടാണ് ഓരോ കാര്യങ്ങളും നടപ്പാക്കുന്നത്. ചരിത്രം തിരുത്തിയെഴുതാനുള്ള വലിയ ശ്രമങ്ങളാണ് നടക്കുന്നത്. മഹാവംശമിത്തിന് ബലംപോരെന്നു തോന്നി ആർക്കിയോളജി ഡിപ്പാർട്ട്‌മെന്റിലെ ശിങ്കിടികളെ ഉപയോഗിച്ച് ഒരു വ്യാജചരിത്രംതന്നെ തയ്യാറാക്കുകയാണ്. നമ്മുടെ കലയും സംഗീതവും, എന്തിന് സിനിമവരെ, സർക്കാർ അതിനുവേണ്ടി വളരെ സമർത്ഥമായി മാനിപ്പുലേറ്റ് ചെയ്യുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രജനി തിരണഗാമയുടെ ജീവിതത്തെക്കുറിച്ച് ഗവൺമെന്റ് കോപ്രൊഡ്യൂസറായി Woman Behind the Fall of Tigers എന്ന പേരിൽ സിനിമയെടുക്കുന്നത്. രജനി മുന്നോട്ടുവച്ച നിലപാടുകൾക്ക് യാതൊരു വിലയും കല്പിക്കാത്ത പ്രസിഡന്റും കൂട്ടരും അവരുടെ ജീവിതകഥ ഇയക്കത്തെ ആക്ഷേപിക്കാനുള്ള ആയുധമെന്ന നിലയിലാണ് ഉപയോഗിക്കുന്നത്.

ഈ രാജ്യം ഒരു വലിയ ദുരന്തത്തിലേക്കു പോവുകയാണെന്ന സത്യം നമ്മളെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഫാസിസമെന്ന ദുരന്തമാണത്. ഈഴപ്പോര് വാസ്തവത്തിൽ രണ്ട് ഫാസിസ്റ്റുകൾ തമ്മിലാണു നടന്നത്. അതിൽ കൂടുതൽ ശക്തനായ, സ്റ്റേറ്റിന്റെ അധികാരമുള്ള ഫാസിസ്റ്റ് ജയിച്ചുവെന്നേയുള്ളൂ. ജയിച്ച ഫാസിസ്റ്റ് തോറ്റ ഫാസിസ്റ്റിനെക്കാൾ അപകടകാരിയാവുന്നത് അയാൾക്ക് നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ്. ജനാധിപത്യവിശ്വാസികളായ നമ്മൾ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളെ അംഗീകരിക്കുകയും താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയുമല്ലേ വേണ്ടതെന്ന് ചിന്തിക്കുന്നവരുണ്ടാകാം. അവിടെയാണ് ചരിത്രം നമുക്ക് മാർഗദർശകമാകേണ്ടത്. ഹിറ്റ്‌ലറുടെ നാസിപാർട്ടി ജർമ്മനിയിൽ വലിയ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ടുണീഷ്യയിൽ ബെൻ അലിയും ഈജിപ്തിൽ ഹൊസ്‌നി മുബാറക്കും ഓരോ തിരഞ്ഞെടുപ്പിലും 90 ശതമാനത്തിലേറെ വോട്ടുനേടിയാണ് ജയിച്ചിരുന്നത്. ഈ ഭൂരിപക്ഷത്തിന്റെ കണക്കുകൾ വ്യാജമാണെന്ന ആക്ഷേപം വേറെയുണ്ട്. എന്തായാലും ഭൂരിപക്ഷം യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതിരിക്കുകയും തെറ്റായ വഴിക്കുപോവുകയും ചെയ്താൽ അതു തിരുത്താനുള്ള ബാധ്യത നമ്മളെപ്പോലെയുള്ളവർക്കുണ്ട്. അതു നമ്മുടെ ഉത്തരവാദിത്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP