Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാർ രൂപീകരിക്കാൻ ഗവർണർ ആരെ വിളിക്കുമെന്നത് നിർണായകം; ആദ്യമെത്തിയ കോൺഗ്രസിനെ ഫലം മുഴുവൻ വരട്ടേയെന്ന് പറഞ്ഞ് തിരിച്ചയച്ച ഗവർണർ പിന്നാലെ യെദിയൂരപ്പയ്ക്ക് സന്ദർശനത്തിന് വഴിയൊരുക്കി; മോദിയുടെ വിശ്വസ്തനായ വാജു ഭായി കൂടെ നിൽക്കുമെന്ന പ്രതീക്ഷയിൽ ബിജെപി; അധികാരം വിട്ടുകൊടുക്കാതിരിക്കാൻ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് ജെഡിഎസും കോൺഗ്രസും; അവസാനഘട്ട തന്ത്രങ്ങൾ മെനഞ്ഞ് അമിത്ഷാ; കർണാടകത്തിൽ വഴിയൊരുങ്ങുന്നത് മറ്റൊരു കുതിരക്കച്ചവടത്തിനോ?

സർക്കാർ രൂപീകരിക്കാൻ ഗവർണർ ആരെ വിളിക്കുമെന്നത് നിർണായകം; ആദ്യമെത്തിയ കോൺഗ്രസിനെ ഫലം മുഴുവൻ വരട്ടേയെന്ന് പറഞ്ഞ് തിരിച്ചയച്ച ഗവർണർ പിന്നാലെ യെദിയൂരപ്പയ്ക്ക് സന്ദർശനത്തിന് വഴിയൊരുക്കി; മോദിയുടെ വിശ്വസ്തനായ വാജു ഭായി കൂടെ നിൽക്കുമെന്ന പ്രതീക്ഷയിൽ ബിജെപി; അധികാരം വിട്ടുകൊടുക്കാതിരിക്കാൻ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് ജെഡിഎസും കോൺഗ്രസും; അവസാനഘട്ട തന്ത്രങ്ങൾ മെനഞ്ഞ് അമിത്ഷാ; കർണാടകത്തിൽ വഴിയൊരുങ്ങുന്നത് മറ്റൊരു കുതിരക്കച്ചവടത്തിനോ?

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: അന്തിമഫലം വരുന്നതുവരെ ഒരു കക്ഷികളേയും കാണില്ലെന്ന് വ്യക്തമാക്കി കർണാടക ഗവർണർ നേരന്ദ്രമോദിയുടെ വിശ്വസ്തനായ വാജു ഭായിയുടെ നീക്കം കർണാടകത്തിൽ ആര് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ നിർണായകമാകും. അങ്ങനെ വന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപിയെ ഗവർണർ ക്ഷണിച്ചേക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇന്ന് ഉച്ചയോടെ തന്നെ ബിജെപിക്കെതിരെ നീങ്ങാനുറച്ച് കോൺഗ്രസ് തന്ത്രങ്ങൾ മെനഞ്ഞിരുന്നു. ഏകപക്ഷീയമായി, ഉപാധികൾ ഒന്നുമില്ലാതെ ജെഡിഎസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു കോൺഗ്രസ്. കോൺഗ്രസും ജെഡിഎസും ചേർന്നാൽ സർക്കാർ രൂപീകരിക്കാമെന്ന് വ്യക്തമാക്കി ഗവർണറെ കാണാനും നീക്കം നടത്തിയെങ്കിലും അത് നടന്നില്ല. ഫലം മുഴുവൻ വരട്ടേ എന്ന് പറഞ്ഞ് ഗവർണർ കോൺഗ്രസ് നേതാക്കളെ തിരിച്ചയച്ചു. ഇതിന് പിന്നാലെ എത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയായ യെദിയൂരപ്പയ്ക്ക് സന്ദർശനത്തിന് അവസരവും നൽകി. പിന്നാലെ കുമാരസ്വാമിയും കോൺഗ്രസും സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നു. ഇത്തരത്തിൽ ഗവർണർ നീക്കം നടത്തുന്നതോടെ ഗോവയിലും മറ്റും നടന്നതുപോലെ ബിജെപിയിലേക്ക് അധികാരമെത്താനുള്ള സാധ്യത കൂടുതലാണെന്നാണ് രാഷ്ട്രീയ വിശകലനങ്ങൾ.

അതിനിടെ ഗവർണറെ കാണാനും ജനതാദളുമായി ചേർന്ന് കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് വ്യക്തമാക്കാനും കോൺഗ്രസ് നടത്തിയ നീക്കം ഫലിച്ചില്ല. ഗവർണറെ കാണാൻ മുതിർന്ന നേതാക്കളുമായി എത്തിയ പിസിസി അധ്യക്ഷൻ പരമേശ്വരയെ കാണാൻ ഗവർണർ അവസരം നിഷേധിച്ചു. ഇതോടെ ഗോവയിലും നാഗാലാൻഡിലുമെല്ലാം അവസാന നിമിഷം ബിജെപി അധികാരം കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത സാഹചര്യം കർണാടകത്തിലും സൃഷ്ടിക്കപ്പെടുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്. എന്നാലും അതിനെതിരെ എല്ലാ പഴുതും അടച്ച് നീങ്ങുമെന്നാണ് കോൺഗ്രസും ദളും വ്യക്തമാക്കുന്നത്.

ബിജെപിക്ക് 104, ജെഡിഎസും കോൺഗ്രസും ചേർന്നാൽ 115 എന്ന നിലയിലാണ് ഇപ്പോൾ കക്ഷിനില. അന്തിമമായി ഫലം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോഴത്തെ നിലയിൽ വലിയ മാറ്റത്തിന് സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ. ഈ സാഹചര്യത്തിലാണ് കോൺഗ്രസ്സും ജെഡിഎസ്സും പുതിയ നീക്കവുമായി എത്തിയത്. ഒരു രാത്രി അവസരം നൽകിയാൽ ബിജെപി മറ്റു കക്ഷികളെ സ്വാധീനിക്കുകയും അധികാരം പിടിക്കുകയും ചെയ്ത സാഹചര്യം മുമ്പും കണ്ടതാണ്. ഗോവയിലും നാഗാലാൻഡിലുമെല്ലാം ഈ സ്ഥിതിയുണ്ടായി. ഇതേ സ്ഥിതി കർണാടകത്തിലും ഉണ്ടാവാതിരിക്കാനാണ് ഇപ്പോൾ കോൺഗ്രസ് നീക്കം.

ഇതിനായി സോണിയാഗാന്ധിതന്നെ നേരിട്ട് ഇടപെടുന്നു. ദേവഗൗഡയുമായി ബന്ധപ്പെട്ട് കോൺഗ്രസിനൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിക്കുകയും മുഖ്യമന്ത്രി സ്ഥാനം തന്നെ വാഗ്ദാനം ചെയ്യുകയും ചെയ്തിരിക്കുകയാണ് കോൺഗ്രസ്. ബിഎസ്‌പിക്കും പ്രാദേശിക രാഷ്ട്രീയ പാർട്ടിക്കും ഓരോ സീറ്റുണ്ട്. മറ്റൊരു സീറ്റിൽ വിജയിച്ചത് സ്വതന്ത്രനാണ്. ഇവരെയും ഒപ്പം നിർത്താനും ആരെയും ബിജെപിക്കൊപ്പം വിട്ടുകൊടുക്കാതിരിക്കാനുമാണ് കോൺഗ്രസ് അതിവേഗം നീങ്ങുന്നത്.

എന്നാൽ കോൺഗ്രസിനെ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്. ബിജെപിക്കാരനും മോദിയുടെ വിശ്വസ്തനുമാണ് കർണാടക ഗവർണർ. ആരെ ആദ്യം സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ഗവർണർക്ക് തീരുമാനിക്കാം. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ബിജെപിയെ ക്ഷണിക്കുന്നതിന് ഗവർണർക്ക് തടസ്സമില്ല. നരേന്ദ്ര മോദിയുടെ പഴയ ഗുജറാത്ത് മന്ത്രിസഭയിലെ സഹപ്രവർത്തകനൊണ് ഗവർണർ. ഗുജറാത്തിലെ മുൻ മന്ത്രിയും മുൻ സ്പീക്കറുമായ വാജു ഭായ് രുദാ ഭായ് വാല അതിനാൽ തന്നെ ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്. ഇത് ശരിവയ്ക്കും വിധമാണ് ഗവർണറുടെ ആദ്യനീക്കമെന്നും കോൺഗ്രസും ദളും ഭയക്കുന്നു. മന്ത്രിസഭയുണ്ടാക്കാൻ ആദ്യ അവസരം ഗവർണർ ആർക്കു നൽകുമെന്നതാണ് ഈ ദിവസത്തിൽ ഏറ്റവും നിർണായകം.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ആദ്യം ക്ഷണിക്കുകയെന്ന പതിവു രീതിക്കു ഗവർണർ മുതിർന്നാൽ കോൺഗ്രസ് - ജെഡിഎസ് സ്വപ്നങ്ങൾ തകരും. ബിജെപിക്ക് മറ്റ് എംഎൽഎമാരെ ആകർഷിക്കാൻ അവസരമൊരുങ്ങുകയും ചെയ്യും. നിലവിൽ ജയിച്ചവർ രാജിവയ്ക്കുന്ന സാഹചര്യം ഉണ്ടായാൽപോലും ബിജെപിക്ക് ഇപ്പോഴത്തെ നിലയിൽ അധികാരം പിടിക്കാം. ഇതിന് സാഹചര്യമൊരുങ്ങുമോ എന്ന ആശങ്കയാണ് കോൺഗ്രസിനുള്ളത്. ക്ഷണം ലഭിച്ചാൽ പിന്തുണയ്ക്കുള്ള അക്കം തികയ്ക്കാൻ ഏതറ്റം വരെയും പോകും ബിജെപിയെന്ന മുൻകാല അനുഭവങ്ങളും കോൺഗ്രസിന് മുന്നിലുണ്ട്. അമിത്ഷാ എന്ന ബിജെപി അധ്യക്ഷൻ ഇത്തരത്തിൽ നീക്കങ്ങൾക്ക് ശക്തനുമാണ്.

കോൺഗ്രസ്സിൽ നിന്ന് അംഗങ്ങളെ പിളർത്തിയെടുത്താണ് ഗോവയിൽ അധികാരം പിടിച്ചത്. കർണാടകത്തിലെ വിമതപക്ഷത്തെ കൂടെ കൂട്ടാൻ ബിജെപി ശ്രമിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. കോൺഗ്രസ് അംഗങ്ങളെ അടർത്തിയെടുത്ത് രാജിവയ്പിച്ചായിരുന്നു ഗോവയിൽ അധികാരം പിടിച്ചെടുത്തത്. പിന്നീട് അവരെ ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിപ്പിക്കുകയായിരുന്നു. നാഗാലാൻഡിലും സമാനമായ നീക്കം നടത്തി. ഇതെല്ലാം ഇവിടെയും പയറ്റുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP