Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുന്നാക്കക്കാരിലെ പിന്നാക്ക സംവരണം വീണ്ടും ചർച്ചയാക്കി സിപിഎം; കടുത്ത എതിർപ്പുമായി ദലിത് നേതാക്കളും എസ്.എൻ.ഡി.പിയും; സവർണ്ണർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിലേതെന്ന് വെള്ളാപ്പള്ളി; ദലിത്-ന്യൂനപക്ഷ സംവരണം സരംക്ഷിച്ചുകൊണ്ടാണ് മുന്നാക്ക സംവരണം, ഇ.എം.എസിന്റെ കാലംതൊട്ടേയുള്ള നിലപാടെന്നും കോടിയേരി; ഇടതിന് പരോക്ഷ പിന്തുണയുമായി എൻ.എസ്.എസ്; നയം വ്യക്തമാക്കാതെ ബിജെപി; ചെങ്ങന്നൂരിൽ അവസാനലാപ്പിൽ 'സംവരണയുദ്ധവും'

മുന്നാക്കക്കാരിലെ പിന്നാക്ക സംവരണം വീണ്ടും ചർച്ചയാക്കി സിപിഎം; കടുത്ത എതിർപ്പുമായി ദലിത് നേതാക്കളും എസ്.എൻ.ഡി.പിയും; സവർണ്ണർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിലേതെന്ന് വെള്ളാപ്പള്ളി; ദലിത്-ന്യൂനപക്ഷ സംവരണം സരംക്ഷിച്ചുകൊണ്ടാണ് മുന്നാക്ക സംവരണം, ഇ.എം.എസിന്റെ കാലംതൊട്ടേയുള്ള നിലപാടെന്നും കോടിയേരി; ഇടതിന് പരോക്ഷ പിന്തുണയുമായി എൻ.എസ്.എസ്; നയം വ്യക്തമാക്കാതെ ബിജെപി; ചെങ്ങന്നൂരിൽ അവസാനലാപ്പിൽ 'സംവരണയുദ്ധവും'

കെ വി നിരഞ്ജൻ

കോഴിക്കോട്: ശക്തമായ പോരാട്ടം നടക്കുന്ന ചെങ്ങന്നൂരിൽ അവസാന ലാപ്പിലത്തെിയപ്പോൾ സംവരണയുദ്ധവും.മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർക്ക് പത്തുശതമാനം സംവരണം വേണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി അടക്കമുള്ളകാര്യങ്ങൾ അനിവാര്യമായിരിക്കയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയതോടെ സംവരണവിഷയം വീണ്ടും ചർച്ചയായിരിക്കയാണ്. ഇതിനെതിരെ കടുത്ത എതിർപ്പുമായി ദലിത് നേതാക്കളും എസ്.എൻ.ഡി.പിയും രംഗത്തത്തെി.

സവർണ്ണർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിലേതെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.എന്നാൽ എൻ.എസ്.എസ് അടക്കമുള്ള സംഘടനകളുടെ പരോക്ഷ പിന്തുണ സിപിഎം ഇതിലൂടെയടക്കം ഉറപ്പിച്ചിട്ടുണ്ട്.മണ്ഡലത്തിൽ 60 ശതമാനത്തോളം വരുന്ന ഹൈന്ദവവോട്ടുകളിൽ ഭൂരിഭാഗവും സിപിഎമ്മിന് അനുകൂലമാക്കാൻ ഈ പ്രചാരണത്തിലൂടെ കഴിയുമെന്നും പാർട്ടി കരുതുന്നുണ്ട്.

സിപിഎം സംവരണ വിഷയം എടുത്തിട്ടത്തോടെ ബിജെപിയും വെട്ടിലായിരിക്കയാണ്.വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിന് ഒപ്പം നിന്ന് മുന്നാക്ക സംവരണത്തിന് എതിരായ നിലപാട് എടുത്താൽ പാർട്ടിയുടെ പരമ്പരാഗത വോട്ടർമാരായ മുന്നാക്ക സമുദായങ്ങൾ എതിരാവുമെന്ന് ഉറപ്പാണ്.അതേസമയം ഇടഞ്ഞു നിൽക്കുന്ന ബി.ഡി.ജെ.എസിന്റെ വോട്ടുകൾ ബിജെപിക്ക് കിട്ടുമോയെന്നും ഉറപ്പില്ലാത്ത സാഹചര്യമാണ്.ഭരണഘടനാ ഭേദഗതിയടക്കമുള്ള കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപി ആണെന്നിരിക്കെ പാർട്ടി നേതൃത്വത്തിന് പ്രതികരിക്കാനും ആവുന്നില്ല.

അതേസമയം മുന്നാക്ക സമുദായങ്ങളിലെ പിന്നാക്ക സംവരണം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഉണ്ടാക്കിയ അജണ്ട അല്‌ളെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ പറയുന്നത്.ഇ.എം.എസ് കൊണ്ടുവന്ന ഈ ആശയം 90കളുടെ തുടക്കത്തിൽ തന്നെ പാർട്ടി ഉയർത്തിയിരുന്നു. ഒരു വിഭാഗത്തിന്റെയും സംവരണം ഹനിക്കാതെയാണ് മുന്നാക്ക സംവരണം നടപ്പാക്കുന്നതെന്നും ഇതിൽ നിലവിലെ സംവരണ സമുദായങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും കോടിയേരി വ്യക്തമാക്കി.
എന്നാൽ ജാതി സംവരണം എന്ന ആശയം തന്നെ അട്ടിമറിക്കുന്ന ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നാണ് ദളിത് സംഘടനകളും എസ്.എൻ.ഡി.പിയും ആരോപിക്കുന്നത്.

സവർണ്ണർക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിലേതെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംവരണ വിഷയത്തിൽ സർക്കാരിന്റെ നിലപാടിനോട് പൂർണ്ണ വിയോജിപ്പാണ് എസ്.എൻ.ഡി.പിക്ക് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പിയുടെ നിലപാട് മെയ് 23നന് പ്രഖ്യാപിക്കും.സംവരണീയ സമുദായങ്ങളുടെ താല്പര്യങ്ങൾ ഹനിക്കുന്ന സർക്കാർ നടപടികളെ എന്ത് വിലകൊടുത്തും എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം ബോർഡ് വിഷയത്തിൽ വിവാദം വന്നപ്പോൾ തന്നെ, ഇത് സമൂഹ്യനീതിക്കും ഭരണഘടനാതത്വത്തിനും എതിരാണെന്ന് കാണിച്ച് തങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും സാമ്പത്തിക സംവരണത്തിനുള്ള നീക്കം ശക്തമായ പ്രക്ഷോഭത്തിന് ദലിതുകളെ പ്രേരിപ്പിക്കുന്നതാണെന്നും ദലിത് ചിന്തകൻ സണ്ണി എം കപിക്കാട് വ്യക്തമാക്കി.' ഇന്ത്യൻ ഭരണഘടനക്ക് ഗുരുതരമായ വെല്ലുവിളി വലതുപക്ഷ ഫാസിസ്റ്റ് ശക്തികളിൽ നിന്ന് ഉണ്ടാവുന്ന കാലഘട്ടത്തിൽ, ഇടതുപക്ഷവും ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കയാണ്.മോദിയും ഇവരും തമ്മിൽ എന്താണ് വ്യത്യാസം? ഇത് വളരെ വ്യാപകമായ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കും എന്നതിൽ സംശയമില്ല. ന്യൂനപക്ഷങ്ങളും ദളിതരും ആക്രമിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളെ പോലും റദ്ദ് ചെയ്യനാണ് ഇടതുപക്ഷം ശ്രമിക്കുന്നന്നത്'-സണ്ണി കപിക്കാട് ചൂണ്ടിക്കാട്ടി.

മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നീക്കം സർക്കാരിന്റെ ഇഛാശക്തിയാണ് വെളിപ്പെടുത്തുന്നതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എൻ.എസ്.എസ് ഇടതുപ്രീണനം നടത്തുകയല്ലന്നെും, പക്ഷേ നല്ല കാര്യങ്ങൾ ചെയ്താൽ അത് എടുത്ത് പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ എൻ.എസ്.എസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന പരോക്ഷ സൂചനയാണ് സുകുമാരൻ നായർ നൽകിയത്. എന്നാൽ തത്വത്തിൽ അദ്ദേഹം ഇപ്പോഴും സമദൂരത്തിൽ ഉറച്ചുനിൽക്കയാണ്.ഒരു മുന്നണിക്കും വോട്ട്‌ചെയ്യാനുള്ള പരസ്യമായ ആഹ്വാനം എൻ.എസ്.എസ് നൽകിയിട്ടില്ല.

നേരത്തെ ഹൈന്ദവ സമുദായ സംഘടനകളുമായി പിണറായി നടത്തിയ ചർച്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വാർത്തവന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിഷേധക്കുറിപ്പ് വന്നിരുന്നു. സാമ്പത്തിക സംവരണത്തിന് നീക്കം എന്ന വാർത്ത തെറ്റിദ്ധാരണ ജനകമാണെന്നും, സംവരണ വിഷയത്തിൽ ഇടത് സർക്കാറിന്റെ നയം വ്യക്തമാണെന്നുമാണ് പത്രക്കുറിപ്പിൽ അറിയിച്ചത്.സംവരണാവകാശത്തിന് ഭരണഘടനാപരമായി അവകാശമില്ലാത്ത മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം ലഭ്യമാക്കണം എന്നാണ് എൽ.ഡി.എഫ് സർക്കാറിന്റെ നയമെന്നും, ഇത് നിലവിലുള്ള ആരെയും ബാധിക്കില്‌ളെന്നും ഇതിനായി ഭരണഘടനാ ഭേദഗതിക്ക് ക്രേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP