Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭരണഘടന ദുരുപയോഗിച്ച് സ്വതന്ത്ര ഇന്ത്യയിൽ സർക്കാരുകളെ പുറത്താക്കിയത് 115 തവണ; 87തവണയും ജനാധിപത്യത്തെ അട്ടിമറിച്ചത് കോൺഗ്രസ് സർക്കാർ; പണം കൊടുത്ത് എംഎൽഎമാരെ വാങ്ങുന്ന പരിപാടി തുടങ്ങിയതും കോൺഗ്രസ്; 35കൊല്ലം മുമ്പ് ഇതേ കർണ്ണാടകയിൽ ഒരു എംഎൽഎയ്ക്ക് കോൺഗ്രസിട്ട വില 25ലക്ഷം; :മോദി ഇന്ദിരയ്ക്ക് പഠിക്കുമ്പോൾ കോൺഗ്രസ് തുടങ്ങി വച്ചത് തിരിച്ചു കടിക്കുന്നത് ഇങ്ങനെ

ഭരണഘടന ദുരുപയോഗിച്ച് സ്വതന്ത്ര ഇന്ത്യയിൽ സർക്കാരുകളെ പുറത്താക്കിയത് 115 തവണ; 87തവണയും ജനാധിപത്യത്തെ അട്ടിമറിച്ചത് കോൺഗ്രസ് സർക്കാർ; പണം കൊടുത്ത് എംഎൽഎമാരെ വാങ്ങുന്ന പരിപാടി തുടങ്ങിയതും കോൺഗ്രസ്; 35കൊല്ലം മുമ്പ് ഇതേ കർണ്ണാടകയിൽ ഒരു എംഎൽഎയ്ക്ക് കോൺഗ്രസിട്ട വില 25ലക്ഷം; :മോദി ഇന്ദിരയ്ക്ക് പഠിക്കുമ്പോൾ കോൺഗ്രസ് തുടങ്ങി വച്ചത് തിരിച്ചു കടിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എല്ലാം സംസ്ഥാനങ്ങളേയും കാൽക്കീഴിൽ നിർത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി കുതിരക്കച്ചവടം തുടങ്ങിയത് കോൺഗ്രസിന്റെ എല്ലാമെല്ലാമായ ഇന്ദിരാ ഗാന്ധിയാണ്. കേരളത്തിലെ ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ടതും ഇന്ദിരയുടെ ബുദ്ധി. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഭരണം നഷ്ടപ്പെട്ട് വീണ്ടും കസേരയിൽ എത്തിയപ്പോഴും ഇന്ദിര തന്റെ വൈരാഗ്യ നിലപാട് തുടർന്നു. കർണ്ണാടകയും ഇതിന് സാക്ഷിയായി. ഈ പാരമ്പര്യമാണ് ഇപ്പോൾ പ്രധാനമന്ത്രി കസേരയിൽ മോദിയും നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും തന്റെ മുഖ്യമന്ത്രിമാർ മതിയെന്ന ഇന്ദിരയുടെ മനസ്സാണ് കർണ്ണാടകയിൽ യെദൂരിയപ്പയെ അധികാരത്തിലെത്തിച്ച് മോദി നടപ്പാക്കുന്നത്. അങ്ങനെ ഇന്ദിരയയുടെ യഥാർത്ഥ പിൻഗാമിയായി മോദി ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ തന്ത്രങ്ങൾ ഒരുക്കുകയാണ്. വടക്ക് കിഴക്കന് സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചതും ഗോവയെ കൈപ്പിടിയിലൊതുക്കിയതുമെല്ലാം ഇന്ദിരയുടെ വഴിയേ യാത്ര ചെയ്താണ്. അങ്ങനെ രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലെത്തിയിരിക്കുന്നു.

അടിയന്തരാവസ്ഥകാലത്തെ ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെയുള്ള വിധിയെഴുത്തായിരുന്നു 1977ലെ തിരഞ്ഞെടുപ്പ് ഫലം. ഇന്ദിരയ്ക്ക് അധികാരം പോയി. 1980ൽ ഇന്ദിര ഗാന്ധി അധികാരത്തിൽ തിരിച്ചെത്തുകയും ജനതാ പാർട്ടിയെ അതേ നാണയത്തിൽ തിരിച്ചടിക്കുകയും ചെയ്തു. ഒൻപതു ജനതാ സർക്കാറുകളെയാണ് ഇന്ദിര ഒറ്റയടിക്ക് പുറത്താക്കിയത്. ഇതിന്റെ ഫലമായി കർണ്ണാടകയിലെ രാമകൃഷ്ണ ഹെഡ്‌ഗെയും ഇന്ദിരാഗാന്ധിയുടെ കോപത്തിന് ഇരയായി. 1983ൽ കർണ്ണാടകയിൽ ജനതാ സർക്കാർ അധികാരത്തിലെത്തി. ഈ സർക്കാരിന പ്രതിസന്ധിയിലാക്കാൻ എംഎഎൽഎമാരെ ചാക്കിട്ടു പിടിച്ചു. അന്ന് ഒരു എംഎൽഎയ്ക്ക് 25 ലക്ഷമായിരുന്നു കോൺഗ്രസ് ഓഫർ ചെയ്തത്. ഒടുവിൽ 1984ൽ ഹെഡ്‌ഗേ രാജിവച്ചു. അന്ന് കോൺഗ്രസ് തുടക്കമിട്ട കുതിക്കച്ചവടത്തിനാണ് ഇന്ന് അമിത് ഷായും കൂട്ടരും പുതിയ തലം നൽകുന്നത്.

35 കൊല്ലം മുമ്പ് 25ലക്ഷമെന്നാൽ അതിന്റെ മൂല്യം ഏറെ ഉയരത്തിലാണ്. ഇന്ന് 100 കോടിയാണ് എംഎൽഎമാരുടെ വില. ഗോവയിലും മണിപ്പൂരിലുമെല്ലാം എംഎൽഎമാരെ കൂടുമാറ്റി ബിജെപി അധികാരം പിടിച്ചെടുത്തു. ഇവിടെയെല്ലാം ഭരണം നഷ്ടമായത് കോൺഗ്രസിനാണ്. ഇതിനെ ചരിത്രത്തിന്റെ അനിവാര്യമായ തിരിച്ചടിയായി രാഷ്ട്രീയ വിശകലന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെയായി 115 തവണ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. അതായത് ജനവധിയെ കേന്ദ്രസർക്കാർ അധികാരം ഉപയോഗിച്ച് പിരിച്ചുവിടുന്ന രീതി. അങ്ങനെ സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നത് ഇന്ദിരാഗാന്ധിയുടെ സ്ഥിരം ശൈലിയായിരുന്നു. 87 തവണയാണ് കോൺഗ്രസ് സംസ്ഥാന സർക്കാരുകളെ ഇതുവരെ പിരിച്ചുവിട്ടത്. കുതിരക്കച്ചവടത്തിലൂടെ അധികാരം പടിച്ചെടുക്കുന്ന ശൈലി അവതരിപ്പിച്ചതും കോൺഗ്രസ് തന്നെ.

1959 ൽ കേരളത്തിലെ ഇഎംഎസ് സർക്കാരിനെ പിരിച്ചു വിട്ടുകൊണ്ട് ജാവഹർലാൽ നെഹ്രു തുടങ്ങിവെച്ച സംസ്ഥാനഭരണം പിടിച്ചെടുക്കൽ രീതി 1966 - 1977 നിടയിൽ ഇന്ദിരാഗാന്ധി 39 തവണയാണ് പ്രയോഗിച്ചത്. കുതിരക്കച്ചവടക്കഥ തുടങ്ങുന്നത് 1953ലാണ്. അന്ന് മദ്രാസിൽ രാജാജി പുറത്തെടുത്ത തന്ത്രം. 375 അംഗ നിയമസഭയിൽ 152 എംഎൽമാർ മാത്രമാണ് രാജാജിക്കൊപ്പമുണ്ടായിരുന്നത്. അവിശ്വാസം അതിജീവിക്കാൻ 50 പേരെ മറുകണ്ടം ചാടിച്ചു. അതിന്റെ പുതിയ മുഖമാണ് ഇന്ന് കർണ്ണാടകയിലും മറ്റും പരീക്ഷിക്കാൻ ബിജെപി ശ്രമിക്കുന്നത്. 1984 ൽ അമേരിക്കയിൽ ചികിൽസക്ക് പോയ എൻടിആറിനെ അട്ടിമറിച്ചതും ഇതേ തന്ത്രത്തിലൂടെയായിരുന്നു. തെലുങ്കുദേശത്തിൽ നിന്ന് ഭാസ്‌കര റാവുവിനെ കോൺഗ്രസ് അടർത്തി എടുത്ത് മുഖ്യമന്ത്രിയാക്കി. അന്ന് റിസോർട്ടിൽ എംഎൽഎമാരെ പൂട്ടിയിട്ട് കോൺഗ്രസിന്റെ നീക്കം തടയാൻ എൻടിആറും ശ്രമിച്ചു.

1993 ൽ നരസിംഹറാവു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ കോൺഗ്രസിന് കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷമെത്തിയ സർക്കാർ വില കൊടുത്താണ് അധികാരത്തിൽ അതിശക്തരായത്. അജിത് സിങ്ങിന്റെ 8 എംപിമാരെയും , ജെഎംഎമ്മിന്റെ 4 എംപിമാർക്കും രണ്ട് കോടി വീതം കൊടുത്താണ് എല്ലാം നേരെയാക്കിയത്. ഈ കേസിൽ കീഴ് കോടതി റാവുവിനെ 3 കൊല്ലം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. കേരളത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ നെയ്യാറ്റിൻകര എംഎൽഎ സെൽവരാജിനെ അടർത്തിയെടുത്തതിന് പിന്നിലും പണത്തിന്റെ കളികൾ പറയുന്നുണ്ട്. ഗോവയിലും , മണിപ്പൂരിലും , മേഘാലയയിലും , ഇപ്പോൾ കർണ്ണാടകയിലും പണത്തിന്റെ കരുത്തിൽ ബിജെപിയും അധികാരം പിടിച്ചു. അങ്ങനെ കോൺഗ്രസ് തുടങ്ങിയ ജനാധിപത്യ ധ്വംസനം പുതിയ തലത്തിൽ തുടരുകയാണ്.

ഭരണഘടനയുടെ അനുഛേദം 356 ആണ് സംസ്ഥാന മന്ത്രിസഭകളെ പിരിച്ചു വിടാൻ രാഷ്ട്രപതിയെ അധികാരപെടുത്തിയിട്ടുള്ളത്. ഗവർണറുടെയും കേന്ദ്ര മന്ത്രിസഭയുടെയും ശിപാർശ അനുസരിച്ചായിരിക്കും പിരിച്ചുവിടൽ. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനങ്ങളിലെ നിയമസഭകളെ താൽകാലികമായി മരവിപ്പികാനും രാഷ്ട്രപതിക്കാവും. രാഷ്ട്രപതി ഭരണം എന്നാണ് പേര് എങ്കിലും മന്ത്രിസഭയ്ക്ക് പകരം ഭരണം നടത്തുക ഗവർണറായിരിക്കും. നൂറിലധികം തവണ ഇന്ത്യയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ടിട്ടുണ്ട്. യു.പി.യിൽ മാത്രം പത്ത് തവണ അനുഛേദം 356 പ്രയോഗിക്കപ്പെട്ടപ്പോൾ ഒൻപത് തവണ രാഷ്ട്രപതി ഭരണം ഏറ്റുവാങ്ങിയ ബീഹാറാണ് രണ്ടാം സ്ഥാനത്ത്. പഞ്ചാബിലായിരുന്നു രാഷ്ട്രപതി ഭരണം ആദ്യമായി ഏർപ്പെടുത്തിയത്. പെപ്‌സു ആയിരുന്നു രണ്ടാം പരീക്ഷണ വേദി.

തുടർന്ന് മുൻകാല സംസ്ഥാനങ്ങളായ ആന്ധ്രയിലും തിരു-കൊച്ചിയിലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. അടുത്ത ഊഴം കേരളത്തിനായിരുന്നു. 1958ൽ ഇ.എം.എസ്. സർക്കാറിനെതിരെ കോൺഗ്രസ്സിന്റെ കാർമികത്വത്തിൽ വിമോചന സമരം പൊട്ടിപുറപ്പെട്ടു. സമരക്കാർക്ക് നേരെ അങ്കമാലിയിൽ നടന്ന വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെട്ടത് കോൺഗ്രസ് അവസരമായി കണ്ടു. ക്രമസമാധാന പാലനം തകർന്നെന്നാരൊപിച്ച് രാഷ്ട്രപതി ഭരണത്തിനായി കോൺഗ്രസ് മുറവിളി കൂട്ടി. അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് ഇന്ദിര ഗാന്ധിയുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കേരള മന്ത്രിസഭ പിരിച്ചു വിടാൻ ശിപാർശ ചെയ്തതിന്റെ ഫലമായി കേരളത്തിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു.

ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് മാത്രം അൻപത് തവണയാണ് വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ടിട്ടുള്ളത്. തമിഴ്‌നാട്ടിൽ നാല് തവണ മന്ത്രിസഭ പിരിച്ചു വിട്ടതിൽ മൂന്ന് തവണയും മന്ത്രിസഭയ്ക്ക് നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കാത്തതായിരുന്നു 1976ൽ തമിഴ്‌നാടിനെതിരെ ആരോപിച്ച കുറ്റം. തമിഴ് പുലികൾക്ക് സംസ്ഥാനത്ത് പിന്തുണ കൂടുന്നത് തടയുന്നതിൽ തമിഴ്‌നാട് സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് 1991 ലും രാഷ്ട്രപതി ഭരണം അടിച്ചേൽപ്പിച്ചു. ഉൾഫ തീവ്രവാദികളെ നേരിടുന്നതിൽ അസ്സം സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് അസ്സം ഗണ പരിഷദ് സർക്കാറിനെ പിരിച്ചു വിട്ടത് 1991ൽ ആയിരുന്നു. ഇതെല്ലാം അധികാരത്തിൽ സ്വാധീനമുണ്ടാക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമായിരുന്നു.

സംസ്ഥാന കോൺഗ്രസ് നേതാക്കളെ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ വരുതിയിൽ നിർത്താനും അനുഛേദം 356 ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. 1976ൽ ഒഡീഷ്സയിലും 1984ൽ സിക്കിമിലും അരങ്ങേറിയ അട്ടിമറികളും ഇതിന് തെളിവാണ്. ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെയുള്ള വിധിയെഴുത്തായിരുന്നു 1977ലെ തിരഞ്ഞെടുപ്പ് ഫലം. ഇന്ദിരയ്ക്ക് അധികാരം പോയി. 1980ൽ ഇന്ദിര ഗാന്ധി അധികാരത്തിൽ തിരിച്ചെത്തുകയും ജനതാ പാർട്ടിയെ അതേ നാണയത്തിൽ തിരിച്ചടിക്കുകയും ചെയ്തു. ഒൻപതു ജനതാ സർക്കാറുകളെയാണ് ഇന്ദിര ഒറ്റയടിക്ക് പുറത്താക്കിയത്. അടുത്ത കൂട്ട പിരിച്ചുവിടൽ നടന്നത് തീവ്രവാദികൾ ബാബരി മസ്ജിദ് തകർത്തതിനു ശേഷമായിരുന്നു. നിരോധിത സംഘടനയായ ആർ.ആർ.എസ്സിനോടുള്ള ആഭിമുഖ്യമാണ് നാല് ബി. ജെ. പി സർക്കാറുകളെ പിരിച്ചുവിടാൻ കാരണമായാത്. നരസിംഹറാഹു സർക്കാറിന്റെ ഈ തീരുമാനത്തിനെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും വിജയിച്ചില്ല.

കേവലം 104 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപി.യുടെ പ്രതിനിധിയായ യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ച കർണാടക ഗവർണർ വാജുഭായ് വാല തികച്ചും ഭരണഘടനാമൂല്യങ്ങളെ കാറ്റിൽപ്പറത്തിയിരിക്കുന്നുവെന്ന വാദമാണ് നിലവിൽ സജീവമാകുന്നു. ''മറ്റ് രാഷ്ട്രീയകക്ഷിയുടെയോ എംഎ‍ൽഎ.മാരുടെയോ പിൻതുണയോടെ സ്ഥിരതയുള്ള സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്ന് ഒരു രാഷ്ട്രീയപ്പാർട്ടി ഗവർണറെ ബോധ്യപ്പെടുത്തുന്ന പക്ഷം, ആ അവകാശവാദം നിരാകരിക്കാൻ ഗവർണർക്ക് കഴിയില്ലെന്ന സുപ്രീംകോടതി നിർദ്ദേശമാണ് ഗവർണ്ണർ കാറ്റിൽ പറത്തുന്നത്. കർണ്ണാടകയിൽ ബിജെപി.ക്ക് നിയമവിരുദ്ധവും അധാർമികവുമായ വഴിയിലൂടെയല്ലാതെ 112 എന്ന മാന്ത്രികസംഖ്യ കടക്കാനാവില്ലെന്ന് ഗവർണർക്കറിയാം.

എന്നിട്ടും ബിജെപിക്കാരനായ ഗവർണ്ണർ തന്റെ പാർട്ടിക്ക് അനുകൂലമായ തീരുമാനം എടുത്തുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ ചരിത്രത്തിന്റെ പുനർവായനയിൽ ഇത്തരമൊരു കുറ്റം ആരോപിക്കാൻ കോൺഗ്രസിനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP