Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയൽകിളികളെ ചൊല്ലി കണ്ണൂർ സിപിഎമ്മിനകത്ത് ആഭ്യന്തര കലാപം; വയൽക്കിളികളെ പാർട്ടി ശത്രുക്കളാക്കി സോഷ്യൽ മീഡിയയിൽ വിമർശനം നടത്തരുതെന്ന ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആഹ്വാനത്തിനെതിരെ കീഴ് ഘടകങ്ങൾ; ദേശീയപാതക്ക് അനുകൂലമായി പാർട്ടിക്കൊപ്പം ഉറച്ചു നിന്ന മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിസന്നദ്ധത അറിയിച്ചു

വയൽകിളികളെ ചൊല്ലി കണ്ണൂർ സിപിഎമ്മിനകത്ത് ആഭ്യന്തര കലാപം; വയൽക്കിളികളെ പാർട്ടി ശത്രുക്കളാക്കി സോഷ്യൽ മീഡിയയിൽ വിമർശനം നടത്തരുതെന്ന ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആഹ്വാനത്തിനെതിരെ കീഴ് ഘടകങ്ങൾ; ദേശീയപാതക്ക് അനുകൂലമായി പാർട്ടിക്കൊപ്പം ഉറച്ചു നിന്ന മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിസന്നദ്ധത അറിയിച്ചു

രഞ്ജിത് ബാബു

കണ്ണൂർ: കീഴാറ്റൂർ വയൽ പ്രശ്നവും ലോങ് മാർച്ചും വീണ്ടും ചർച്ചാ വിഷയമാകുന്നു. ഒപ്പം സിപിഎമ്മിനകത്തെ ആഭ്യന്തരകലാപവും. വയൽക്കിളികളെ പാർട്ടി ശത്രുക്കളാക്കി സോഷ്യൽ മീഡിയയിൽ വിമർശനം നടത്തരുതെന്ന സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അണികളോടുള്ള ആഹ്വാനമാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കീഴാറ്റൂരിൽ ദേശീയപാതക്കനുകൂലമായി നേരത്തെയുള്ള പാർട്ടി തീരുമാനത്തിൽ ഉറച്ചു നിന്ന മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ ഇന്നലെ ഏറിയാ കമ്മിറ്റി ഓഫീസിലെത്തി രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.

കീഴാറ്റൂർ സമരത്തിൽ അണിചേർന്ന എല്ലാവരേയും പാർട്ടി ശത്രുക്കളാക്കി സമൂഹമാധ്യമങ്ങളിൽ ചിലർ നടത്തുന്ന പ്രതികരണങ്ങൾ പാർട്ടി അംഗീകരിക്കുന്നില്ലെന്ന് പി.ജയപരാജൻ കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് പോസ്റ്റ് വഴി അറിയിച്ചിരുന്നു. ഈ പോസ്റ്റിനെ തുടർന്ന് ആർ.എസ്. എസുമായി കൂട്ടുചേർന്ന് സമരം നടത്തിയ സുരേഷ് കീഴാറ്റൂർ പാർട്ടി വിരുദ്ധനല്ലെന്ന് ജില്ലാ സെക്രട്ടറി പറയുന്നു എന്ന് ചോദിച്ചാണ് മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജി സന്നദ്ധത അറിയിച്ചത്.

വയൽക്കിളികളും സിപിഎം. സൈബർ പോരാളികളും തമ്മിൽ ഏറെക്കാലമായി ഫെയ്സ് ബുക്കിൽ ഏറ്റുമുട്ടുകയാണ്. അതിനിടെയാണ് ജില്ലാ സെക്രട്ടറി പി.ജയരാജനിൽ നിന്നും അപ്രതീക്ഷിതാമയി ഇത്തരമൊരു പ്രസ്താവന പുറത്ത് വരുന്നത്. സഭ്യത പോലും ലംഘിച്ച് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ വയൽക്കിളികളിലെ പാർട്ടിക്കാരും അവർക്കെതിരെയുള്ള പാർട്ടിക്കാരും തുടരുന്നതിനെതിരെയാണ് ജയരാജന്റെ പുതിയ അഭിപ്രായ പ്രകടവം. ജയരാജൻ പറയുന്നത് ഇങ്ങിനെ. വയൽക്കിളികളുമായി ചർച്ച നടത്തിയതിനെ കുറ്റപ്പെടുത്തിയ ചിലരെങ്കിലുമുണ്ട്. അവരിൽ ചിലർ സമരത്തിൽ അണിനിരന്ന ആളുകളെ മുഴുവൻ ശത്രുക്കളായി കണക്കാക്കിക്കൊണ്ട് സമൂഹമാധ്യമങ്ങളിലും മറ്റും പ്രതികരണങ്ങൾ നടത്തുന്നുണ്ട്. ഇത് പാർട്ടി അംഗീകരിക്കുന്നില്ല.

തെറ്റായ സമീപനം തിരുത്തിക്കുന്നതിന് പകരം ശത്രു പാളയത്തിലെത്തിക്കുന്ന പ്രതികരണങ്ങൾ പാർട്ടിക്ക് ഗുണകരമാവില്ല, എന്നായിരുന്നു. അതേ സമയം ലോങ് മാർച്ച് നീട്ടിവെച്ചത് പി. ജയരാജൻ പറഞ്ഞിട്ടല്ലെന്ന് സുരേഷ് കീഴാറ്റൂർ പറയുന്നു. വയൽക്കിളികളുമായുള്ള ചർച്ചകളിൽ ജയരാജൻ ഇങ്ങിനെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐക്യദാർഢ്യ സമിതിയാണ് ലോങ് മാർച്ച് നടത്താൻ തീരുമാനിച്ചത്. ഈ സമിതി തന്നെയാണ് മഴക്കാലം കഴിഞ്ഞ് എല്ലാ ജില്ലകളിലും സംഘാടക സമിതി രൂപീകരിച്ച് സെപ്റ്റംബർ ആദ്യ വാരം മാർച്ച് നടത്താൻ തീരുമാനിച്ചത്.

ഞങ്ങളുടെ സമരത്തെ ലക്ഷ്യത്തിലെത്തിക്കാൻ ആരുമായും ചർച്ച നടത്തും. ബിജെപി. നേതാക്കളുമായും സിപിഎം. നേതാക്കളുമായും ചർച്ച നടത്തിയിട്ടുണ്ട്. ഞങ്ങൾ ആരുടേയും കുടക്കീഴിലല്ല. വയൽക്കിളികളിൽ 95 ശതമാനം പേരും സിപിഎം. കാരാണ്. രാഷ്ട്രീയമില്ലാത്തവരുമുണ്ട്. എന്നാൽ സംഘടനകകത്ത് രാഷ്ട്രീയമില്ല. ഈ മാസം 30 ന് മുമ്പ് അലൈന്മെന്റ് പൂർത്തീകരിക്കാൻ നീക്കം നടക്കുന്നുണ്ട്. അങ്ങിനെയെങ്കിൽ എങ്ങിനെ സമരം നടത്തണമെന്ന് വയൽക്കിളികൾ തീരുമാനിക്കും. സുരേഷ് കീഴാറ്റൂർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP